കൊട്ടിയൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരി കുറ്റക്കാരനെന്ന് കോടതി. കേസിലെ മറ്റു ആറു പ്രതികളെ കോടതി വെറുതെ വിട്ടു. തലശേരി പോക്സോ കോടതിയാണ് വിധി പറഞ്ഞത്. പതിനാറ് വയസുള്ള ആദിവാസി പെണ്‍കുട്ടിയെ വൈദീകന്‍ നിരന്തരം പീഡിപ്പിക്കുകയും ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭീണിയാകുകയും ചെയ്തതോടെയാണ് കേസുണ്ടായത്. കത്തോലിക്കാ സഭയിലെ പ്രബലനായിരുന്നു ഫാദര്‍ റോബിന്‍ വടക്കുംചേരി വിവാദ നായകന്‍ ഫാരിസ് അബൂബക്കറിന്‍റെ സുഹൃത്തുമായിരുന്നു. ഫാരിസ് ദീപിക പത്രത്തിന്‍റെ ചെയര്‍മാനായിരിക്കുമ്പോള്‍ റോബിന്‍ വടക്കും ചേരി ദീപികയുടെ മാനേജിംഗ് ഡയറക്ടറായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീടാണ് മലബാറിലേക്ക് തട്ടകം മാറ്റിയത്.
കംപ്യൂട്ടര്‍ പഠിക്കാനെത്തിയ ആദിവാസി പെണ്‍കുട്ടിയെ സ്വന്തം മുറിയില്‍ വെച്ച് ഇയാള്‍ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കൂത്തു പറമ്പ് ക്രിസ്തുരാജ് ആശുപ്രതിയില്‍ വെച്ച് പെണ്‍കുട്ടി പ്രസവിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച രഹസ്യവിവരം പോലീസിന് കൈമാറിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണെന്ന തരത്തില്‍ കേസ് വഴിതിരിച്ചു വിടാന്‍ വേണ്ടി നികൃഷ്ടമായ പരിപാടികളും ഫാദര്‍ റോബിന്‍ വടക്കുംചേരി ചെയ്യുകയുണ്ടായി. എന്നാല്‍ പോലീസിന്‍റെ കുറ്റമറ്റ രീതിയില്‍ കേസ് അന്വേഷിച്ചതോടെ പുരോഹിതന്‍ കുടുങ്ങുകയായിരുന്നു.