Image

കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍

Published on 16 February, 2019
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന്‍ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍.

തലേശ്ശരി പോക്‌സോ കോടതിയാണ്‌ പ്രതിയെ കുറ്റക്കാരണെന്ന്‌ കണ്ടെത്തിയത്‌. കേസിലെ രണ്ട്‌ മുതല്‍ ഏഴ്‌ വരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു.

തങ്കമ്മ നെല്ലിയാനി, സിസ്റ്റര്‍ ലിസ്‌മരിയ, സിസ്റ്റര്‍ അനീറ്റ, വയനാട്‌ ജില്ല ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ.തോമസ്‌ ജോസഫ്‌ തേരകം, സമിതിയംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്‌, വൈത്തിരി ഹോളി ഇന്‍ഫന്റ്‌ മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ എന്നിവരെയാണ്‌ കോടതി വെറുതെ വിട്ടത്‌.

ഡിഎന്‍എ പരിശോധന ഫലവമാണ്‌ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരണെന്ന്‌ കണ്ടെത്തുന്നതിന്‌ നിര്‍ണായകമായത്‌. വാദം നടക്കുന്നതിനിടെ പെണ്‍കുട്ടിക്കും മാതാവും പിതാവും കൂറുമാറിയിട്ടും ഒന്നാം പ്രതി കുറ്റക്കാരണെന്ന്‌ കോടതി കണ്ടെത്തിയിരുന്നു.

കേസിലെ പ്രതിയായ വൈദികനെതിരെ നേരത്തെ പൊലീസിന്‌ നല്‍കിയ മൊഴി മാതാവ്‌ കോടതിയില്‍ മാറ്റിപ്പറഞ്ഞിരുന്നു.
പെണ്‍കുട്ടിയുടെ അമ്മയും കൂറുമാറിയതായി പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ബീന കാളിയത്ത്‌ കോടതിയെ അറിയിച്ചു. കേസിന്റെ വിചാരണ തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ്‌ കോടതി (ഒന്ന്‌) ആരംഭിച്ച ദിവസം തന്നെ ഇര കൂറുമാറിയിരുന്നു.

വൈദികന്‍ മകളെ പീഡിപ്പിച്ചുവെന്ന്‌ പൊലീസ്‌ മുമ്പാകെ മൊഴി നല്‍കിയ അമ്മ, വൈദികനും മകളും പരസ്‌പരം ഇഷ്ടപ്പെട്ടാണ്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ്‌ കോടതിയില്‍ പറഞ്ഞത്‌.

സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയെത്തിയിരുന്നുവെന്നും മകളുടെ ജനന തീയതി 1997 നവംബര്‍ 17 ആണെന്നും അമ്മ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം ഖണ്ഡിച്ച പ്രോസിക്യൂഷന്‍, പെണ്‍കുട്ടിയുടെ യഥാര്‍ത്ഥ ജനന തീയതി 1999 നവംബര്‍ 17 ആണെന്ന്‌ ചൂണ്ടിക്കാട്ടി.

പീഡനത്തിന്‌ ഇരയാകുന്ന പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികള്‍ക്ക്‌ പോക്‌സോ പ്രകാരം ലീഗല്‍ സര്‍വിസ്‌ അതോറിറ്റിയുടെ രണ്ടുലക്ഷം രൂപ ധനസഹായത്തിന്‌ അര്‍ഹതയുണ്ട്‌. പെണ്‍കുട്ടിയുടെ രക്ഷിതാവ്‌ ഈ തുക കൈപ്പറ്റിയത്‌ പെണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയെത്തിയിട്ടില്ലെന്നതിന്‌ തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

സ്വന്തം താത്‌പര്യപ്രകാരമാണ്‌ വൈദികനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സര്‍ട്ടിഫിക്കറ്റിലുള്ളതല്ല യഥാര്‍ത്ഥ പ്രായമെന്നും പെണ്‍കുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു.
പീഡനത്തിന്‌ ഇരയായെന്ന്‌ മജിസ്‌ട്രേറ്റ്‌ മുമ്പാകെ നേരത്തേ മൊഴി നല്‍കിയത്‌ ഭീഷണിയെ തുടര്‍ന്നാണെന്നും വൈദികനുമൊത്തുള്ള ജീവിതമാണ്‌ ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി ബോധിപ്പിച്ചു.
ഇതോടെ ഒന്നാം സാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക