Image

സ്‌കൂള്‍ ജീവിതത്തിലെ ദുരനുഭവങ്ങളാണ്‌ ആദില്‍ അഹ്മദിനെ തീവ്രവാദിയാക്കിയതെന്ന്‌ മാതാപിതാക്കള്‍

Published on 16 February, 2019
 സ്‌കൂള്‍ ജീവിതത്തിലെ ദുരനുഭവങ്ങളാണ്‌ ആദില്‍ അഹ്മദിനെ തീവ്രവാദിയാക്കിയതെന്ന്‌ മാതാപിതാക്കള്‍
പുല്‍വാമ: സ്‌കൂള്‍ ജീവിതത്തിനിടെ മകന്‍ നേരിട്ട ദുരനുഭവങ്ങളാണ്‌ ആദിലിനെ തീവ്രവാദിയാക്കിയതെന്ന്‌ പിതാവ്‌്‌. കഴിഞ്ഞ ദിവസം 39 സൈനികരുടെ മരണത്തിനിടയാക്കിയ ചാവേറാക്രമത്തിലെ മുഖ്യപ്രതിയാണ്‌ ആദില്‍ അഹ്മദ്‌ ദര്‍.

''ഒരു ദിവസം അവന്‍ സ്‌കൂള്‍ വിട്ടു വരുമ്പോള്‍ കാരണമൊന്നുമില്ലാതെ പൊലീസ്‌ അവനെ ശകാരിച്ചു. മൂക്ക്‌ മണ്ണിലുരയ്‌ക്കാന്‍ ആവശ്യപ്പെട്ടു. കശ്‌മീരിയെന്ന്‌ വിളിച്ച്‌ കളിയാക്കി.

ഇത്‌ അവന്‍ മനസ്സില്‍ കൊണ്ടുനടക്കുകയായിരുന്നു''. ഈ സംഭവം അഹ്മദിനെ തീവ്രവാദത്തിലേക്ക്‌ നയിച്ചെന്ന്‌ പിതാവായ ഗുലാം ഹസ്സന്‍ ദര്‍ പറഞ്ഞു.

ആ സംഭവം ഉണ്ടാകുന്നതിന്‌ മുമ്പ്‌ മകന്‍ മതവിശ്വാസി ആയിരുന്നുവെന്നും അമ്മയെ ഒരുപാട്‌ സഹായിക്കുന്ന കുട്ടിയായിരുന്നെന്നും പിതാവ്‌ ഓര്‍മിച്ചു.

പുല്‍വാമ ഭീകരാക്രമണത്തിന്‌ ശേഷം ദറിന്റെ മൃതദേഹം ലഭിച്ചില്ലെങ്കിലും കുടുംബം മരണാനന്തര ചടങ്ങുകള്‍ നടത്തിയിരുന്നു. മൃതദേഹം ചിന്നിച്ചിതറിയതായി പൊലീസ്‌ പറഞ്ഞെന്നും അതുകൊണ്ടാണ്‌
മൃതദേഹം കണ്ടെത്താതെ ചടങ്ങുകള്‍ നടത്തിയതെന്ന്‌ സഹോദരന്‍ സമീര്‍ അഹ്മദ്‌ വ്യക്തമാക്കി.


അഹ്മദിന്റെ ഗ്രാമത്തില്‍ കനത്ത സുരക്ഷയാണ്‌ പൊലീസ്‌ ഒരുക്കിയിട്ടുള്ളത്‌. കിലോമീറ്ററോളംകടകള്‍ പൊലീസ്‌ അടപ്പിച്ചിട്ടുണ്ട്‌. ആദിലിന്റെ മരണാനന്തരചടങ്ങില്‍ പങ്കെടുക്കാന്‍ നൂറ്‌ കണക്കിന്‌ ആളുകളാണ്‌ എത്തിയത്‌.

അവനെ പിന്തിരിപ്പിക്കാന്‍ താന്‍ പലതവണ ശ്രമിച്ചതായി അമ്മ പറഞ്ഞു. പക്ഷെ എനിക്കതില്‍ വിജയിക്കാനായില്ലെന്നും അമ്മ പറഞ്ഞു.

ദര്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട്‌ യാതൊരു സൂചനയും നല്‍കിയില്ലെന്ന്‌ സഹോദരന്‍ പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാന്‍ കളി നടക്കുമ്പോള്‍ അവന്‍ പിന്തുണച്ചത്‌ ഇന്ത്യന്‍ ടീമിനെ ആയിരുന്നുവെന്നും സഹോദരന്‍ അഹ്മദ്‌ വിശദീകരിച്ചു.

2016ല്‍ കശ്‌മീരില്‍ ഉയര്‍ന്ന പ്രതിഷേധ സമരത്തില്‍ അവനും പങ്കെടുത്തിട്ടുണ്ട്‌. അവനും പെല്ലറ്റാക്രമണത്തിന്റെ ഇരയായിട്ടുണ്ട്‌. ഇതേതുടര്‍ന്ന്‌ അഹ്മദ്‌ മാസങ്ങളോളം കിടപ്പിലായിരുന്നുവെന്നും അഹ്മദ്‌ ഓര്‍മിച്ചു.

ആദിലിനെ തിരിച്ചുകൊണ്ടുവരാന്‍ ഒരുപാട്‌ ശ്രമങ്ങള്‍ നടത്തിയെങ്കിലും ബാല്യകാല ഓര്‍മകള്‍ അവനെ വേട്ടയാടിയതായും അതുകൊണ്ടാണ്‌ മകനെ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കാതിരുന്നതെന്നും പിതാവ്‌ പറഞ്ഞു.

 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക