ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന് വധശിക്ഷ വിധിച്ച പാകിസ്താന്‍ സൈനിക കോടതയിലെ ജഡ്ജിമാര്‍ക്ക് പ്രാഥമിക നിയമ പരിജ്ഞാനം പോലുമില്ലെന്ന് ഇന്ത്യ. കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ നടന്നത് ഒട്ടും സുതാര്യമല്ലാത്ത കോടതി നടപടികളായിരുന്നെന്നും അന്താരാഷ്ട്ര പെരുമാറ്റച്ചട്ടങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ നടന്ന വാദത്തിനിടെ ഇന്ത്യ ആരോപിച്ചു. കുല്‍ഭൂഷണ്‍ ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ഇന്ത്യ നല്‍കിയ ഹര്‍ജിയിലാണ് വാദം നടക്കുന്നത്്
ഏതൊരാള്‍ക്കും ശരിയായ വിചാരണ നടപടികള്‍ക്ക് വിധേയനാവാനുള്ള അവകാശമുണ്ടെന്ന് ഇന്ത്യയ്ക്കുവേണ്ടി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി. എന്നാല്‍ കുല്‍ഭൂഷണ്‍ ജാദവിന് അതൊന്നും ലഭിച്ചില്ല. പാകിസ്താനിലെ സൈനിക കോടതികളില്‍ നടക്കുന്നത് ഒട്ടും സുതാര്യമല്ലാത്ത നടപടിക്രമങ്ങളാണ്. ഇത്തരത്തില്‍ 161 പേരെ പാകിസ്താന്‍ വധശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഭരണനിര്‍വഹണത്തില്‍ പങ്കാളിത്തമുള്ള സൈനിക ഉദ്യോഗസ്ഥരാണ് പാകിസ്താന്‍ സൈനിക കോടതികളിലെ ജഡ്ജിമാര്‍. സൈന്യത്തിന്റെ അധികാരശ്രേണിയില്‍നിന്ന് വ്യത്യസ്തമായ സ്വതന്ത്ര അസ്തിത്വമുള്ളവരല്ല ഈ ജഡ്ജിമാരെന്നും ഹരീഷ് സാല്‍വേ വാദിച്ചു. ഇത്തരം ജഡ്ജിമാര്‍ക്ക് നിയമപരീശീലനമോ നിയമ ബിരുദമോ പോലും ഇല്ല. കുല്‍ഭൂഷണ്‍ ജാദവിന്റെ വിചാരണയില്‍ അടിസ്ഥാനപരമായ നടപടിക്രമങ്ങള്‍ പോലും പാലിക്കപ്പെട്ടില്ലെന്നും സൈനിക കോടതിയുടെ നടപടികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും സാല്‍വേ ആവശ്യപ്പെട്ടു.
പാകിസ്താന്‍ തടവിലാക്കിയ ശേഷം കുല്‍ഭൂഷണെ കാണുന്നതിന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചത് മൂന്നു മാസത്തിനു ശേഷമാണ്. പാകിസ്താന്‍ ആരോപിക്കുന്നതുപോലെ ഒരു വിധത്തിലുള്ള ഉടമ്പടി ലംഘനങ്ങളും ഉണ്ടായിരുന്നില്ല. കുല്‍ഭൂഷണെ അറസ്റ്റ് ചെയ്ത കാര്യം പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചിരുന്നില്ല. അദ്ദേഹത്തിനെതിരെ ചുമത്തിയു കുറ്റങ്ങള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടില്ലെന്നും ഇന്ത്യ ആരോപിച്ചു..