കോട്ടയം: ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ പ്രതിയായ ബലാത്സംഗക്കേസില്‍ സാക്ഷിപറഞ്ഞ സി.ലിസി വടക്കേലിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് കുടുംബം. വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് സഹോദരന് വ്യക്തമാക്കി. സുരക്ഷയില്‍ ആശങ്കയുള്ളതിനാല്‍ നിലവിലെ സാഹചര്യത്തില്‍ വിജയവാഡയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ല. വിജയവാഡയില്‍ സുരക്ഷകിട്ടുമോ എന്ന് ഉറപ്പില്ല. വിജയവാഡയിലെ മഠത്തില്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യം അനുവദിച്ചില്ല. മൊബൈല്‍ ഫോണ്‍ മഠത്തില്‍ പിടിച്ചുവച്ചിരിക്കുകയാണ്. കോടതിയുടെ നിര്‍ദേശം അനുസരിച്ച് മുന്നോട്ടുപോകുമെന്നും കുടുംബം അറിയിച്ചു. സി.ലിസി വടക്കേല്‍ അമ്മയുടെ പരിചരണത്തിനായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ്.
അതേസമയം, സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി മീഷണറീസ് ഓഫ് ജീസസ് സഭാംഗവും കേസിലെ സാക്ഷികളില്‍ ഒരാളുമായ സി.അനുപമ രംഗത്തെത്തി. പരാതിക്കാരിയുടെ സ്പിരിച്വല്‍ കൗണ്‍സിലര്‍ ആയിരുന്നു സി.ലിസി വടക്കേല്‍. അവര്‍ തമ്മില്‍ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് അറിയാം. ബിഷപ്പ് ഫ്രാങ്കോ ഇപ്പോഴും ശക്തനാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണെന്നതിന്റെ തെളിവാണിത്. സത്യം പറയുന്നവരെ സഭാധികാരികള്‍ ഇപ്പോഴും തടവിലാക്കുകയാണ് അതും അനുസരണത്തിന്റെ പേരും പറഞ്ഞത്. എന്തു പറഞ്ഞാലും 'അനുസരണം' എന്ന വ്രതം സഭാധികാരികള്‍ കാട്ടി ഞങ്ങളെ സ്ഥലംമാറ്റുന്നു. സത്യം പറയാന്‍ ഞങ്ങളെ പഠിപ്പിച്ച സഭാധികാരികള്‍ തന്നെ നീതിക്കെതിരെ പ്രവര്‍ത്തിക്കുന്നു. അതാണിവിടെ നടന്നുകൊണ്ടിരിക്കുന്നത്.
ഒരു സത്യം പറഞ്ഞതിന്റെ പേരില്‍ അവര്‍ ഈ സിസ്റ്ററിനെയും തടവിലാക്കി. മഠത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ഫോണ്‍ വാങ്ങിവയ്ക്കുന്നു. അനുസരണമില്ലാത്ത ആളാണെന്ന് ആരോപണം ഉന്നയിക്കുന്നു. ഇതിനു മുന്‍പ് സഭ വിട്ടുപോകാന്‍ ഇരുന്നതാളാണ് എന്നിങ്ങനെ അപവാദ പ്രചാരണം നടത്തുന്നു. ഈ സിസ്റ്റര്‍ സഭയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടയാളാണ് എന്നകാര്യം അവര്‍ സൗകര്യപൂര്‍വ്വം മറക്കുന്നു.
40 വര്‍ഷത്തോളം സഭയുടെ ചട്ടക്കൂടില്‍ ജീവിച്ച ഈ സിസ്റ്റര്‍ ഇതുവരെ ഒരിക്കല്‍ പോലും അനുസരണക്കേട് കാട്ടിയതായി ആക്ഷേപം കേട്ടിട്ടില്ല. ധ്യാനവും സാമൂഹ്യപ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നയാളാണ്. ആ സിസ്റ്ററോടാണ് അവരുടെ അധകാരികള്‍ ഇത്രയും മോശമായി പെരുമാറിയത്. ഇത് അധികാരികളുടെ ഭാഗത്തുനിന്നുള്ള നീചമായ പെരുമാറ്റമാണ്.
ഈ സിസ്റ്ററിനെ എങ്ങനെയെങ്കിലും അപായപ്പെടുത്തണമെന്ന എന്ന ഉദ്ദേശത്തോടെയാണ് അവര്‍ സ്ഥലംമാറ്റിയതും ഒറ്റപ്പെടുത്തി മഠത്തില്‍ പൂട്ടിയിട്ടതും. ഫാ.കുര്യാക്കോസ് കാട്ടുതറ നമ്മുടെ മുന്നില്‍ വലിയൊരു ഉദാഹരണമാണ്. സിസ്റ്ററിനും അതുപോലെ സംഭവിക്കുമോ എന്ന് ഭയമുണ്ടായിരുന്നു. ആ ഭയം അവരുടെ കുടുംബത്തിനുമുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ പോലീസിന് പരാതി നല്കിയത്സി. അനുപമ പറയുന്നു.