ദില്ലി:
പാക്കിസ്ഥാനെതിരെ നടത്തിയ വ്യോമാക്രമണത്തിന്റെ വിവരങ്ങള്‍ ഇന്ത്യ നയതന്ത്ര
പ്രതിനിധികളോട് വിശദീകരിച്ചു. അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ആസ്‌ട്രേലിയ,
ഇന്തോനേഷ്യ, ടര്‍ക്കി, ആറ് ഏഷ്യന്‍ രാജ്യങ്ങള്‍ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ
സെക്രട്ടറിമാരോടാണ് വിജയ് ഗോഖലെ ഇന്ത്യന്‍ നിലപാട്
വിശദീകരിച്ചത്.
ഐക്യരാഷ്ട്ര സുരക്ഷ സമതിയിലെ അഞ്ച് സ്ഥിരാഗംങ്ങളുടെ
നയതന്ത്ര പ്രതിനിഥികളെ വിളിച്ച് വരുത്തിയാണ് ചര്‍ച്ച ചെയ്‌തത്. ആസിയാന്‍
രാജ്യങ്ങളെയും ഗള്‍ഫ് രാജ്യങ്ങളെയും നിലവിലെ സ്ഥിതി ഇന്ത്യ അറിയിക്കുന്നുണ്ട്.
അമേരിക്കന്‍ പ്രസിഡന്‍റ് അടക്കമുള്ളവരുമായി പ്രധാനമന്ത്രി നേരിട്ട് സംസാരിക്കാനും
സാധ്യതയുണ്ട്. ഇരു രാജ്യങ്ങളും സമാധാനം പാലിക്കണമെന്ന് ചൈന
പ്രതികരിച്ചു.
ഭീകരവാദം തുടച്ച് നീക്കാന്‍ പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന്
ഒരു ശ്രമവും ഉണ്ടായില്ല. അതുകൊണ്ടാണ് തിരിച്ചടി അനിവാര്യമായതെന്ന വിശദീകരണമാണ്
ഇന്ത്യ നല്‍കുന്നത്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്
സൈനിക നീക്കത്തിന് ഇന്ത്യ തയ്യാറെടുത്തതെന്നും ജെയ്‌ഷെ മുഹമ്മദ് കേന്ദ്രങ്ങളില്‍
ആക്രണം നടത്തിയതെന്നും വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ
വിശദീകരിച്ചു
പാകിസ്ഥാന്‍ മേഖലയിലെ ബാലാകോട്ട് പ്രവര്‍ത്തിക്കുന്ന
ഭീകരത്താവളത്തില്‍ ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ പരിശീലനം നടക്കുന്നു എന്ന്
രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഈ കേന്ദ്രത്തിന്‍റെ
നേരിട്ടുള്ള നിയന്ത്രണം മസൂദ് അസ്‌ഹറിന്‍റെ ഭാര്യാ സഹോദരന്‍ ഉസ്‌താദ് ഗോറി
എന്നറിയപ്പെടുന്ന യൂസഫ് അസ്‌ഹറിനാണ്. ജെയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാര്‍ അടക്കം
നിരവധി ഭീകരരെ വകവരുത്തിയെന്നും ഇന്ത്യ വിശദീകരിച്ചു.
കരുതല്‍ ആക്രമണമാണ്
നടന്നതെന്നും തിരിച്ചടിയായോ പാകിസ്ഥാനെതിരായ സൈനിക നീക്കമായോ കാണേണ്ടതില്ലെന്നും
അന്താരാഷ്ട്ര സമൂഹത്തേയും ഇന്ത്യ ഓര്‍മ്മിപ്പിക്കുന്നുണ്ട്