പാമ്പാടി കയ്യാലാത്ത് പാപ്പി എന്ന കെഐ തോമസ് അധ്വാനിയായിരുന്നു. സ്വന്തം ഭൂമിക്കു പുറമെ അയല്‍വക്കത്തെ ഭൂമിയും പാട്ടത്തിനെടുത്ത് കൃഷി ചെയ്യും. മരച്ചീനിക്കു വിലയുള്ള കാലം. അരയേക്കറിലെ കപ്പ വിറ്റാല്‍ ഒരു പവന് സ്വര്‍ണം വാങ്ങാം. ഭൂമിയിലെ ആദായം കൊണ്ട് മക്കളെ പഠിപ്പിച്ചു. അവരില്‍ കെടി ജോസഫ് ഫിസിക്സ് എംഎസി എടുത്തു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ ഡയറക്ടര്‍ ആയി. അനുജന് കെടി ചാക്കോ ഇക്കണോമിക്സില്‍ എം എടുത്ത് ആദ്യം ഐപിഎസിലും പിന്നീട് ട് ഐഎ എസിലും കയറി ന്യൂ ഡല്‍ഹിയില്‍ ഡയക്ടര്‍ ജനറല്‍ ഓഫ് ഫോറിന് ട്രേഡ് ആയി.
എണ്‍പത്തി മൂന്നിലും എഴുപത്തിഒന്നിലുമെത്തി തിരിഞ്ഞു നോക്കുമ്പോള്‍ വഴിയും പുഴയുമില്ലാത്ത കാലത്തെ ഗ്രാമ വിശുദ്ധിയെയെക്കുറിച്ച് ഇരുവര്‍ക്കും അഭിമാനം. മണ്ണിനോടുള്ള മമത ഇനിയും മങ്ങാതെ നില്ക്കുന്നു. ജോസഫ് വല്ലപ്പോഴും പീരുമേട്ടിലെ മകന്റെ വസതിയിലെത്തിയാല്‍ വേഗം മടങ്ങും. തണുപ്പ് പിടിക്കില്ല. പക്ഷെ ചാക്കോക്കു പീരുമേട് ഗ്ലെന്മേരിയിലെ മലമുകളില്‍ പണിത വേനല്‍ക്കാല വസതിയിലെത്തിയാല്‍ മടങ്ങിപ്പോകാന്‍ തോന്നില്ല. അത്രമാത്രം ഇഷ്ടമാണ് മഞ്ഞു പുതച്ച മലകളും ചൂളമടിച്ചെത്തുന്ന കാറ്റും.
രണ്ടുപേരും തിരുവനന്തപുരത്താണ് പഠിച്ചത്. വഞ്ചിയൂരില്‍ അഡ്വ കങ്ങഴ ശിവരാമന് നായരുടെ ഓഫീസില്‍ അന്തിയുറങ്ങിയും ആറണക്കു ഊണും നാലണക്ക് നാലു ദോശയും അങ്ങനെ ഒന്നേകാല്‍ രൂപയ്ക്കു ഒരു ദിവസം കഴിച്ചാണ് ജോസഫ് പഠിച്ചിറങ്ങിയത്. കേന്ദ്ര മിറ്റിയോറോളജി വകുപ്പില്‍ ജോലിയും തരമായി. പുണെ, ശ്രീനഗര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജോലി ചെയ്തു തുമ്പയില്‍ ഐഎസ്ആര്‍ഒയുടെ റോക്കറ്റു വിക്ഷേപണനത്തിനു അനുകൂലമായ കാലാവസ്ഥ പ്രവചി ക്കുകയായിരുന്നു പ്രധാന ജോലി ട്രോപ്പിക്കല്‍ കാലാവസ്ഥാ പ്രവചനത്തില്‍ ഇന്ത്യയിലെ മികച്ച ശാസ്ത്രജ്ഞന്മാരില് ഒരാളാണ്.
കെടി ചാക്കോ യൂണിവേഴ്സിറ്റി കോളജില്‍ പ്രശസ്തനായ പ്രൊഫ.ലക്ഷ്മണ പണിക്കരുടെ കീഴില്‍ പഠിച്ചു ഇക്കണോമിക്സില്‍ ബിഎ യും കാര്യവട്ടം കാമ്പസില്‍ പ്രൊഫ.വി.ആര് പിള്ളയുടെ ശിക്ഷണത്തില്‍ എം എ യും നേടി. ഒരുവര്‍ഷം മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ പഠിപ്പിച്ചിട്ടാണ് 1971 ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. ആദ്യം ഐപിഎസ് ലഭിച്ചു. ഡല്‍ഹി എഎസ്പി ആയി നിയമനം. പോണ്ടിച്ചേരി ഗവര്‍ണര്‍ ആയ കിരണ്‍ ബേദി ജൂനിയര്‍ ആയിരുന്നു.
രണ്ടു വര്‍ഷം കഴിഞ്ഞു വീണ്ടും പരീക്ഷ എഴുതി ഐഎഎസില്‍ കടന്നു. മധ്യപ്രദേശ് കേഡര്‍. സീഹോര്‍, റായ്പ്പൂര്‍, റീവ, എന്നിവിടങ്ങളില്‍ കളക്ടര്‍ ആയി. അര്ജുന് സിംഗ് മുഖ്യമന്ത്രി ആയപ്പോള്‍ സെക്രട്ടറി. മോത്തിലാല്‍ വോറ മുഖ്യമന്ത്രി ആയപ്പോള്‍ അദ്ദേഹത്തിന്റെയും. ഇരുവരും കേന്ദ്ര മന്ത്രിസഭയില്‍ എത്തിയപ്പോള്‍ ആ സൗഹൃദ ബന്ധം തുടര്‍ന്നു .അര്ജുന് സിംഗ് വാണിജ്യ വ്യവസായ മന്ത്രിയായ കാലത്ത് ആ വകുപ്പില്‍ ട്രേഡ് പോളിസി ഡയറക്ടര്‍ ആയി. പിന്നീട് ഫോറിന് ട്രേഡ് ഡയറക്ടര്‍ ജനറലും.
കയറ്റുമതിയുടെ നാലിരട്ടി ഇറക്കുമതി ചെയ്യുകയെന്ന ഗതികേടിലാണ് രാജ്യം. അതില്‍ ബഹുഭൂരിപക്ഷവും എണ്ണ ഇറക്കുമതിക്ക് ഉപയോഗിക്കുന്നു. യു എന്‍ ആഭിമുഖ്യത്തില്‍ ലോക വ്യാപാരത്തെക്കുറിച്ച് നടന്ന ജനീവ കൂടിയാലോചനകളില്‍ പങ്കെടുത്തു കൊണ്ടായിരുന്നു ചാക്കോയുടെ അന്താരാഷ്ട്ര പ്രവേശം. ഇതിനകം എണ്പതോളംരാജ്യങ്ങളില് ചര്‍ച്ചകള്‍ക്ക് പോയിട്ടുണ്ട്. ഹാര്‍വാര്‍ഡിലെ കെന്നഡി സ്കൂള്‍ ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ നിന്ന് മാസ്റ്റേഴ്സും നേടി.
സിംഗപ്പൂര്‍ ഹൈകമ്മീഷനോട് അനുബന്ധിച്ച് പത്തു രാജ്യങ്ങളെ ഉദ്ദേശിച്ച് തുറന്ന ഇന്ത്യ ഇന്‍വെസ്റ്റ്മെന്റ് സെന്ററിന്റെ ചുമതല വഹിയ്ക്കാന്‍ നിയോഗിക്കപ്പെട്ടു. ഡെപ്യുട്ടി ഹൈകമ്മീഷ്ണര് റാങ്ക്. ഓസ്ട്രേലിയയും ന്യൂസീലന്‍ഡും ഉള്‍പ്പെടെയുള്ള അതിപ്രധാന മേഖലയാണ് കൈകാര്യം ചെയ്യേണ്ടിയിരുന്നത്. . മലയാളിയായ ദേവന് നായര്‍ ആയിരുന്നു അന്ന് സിംഗപ്പൂര്‍ പ്രസിഡന്റ്. മൂന്നു വര്‍ഷം സിംഗപ്പൂരില്‍ ഉണ്ടായിരുന്നു.
മുപ്പത്തഞ്ചു വര്‍ഷത്തെ ഗവര്‍മെന്റ് സേവനത്തിനു ശേഷമാണ് ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളിന്റെ ചുമതല ഏറ്റെടുത്തത്. 1963 ല്‍ ആരംഭിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന് ട്രേഡ് എംഎയും എംബിഎയും പിഎച്ഡിയും നല്കുന്ന ഡീംഡ് യൂണിവേഴ്സിറ്റിയാണ്. പേരെടുത്ത ആഗോള ബിസിനസ് സ്കൂളുകളുമായി സഹകരിക്കുന്നു. അതിന്റെ ഡയറക്ടറും വൈസ് ചാന്‍സലറുമായി അഞ്ചര വര്‍ഷം സേവനം ചെയ്തു. കൊല്‍ക്കട്ടയിലും ടാന്‍സാനിയയിലെ ഡാര് എ സലാമിലും കാമ്പസുകള്‍ ഉണ്ട്. കൊല്‍ക്കത്തയിലെ മനോഹരമായ കാംപസ് ചാക്കോയുടെ കാലഘട്ടത്തില്‍ രൂപമെടുത്തതാണ്..
എല്ലായിടത്തും മലയാളികള്‍ പ്രൊഫസര്മാരായുണ്ടെന്നത് കേരളത്തിന് അഭിമാനം തരുന്നു. ന്യൂഡല്‍ഹി കാമ്പസിലെ സെന്റര്‍ ഫോര്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലോയുടെ അധ്യക്ഷന്‍ രാമപുരംകാരനായ ഡോ ജെയിംസ് ജെ. നെടുമ്പുരയാണ്. സാവോപോളോ ഉള്‍പ്പെടെയുള്ള ലോക കേന്ദ്രങ്ങളില്‍ വിസിറ്റിംഗ് പ്രൊഫസര്‍. സെന്റര്‍ ഫോര്‍ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ പ്രൊഫസര്‍ ആയ ഡോ മുരളി കല്ലുമ്മല് വടകര സ്വദേശിയാണ്. ഭാര്യ ചങ്ങനാശേരി സ്വദേശിനി ഡോ. സ്മിത ഐഎസ്ഐഡി പ്രൊഫസര്‍ .
കെ.ടി ജോസഫ് തിരുവനന്തപുരത്തായിരിക്കുമ്പോള്‍ ഭാര്യ മറിയാമ്മയുടെ (ചിറയിന്‍കീഴ് ശാരദവിലാസം എയ്ഡഡ് ഹൈസ്കൂളില്‍ മാത്!സ് അദ്ധ്യാപിക) യാത്രാ സൗകര്യം നോക്കി കാര്യവട്ടത്തു വീട് വച്ചെങ്കിലും നഗര പ്രാന്തത്തില്‍ വെമ്പായത്ത് പതിന്നാലു ഏക്കറില്‍ കൃഷി ചെയ്യുന്നുണ്ടായിരുന്നു. പകുതി സ്വന്തം, പകുതി സുഹൃത്തിന്റെവക. റിട്ടയര്‍ ചെയ്തു ജനിച്ച നാട്ടില്‍ തോട്ടിന് കരയില്‍ തീര്‍ത്ത ഓടിട്ട വീട്ടിലേക്കു മടങ്ങി വരും വരെ മിക്കവാറും എല്ലാ ദിവസവും കൃഷി സ്ഥലത്ത് പോകുമായിരുന്നു.
ഐഎഎസ് സെലക്ഷന് ആയപ്പോഴാണ് കെടി ചാക്കോചാത്തങ്കരി മണക്കു ഡോ. എംജി ജോസഫിന്റെ മകള്‍ ഷൈന്‍ ജോസഫിനെ വിവാഹം ചെയ്യുന്നത്. പോയ ഇടങ്ങളിലെല്ലാം കൂടെ കൊണ്ടുപോയി. മദ്ധ്യപ്രദേശ് കേഡറിലായതിനാല്‍ ഭോപ്പാലില്‍ വീടു വച്ചു. പക്ഷെ നാട്ടിലേക്ക് മടങ്ങി പാമ്പാടിയില്‍ സ്വന്തം തറവാടു പരിഷ്കരിച്ചെടുത്ത നാലുകെട്ടില്‍ സ്ഥിരം പാര്‍ക്കാനാണ് തീരുമാനിച്ചത്.
പീരുമേട് നിന്ന് ഏലപ്പാറക്കു പോകുംവഴി മേമലക്കടുത്ത് ഗ്ലെന്മേരിയില് കോട്ടയം ക്ലബ്ബിനോട് ചേര്‍ന്നു ഏഴര ഏക്കര്‍ സ്ഥലം വാങ്ങി നെടുംതൂണുകളും ഹാങ്ങിങ് പൂക്കൂടകളുമുള്ള നല്ലൊരു വേനല്‍ക്കാല വസതി തീര്‍ത്തു. മൌണ്ട് എന്നര്‍ത്ഥമുള്ള ടാബോര്‍ എന്ന് പേര്. വീടിനോടു ചേര്‍ന്ന കാപ്പിത്തോട്ടത്തില്‍ മക്കള്‍ മൂന്നു പേര്‍ക്കുമായി മൂന്ന് വീടുകള്‍ പ്ലാന്‍ ചെയ്യുന്നു. ഒന്നിന്റെ പണി നടക്കുന്നു. പ്രകാശ് ചിക്കാഗോയിലാണ്. ജെന്പാക്കില് പ്രശാന്ത് ബാങ്കളൂരില്. ഡെയിലി ഹണ്ട് എന്ന സ്റ്റാര്‍ട്ടപ്പ് ഉടമ. പ്രിയ ദുബൈയില്‍ ബാങ്ക് മാനേജര്‍. .
നാഷണല്‍ ഹൈവേ 183 യിലുള്ള കോട്ടയം കു മിളി റോഡിലെ പാമ്പാടിയില്‍ നിന്ന് കുട്ടിക്കാനം വഴി ഗ്ലെന്മേരിയിലെ സമ്മര്ഹൗസില് എത്താന്‍ 70 കിമീ. മുണ്ടക്കയം മുതല്‍ കയറ്റം ആയതുകൊണ്ട് കാറില്‍ ഒന്നര മണിക്കൂര്‍. തോട്ടത്തിനു പേര് ഹാപ്പി വാലി. അമേഠിക്കാരന്നായ രാജുവിനെ കൂടെ കൊണ്ടു വരും. നല്ല പാചകക്കാരന്. കുടുംബസമേതം ഒപ്പം താമസിക്കുന്നു. മറ്റൊരാള്കൂടിയുണ്ട്സഹായത്തിന്
.ഉത്തരാഞ്ചല്‍ സ്വദേശി ദീപക്. അയാളും വിവാഹിതന്.
എന്നാല്‍, രണ്ടു ആണ്മക്കളും കാന്‍സര്‍ മൂലം അകാലത്തില്‍ മരണമടഞ്ഞു എന്നതാണ് കെടി ജോസഫിന്റെ തീരാദുഃഖം. അലഹബാദില്‍ നിന്ന് അഗികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് എടുത്ത ബിനു (45)വും ബിഎസ്സി രണ്ടാം വര്‍ഷം പഠിച്ചുകൊണ്ടിരുന്ന ബിജോയിയും (19) ആണ് നഷ്ടപ്പെട്ടത്. ബിനു വാഗമണ്ണില്‍ കോട്ടമല , ബോണാമി ചായത്തോട്ടങ്ങളില്‍ അസി. മാനേജരായും തെന്മല ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ മാനേജര്‍ ആയും. ജോലി ചെയ്തു. തോട്ടങ്ങളിലെ വിഷമരുന്നടിയുടെ പാര്‍ശ്വ ഫലമാകാം രോഗമെന്നു ഭാര്യ സൂസന്ന സംശയിക്കുന്നു. രോഗം സ്ഥിരീകരിച്ചിട്ടും ഒരു വ്യാഴവട്ടത്തോളം ഓടിനടന്നു ജോലി ചെയ്തു.
പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിക്കായി യൂറോപ്യന്‍ യൂണിയന് പണിത ഓര്‍ഗാനിക് ഫാക്ടറിയില്‍ സ്പൈസസ് വിഭാഗത്തിന്റെ ചുമതയായിരുന്നു അവസാനം..'' ഹൈ റേഞ്ചില്‍ സ്വന്തമായി ഒരു തോട്ടം വാങ്ങി ഓര്‍ഗാനിക് കൃഷി ചെയ്തു ജീവിക്കണമെന്ന് ബിനുവിന് ആഗ്രഹം ഉണ്ടായിരുന്നു. അതിനായി ഞങ്ങള്‍ ഒന്നിച്ച് പലയിടത്തും തോട്ടങ്ങള്‍ കാണാന്‍ പോകാറുണ്ടായിരുന്നു," സൂസന്ന പറയുന്നു. എക്കണോമിക്സില്‍ എംഎ യും പ്രോജക്ട് മാനേജ്മെന്റില്‍ എംബിഎ യുമുള്ള സൂസന്ന കുട്ടിക്കാനം മരിയന്‍ കോളജില്‍ എക്കണോമിക്സ് വകുപ്പ് മേധാവിയാണ്.
കോളജില്‍ നിന്ന് മൂന്ന് മിനിറ്റ് അകലെ കുമിളി റോഡരികില്‍ ഒന്നേകാല്‍ ഏക്കറില്‍ തീര്‍ത്ത കയ്യാലാത്ത് വീട്ടില്‍ എല്ലാ ദുഖങ്ങള്‍ക്കും അവധി നല്കി ജീവിക്കുന്നു സുസന്നയും മൂന്നു പെണ്മക്കളുംഅക്കു, ബിക്കു, ചിക്കു. മറീന, ഷെറീന, ഐറീന എന്നു ഔദ്യോഗിക പേരുകള്‍. മറീന ബിഡിഎസിനു പഠിക്കുന്നു. പുരയിടം ബിനുവിന്റെ സ്വപ്നങ്ങളുടെ ഒരിറ്റു മാത്രം. അതില്‍ കാപ്പിയും ഏലവും കുരുമുളകുമുണ്ട്. രാസവളം ഇടാറേയില്ല. ബിനുവിന്റെ അപ്പച്ചനും അമ്മച്ചിയും ഇടയ്ക്കിടെ വന്നു പോകുന്നതാണ് ഒരാശ്വാസം. പരുമലക്കടുത്ത് തേവേരില്‍ വിങ്ങ് കമാണ്ടര്‍ ഉമ്മന്റെ യും സുശീലയുടെയും മകളാണ്.