ഹൈദരാബാദ്: അധികാര പോരാട്ടം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ച് അതുവഴി ഇന്ദ്രപ്രസ്ഥത്തിലെ താക്കോല്‍ സ്ഥാനമാണ് തെലങ്കാന മുഖ്യന് കെ. ചന്ദ്രശേഖര റാവുവിന്റെ ഇപ്പോഴത്തെ സ്വപ്നം. മായാവതി, അഖിലേഷ് യാദവ്, മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്, നവീന്‍ പട്നായിക് തുടങ്ങി കേന്ദ്രം ലക്ഷ്യമിട്ട് നീങ്ങുന്ന പാര്‍ട്ടികളെ ഒന്നിപ്പിച്ച് നിറുത്തി ബി.ജെ.പിയെ ഒഴിവാക്കി കോണ്‍ഗ്രസിനെതിരെ സമ്മര്‍ദ്ദ ശക്തിയായി മാറാനുള്ള പടയൊരുക്കത്തിനാണ് റാവു പദ്ധതി തയാറാക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച കരിംനഗറില്‍ തുടക്കമിട്ട ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയ്ക്കിടെ റാവു വെളിപ്പെടുത്തിയതും ഈ തന്ത്രം തന്നെ.
ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ മമതയും അഖിലേഷും ഉള്‍പ്പെടെയുള്ളവരുടെ അസംതൃപ്തിയും അവരുടെ പ്രധാനമന്ത്രി പദത്തിനായുള്ള സ്വപ്നനവുമാണ് ഫെഡറല്‍ മുന്നണിയ്ക്കായി കെ.സി.ആര് ആയുധമാക്കുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെയും കോണ്‍ഗ്രസിന്റെ കുടുംബവാഴ്ചയേയും എതിര്‍ക്കുന്ന പ്രാദേശിക കക്ഷികളെ ഒപ്പംനിറുത്തുകയാണ് കെ.സി.ആര് കാണുന്ന ഫെഡറല്‍ മുന്നണിയുടെ പ്രാഥമിക ഘട്ടം. 120 പേരെ പാര്‍ലമെന്റില്‍ എത്തിച്ച് മേയില്‍ നടക്കുന്ന കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയാവുകയാണ് മുന്നണിയുടെ അജണ്ട തന്നെ.
പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും നേരിട്ട് ആക്രമിച്ചുകൊണ്ടാണ് കെ.സി.ആര് പ്രചാരണത്തിന് തുടക്കമിട്ടത്. സംവാദത്തിന് ഇരുവരെയും വെല്ലുവിളിച്ച റാവു രണ്ടുപേരെയും രൂക്ഷമായി വിമര്‍ശിച്ചു. ഇതില്‍നിന്ന് ഒരു കാര്യം വ്യക്തം. ആരോപണ ശരങ്ങള്‍ ഇരുവര്‍ക്കുമെതിരെ എറിഞ്ഞ് മുന്നേറുന്ന കെ.സി.ആര് ബി.ജെ.പിയേയും കോണ്‍ഗ്രസിനെയും തള്ളിപ്പറഞ്ഞ് മൂന്നാം മുന്നണിയിലാണ് കണ്ണുവയ്ക്കുന്നതെന്ന് വ്യക്തം.
കാലാവധി തീരും മുമ്ബേ നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട് തെലങ്കാന രാഷ്ട്ര സമിതി നേടിയത് 89 സീറ്റ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുകണക്കനുസരിച്ച് തെലങ്കാനയിലെ പതിനഞ്ച് ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ടി.ആര്.എസ്. ഖമ്മം, മഹബൂബാ ബാദ് മണ്ഡലങ്ങളില്‍ മാത്രം കോണ്‍ഗ്രസിന് ലീഡ്. അഭിപ്രായ സര്‍വേകള്‍ ടി.ആര്.എസും അസദ്ദീന്‍ ഒവൈസിയും ചേര്‍ന്ന് മുഴുവന്‍ സീറ്റുകളും തൂത്തുവാരുമെന്ന് പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ ലോക്സഭയില്‍ പതിനേഴ് സീറ്റുമായി നിര്‍ണായക ശക്തിയാകും കെ.സി.ആറിന്റെ ടി.ആര്.എസ്.