Image

തന്നെ ജയിപ്പിച്ചത് എന്‍എസ്എസ് മാത്രമല്ല: മന്ത്രി ഗണേഷ്

Published on 20 April, 2012
തന്നെ ജയിപ്പിച്ചത് എന്‍എസ്എസ് മാത്രമല്ല: മന്ത്രി ഗണേഷ്
കോട്ടയം: എന്‍എസ്എസുമായി താന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പ്രശ്‌ന പരിഹാരത്തിന് എന്‍എസ്എസ് ഒരു ഉപാധിയും മുന്നോട്ട് വച്ചിട്ടില്ല. എന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്‍എസ്എസ് മാത്രമല്ല, എല്ലാ സമുദായങ്ങളും ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കലാകാരന് ജാതിയും മതവുമില്ല. എനിക്കു വോട്ടുതന്നതില്‍ ഇടതുപക്ഷക്കാരുമുണ്ട്. എതിര്‍പ്പാര്‍ട്ടിയില്‍പ്പെട്ടയാള്‍ കുട്ടിയ്ക്ക് സ്‌കൂളില്‍ ചേര്‍ക്കാന്‍ ശുപാര്‍ശക്കത്ത് ചോദിച്ചാല്‍ ഞാന്‍ കൊടുത്തെന്നിരിക്കും.  മന്ത്രി പാര്‍ട്ടിക്ക് വിധേയനാകുന്നില്ലെന്ന് പറയുന്നത് വെറുതെയാണ്. പാര്‍ട്ടിയുമായി നല്ല ബന്ധം തന്നെ. 
പരമാവധി പോയാല്‍ പോകുന്നത് മന്ത്രിക്കസേരയാണ്. അതിനപ്പുറം ഒന്നുമില്ല, വേണ്ടി വന്നാല്‍ മന്ത്രി കസേരയില്‍ നിന്നിറങ്ങാനും തയാറാണ്.

കുതന്ത്രങ്ങള്‍ വശമുള്ള ആളല്ല ഞാന്‍. എന്റെ കഴുത്തുവെട്ടാം തലകുനിച്ചുതരാം. ബന്ധങ്ങള്‍ക്ക് ഞാന്‍ വലിയ വില കല്‍പിക്കുന്നയാളാണ്. പക്ഷേ അത് ആര്‍ക്കുമറിയില്ല. 
അച്ഛനോടുള്ള ഒരു മകന്റെ സ്‌നേഹത്തെ തുടര്‍ന്നാണ് രാഷ്ട്രീയമായി വി.എസ്. അച്യുതാനന്ദനെതിരെ പ്രതികരിക്കാന്‍ കാരണമായത്. എന്നെ ഏറ്റവും വേദനിപ്പിച്ച സംഭവവും അതു തന്നെയാണ്.

പ്രശ്‌നപരിഹാരചര്‍ച്ചയില്‍ പങ്കെടുത്തത് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും പി.പി. തങ്കച്ചനുമാണ്. അവിടെ നടന്നതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. യഥാര്‍ഥ സത്യം ദൈവത്തിന് മാത്രമറിയാം. എന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് കെ.കരുണാകരനാണ്. - ഗണേഷ്‌കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക