Image

എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ല: മുഖ്യമന്ത്രി

Published on 21 April, 2012
എ.എസ്.ജി പറഞ്ഞത് കേന്ദ്രനിലപാടല്ല: മുഖ്യമന്ത്രി
കൊച്ചി: കൊല്ലം നീണ്ടകരയ്ക്കടുത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന കേസില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരേണ്‍.പി.റാവല്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിലപാടല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രതിഷേധം അറ്റോര്‍ണി ജനറലിനെ അറിയിച്ചിട്ടുണ്ട്. നിയമമന്ത്രിയുമായി ആലോചിച്ച് ഇക്കാര്യത്തില്‍ പരിഹാരമുണ്ടാക്കാമെന്ന് അറ്റോര്‍ണി ജനറല്‍ ഉറപ്പ് തന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഹരേണ്‍.പി.റാവലിനെ നിയോഗിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.

ഇറ്റലിയുടെ കപ്പലിലെ നാവികര്‍ക്കെതിരെ കേസെടുക്കാന്‍ കേരള പോലീസിന് അധികാരമില്ലെന്ന് സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഇത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാടിനെ കേരളത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ എം.ടി. ജോര്‍ജ് എതിര്‍ക്കാഞ്ഞത് വന്‍ രാഷ്ട്രീയ വിവാദവുമായി. വെള്ളിയാഴ്ച രാവിലെ കേരളം അഭിഭാഷകനെ മാറ്റിയതും ദുരൂഹമായി. മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഉള്‍പ്പെട്ട ചരക്കുകപ്പല്‍ 'എന്റിക ലെക്‌സി' വിട്ടുകിട്ടണമെന്ന ആവശ്യവുമായി കപ്പലുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ ഇറ്റലി അനുകൂല നിലപാട് അറിയിച്ചത്.

ഇതിന്റെ വാദത്തിനിടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇറ്റലിക്ക് അനുകൂലമായി നിലപാടെടുക്കുകയായിരുന്നു. കപ്പല്‍ വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് കേന്ദ്രത്തിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. അപ്പോഴാണ് പരിഗണിക്കുന്ന വിഷയവുമായി ബന്ധമില്ലാത്ത മേഖലയിലേക്ക് കേന്ദ്രത്തിന്റെ അഭിഭാഷകന്‍ കടന്നത്. 

കേരള പോലീസിന് നാവികര്‍ക്കെതിരെ കേസെടുക്കാന്‍ അധികാരമില്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഇന്ത്യന്‍ തീരത്ത് നിന്ന് 20.5 നോട്ടിക്കല്‍ മൈല്‍ അകലെ സമുദ്രത്തിലാണ് സംഭവം നടന്നത്. 12 നോട്ടിക്കല്‍ മൈല്‍ വരെ മാത്രമാണ് ഇന്ത്യയുടെ അധികാരപരിധി. കേരള പോലീസിന് ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുക്കാനോ കേസെടുക്കാനോ അധികാരമില്ല. ചരക്കു കപ്പലില്‍ ഇറ്റലിയുടെ പതാകയാണ് ഉയര്‍ത്തിയത്. മറൈന്‍ മെര്‍ക്കന്റൈല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ സംഭവം നടന്നത് അന്താരാഷ്ട്ര നാവിക ചാലിലാണെന്ന് കണ്ടെത്തിയിട്ടുമുണ്ട് ഹരിന്‍ റാവല്‍ പറഞ്ഞു. ഷിപ്പിങ് മന്ത്രാലയത്തിനുവേണ്ടിക്കൂടിയാണ് അദ്ദേഹം വെള്ളിയാഴ്ച ഹാജരായത്.

കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് ജസ്റ്റിസ് ആര്‍.എം. ലോധ, എച്ച്.എല്‍. ഗോഖലെ എന്നിവരടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. കേരള പോലീസിന് അധികാരമില്ലെന്ന് എങ്ങനെയാണ് സര്‍ക്കാറിന് നിലപാടെടുക്കാന്‍ കഴിയുകയെന്ന് ജസ്റ്റിസ് ഗോഖലെ ചോദിച്ചു. ഇത് അംഗീകരിക്കാന്‍ കഴിയില്ല. കൊല്ലപ്പെട്ടത് രണ്ട് ഇന്ത്യന്‍ പൗരന്മാരാണെന്ന ഓര്‍മ വേണം ജസ്റ്റിസ് ഗോഖലെ പറഞ്ഞു, കേരള പോലീസിന്റെ റിപ്പോര്‍ട്ടില്‍ വ്യത്യസ്തമായ അഭിപ്രായമാണെന്ന് ജസ്റ്റിസ് ആര്‍.എം. ലോധ ചൂണ്ടിക്കാട്ടി. വെടിവെപ്പ് നടന്നത് ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണെന്നാണ് പോലീസ് റിപ്പോര്‍ട്ടെന്ന് അദ്ദേഹം പറഞ്ഞു. 

എന്നാല്‍, കോടതിയുടെ രൂക്ഷമായ വിമര്‍ശനത്തിന് ശേഷവും കേന്ദ്രസര്‍ക്കാര്‍ നേരത്തേ സ്വീകരിച്ച നിലപാടില്‍ ഉറച്ചു നിന്നു. സംഭവം നടന്നത് അന്താരാഷ്ട്ര കപ്പല്‍ ചാലിലാണെന്നാണ് ഇറ്റലി സര്‍ക്കാര്‍ തുടക്കം മുതലേ സ്വീകരിക്കുന്ന നിലപാട്. ഇതിന് വിരുദ്ധമായി, ഇന്ത്യന്‍ തീരത്ത് ഇന്ത്യന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടാല്‍ കേസെടുക്കാമെന്ന് വിദേശമന്ത്രാലയവും വിദേശമന്ത്രി എസ്.എം. കൃഷ്ണയും ആവര്‍ത്തിച്ചിരുന്നു. ഇറ്റലിയിലെ മന്ത്രിമാരും നയതന്ത്രജ്ഞരും ബന്ധപ്പെട്ടപ്പോഴും ഇതേ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പെട്ടെന്ന് ഇറ്റലിക്കനുകൂലമായി നിലപാട് മാറ്റിയത് ദുരൂഹത വളര്‍ത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക