പപ്പി ചത്തു. അച്ച അടിച്ചു, കണ്ണില്‍ കുത്തി, ചവിട്ടി. പപ്പിയെ അമ്മയും അച്ചയുംകൂടി എടുത്തുകൊണ്ടുപോയി.” മരണത്തോട് മല്ലിട്ട് ആശുപത്രിയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ കുഞ്ഞനുജന്‍ പോലീസിനോട് പറഞ്ഞ വാക്കുകളാണ്. അവന്‍ വെറും നാലുവയസുകാരനാണ്. മനുഷ്യാധമനെ ‘അച്ച’ എന്നുവിളിക്കാന്‍ തള്ള പഠിപ്പിച്ചതായിരിക്കുമല്ലോ. കുഞ്ഞിന് എന്തറിയാം? എന്നിട്ടും തന്റെ പപ്പിയേട്ടനെ തല്ലിച്ചതച്ച ക്രൂരമൃഗത്തിനെതിരെ തെളിവുകള്‍ നല്‍കാന്‍ അവനുസാധിച്ചുവെന്നുള്ളത് അതിശയിപ്പിക്കുന്ന കാര്യമാണ്. രാത്രി രണ്ടുമണിക്ക് ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞുങ്ങളെ തല്ലിയുണര്‍ത്തിയ ചെകുത്താന്‍ തന്റെ പപ്പിയേട്ടനെ കൊല്ലാന്‍വന്നതാണെന്ന് കുഞ്ഞുമോന്‍ എങ്ങനെ അറിയാനാണ്. ശത്രുക്കളോടെന്നപോലല്ലേ അവന്‍ കുഞ്ഞുങ്ങളോട് പെരുമാറിയത്. ഇളയകുട്ടിയെങ്കിലും രക്ഷപെട്ടല്ലോ എന്നതാണ് നമുക്ക് അല്‍പമെങ്കിലും സമാധാനം നല്‍കുന്നകാര്യം.
പപ്പിക്കുട്ടന്‍ മരണത്തോട് മല്ലിടുകയാണെന്നാണ് റിപ്പോര്‍ട്ട്. അവന് മസ്തിഷ്കമരണം സംഭവിച്ചുകഴിഞ്ഞെന്നാണ് ഡോക്ട്ടര്‍മാര്‍ പറയുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിറുത്തുന്നത്. ഇനി ജീവിതത്തിലേക്ക് തിരിച്ചുവന്നാലും അവന്‍ പഴയ പപ്പിക്കുട്ടന്‍ ആവില്ല. അനുജനോടൊപ്പം കളിക്കാന്‍ അവനാകില്ല, കുഞ്ഞനുജന്റെ കൈപിടിച്ച് സ്കൂളില്‍ പോകാനും. ഒരു കൊച്ചുകുഞ്ഞിനോട് ഇത്രയധികം ക്രൂരത കാണിക്കാന്‍ ആ മനുഷ്യാധമനും മാതാവെന്ന് പറയുന്ന സ്ത്രീക്കും എങ്ങനെ തോന്നി. മൃഗങ്ങള്‍പോലും തങ്ങളുടെ കുഞ്ഞുങ്ങളെ പൊന്നുപോലെയല്ലേ സംരക്ഷിക്കുന്നത്. പട്ടിയും പൂച്ചയും തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നത് എത്ര കരുണയോടെയാണ്. കുഞ്ഞുങ്ങളെ രാഞ്ചാനടുക്കുന്ന പരുന്തിനെതിരെ തള്ളക്കോഴികാട്ടുന്ന വീറുംവാശിയും തന്റെ പിഞ്ചുമകനെ ചവിട്ടിമെതിക്കുന്നത് കണ്ടുകൊണ്ടുനിന്ന തള്ളക്ക് ഇല്ലാതെപോയല്ലോ. അവളും കാമുകനെന്ന ചെകുത്താനുംകൂടി മക്കളെ വകവരുത്താന്‍ ശ്രമിക്കയായിരുന്നു എന്ന് വ്യക്തം.
ഇവിടെ തെറ്റുകള്‍ ആരുടേതെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. തന്റെ തെറ്റാണെന്ന് കുട്ടിയുടെ തള്ള സമ്മതിച്ചുകഴിഞ്ഞു. അത് ആത്മാര്‍ഥതയോടെ പറഞ്ഞതാണോയെന്ന് സംശയമുണ്ട്. പരുക്കേറ്റ കുഞ്ഞിനേംകൊണ്ട് ആശുപത്രിയില്‍ ചെന്നപ്പോള്‍ അവള്‍ പറഞ്ഞത് കട്ടിലില്‍നിന്നും വീണതാണെന്നാണ്. മൃതപ്രയനായ കുട്ടിയെ രക്ഷിക്കാനായിരുന്നെങ്കില്‍ അവള്‍ സത്യം തുറന്നുപറയുമായിരുന്നല്ലോ. അപ്പോഴും അവള്‍ തന്റെ കാമുകനെ രക്ഷിക്കുനുള്ള പുറപ്പാടിലായിരുന്നു.
കുട്ടിക്ക് മത്തഛനും മുത്തഛിയും അമ്മായിമാരും അമ്മാവന്മാരും എല്ലാം ഉണ്ടായിരുന്നു. തങ്ങളുടെ രക്തത്തില്‍പിരന്ന കുഞ്ഞുങ്ങളുടെ അവസ്ഥയെന്താണെന്ന് അവര്‍ ഇടക്കിടെയെങ്കിലും അന്വേഷിക്കേണ്ടതായിരുന്നു. പ്രത്യേകിച്ചു കുഞ്ഞുങ്ങള്‍ ഒരു ക്രമിനലിനൊപ്പം കഴിയുമ്പോള്‍. നിരന്തമായി ഏല്‍പിച്ച പരുക്കുകള്‍ കുട്ടിയുടെ ദേഹത്തുണ്ടായിരുന്നു എന്നാണല്ലോ അറിയുന്നത്. ഏഴുവയസുകാരനെങ്കിലും വിശദമായി ചോദ്യംചെയ്തിരുന്നെങ്കില്‍ തങ്ങളെ തള്ളയും കാമുകനുംകൂടി മര്‍ദ്ദിക്കുന്നകാര്യം പറയുമായിരുന്നു. കുഞ്ഞുങ്ങളെ ദുഷ്ടമൃഗത്തില്‍നിന്നും രക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. അപ്പോള്‍ അവര്‍ക്കും കുട്ടികളുടെ കാര്യത്തില്‍ താത്പര്യമില്ലായിരുന്നു എന്നല്ലേ മനസിലാക്കേണ്ട്ത്. എല്ലാവര്‍ക്കും സ്വന്തംകാര്യം.
സ്കൂളില്‍ ടീച്ചേഴ്‌സ് കുട്ടികളുടെ മാനസികാവസ്ഥ ചോദിച്ചുമനസിലാക്കേണ്ടതാണ്. പ്രത്യേകിച്ചും എലിമെന്ററി സ്കൂളുകളില്‍. അങ്ങനെ മനസിലാക്കി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചിട്ടുള്ള ടീച്ചേര്‍ഴ്‌സ്് ഉണ്ട്. പലവീടുകളിലും കുട്ടികള്‍ പീഡനങ്ങള്‍ക്ക് ഇരയാകാറുണ്ട്. മദ്യപാനികളായ അഛന്മാര്‍ മക്കളെ അനാവശ്യമായി ഉപദ്രവിച്ച് ആനന്ദംകൊള്ളാറുണ്ട്. ഇവരുടെയൊക്കെ മക്കള്‍ സ്കൂളില്‍ പഠിത്തത്തില്‍ താത്പര്യമില്ലാത്തവരായി കാണപ്പെടുമ്പോള്‍ വിഷാദമൂകരായി ഇരിക്കുന്നത് കാണുമ്പോള്‍ അവരെ ശകാരിക്കുന്നതിനുപകരം അവരുടെ വീട്ടിലെ അവസ്ഥ ടീച്ചേര്‍സ് ചോദിച്ചുമനസിലാക്കേണ്ടതാണ്. പപ്പിക്കുട്ടനോട് ദുഃഖിതനായി കാണപ്പെടുന്നതിന്റെ കാരണം ടീച്ചര്‍ ചോദിച്ചെന്നാണ് അറിയുന്നത്. എന്റെ അഛന്‍ മരച്ചുപോയെന്നാണ് അവന്‍ പറഞ്ഞത്. കൂടതല്‍ ചോദിച്ചിരുന്നെങ്കില്‍ അവന്‍ എല്ലാകാര്യങ്ങളും വിശദമായി പറഞ്ഞേനെ. അങ്ങനെ ഒരു കുഞ്ഞുജീവന്‍ രക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചേനെ. സ്കൂളില്‍, പ്രത്യേകിച്ചും പ്രൈമറി ക്‌ളാസ്സുകളില്‍ വെറും പഠിപ്പിക്കല്‍ മാത്രമല്ല അധ്യാപകര്‍ ചെയ്യേണ്ടത്. കുട്ടികളുടെ മാനസികാവസ്ഥ മനസിലാക്കുകയും തെറ്റുകള്‍ തിരുത്താന്‍ അവസരം ഒരുക്കയുംവേണം.
കുഞ്ഞുങ്ങളെ അവരുടെ തെറ്റുകള്‍ പറഞ്ഞ് മനസിലാക്കു കൊടുക്കണം. തെറ്റുചെയ്യുമ്പോളാണ് അവരെ ശിക്ഷിക്കേണ്ടത്. അല്ലാതെ രക്ഷകര്‍ത്താക്കളുടെ ദേഷ്യംതീരാനല്ല. പലപ്പോഴും തങ്ങളെ ശിക്ഷിച്ചത് എന്തിനാണെന്ന് അവര്‍ക്ക് മനസിലാകാറില്ല. എന്റെ മക്കള്‍ കുഞ്ഞായിരുന്നപ്പോല്‍ ഈര്‍ക്കിലിയാണ് ശിക്ഷിക്കാനായി ഉപയോഗിച്ചിരുന്നത്. അതും രണ്ടോമൂന്നോ പ്രാവശ്യം മാത്രമേ വേണ്ടിവന്നിട്ടുള്ളു. പലപ്പോഴും ഈര്‍ക്കിലി എടുക്കുമ്പോള്‍തന്നെ അവര്‍ കരച്ചില്‍ തുടങ്ങും. പിന്നെ ശിക്ഷിക്കേണ്ടി വന്നിട്ടില്ല. അവരുടെ തെറ്റുകള്‍ മനസിലാക്കി കൊടുക്കുകയും ഇനിയൊരിക്കലും ആതെറ്റുകള്‍ ആവര്‍ത്തിക്കരുതെന്ന് പറഞ്ഞുകൊടുക്കയും ചെയ്താല്‍ കാര്യങ്ങള്‍ സുഗമമായി തീരും.
കുഞ്ഞുങ്ങള്‍ ദൈവംനമുക്ക് തന്നിട്ടുള്ള വരദാനങ്ങളാണ്. അവര്‍ പുഷ്പങ്ങള്‍പോലെ മൃദുലരാണ്. ചിലപ്പോളെങ്കിലും നമ്മള്‍ക്ക് അവരെ ശിക്ഷിക്കേണ്ടി വന്നിരിക്കാം. അപ്പോഴൊക്കെയും നമ്മുടെ ഹൃദയവും വേദനിക്കാറുണ്ട്.പക്ഷേ, കുഞ്ഞുഹൃദയങ്ങള്‍ വേദനിക്കാന്‍ ഇടയാകരുത്. സ്‌നേഹത്തിന്റെ അമൃദലേപനം പുരട്ടിയാല്‍ അവരുടെവേദന നിമിഷങ്ങള്‍ക്കുള്ളില്‍ മാറിക്കൊള്ളും. ഇതൊക്കെ തൊണ്ണൂറുശതമാനം രക്ഷകര്‍ത്താക്കളും ചെയ്യുന്ന കാര്യമാണ്. ബാക്കി പത്തോ അതില്‍താഴെയോ വരുന്ന ചില രക്ഷകര്‍ത്താക്കളെ ഉദ്ദേശിച്ചാണ് പറയുന്നത്. അന്‍പതുവര്‍ഷങ്ങള്‍ക്കുമുന്‍പ് വടക്കേഇന്‍ഡ്യിലെ തെരുവില്‍ ഒരുപിതാവ് തന്റെ പത്തുവയസുള്ള പെണ്‍കുട്ടിയെ തലമുടിയില്‍പിടിച്ച് വലിക്കുന്നതും കാലുമടക്കി തൊഴിക്കുന്നതും കാണാനിടയായി. ആ കാഴ്ച സൃഷ്ടിച്ചവേദന എന്റെ മനസില്‍നിന്നും ഇപ്പോഴും മാഞ്ഞുപോയിട്ടില്ല.
സാം നിലമ്പള്ളില്‍
samnilampallil@gmail.com