ലോക്സഭ തിരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ എന്തെങ്കിലും ഒരു കണക്കെഴുതി തിരഞ്ഞെടുപ്പ് കമ്മിഷനു സമര്‍പ്പിച്ചു രക്ഷപ്പെടാമെന്നു സ്ഥാനാര്‍ഥികള്‍ കരുതേണ്ട. കണ്ണും കാതും കൂര്‍പ്പിച്ചു മൈക്രോ നിരീക്ഷകര്‍ മുതല്‍ കേന്ദ്ര നിരീക്ഷകര്‍ വരെ നാട്ടില്‍ ചുറ്റുന്നുണ്ട്. സ്ഥാനാര്‍ഥിയുടെ പേരില്‍ നാട്ടില്‍ കാണുന്ന ബിറ്റ് നോട്ടിസ് മുതല്‍ ആഡംബര പ്രചാരണ കട്ടൗട്ട് വരെ ഇവര്‍ പരിശോധിക്കും. നിത്യേനയെന്നോണം കണക്ക് കേന്ദ്ര ചെലവു നിരീക്ഷകനു കൈമാറും. തിരഞ്ഞെടുപ്പു കഴിഞ്ഞു സ്ഥാനാര്‍ഥികള്‍ ഔദ്യോഗിക കണക്കു സമര്‍പ്പിക്കുമ്ബോള്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ 'പണി' കിട്ടാന്‍ സാധ്യതയേറെ.
പ്രചാരണത്തിന് ഉപയോഗിക്കുന്ന സാമഗ്രികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥി നല്‍കുന്ന കണക്ക് ഇതുമായി ചേര്‍ന്നു പോകുന്നില്ലെങ്കില്‍ അന്വേഷണം ഉറപ്പ്. കണക്കില്‍ വെട്ടിപ്പുണ്ടെന്നു ബോധ്യപ്പെട്ടാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യതയുള്‍പ്പെടെ കടുത്ത ശിക്ഷ ലഭിക്കാം.
മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് ഓരോ ലോക്സഭ മണ്ഡലങ്ങളിലേക്കും ചെലവ് നിരീക്ഷകരായി എത്തിയിട്ടുള്ളത്. ഇവരെ സഹായിക്കാന്‍ ഒട്ടേറെ മൈക്രോ നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്.
പൊതുമരാമത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ശുപാര്‍ശ ചെയ്ത പ്രചാരണ സാമഗ്രികളുടെ വാടക നിരക്ക് ഇങ്ങനെ..
∙ തുണി ഉപയോഗിച്ചുള്ള ബാനര്‍ എഴുതുന്നതിന് സ്ക്വയര്‍
∙ഫീറ്റിന് 25 മുതല്‍ 89 രൂപ വരെ.
∙ കൊടി 15 രൂപ മുതല്‍ 89 രൂപ വരെ.
∙ പോസ്റ്റര്‍ 50 രൂപ മുതല്‍ 89 രൂപ വരെ.
∙ ഹോര്‍ഡിങ് ചതുരശ്രയടിക്ക് 65 രൂപ മുതല്‍ 89 രൂപ വരെ.
∙മരം കൊണ്ടുള്ള കട്ടൗട്ട് ചതുരശ്രയടിക്ക് 65 രൂപ.
∙കസേര വാടക 10 രൂപ, മേശ 25 രൂപ,
∙ സോഫ 250 രൂപ.
∙ ബാരിക്കേഡ് ചതുരശ്രയടിക്ക് 25 രൂപ.
∙ മേയ്സന് ഒരു ദിവസത്തെ വേതനം 826 രൂപ.
∙ ഇലക്‌ട്രീഷ്യന് 850 രൂപ.
∙ ഹോഡിങ്ങുകള്‍ സ്ഥാപിക്കാന്‍
∙ സ്ഥല വാടക ചതുരശ്രയടിക്ക് 17 രൂപ.
∙ 'ജീപ്പ്' വാടക ഒരു ദിവസം 3,000 രൂപ, 'ടെമ്ബോ'(സര്‍ക്കാര്‍ ഭാഷയാണിത്) 3,300 രൂപ, 'ട്രക്കര്‍' 3,300 രൂപ, മുച്ചക്ര വാഹനം 1,800 രൂപ.