1972 1983 കാലഘട്ടങ്ങളിലാണ് മാണിസാറിനെ പറ്റി കൂടുതലായി കേള്‍ക്കുന്നത്. ചെങ്ങന്നൂര്‍ സ്വദേശിയായ ഞാന്‍ പോലീസ് ഉദ്യോഗസ്ഥനായ എന്റെ പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് പാലാ പോലീസ് ക്വാര്‍ട്ടേഴ്സില്‍ താമസമാക്കുന്നത്. പാലാ സെന്റ് തോമസ് കോളേജില്പഠനം. അത് മാസ്റ്റേഴ്സ് ബിരുദം വരെ എത്തി. ഈ കാലയളവില്‍ പലപ്രാവശ്യം മാണി സാര്‍ കോളേജില്‍ വന്നു.അപ്പോള്‍ അദ്ദേഹവുമായിഇടപെടുവാന് അവസരങ്ങള്‍ കിട്ടിയിട്ടുമുണ്ട്. അതൊന്നുംവലിയ അടുപ്പത്തിലേക്ക് എത്തിക്കാന്‍ ഒരു സ്റ്റുഡന്റായ എനിക്ക് സാധിച്ചിട്ടും ഇല്ല.
പോലീസ് ഓഫീസര്‍ ആയിരുന്ന എന്റെ പിതാവിന് ഒരു മന്ത്രി എന്ന നിലയില്‍ മരങ്ങാട്ടുപിള്ളയിലുള്ള മാണിസാറിന്റെ ഭവനത്തില്‍ പല തവണ പോകേണ്ടി വന്നിരുന്നു. അദ്ദേഹവുമായി പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ കവിഞ്ഞ ഒരു അടുപ്പം ഉണ്ടാക്കി എടുക്കാന്‍ എന്റെ അച്ചായന് സാധിച്ചു.
അച്ചായനെക്കാള്‍ നാലു വയസു കുറവുള്ള മാണിസാര്‍ എന്റെ അച്ചായനെ വിളിച്ചിരുന്നത് 'ചെറിയാച്ചാ' എന്നാണ്. (ഈ വിളിയും അടുപ്പവും മാണിസാര്‍ മറ്റുള്ള പോലീസ് ഓഫീസറോട് കാണിച്ചിട്ടുണ്ടാകില്ല). മാണിസാര്‍ പാലയിലുള്ള ദിവസങ്ങളില്‍ ജോലികഴിഞ്ഞു രാവിലെ അച്ചായന് വീട്ടില്‍ വരുമ്പോള്‍ അമ്മയോട് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് 'മാണിസാറിന്റെ വീട്ടില്‍ നിന്നും കാപ്പി കുടിച്ചു,' എന്ന്. മാണിസാര്‍ പ്രിയ പത്നിയോട് ചോദിക്കും '' കുട്ടിയമ്മേ ചെറിയാച്ചനു കാപ്പികൊടുത്തോ'' എന്ന്. 1976 ല്‍ ബി എസ് സി പാസായി നില്ക്കുമ്പോള് സബ് ഇന്‍സ്പെക്ടര്‍ സെലക്ഷനു സാര്‍ എന്നെ പരിഗണിച്ചതായി അച്ചായന് പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. അച്ചായന്റെ റിട്ടയര്‍മെന്റ് അടുത്തുവരുന്ന കാലയളവില്‍ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ പറയണം എന്നുമാണിസാര് പറയുകയുണ്ടായി
ഇതോടൊപ്പമുള്ള ആദ്യത്തെ ഫോട്ടോ മാണിസാറിന്റെ അമ്മ മരിച്ചപ്പോള്‍ എടുത്തതാണ്. മാണിസാറിന്റെ പിതാവിനെയും കൂടെ കാണാം. ഇപ്പോള്‍ മാണിസാറിന്റെ ഭൗതിക ശരീരത്തിന് മുന്പില് മകന് ജോസ് കെ. മാണി നില്ക്കുമ്പോള് പഴയകാല ചിത്രം മനസ്സില്‍ തേങ്ങല്‍ ഉണ്ടാക്കി.
ഏതാനുംവര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രസ് ക്ലബ് കോണ്ഫറന്സ്വുമായി ബന്ധപെട്ടു മന്ത്രി ആയിരുന്ന ബിനോയ് വിശ്വത്തോടോപ്പും ജോസ് കെ. മാണിയും പങ്കെടുക്കുകയുണ്ടായി. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ തമ്മില്‍ പരിചയം പുതുക്കാന്‍ വേണ്ടിയുള്ള ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല.
മാണിസാറിന്റെ അമ്മ മരിച്ചപ്പോള്‍ എടുത്ത അപൂര്‍വമായ ആ പടവും കരുതിയിരുന്നു. മനോരമ ലേഖകനോടു എഴുപതുകളില്‍ വാങ്ങി വച്ചതാണ്. വെറുതെ ഒരു തോന്നലിനു അന്ന് ചെയ്തതാണ്. ഓടിട്ട വീട് പിന്നില്‍ കാണാം.
ജോസ് കെ. മാണിയെ മാറ്റിനിര്‍ത്തി വല്യമ്മച്ചിയുടെ പടം കാട്ടുമ്പോള്‍, അദ്ദേഹത്തിന്റെ മുഖത്തുണ്ടായ ഭാവ ചലനങ്ങള്‍ ഞാന്‍ ഉദ്ദേശിച്ചതിലും എത്രയോ ഇരട്ടിയായിരുന്നു. കുറെ നേരം ആ ചിത്രം അദ്ദേഹം കൈയില്‍ തന്നെ വെച്ചു നോക്കിക്കൊണ്ടിരുന്നു.അതും ഞാനുമായുള്ള ബന്ധം ആരാഞ്ഞു. ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു, മാണിസാറുമായി എന്റെ അച്ചായനുള്ള ബന്ധം തന്നെ. തമ്മില്‍ പിരിയുന്നതിനു മുന്‍പ് വീണ്ടും കാണാമെന്നു പറയുന്നതോടോപ്പോം, ഒരു തുണ്ടു പേപ്പറില്‍ തന്റെ പോക്കറ്റില്‍ കിടന്ന പേന ഉപയോഗിച്ച് സെല്‍ നമ്പര്‍ കൂടെ തരാന്‍ അദ്ദേഹം മറന്നില്ല.
ഇതെന്തിനെന്നു ഞാന്‍ ചോദിച്ചപ്പോള്‍, ആവശ്യം ഉണ്ടാകും, അപ്പോള്‍ വിളിക്കണം എന്ന് ഓര്‍മിപ്പിച്ചു. തിരക്ക് പിടിച്ച തങ്ങളുടെ ജീവിതത്തില്‍ ഞാന്‍ വിളിച്ചാല്‍ എങ്ങനെ തിരിച്ചറിയും എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, അതിനു മറുപടിയായി ബന്ധങ്ങള്‍ സൂക്ഷിക്കുന്ന ആള് എന്ന് പറഞ്ഞാല്‍ മതി എന്ന് കൂടി കൂട്ടി ചേര്‍ത്തു. രണ്ടു പ്രവാശ്യം എനിക്ക് ചില അത്യാവശ്യ ഘട്ടങ്ങളില്‍ വിളിക്കേണ്ടതായും വന്നിട്ടുണ്ട്.
പതിമ്മൂന്നു വര്‍ഷം ഞങ്ങള്‍ പാലായില്‍ കഴിഞ്ഞു. ഒരു പോലീസ് ഓഫീസര്‍ക്ക് മൂന്നു വര്‍ഷമെ ഒരിടഠ് തുടരാന്‍ ആവു. പക്ഷെ ഞങ്ങളുടെ പഠനം കാരണംപാലാ വിടുകഎളുപ്പമല്ലായിരുന്നു. ഇക്കാര്യം അച്ചായന് മാണി സാറിനോടു പറഞ്ഞു.പത്തോ പന്താണ്ടോ മൈലുകള്‍ക്കപ്പുറം രാമപുരം സ്റ്റേഷനിലേക്കു ഒരു സ്ഥലം മാറ്റം സംഘടിപ്പിച്ചു തരികയാണു അദ്ധേഹം ചെയ്തത്. മാണിസാര്‍ സൂചിപ്പിച്ചു, ചെറിയാച്ചാ വെറും ആറുമാസം മാത്രം. അതു കഴിഞ്ഞപ്പോള്‍ വീണ്ടും പാലായില്‍. അങ്ങനെ അച്ചായന് പാലായില്‍ ഇരുന്നു റിട്ടയര്‍ ചെയ്തു.
മാണിസാറിന്റെ ഒരു മകള്‍ പാലായില്‍ എന്റെ ഇളയ സഹോദരിയോടോപ്പോം പഠിച്ചിട്ടുണ്ട്. മറ്റൊരു മകള്‍ എന്റെ അനുജന് റോയ് ചെങ്ങന്നൂരിന്റെ ഭാര്യയോടോപ്പും ടി കെ എം എഞ്ചിനീയറിംഗ് കോളേജിലും പഠിച്ചിട്ടുണ്ടെ. എല്ലാ പെണ്മക്കളും വിവാഹം ചെയ്തിരിക്കുന്നത്ഐ.എ.എസ് അല്ലെങ്കില്‍ ഐ.പി.എസുകാരെ.
മാണിസാറിന് പിന്നെലേക്ക് നോക്കേണ്ടി വന്നിട്ടില്ല. ഒരാഗ്രഹവും മാറ്റിവെക്കേണ്ടി വന്നിട്ടില്ല. മാണിസാര്‍ പറയും മറ്റുള്ളവര്‍ കേള്‍ക്കും. സംസ്കാര സമയത്തുപോലും കേട്ട മുദ്രാവാക്യം മറക്കാന്‍ പറ്റില്ല, ''മരിച്ചിട്ടില്ല മരിച്ചിട്ടില്ല മാണി സാര്‍ മരിച്ചിട്ടില്ല'.
പത്തുവര്‍ഷം മുന്‍പേ അസുഖമായി അമേരിക്കയില്‍ ചികിത്സിക്കുമ്പോള്‍ എന്റെ ഇളയ സഹോദരന് റോയ് അദ്ദേഹത്തെ കാണുവാന്‍ ഇടയായി. റോയി ചോദിച്ചു, 'മാണിസാര്‍ പാലായില്‍ ഉണ്ടായിരുന്ന പോലീസ് ഓഫിറായിരുന്ന ചെറിയാനെ ഓര്‍മ്മയുണ്ടോ? മറുപടിയായി ചെറിയച്ഛന്റെ മകനാണോ, വീണ്ടും ആവര്‍ത്തിച്ച്, ചെറിയച്ഛന്റെ മകനാണോ'.
ആ സൗഹ്രുദം ഞങ്ങള്‍ക്ക് സ്വന്തം.
മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസംഎന്ന അച്ചായന്റെ ആഗ്രഹം സഫലമാക്കാന്‍ മാണി സാര്‍ തുണച്ചു. നാട്ടില്‍ നിന്നു മാസ്റ്റേഴ്സ് നേടിയ ഞാന്‍ ഇവിടെ വന്നുവീണ്ടും രണ്ടു ഡിഗ്രികള്‍ കൂടി നേടി.
സെന്റ് തോമസ് കോളേജി പഠിക്കുമ്പോഴുണ്ടായബന്ധങ്ങള് ഇന്നും നിലനിക്കുന്നു.ജിമ്മി ജോര്‍ജ്, ജോസ് ജോര്‍ജ് (ഐജി ), ഗോപിനാഥ് (ഐജി)തുടങ്ങിയവര്‍.
പാലായില്‍ ജൂബിലി പെരുന്നാള്‍ നടക്കുന്നത് ഡിസംമ്പര്‍ എട്ടാം തീയതി. എല്ലാവരും ഒത്തു കൂടുന്ന നിമിഷം. ഈ പ്രായത്തില്‍ എനിക്ക് അതൊക്കെ ഇവിടെ ഇരുന്നു ഓര്‍മിക്കാന്‍ കഴിയും. അത് കഴിഞ്ഞാല്‍ പിന്നെ രാക്കുളി പെരുന്നാള്‍. അത് ജനുവരി 5. മലയുന്ത് എന്നൊരു വശീയറിയ പോരാട്ടവും അവിടെ കാണാം.
മാണിസാറിന്റെ അന്ത്യ വിശ്രമം. അവിടെ പുതുക്കി പണിഞ്ഞ പള്ളിയോടൊപ്പും പഴയ പള്ളിയും കാണാം. അതിന്റെ സമീപം ഡയറക്ടര്‍ ഭദ്രന്റെ വീട്.പിന്നെ പുതുക്കി പണിഞ്ഞ പള്ളിയുടെ രൂപം ഞാന്‍ കാണുന്നത് ഭദ്രന്റെ മൂവിയിലെ 'പൂമുഖ പടിയില്‍ നിന്നെയും കാത്തു'. പാലാ യൂണിവേഴ്സല്‍ തീയേറ്റര്‍ ഉടമ ജോസ് പടിഞ്ഞാറേക്കര നിര്മിച്ചതാണീ മൂവി. അന്ന് ഏഷ്യയിലെ വലിയ പള്ളിയായി ഞാന്‍ കേട്ടിട്ടും ഉണ്ട്.
മാണിസാറിന് വിട.