കഴിഞ്ഞ വര്‍ഷം ഈ സമയം കേരളം ഭയന്ന് വിറയ്ക്കുകയായിരുന്നു. സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള, ആഫ്രിക്കന്‍ രാജ്യങ്ങളിലൊക്കെ നടക്കുന്നുവെന്ന് കേട്ടിട്ടുള്ള ചികിത്സയില്ലാത്ത വൈറസ് ബാധ കേരളത്തില്‍ പടരുന്നുവെന്ന സത്യം തിരിച്ചറിയുന്നത് കഴിഞ്ഞ വര്‍ഷം മെയ് 18നാണ് കോഴിക്കോട് പേരാമ്പ്ര സൂപ്പിക്കട സ്വദേശി മുഹമ്മദ് സാലിഹ് നിപ വൈറസ് ബാധിച്ച് മരണമടഞ്ഞത്. വിശദമായ പരിശോധനയില്‍ നിപാ ബാധിച്ചാണ് മുഹമ്മദ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. പഴംതീന വവ്വാലുകളായിരുന്നു നിപയുടെ ഉറവിടം.
സാലിഹിന് പിന്നാലെ നിപയെ സ്ഥിരീകരിച്ച് വീണ്ടും മരണങ്ങള്‍ നടന്നു. കാട്ടുതീ പോലെ പടരുന്ന വൈറസ് കേരളത്തെ ഒട്ടാകെ ഭയത്തിലാഴ്ത്തി. എന്തിന് രാജ്യമൊട്ടാകെ ആശങ്കയിലായി. ആരാധനാലയങ്ങളും മറ്റും മലബാര്‍ മേഖലയില്‍ അടച്ചിട്ടു. സ്കൂളുകള്‍ തുറക്കാതെയായി.
എന്നാല്‍ നിപയ്ക്കെതിരെ കേരളത്തിലെ സര്‍ക്കാര്‍ സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് പോരാടി. ആരോഗ്യ മന്ത്രി കെ.കെ ഷൈലജയുടെ മിടുക്ക് എടുത്തു പറയേണ്ട വിഷയമാണ്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിപയെ പിടിച്ചു കെട്ടി. നിപാ രോഗങ്ങളെ പരിചരിക്കുന്നതിടെ നിപ ബാധിച്ച് മരണപ്പെട്ട സിസ്റ്റര്‍ ലിനി നാടിന്‍റെ കണ്ണീരോര്‍മ്മയായി.
ഇപ്പോള്‍ നിപയ്ക്ക് ഒരു വര്‍ഷം തികയുമ്പോള്‍ ആഷിക് അബു വൈറസ് എന്ന പേരില്‍ നിപാ കാലത്തെ പുനര്‍ ആവിഷ്കരിക്കുകയാണ്. നാളെയുടെ തലമുറ മറന്നു പോകാന്‍ പാടില്ലാത്ത പോരാട്ടത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥ അങ്ങനെ അഭ്രപാളികളില്‍ രേഖപ്പെടുത്തുകയാണ്.