Image

മുന്‍വൈരാഗ്യത്തെ തുടര്‍ന്ന്‌ യുവാവ്‌ കുത്തിപ്പരിക്കേല്‍പ്പിച്ചു: പ്രാണരക്ഷാര്‍ത്ഥം തോട്ടില്‍ ചാടിയ ഡ്രൈവര്‍ക്ക്‌ ദാരുണാന്ത്യം

Published on 18 May, 2019
മുന്‍വൈരാഗ്യത്തെ തുടര്‍ന്ന്‌ യുവാവ്‌ കുത്തിപ്പരിക്കേല്‍പ്പിച്ചു: പ്രാണരക്ഷാര്‍ത്ഥം തോട്ടില്‍ ചാടിയ ഡ്രൈവര്‍ക്ക്‌ ദാരുണാന്ത്യം


മോനിപ്പള്ളി: മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന്‌ ടാക്‌സി ഡ്രൈവറായ യുവാവിനെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. കുത്തേറ്റ്‌ പ്രാണരക്ഷാര്‍ത്ഥം സമീപത്തെ തോട്ടില്‍ ചാടിയ യുവാവ്‌ വെള്ളത്തില്‍ നിന്നു കരയ്‌ക്കെത്തിച്ചെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. കുറവിലങ്ങാട്‌ മോനിപ്പള്ളി ചേറ്റുകുളം വെള്ളാമ്പാട്ട്‌ ഗോപിയുടെ മകന്‍ സജികുമാറിനെ (40)യാണ്‌ അതിദാരുണമായി കുത്തിക്കൊലപ്പെടുത്തിയത്‌.

സംഭവത്തിലെ പ്രതിയായ ചേറ്റുകുളം സ്വദേശി ധനൂപിനെ (നമ്പോലന്‍) രാത്രി വൈകി പൊലീസ്‌ പിടികൂടി. പുല്ല്‌ വെട്ട്‌ തൊഴിലാളിയായ നമ്പോലന്‍ മുന്‍പ്‌ മറ്റൊരാളെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണ്‌.

ഉഴവൂരില്‍ ഓട്ടോഡ്രൈവറായിരുന്ന സജി, ഇപ്പോള്‍ ചേറ്റുകുളം ഭാഗത്ത്‌ ടാക്‌സ്‌ ഓടിക്കുകയാണ്‌. ചേറ്റുകുളത്ത്‌ ചീട്ടുകളിക്കുന്നതിനെച്ചൊല്ലി നേരത്തെ സജിയും, നമ്പോലനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഒന്‍പത്‌ മണിയോടെ കനത്ത മഴയ്‌ക്ക്‌ ശേഷം വൈദ്യുതി മുടങ്ങിയ സമയത്തായിരുന്നു കത്തിക്കുത്ത്‌ ഉണ്ടായത്‌.

ഈ സമയത്ത്‌ സജിയും നമ്പോലനും ചേറ്റുകുളം കവലയില്‍ നേര്‍ക്കുനേര്‍ എത്തി. ഇതോടെ നമ്പോലന്‍ സജിയെ അസഭ്യം പറയുകയും വെല്ലുവിളിക്കുകയും ചെയ്‌തു. നിന്നെ കൊല്ലുമെടാ എന്ന ്‌ ഭീഷണിപ്പെടുത്തി നമ്പോലന്‍ പാഞ്ഞെത്തിയതോടെ സജി ഓടി സമീപത്തെ ബ്രദേഴ്‌സ്‌ ആട്‌സ്‌ ആന്‍ഡ്‌ സ്‌പോട്‌സ്‌ ക്ലബിന്റെ കെട്ടിടത്തിനുള്ളിലേയ്‌ക്ക്‌ കയറി. കയ്യില്‍ ഊരിപ്പിടിച്ച കത്തിയുമായി നമ്പോലനും പിന്നാലെ എത്തി.

ബ്രദേഴ്‌സ്‌ ക്ലബിനുള്ളില്‍ വച്ച്‌ നമ്പോലന്‍ സജിയെ കുത്തി വീഴ്‌ത്തുകയായിരുന്നു. വയറ്റില്‍ കുത്തേറ്റത്തോടെ സജി നിലവിളിച്ചുകൊണ്ടു പുറത്തേയ്‌ക്ക്‌ ഓടി. പ്രാണരക്ഷാര്‍ത്ഥം ഓടിയ സജി ചെന്നു ചാടിയത്‌ സമീപത്തെ തോട്ടിലായിരുന്നു.

കത്തിയുമായി അലറിവിളിച്ച്‌ നമ്പോലനും ഓടിയെത്തി. ഇത്‌ കണ്ട്‌ നാട്ടുകാര്‍ ഓടിക്കൂടിയതോടെ നമ്പോലന്‍ കത്തിയുമായി സമീപത്തെ വഴിയിലൂടെ ഓടിരക്ഷപെട്ടു. നാട്ടുകാര്‍ ചേര്‍ന്ന്‌ സജിയെ തോട്ടില്‍ നിന്നും പുറത്തെടുത്തെങ്കിലും, മുറവില്‍ ചെളികയറിയ സജി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്കുള്ള യാത്രാമധ്യേകൊല്ലപ്പെട്ടു.

വിവരം അറിഞ്ഞ്‌ സ്ഥലത്ത്‌ എത്തിയ കുറവിലങ്ങാട്‌ പൊലീസും നാട്ടുകാരും ചേര്‍ന്ന്‌ പ്രദേശത്ത്‌ നമ്പോലനായി തിരച്ചില്‍ നടത്തി. രാത്രി വൈകി ഇവിടുത്തെ ഒളി സങ്കേതത്തില്‍ നിന്ന്‌ പ്രതിയെ പിടികൂടി. സജിയുടെ മൃതദേഹം മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. ടെ ഭാര്യ: സിനി (മൂവാറ്റുപുഴ). ഒന്‍പത്‌ മാസം പ്രായമുള്ള മകളുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക