Image

റെയില്‍വേ നിയമങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം

Published on 19 May, 2019
റെയില്‍വേ നിയമങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം

കണ്ണൂര്‍: റെയില്‍വേ നിയമങ്ങളുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. 2016 മുതല്‍ തുടരുന്ന വ്യാജമാറ്റങ്ങളില്‍ ചിലതില്‍ മാറ്റം വരുത്തികൊണ്ടാണ് ഇത്തവണത്തെ പ്രചാരണം. ഇതില്‍ പ്രധാനപ്പെട്ടത് വെയിറ്റിങ് ലിസ്റ്റ് ഇനിയുണ്ടാവില്ലെന്നതാണ്. ഇത് യാത്രക്കാരില്‍ ആശങ്ക പരത്തി. ജൂലായ് ഒന്നുമുതല്‍ റെയില്‍വേ നിയമങ്ങളില്‍ മാറ്റം വരുന്നു എന്ന മട്ടിലുള്ള വ്യാജ സന്ദേശമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത്തരത്തിലുള്ള സന്ദേശം യാത്രക്കാര്‍ക്കിടയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങള്‍ക്കെതിരെ റെയില്‍വേ രംഗത്തെത്തിയിരിക്കുകയാണ്. വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ജൂലായ് ഒന്നുമുതല്‍ നിര്‍ത്തുന്നുണ്ടോ എന്നന്വേഷിച്ചാണ് ഒട്ടേറെപേര്‍ വിളിക്കുന്നത്. മാറ്റങ്ങളുണ്ടെങ്കില്‍ ഔദ്യോഗിക മാര്‍ഗത്തിലൂടെ റെയില്‍വേ അറിയിക്കും. റിസര്‍വേഷന്‍ ടിക്കറ്റ് എടുത്ത യാത്രക്കാര്‍ക്ക് മൊബൈലില്‍ സന്ദേശം വരുമെന്നും റെയിവേ അറിയിച്ചു.

ജൂലായ് ഒന്നിനുശേഷം യാത്രചെയ്യാന്‍ ബുക്കുചെയ്ത യാത്രക്കാരാണ് ഇതുവായിച്ച്‌ സ്റ്റേഷനുകളില്‍ എത്തുന്നത്. ഡിവിഷന്‍ ആസ്ഥാനത്തേക്കും അന്വേഷണ വിളികള്‍ എത്തി. എടുത്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് റദ്ദാക്കണോ എന്നതടക്കമുള്ള സംശയങ്ങളാണ് മിക്കവര്‍ക്കും. ടിക്കറ്റ് റദ്ദാക്കിയാല്‍ പകുതിനിരക്ക് നല്‍കുമെന്നതാണ് മറ്റൊരു തെറ്റായപ്രചാരണം.

2016 മേയ്-ജൂണ്‍ മാസങ്ങളിലാണ് ഇത്തരം പ്രചാരണം സമൂഹമാധ്യമങ്ങളില്‍ ആദ്യമായി വന്നത്. റീഫണ്ട് നിയമം മാറും, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ കൗണ്ടര്‍വഴി കിട്ടില്ല എന്നതടക്കം പതിനഞ്ചോളം മാറ്റം ജനത്തെ തെറ്റിദ്ധരിപ്പിച്ചു. ഇതിനെതിരേ റെയില്‍വേ സര്‍ക്കുലര്‍തന്നെ ഇറക്കി. 2017-ലും യാത്രക്കാരെ പറ്റിച്ച വാട്‌സാപ്പ് മെസേജുകള്‍ പ്രചരിച്ചു. പത്രക്കുറിപ്പ് ഇറക്കിയാണ് റെയില്‍വേ ഇതിനെ തടഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക