തിരുവനന്തപുരം: കേരള കോൺഗ്രസ് ചെയർമാൻ സ്ഥാനത്തെച്ചൊല്ലി പോര് മുറുകുന്നതിനിടെ നിയമസഭയിൽ പി.ജെ ജോസഫ് ഇരുന്നത് കെ.എം മാണിയുടെ കസേരയിൽ. മാണിയെ അനുസ്മരിച്ച് പ്രസംഗിക്കുന്നതിനിടയിലും പി.ജെ ജോസഫ് സീനിയോറിറ്റി ഓർമ്മിപ്പിച്ചത് ശ്രദ്ധേയമായി.
കെ.എം മാണി വിളിച്ചത് കൊണ്ടാണ് എൽഡിഎഫ് വിട്ട് യുഡിഎഫിലേക്ക് വന്നതെന്നും ജോസഫ് പറഞ്ഞു. പാർട്ടിയുടെ ലയനത്തിന് ചെയർമാൻ സ്ഥാനം നൽകണമെന്ന് കെ.എം മാണിയോട് ആവശ്യപ്പെട്ടിരുന്നു. സീനിയറായ താൻ ചെയർമാൻ ആകാമെന്നും വർക്കിങ് ചെയർമാൻ സ്ഥാനം നൽകാമെന്നും മാണി പറഞ്ഞുവെന്നും പി.ജെ ജോസഫ് അനുസ്മരണത്തിൽ വ്യക്തമാക്കി. ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് ആവർത്തിക്കുകയായിരുന്നു പി.ജെ ജോസഫ്.
നേരത്തെ ജോസഫിന് മുൻ നിര സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും അതിനെതിരെ മാണിവിഭാഗവും സ്പീക്കർക്ക് കത്തു നൽകിയിരുന്നു. എന്നാൽ ജോസഫിന്റെ ഇരിപ്പിടത്തെച്ചൊല്ലി തർക്കമില്ലെന്നും കക്ഷി നേതാവിനെ ചട്ടപ്രകാരം തെരഞ്ഞെടുക്കണമെന്നും റോഷി അഗസ്റ്റിൽ വ്യക്തമാക്കി.