Image

373 മണ്ഡലങ്ങളില്‍ വോട്ട്‌ എണ്ണിയതില്‍ തെറ്റ്‌; ആരോപണം

Published on 01 June, 2019
373 മണ്ഡലങ്ങളില്‍ വോട്ട്‌ എണ്ണിയതില്‍ തെറ്റ്‌; ആരോപണം


ബിജെപി വമ്പന്‍ വിജയം നേടിയ ലോക്‌ സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്‌ത വോട്ടിലും തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വോട്ടിങ്‌ യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും വ്യത്യാസമുള്ളതായി റിപ്പോര്‍ട്ട്‌.

ഇംഗ്ലീഷ്‌ വാര്‍ത്താ വെബ്‌സൈറ്റ്‌ ദി ക്വിന്‍റ്‌ നടത്തിയ അന്വേഷണത്തിലാണ്‌ ഗുരുതരമായ വ്യത്യാസം കണ്ടെത്തിയത്‌. പോള്‍ ചെയ്‌ത വോട്ടുകളെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എണ്ണിയെന്നാണ്‌ ക്വിന്‍റ്‌ അവകാശപ്പെടുന്നത്‌.

ഉദാഹരണത്തിന്‌ തമിഴ്‌നാട്ടിലെ കാഞ്ചിപുരം മണ്ഡലത്തില്‍ 12,14,086 വോട്ടുകള്‍ പോള്‍ ചെയ്‌തു. എന്നാല്‍ 12,32,417 ആണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ എണ്ണിയത്‌. 17,871 വോട്ടുകള്‍ അധികം വന്നു. ഇത്‌ എങ്ങനെയാണ്‌ എന്ന ചോദ്യത്തിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഉത്തരം നല്‍കുന്നില്ലെന്ന്‌ ക്വിന്‍റ്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

തമിഴ്‌നാടിലെയും ഉത്തര്‍പ്രദേശിലെയുമായി കാഞ്ചീപുരം, ധര്‍മ്മപുരി, ശ്രീപെരുമ്പത്തൂര്‍, മഥുര എന്നീ നാല്‌ ലോക്‌ സഭ മണ്ഡലങ്ങളിലാണ്‌ ഏറ്റവും അധികം വോട്ടുകള്‍ പോള്‍ ചെയ്‌തതിനെക്കാള്‍ അധികമായി എണ്ണിയത്‌.


തെരഞ്ഞെടുപ്പില്‍ വോട്ടിങ്‌ യന്ത്രങ്ങള്‍ ഹാക്ക്‌ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന്‌ പ്രതിപക്ഷം നേരത്തെ മുതല്‍ ആരോപിക്കുന്നുണ്ട്‌. വികസിത രാജ്യങ്ങള്‍ ചെയ്‌തത്‌ പോലെ ബാലറ്റ്‌ പേപ്പറിലേക്ക്‌ മടങ്ങണമെന്നാണ്‌ ആവശ്യം.

വോട്ടിങ്‌ യന്ത്രങ്ങള്‍ക്ക്‌ പിഴവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍. വിവിപാറ്റുകള്‍ എണ്ണുന്നത്‌ സംബന്ധിച്ചും തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിയമം അനുസരിച്ച്‌ വിവിപാറ്റുകള്‍ എണ്ണിയ മണ്ഡലങ്ങളില്‍ വോട്ട്‌ കൃത്യമായിരുന്നു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക