തിരുവനന്തപുരം:
ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണിയെ ഭാര്യാ വീട്ടുകാര്‍ ഇറക്കിവിട്ടു. ബാലുവിന്റെ
മരണശേഷം മരുമകള്‍ ലക്ഷ്‌മിയുടെ വീട്ടിലെത്തിയ തന്നോട് മോശമായി പെരുമാറുകയും
വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് ഉണ്ണി ബിഗ്
ന്യൂസിനോടു പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ ബാലുവിന്റെ
പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്‌ബിയും ഇതേകേസില്‍ ഒളിവില്‍ കഴിയുന്ന ഫിനാന്‍സ്
മാനേജര്‍ വിഷ്‌ണുവും ചേര്‍ന്നു നടത്തിയ നാടകത്തിന്റെ ഫലമായിരുന്നു തന്നെ
ഇറക്കിവിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്‌മിയെ കുറിച്ച് അപവാദങ്ങള്‍
പരത്തുകയാണെന്നും ആ കുടുംബത്തെ നശിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ഇരുവരും
ലക്ഷ്‌മിയുടെ വീട്ടുകാരെ ധരിപ്പിച്ചു. ഇതിന്റെ വസ്‌തുത എന്തെന്നു മനസിലാക്കാന്‍
നില്‍ക്കാതെ തന്നോട് ഇറങ്ങിപ്പോകാന്‍ പറയുകയായിരുന്നുവെന്നും ഉണ്ണി പറയുന്നു.
വിഷ്‌ണുവും തമ്‌ബിയുമാണ് ഇക്കാര്യം തങ്ങളോട് പറഞ്ഞതെന്ന് ലക്ഷ്‌മിയുടെ മാതാവ്
പറഞ്ഞതായി ഉണ്ണി വ്യക്തമാക്കി.
ബാലഭാസ്‌കര്‍ ജീവിച്ചിരുന്നപ്പോഴും
വിഷ്‌ണുവും തമ്‌ബിയും മുമ്‌ബും ഇത്തരം നുണക്കഥകള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍
അതില്‍ വാസ്‌തവമില്ലെന്ന് ബാലു മനസിലാക്കിയതിനാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്നും
അദ്ദേഹം പറഞ്ഞു.
ഉറ്റ സുഹൃത്തുക്കളെ ബാലുവില്‍ നിന്ന് അകറ്റാനായിരുന്നു
ഇരുവരുടെയും ശ്രമം. ചങ്ക് ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്ന സഹപാഠികളെ
ശത്രുക്കളെപ്പോലെയായിരുന്നു വിഷ്‌ണുവും തമ്‌ബിയും കണ്ടിരുന്നത്. ഇവരോട് ബാലു
സംസാരിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. പ്രോഗ്രാമിന്റെ തിരക്കു കാരണം
ബാലുവിന്റെ ഫോണ്‍ കൈവശം വച്ചിരുന്നത് വിഷ്‌ണുവും
തമ്‌ബിയുമായിരുന്നു.
സുഹൃത്തുക്കള്‍ വിളിച്ചാല്‍ ഫോണ്‍ ബാലുവിന്
നല്‍കാറില്ലായിരുന്നു. അവരോടൊക്കോ മോശമായ രീതിയിലായിരുന്നു തമ്‌ബിയുടെയും
വിഷ്‌ണുവിന്റെയും പെരുമാറ്റം. ബാലുവില്‍ നിന്നും സുഹൃത്തുക്കളെ അകറ്റിനിര്‍ത്തി
അവരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. ബാലു മരിക്കുന്നതിനു
മുമ്‌ബുതന്നെ ഇരുവരുടെയും തട്ടിപ്പ് കണ്ടെത്തിയിരുന്നു. തങ്ങള്‍ക്ക് പിടിവീണ
കാര്യം വിഷ്‌ണുവിനും തമ്‌ബിക്കും മനസിലായി.
തങ്ങളുടെ കള്ളക്കളികള്‍
മറ്റാരോടെങ്കിലും ബാലു പറയുമോ എന്ന് അവര്‍ ഭയപ്പെട്ടിരുന്നു. അതാണ്
സുഹൃത്തുക്കളില്‍ നിന്നും അവരെ അകറ്റിയതെന്ന് പിതാവ് ഉണ്ണി പറഞ്ഞു.
വിഷ്‌ണുവിനെയും തമ്‌ബിയെയും കൂടെപ്പിറപ്പുകളെപ്പോലെയാണ് ബാലു കണ്ടിരുന്നത്.
എന്നിട്ടും അവര്‍ ചതികാട്ടിയെന്ന് ഉണ്ണി ആരോപിക്കുന്നു. സ്വര്‍ണക്കടത്തു കേസില്‍
ആദ്യം പിടിയിലായ പൂജപ്പുര സ്വദേശി സുനില്‍ കുമാറിന്റെ ബന്ധുവാണ് പ്രകാശ് തമ്‌ബി.
അപകടസമയം വാഹനമോടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ ആയിരുന്നു എന്നതില്‍
സംശയമില്ല.
എന്നാല്‍ ഡ്രൈവറെക്കൊണ്ട് മൊഴി മാറ്റിപ്പറയിച്ചു. ബാലുവാണ്
വണ്ടി ഓടിച്ചതെന്നായിരുന്നു പറഞ്ഞത്. അത് പച്ച കള്ളമാണ്. ബാലുവാണ് വണ്ടി
ഓടിച്ചതെന്ന് തെളിയിക്കാന്‍ പ്രകാശ് തമ്‌ബിയും സുനില്‍കുമാറും ചേര്‍ന്ന്
മറ്റൊരാളെക്കൊണ്ട് മൊഴി കൊടുപ്പിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിയിലെ ഒരു
കണ്ടക്ടറാണ് മൊഴി നല്‍കിയത്. സുനില്‍കുമാറിന്റെ ഉറ്റ സുഹൃത്താണ് അയാള്‍. വാഹനം
ഓടിച്ചത് അയാള്‍ കണ്ടിട്ടുണ്ടോ എന്നുപോലും അറിയില്ലെന്ന് ഉണ്ണി
പറഞ്ഞു.
ഞങ്ങള്‍ ആ സമയം ബാലുവിന്റെ ജീവന്‍ രക്ഷിക്കാനുള്ള
നെട്ടോട്ടത്തിലായിരുന്നു. ഈ അവസരം മുതലാക്കി വിഷ്‌ണുവും തമ്‌ബിയും ചേര്‍ന്ന് സിസി
ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നശിപ്പിക്കുന്ന
തിരക്കിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.