Image

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തന്റെ മകന്റെ തോല്‍വിയുടെ ഉത്തരവാദി സച്ചിന്‍ പൈലറ്റെന്ന്‌ അശോക്‌ ഖെലോട്ട്‌

Published on 04 June, 2019
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; തന്റെ മകന്റെ തോല്‍വിയുടെ ഉത്തരവാദി സച്ചിന്‍ പൈലറ്റെന്ന്‌ അശോക്‌ ഖെലോട്ട്‌
ജയ്‌പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ വന്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ പാര്‍ട്ടിയ്‌ക്കുള്ളില്‍ തമ്മിലടി. തന്റെ മകന്‍ വൈഭവ്‌ ഖെലോട്ടിന്റെ പരാജയത്തിന്‌ പി.സി.സി നേതാവ്‌ സച്ചിന്‍ പൈലറ്റിനെ കുറ്റപ്പെടുത്തി ഖെലോട്ട്‌ രംഗത്തുവന്നിരിക്കുകയാണ്‌.

ജോധ്‌പൂര്‍ ലോക്‌സഭാ സീറ്റില്‍ വൈഭവ്‌ ഖെലോട്ട്‌ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിനാണെന്നാണ്‌ ഖെലോട്ട്‌ പറഞ്ഞത്‌. ടൈംസ്‌ ഓഫ്‌ ഇന്ത്യയ്‌ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു ഖെലോട്ടിന്റെ പരാമര്‍ശം.

അശോക്‌ ഖെലോട്ടിന്റെ ശക്തികേന്ദ്രമായിരുന്നു ജോധ്‌പൂര്‍. ജോധ്‌പൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും അഞ്ചു തവണ ഖെലോട്ട്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോധ്‌പൂരില്‍ വലിയ മാര്‍ജിനില്‍ ജയിക്കാന്‍ കഴിയുമെന്ന്‌ സച്ചിന്‍ പൈലറ്റിന്‌ ആത്മവിശ്വാസമുണ്ടായിരുന്നെന്നും ഖെലോട്ട്‌ പറഞ്ഞു.


`അതുകൊണ്ട്‌ അദ്ദേഹത്തിനാണ്‌ തോല്‍വിയുടെ ഉത്തരവാദിത്തമെന്ന്‌ എനിക്കു തോന്നുന്നു' ഖെലോട്ട്‌ പറഞ്ഞു.

`മുഖ്യമന്ത്രിയ്‌ക്കാണോ പി.സി.സി അധ്യക്ഷനാണോ ഉത്തരവാദിത്തമെന്ന്‌ ആരെങ്കിലും ചോദിച്ചാല്‍ കൂട്ടുത്തരവാദിത്തമാണെന്നാണ്‌ എന്റെ മറുപടി'യെന്നും അദ്ദേഹം വ്യക്തമാക്കി.

രാജസ്ഥാനില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച്‌ ആറുമാസത്തിനകമാണ്‌ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കനത്ത തിരച്ചടി നേരിടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക