Image

നിരഞ്ജന മേനോന്‍: ഒരു മലയാളി മിടുക്കിയുടെ കഥ (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)

Published on 04 June, 2019
നിരഞ്ജന മേനോന്‍: ഒരു മലയാളി മിടുക്കിയുടെ കഥ (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)
ഇത് വെറുമൊരു പത്തൊന്‍പത് വയസുകാരി. പേര് നിരഞ്ജന മേനോന്‍. ഇപ്പോള്‍ അമേരിക്കയിലെ അതിപ്രശസ്തമായ ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സിന് പഠിക്കുന്നു. പൊളിറ്റിക്കല്‍ എക്കണോമി ആണ് വിഷയം. ഡിസംബറില്‍ പഠനം തീരുകയാണ്. നാട്ടിലെ സമപ്രായക്കാര്‍ ഒന്നാം വര്‍ഷ ഡിഗ്രി പഠിക്കുമ്പോഴാണ് ഈ മിടുക്കി മാസ്റ്റര്‍ ബിരുദം കഴിയാന്‍ പോകുന്നത്.

ഇനിയൊരു ഫ്ളാഷ്ബാക്ക്:

2015 ജൂണ്‍ മാസം. ഫേസ്ബുക്ക് മെസഞ്ചറില്‍ ഒരു സന്ദേശം വന്നു. തൃശൂരില്‍ നിന്നും അഡ്വക്കേറ്റ് രേണുക മേനോന്‍. 'ലാല്‍, ഒരു കാര്യം സംസാരിക്കാനുണ്ട്.'

ഇരുപത്തഞ്ചിലധികം വര്‍ഷങ്ങള്‍ക്കു ശേഷമാണ് രേണുകയെ ഫേസ്ബുക്കില്‍ കണ്ടുമുട്ടിയത്. തൊള്ളായിരത്തി എണ്‍പതുകള്‍. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാവ്, എന്റെ പ്രിയ സുഹൃത്ത്, ഷാനിമോള്‍ അന്ന് കെ.എസ്.യു. നേതാവാണ്. തിരുവനന്തപുരത്ത് നിയമം പഠിക്കുന്ന ഷാനിയുടെ ക്‌ളാസ്‌മേറ്റും അടുത്ത കൂട്ടുകാരിയുമായിരുന്നു രേണുക. രേണുകയും അക്കാലത്തെ നല്ലൊരു സുഹൃത്ത്.

ഞങ്ങള്‍ ഫോണില്‍ സംസാരിച്ചു. രേണുകയും ഭര്‍ത്താവ് ഗോപകുമാര്‍ മേനോനും മറ്റേത്തലയ്ക്കല്‍. അവരുടെ മൂത്ത മകള്‍ നിരഞ്ജനക്ക് അമേരിക്കയിലെ വിര്‍ജീനിയയിലെ മേരി ബാള്‍ഡ്വിന്‍ യൂണിവേഴ്‌സിറ്റിയില്‍ നാലു വര്‍ഷ ബിരുദ കോഴ്‌സിന് പ്രവേശനം ലഭിച്ചു. ഫീസില്‍ അന്‍പത് ശതമാനം സ്‌കോളര്‍ഷിപ്പോടെ. വലിയ സന്തോഷമുള്ള വാര്‍ത്ത.

നിരഞ്ജന പ്ലസ് - 2 പഠിച്ചത് എവിടെയാണെന്ന് ചോദിച്ചു. അപ്പോഴാണ് അറിയുന്നത് കക്ഷി സ്‌കൂളില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുകയാണെന്ന്. പഠനത്തില്‍ അസാധാരണ കഴിവ് പ്രദര്‍ശിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഹൈസ്‌കൂള്‍ ഒഴിവാക്കി നേരിട്ട് ഡിഗ്രിയ്ക്ക് ചേരാനുള്ള അമേരിക്കയിലെ പദ്ധതിയാണിത്. തൃശൂരില്‍ ഹരിശ്രീ വിദ്യാനിധി സ്‌കൂളില്‍ പഠിക്കുമ്പോള്‍ സ്വയം ഇന്റര്‍നെറ്റില്‍ തപ്പി നിരഞ്ജന കണ്ടുപിടിച്ച പഠന പദ്ധതിയാണിത്. രക്ഷകര്‍ത്താക്കള്‍ക്കും സ്‌കൂളിനും അപ്പോഴും കാര്യങ്ങള്‍ മുഴുവനായി മനസ്സിലായിരുന്നില്ല.

തനിയെ ഗൂഗിള്‍ ചെയ്ത് യൂണിവേഴ്‌സിറ്റി കണ്ടുപിടിച്ച്, അവരുമായി ബന്ധപ്പെട്ട്, ഉപദേശങ്ങള്‍ തേടിയാണ് നിരഞ്ജന ഈ പഠനത്തിലെത്തുന്നത്. അമേരിക്കയില്‍ കോളേജ് പ്രവേശനത്തിന് വേണ്ട സാറ്റ് (SAT) പരീക്ഷ കൊച്ചിയിലുള്ള സെന്ററില്‍ പോയി എഴുതി വളരെ ഉയര്‍ന്ന സ്‌കോര്‍ വാങ്ങി. സാറ്റ് പരീക്ഷയ്ക്ക് ശേഷം മൂന്ന് ഇന്റ്റര്‍വ്യൂകള്‍ ഉണ്ടായിരുന്നു. സ്വഭാവം, പഠനശേഷി, ഇംഗ്‌ളീഷ് സംഭാഷണ നൈപുണ്യം, അന്യരാജ്യത്തുവന്ന് തനിയെ ജീവിക്കാനുള്ള കഴിവ് എന്നിവ അളക്കാനായിരുന്നു ഇന്റര്‍വ്യൂകള്‍.

പതിനഞ്ചുകാരിയെ അമേരിക്കയിലേയ്ക്ക് ഒറ്റയ്ക്ക് പഠിക്കാന്‍ വിടുന്നതിലുള്ള ആകാംക്ഷ അമ്മയുടെയും അച്ഛന്റെയും ഫോണിലെ ശബ്ദത്തില്‍ നിന്നു തന്നെ മനസ്സിലാക്കാന്‍ കഴിയുമായിരുന്നു. സ്‌കോളര്‍ഷിപ്പ് കൊണ്ട് തികയാത്ത പണം ബാങ്ക് ലോണ്‍ എടുക്കാന്‍ നിരഞ്ജനയുടെ മാതാപിതാക്കള്‍ തയാറായി. ഈ ലോണുകള്‍ ജോലി കിട്ടി ഒരു വര്‍ഷത്തിനകം അടച്ചുതുടങ്ങണം. പത്തുകൊല്ലത്തിനുള്ളില്‍ അടച്ചുതീര്‍ത്താല്‍ മതി. അമേരിക്കയില്‍ ലോക്കല്‍ ഗാര്‍ഡിയന്റെ സ്ഥാനമാണ് ഞങ്ങളില്‍ നിന്നും നിരഞ്ജനയുടെ മാതാപിതാക്കള്‍ പ്രതീക്ഷിച്ചിരുന്നത്. ഞങ്ങള്‍ അത് സന്തോഷത്തോടെ സമ്മതിച്ചു.

ഫ്‌ലാഷ്ബാക്ക് കഴിഞ്ഞു:

അമ്മയും അച്ഛനും നാട്ടില്‍ ആകാംക്ഷയോടെയിരിക്കുമ്പോള്‍ പതിനഞ്ചുകാരി നിരഞ്ജന ഒറ്റയ്ക്ക് അമേരിക്കയില്‍ വന്നെത്തി. വിമാനത്താവളത്തില്‍ നിന്ന് യൂണിവേഴ്‌സിറ്റിയില്‍ എത്താന്‍ മറ്റൊരു കുടുംബ സുഹൃത്ത് സഹായിച്ചു. ആദ്യദിവസം മുതല്‍ ഈ പെണ്‍കുട്ടി തനിക്കാവശ്യമുള്ള ഓരോ കാര്യങ്ങള്‍ കണ്ടുപിടിച്ച് ചെയ്‌തെടുത്തു. അമേരിക്കന്‍ ജീവിതവുമായി പെട്ടെന്ന് ഇഴുകിച്ചേര്‍ന്നു.

ലോകം മുഴുവനുമുള്ള കുട്ടികളില്‍ നിന്ന് വിരലിലെണ്ണാവുന്നവരെ മാത്രം തെരഞ്ഞെടുത്തതാണ് നിരഞ്ജനയുടെ ക്ലാസിലെ കുട്ടികളെ. കൂട്ടത്തില്‍ അമേരിക്കയുടെ പുറത്തുനിന്നുള്ള ഏക വിദ്യാര്‍ത്ഥിനി നിരഞ്ജനയായിരുന്നു. അമേരിക്കയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട നാല് വിദ്യാര്‍ത്ഥിനികള്‍ പതിമൂന്നു വയസ്സുകാരായിരുന്നു.

ഡിഗ്രിയുടെ രണ്ടാം വര്‍ഷം മുതല്‍ പഠനത്തിനൊപ്പം നിരഞ്ജന പാര്‍ട്ട്‌ടൈം ജോലികള്‍ ചെയ്തു. പതിനാറു വയസ്സില്‍ യൂണിവേഴ്‌സിറ്റിയിലെ ഒന്നാം വര്‍ഷക്കാരുടെ ട്യൂട്ടറായും ടീച്ചിങ് അസിസ്റ്റന്റ് ആയുമുള്ള ജോലികള്‍. പരീക്ഷ പേപ്പര്‍ ഗ്രേഡ് ചെയ്യുന്ന ഉത്തരവാദിത്തവും ഉണ്ടായിരുന്നു. ഒന്നാം വര്‍ഷത്തെ പരീക്ഷകളില്‍ 'എ' ഗ്രേഡ് വാങ്ങിയതാണ് ഈ ജോലികള്‍ കിട്ടാന്‍ കാരണം. അമേരിക്കയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരാഴ്ചയില്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ അനുവാദമുണ്ട്. മാസം ആയിരം ഡോളറോളം (നാട്ടിലെ എഴുപത്തിനായിരത്തില്‍ പരം രൂപ) സമ്പാദിക്കാന്‍ നിരഞ്ജനയ്ക്ക് കഴിയുന്നു. ബുക്കുകള്‍ വാങ്ങാനും മറ്റു വട്ടച്ചിലവുകള്‍ക്കുമായി ഈ പണം ഉപയോഗിക്കുകയാണ്. ഇതിനിടയില്‍ നാലുവര്‍ഷത്തെ ഡിഗ്രി കോഴ്‌സ് നിരഞ്ജന മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി.

ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ ഒരു സെമസ്റ്റര്‍ ചൈനയില്‍ ഗവേഷണം ചെയ്യാന്‍ സ്‌കോളര്‍ഷിപ് കിട്ടി. ചൈനയില്‍ മൈക്രോഫിനാന്‍സ് പരാജയപ്പെടുന്നതിനുള്ള കാരണങ്ങളിലായിരുന്നു പഠനം. കടം വാങ്ങുന്നത് തെറ്റാണെന്ന ധാരണ ചൈനീസ് ഗ്രാമവാസികള്‍ക്കിടയില്‍ ഉള്ള കാര്യം പഠന വിഷയമായി.

ഇപ്പോള്‍ ചെയ്യുന്ന ബിരുദാനന്തര പഠനത്തിനു ശേഷം നിയമത്തില്‍ ഫെലോഷിപ് എടുക്കാനാണ് പരിപാടി. അതിനുശേഷം നിയമ പഠനമാണു് പദ്ധതിയിട്ടിരിക്കുന്നത്. കൂറ്റന്‍ കമ്പനികളുടെ ഏറ്റെടുക്കല്‍, ലയനം തുടങ്ങിയ മേഖലകളില്‍ വൈദഗ്ദ്യം നേടുകയാണ് ലക്ഷ്യം. വളരെ ഉയര്‍ന്ന ജോലികള്‍ക്കുള്ള സാധ്യതയാണ് ഈ പഠനമേഖല തുറക്കുക. ഏറ്റവും അറിയപ്പെടുന്ന ഒരു പ്രസ്ഥാനത്തിന്റെ മുഖ്യ കണ്‍സല്‍ട്ടന്റ് ആകുക. ഇതാണ് ആദ്യ ലക്ഷ്യം.

ഇപ്പോള്‍ നിരഞ്ജന അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടണ്‍, ഡി.സി. യില്‍ ഗ്രീന്‍പീസ് എന്ന പ്രസ്ഥാനത്തില്‍ വേനല്‍ക്കാല ഇന്റേണ്‍ഷിപ് ചെയ്യുകയാണ്. പതിനൊന്നാഴ്ചത്തേയ്ക്ക് ആറായിരം ഡോളര്‍ അലവന്‍സുണ്ട്. ഡിസംബറില്‍ മാസ്റ്റേഴ്‌സ് പഠനം കഴിയും. രണ്ടുവര്‍ഷത്തെ മാസ്റ്റേഴ്‌സ് ഒന്നര വര്‍ഷം കൊണ്ട് ഡിസംബറില്‍ തീര്‍ക്കുകയാണ് സമര്‍ത്ഥയായ ഈ പെണ്‍കുട്ടി.

അമേരിക്കയില്‍ പഠനത്തിനായി വരാന്‍ കഴിഞ്ഞതില്‍ നിരഞ്ജന അതീവ സംതൃപ്തയാണ്. ഒരിക്കലും കാണാന്‍ സാധ്യതയില്ലായിരുന്ന നിരവധി മനുഷ്യരെയും അറിയപ്പെടുന്ന പ്രഗത്ഭരെയുമൊക്കെ ഈ ചെറുപ്രായത്തില്‍ തന്നെ കാണാന്‍ കഴിഞ്ഞു. മറ്റു രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായി. പുതിയ ഭാഷകള്‍ പഠിച്ചു.

അമേരിക്കയിലേക്ക് ഒറ്റയ്ക്ക് വരാന്‍ പേടിയില്ലായിരുന്നെന്ന് നിരഞ്ജന പറയുന്നു. ഏത് കാര്യം ചെയ്യാനും നേരത്തേ തയ്യാറെടുപ്പുകള്‍ നടത്തുന്നതിനാലാണ് പേടിയില്ലാത്തത്. ഒരു കാര്യം ചെയ്യുന്നതിന് വളരെ മുന്നേ അക്കാര്യത്തില്‍ വിശാലമായ അന്വേഷണം നടത്തും. അപകട സാധ്യതകള്‍ വിലയിരുത്തും. പ്രതിസന്ധികള്‍ എങ്ങനെ നേരിടണമെന്ന് പദ്ധതി തയ്യാറാക്കി വയ്ക്കും. പ്രശ്ങ്ങള്‍ വരുമ്പോള്‍ നേരത്തേ തയ്യാറാക്കിയിരുന്ന പരിഹാരങ്ങള്‍ ആവശ്യാനുസരണം എടുത്ത് ഉപയോഗിക്കും. അതാണ് ഭയമില്ലാത്തതിന് കാരണം.

തൃശൂരിലെ ഹൈസ്‌കൂള്‍ ക്ലാസുകള്‍ ബോറായപ്പോഴാണ് നിരഞ്ജന ഇത്തരം വഴികള്‍ അന്വേഷിച്ചു തുടങ്ങിയത്. ഓരോ വര്‍ഷവും സ്‌കൂള്‍ ആരംഭിക്കുന്നതിനു മുമ്പ് പുതിയ ക്ലാസിലേക്കുള്ള പാഠങ്ങള്‍ വേനലവധിയ്ക്കു തന്നെ വായിച്ചു തീര്‍ക്കും. അതിനാല്‍ പുതിയ ക്ലാസില്‍ ഒന്നും പഠിക്കാനുണ്ടാവില്ല. ഡെസ്‌കിനടിയില്‍ വച്ച് മറ്റു പുസ്തകങ്ങള്‍ വായിക്കുന്നതിന് ടീച്ചര്‍മാര്‍ ശകാരിച്ചിട്ടുണ്ട്. സ്‌കൂളില്‍ ഒന്നാം റാങ്കൊന്നും വാങ്ങാന്‍ നോക്കിയിട്ടില്ല. അഞ്ചിനകത്തൊക്കെ റാങ്ക് കിട്ടിയിരുന്നു.

സ്‌കൂളിലെ ക്‌ളാസില്‍ എന്നും ഒരേപോലെയിരുന്നു പഠിക്കുന്നത് മടുപ്പുണ്ടാക്കിയിരുന്നു. പല വിഷയങ്ങളും പ്രായോഗിക ജീവിതത്തില്‍ ഒരുപയോഗവും ഇല്ലാത്തവയാണെന്നു തോന്നിയിട്ടുണ്ട്. രാജാക്കന്മാരുടെ പേരുകളും അവരുമായി ബന്ധപ്പെട്ട വര്‍ഷങ്ങളും ഒക്കെ കാണാപ്പാഠം പഠിപ്പിക്കുന്ന ചരിത്രമായിരുന്നു ഏറ്റവും വെറുത്ത വിഷയം. രാജാക്കന്മാരുടെ സ്വഭാവങ്ങളെപ്പറ്റിയോ അവര്‍ ഓരോ കാര്യങ്ങള്‍ ചെയ്യാന്‍ കാരണമായ സാഹചര്യങ്ങളെപ്പറ്റിയോ അവരുടെ ചിന്തകളെപ്പറ്റിയോ പുസ്തകങ്ങളില്‍ ഉണ്ടായിരുന്നില്ല.

ഒന്‍പതാം ക്ലാസ്സിനിടയില്‍ ബോംബെയിലും പൂനെയിലും കേരളത്തിലുമായി എട്ടു സ്‌കൂളുകളില്‍ പഠിക്കാന്‍ അവസരം ലഭിച്ച നിരഞ്ജന ഇംഗ്ലീഷ്, മലയാളം, ഹിന്ദി, മറാത്തി എന്നീ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നു. കുറെ ചൈനീസും അല്പം ജാപ്പനീസും അറിയാം. സ്വന്തം താല്പര്യത്തിലാണ് ജാപ്പനീസ് പഠിക്കുന്നത്. കൂടാതെ പാട്ട് പാടും, കീ ബോര്‍ഡ് വായിക്കും. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉപന്യാസം, ക്വിസ്, ഡിബേറ്റ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. സ്‌പോര്‍ട്‌സില്‍ കൈവച്ചിട്ടില്ല.

ഒന്‍പതു വയസ് മാത്രമുള്ള അനിയനും അസാമാന്യ കഴിവുകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങി. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അനിയനും അമേരിക്കയില്‍ എത്തുമെന്നാണ് നിരഞ്ജന പ്രതീക്ഷിക്കുന്നത്.

നാട്ടിലെ കുട്ടികളോട് നിരഞ്ജനയ്ക്കു പറയാനുള്ളത് എന്താണെന്നു ചോദിച്ചപ്പോള്‍ നല്ല മറുപടിയായിരുന്നു കിട്ടിയത്. 'ഗൂഗിളില്‍ നമുക്കാവശ്യമായ കാര്യങ്ങള്‍ കണ്ടെത്താന്‍ പഠിക്കുക. അതൊരു സ്വഭാവമാവണം. അവസരങ്ങളെ നമ്മള്‍ സ്വയം തേടിപ്പോണം, ഒന്നും ഇങ്ങോട്ട് നമ്മളെത്തേടി വരില്ല. ലോകത്തിന്റെ ഏതു കോണില്‍ ജീവിച്ചാലും അറിവുകള്‍ നേടാന്‍ വഴിയുണ്ട്. അത് പരമാവധി നേടുക.'

ഞങ്ങള്‍ക്ക് ഒരു മകളെപ്പോലെയാണ് നിരഞ്ജന. ശനിയും ഞായറും ഞങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ വന്നതാണ്. ഫോട്ടോ ഞാനെടുത്തതാണ്.

ഇമെയില്‍ വിലാസം മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിന് നിരഞ്ജനയ്ക്ക് മടിയില്ല. niranjanamenon1213@gmail.com ആണ് വിലാസം. അമേരിക്കയിലെ പഠനസാധ്യതകളെപ്പറ്റി നാട്ടിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് കൂടുതല്‍ പറഞ്ഞുകൊടുക്കാന്‍ നിരഞ്ജനയ്ക്ക് സന്തോഷം മാത്രം.

വാലറ്റം: ഇതു പോലെ നിരഞ്ജനമാര്‍ നമ്മുടെ മക്കള്‍ക്കിടയില്‍ ഇനിയും ഉണ്ടാകും. അതോര്‍മ്മിപ്പിക്കുകയാണ് ഈ എഴുത്തിന്റെ ഒരു പ്രധാന ലക്ഷ്യം.

നിരഞ്ജന മേനോന്‍: ഒരു മലയാളി മിടുക്കിയുടെ കഥ (ഡോ: എസ്. എസ്. ലാല്‍, വാഷിംഗ്ടണ്‍, ഡി.സി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക