Image

കേരളം പോലെ മാത്രമല്ല സലാല (സലാലക്കാഴ്ചകള്‍(1): മിനി വിശ്വനാഥന്‍

Published on 04 June, 2019
കേരളം പോലെ മാത്രമല്ല സലാല (സലാലക്കാഴ്ചകള്‍(1): മിനി വിശ്വനാഥന്‍
ഞങ്ങളുടെ കുട്ടിപാപ്പ പതിനാറ് കൊല്ലമായി സലാലയില്‍ ആണ്. അവള്‍ എന്നെ സലാല കാണാന്‍ വിളിക്കാന്‍ തുടങ്ങിയിട്ടും പതിനാറ് കൊല്ലമായി .. കാര്യം പറയുമ്പോള്‍ അനിയത്തിയാണെങ്കിലും, സ്വഭാവം ചേച്ചിയുടെതാണ്...

ആദ്യ കാഴ്ചയില്‍ തന്നെ കുട്ടികളുടെ ഗ്രേഡ് ആണ് അന്വേഷണം... ഞാനിങ്ങനെ മറുപടി പറയാതെ ഉരുണ്ട് പിരണ്ട് കളിക്കുമ്പോള്‍ അവളുടെ തനി ടീച്ചര്‍ സ്വഭാവം പുറത്തെടുക്കും. കണ്ണട ഒന്നു കൂടി മൂക്കിലുറപ്പിച്ച് എന്നെ ഒന്നു നോക്കും. അതു കാണുമ്പോള്‍ എനിക്ക് ചിരി വരും. പഴയ കുട്ടി പാപ്പയെ ഓര്‍മ്മ വരും. ലില്ലിപ്പുട്ടിന്റെ ഇംഗ്ലീഷ് കഥ ഉറക്കെ വായിച്ച് എന്നെ കണ്ണടയിലൂടെ മിഴിച്ച് നോക്കുന്ന നാലു വയസുകാരിയെ.
കുട്ടികളുടെ ഗ്രേഡുകളില്ലാക്കാലത്തായിരുന്നു അവള്‍ ദുബായി കാണാന്‍ വന്നത്. ദുബായി കണ്ടപ്പോഴാണ് അവള്‍ പറഞ്ഞത് നീ എന്തായാലും സലാല വരണം...
അറബ് നാടിന്റെ മുഴുവന്‍ സൗന്ദര്യവും കാണണമെങ്കില്‍ ,എന്നു കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
അച്ഛനും അമ്മയും സലാല സന്ദര്‍ശിക്കാന്‍ തീരുമാനിച്ച വിവരം അറിഞ്ഞപ്പോള്‍ അവള്‍ വീണ്ടും ടീച്ചറായി. നീയും വന്നിരിക്കണം എന്ന അവളുടെ ആജ്ഞയും കൂടിയായപ്പോള്‍
ഞങ്ങളുടെ മൂന്നാം ബാക്ക് പാക്ക് യാത്രയ്ക്കായി സലാല തിരഞ്ഞെടുത്തു.

ദുബായില്‍ നിന്ന് റോഡ് മാര്‍ഗ്ഗം പോവാമെങ്കിലും സൗകര്യത്തിന് ഞങ്ങള്‍ ഫ്‌ലൈ ദുബായിയുടെ ദുബായ് ബ സലാല ഫ്‌ലൈറ്റ് ആണ് തിരഞ്ഞെടുത്തത്. സലാല ഒമാനിന്റെ ഭാഗമായതുകൊണ്ട് വിസ വേണം. അത് ഓണ്‍ ലൈന്‍ കിട്ടും. അല്ലെങ്കില്‍ അവിടെ എയര്‍ പോര്‍ട്ടില്‍ കിട്ടും. (കാറ്റഗറി ഉണ്ട് ) 5 റിയാല്‍ ആണ് വിസചാര്‍ജ്.
യാത്ര തുടങ്ങിയത് കരാമ അഉഇആ മെട്രോ സ്‌റ്റേഷനില്‍ നിന്നാണ്. ടെര്‍മിനല്‍ 3 എമിറേറ്റ്‌സ് ടെര്‍മിനലിലേക്ക്...
ഫ്‌ലൈറ്റ് നിറയെ ഒമാന്‍ ദേശീയ യാത്രക്കാരായിരുന്നു. അഞ്ച് ദിവസത്തെ അവധി ദുബായിയില്‍ ആഘോഷിച്ച് മടങ്ങുന്ന കുടുംബങ്ങള്‍...
തൊട്ടടുത്തിരുന്ന ഒമാനി കുടുംബത്തിലെ കുട്ടികളുമായുള്ള കണ്‍ചിരികളില്‍ തുടങ്ങിയ ആശയ വിനിമയത്തിലെ വിഷയം യാത്രാ ഉദ്ദേശമായി. "ഖരീഫ് "ലാണ് ഞങ്ങളുടെ നാടു കാണേണ്ടത്. അവര്‍ വാചാലയായി;അവരുടെ നാടിന്റെ സൗന്ദര്യത്തെ കുറിച്ച് ..... സമൃദ്ധിയെക്കുറിച്ച് ......

പുതിയൊരു നാടും സംസ്കാരവും അറിയാനായുള്ള യാത്ര തുടരുന്നു...

വളരെ വൃത്തിയോടെയും ഭംഗിയോടെയും സൂക്ഷിച്ചിരിക്കുന്ന ചെറിയ ഒരു എയര്‍പ്പോര്‍ട്ടാണ് സലാല ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ട്... പത്ത് റിയാല്‍ അടച്ച് ഞങ്ങള്‍ ടൂറിസ്റ്റ് വിസ എടുത്തു. ലോക്കല്‍ അറബ് വംശജരാണ് ഉദ്യോഗസ്ഥര്‍ മുഴുവന്‍. അവര്‍ക്ക് അറിയാവുന്ന ഒരേ ഒരു ഭാഷ അറബി മാത്രം. ആംഗ്യ വിക്ഷേപങ്ങളിലൂടെയും ഹിന്ദി വാക്കുകള്‍ ചേര്‍ത്തു വെച്ചും ആ കടമ്പ ഭംഗിയായി കടന്നു.

മീനയും ഭര്‍ത്താവും ചെറിയ മോളും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. പ്രശാന്ത സുന്ദരമായ ഒരു നഗരത്തിലൂടെയാണ് വണ്ടി നീങ്ങിയത്. അംബരചുംബികളായ കെട്ടിടങ്ങളോന്നും കണ്ടില്ല ആ വഴിയിലൊന്നും. ദുബായിയുമായി സലാലയെ താരതമ്യം ചെയ്യരുത് എന്ന് അവള്‍ ആദ്യമേ പറഞ്ഞിരുന്നു.

അച്ഛനും അമ്മയും വഴിക്കണ്ണുമായി നോക്കിയിരിക്കുകയാണെന്ന് അറിയുന്നത് കൊണ്ട് തന്നെ മറ്റെവിടെയോ പോവുകയാണെന്ന ഫീലിങ്ങും ഉണ്ടായിരുന്നില്ല എനിക്ക്. കോയമ്പത്തൂര്‍ വീട്ടിലേതുപോലെ ചൂടുള്ള ഉണ്ണിയപ്പവുമായാണ് അമ്മ ഞങ്ങളെ സ്വീകരിച്ചത്. അച്ഛന്‍ കറുത്ത കണ്ണടക്കിടയിലൂടെ പതിവുപോലെ ഒന്ന് പാളി നോക്കി. കുട്ടികള്‍ ഇല്ലാത്തതില്‍ പരിഭവപ്പെട്ടു. തലയിലൊന്ന് തടവി.....

രാത്രി ഭക്ഷണത്തിനു ശേഷം മീനയുടെ സ്കൂള്‍ കാണാനായി ഞങ്ങള്‍ പുറത്തിറങ്ങി. സലാലയിലെത്തിയാല്‍ ആദ്യം കാണിക്കേണ്ടത് അവരുടെ സ്കൂള്‍ ആണെന്ന് സൂര്യയും മേഘയും മുന്നേ തന്നെ തീരുമാനിച്ചിരുന്നത്രേ.

യു.എ.ഇ ലൈസന്‍സ് വെച്ച് ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഒമാനിലും വണ്ടിയോടിക്കാമെന്ന ധൈര്യത്തില്‍ വിശ്വേട്ടനാണ് െ്രെഡവ് ചെയ്തത്. നാട്ടിലെ വഴികളിലൂടെ യാത്ര ചെയ്യുന്നതു പോലെ തോന്നി. പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ചന്തകള്‍ വഴിയരികുകളിന്‍ സുലഭമായി കാണാന്‍ കഴിഞ്ഞു. മറുഭാഗത്ത് തെങ്ങിന്‍ തോപ്പുകളും വാഴത്തോട്ടങ്ങളും .

സ്കൂളുകളുടെ ഏരിയയിന്‍ ഇന്ത്യന്‍ സ്കൂളും പാകിസ്ഥാനി സ്കൂളും തോളോട് തോള്‍ ചേര്‍ന്നു നിന്നു. തൊട്ടടുത്ത് ഇന്ത്യന്‍ കള്‍ച്ചറല്‍ ക്ലബ്ബും.
തിരിച്ചു വരുന്ന വഴി ബീച്ച് കാണാമെന്ന കുട്ടികളുടെ ആവശ്യം സാധിപ്പിച്ചു കൊടുക്കാമെന്ന് കരുതി.

നിറയെ തെങ്ങുകള്‍ നിറഞ്ഞു നില്‍ക്കുന്ന ബീച്ച് ജനനിബിഢമായിരുന്നു. നടപ്പാതകള്‍ കെട്ടിയൊരുക്കി സൗകര്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ആവശ്യത്തിന് തെരുവ് വിളക്കുകള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ മനോഹരിയായ ബീച്ചിന്റെ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാനായില്ല.

സ്വദേശികളും വിദേശികളും വാരാന്ത്യം ആഘോഷിക്കാനായി മണലില്‍ ബാര്‍ബെക്യൂ സ്റ്റാന്‍ഡുകളുറപ്പിച്ച് ആഹാരം ഉണ്ടാക്കുന്നു.. കുട്ടികള്‍ മണലില്‍ വീണുരുണ്ടു കളിക്കുന്നു. ചില കുംടുംബനാഥകള്‍ പായയില്‍ ചാഞ്ഞ് കിടന്ന് കുട്ടികളുടെ കളികള്‍ ആസ്വദിക്കുന്നു. നാട്ടുകാരേക്കാള്‍ കൂടുതല്‍ അയല്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ അറബ് വംശജരാണ്. ബിസിനസുകാരണ് മിക്കവവരും. വിദ്യാഭ്യാസത്തിന് ഇവര്‍ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല എന്നാണ് മൂന്ന് വര്‍ഷത്തെ അറബ് സ്കൂള്‍ ജീവിതം കൊണ്ട് മീന മനസ്സിലാക്കിയത്. ക്ലാസിലെ കുട്ടികള്‍ ഇംഗ്ലീഷ് പഠിച്ചില്ലെങ്കിലും അവള്‍ പച്ച വെള്ളം പോലെ അറബിക് സംസാരഭാഷ പഠിച്ചു .. ലോക്കല്‍ ഭാഷ പഠിച്ചില്ലെങ്കില്‍ അവിടെ ആശയ വിനിമയത്തിന് ബുദ്ധിമുട്ടുമെന്നത് അവരുടെ അനുഭവം.

ചില സ്ത്രീകള്‍ പാത്രങ്ങളില്‍ ഉണ്ടാക്കിക്കൊണ്ടു വന്ന ഭക്ഷണവും, വറുത്ത പോപ് കോണും, ചിപ്‌സുകളും ഫ്‌ളാസ്കുകളില്‍ നിറച്ച് വെച്ച ചായയും വില്പന ചെയ്യുന്നതും കണ്ടു..

പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു ആ മണല്‍ത്തീരത്ത്... പരിസര ശുചിത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സര്‍ക്കാരും ശ്രമിക്കുന്നതായി തോന്നിയില്ല. വേസ്റ്റ് ബിന്നുകളും പിഴ അറിയിപ്പുകളും നിറഞ്ഞ ദുബായില്‍ നിന്ന് പോയതിനാലാവാം ഞങ്ങള്‍ക്ക് ഈ കഴ്ച കണ്ട് ഇത്രയ്ക് കല്ല് കടിച്ചത്.
പക്ഷേ രാത്രി യാത്രയിലും മനോഹരിയായിരുന്നു സലാല..
കണ്ടു തീര്‍ക്കാന്‍ പ്രകൃതി തന്നെ അത്ഭുതക്കാഴ്ചകളും, സൗന്ദര്യക്കാഴ്ചകളും ഒളിച്ചു വെച്ച നാടാണത്....
കേരളം പോലെ മാത്രമല്ല സലാല....
മറ്റ് സലാല കാഴ്ചകളും വിശേഷങ്ങളും തുടര്‍ന്നു കൊണ്ടേയിരിക്കാം.....
അമ്പലങ്ങളും ഖബറിടങ്ങളും മരുഭൂമികളും മരുപ്പച്ചകളും നിറഞ്ഞ സലാലയുടെ വിശേഷങ്ങള്‍ ....

കേരളം പോലെ മാത്രമല്ല സലാല (സലാലക്കാഴ്ചകള്‍(1): മിനി വിശ്വനാഥന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക