Image

ആശുപത്രി കിടക്കയിൽ ബാലഭാസ്‌കർ അച്ഛനോട് വെളിപ്പെടുത്തിയിരുന്നു, കാർ ഓടിച്ചത് ആരാണെന്ന്

Published on 08 June, 2019
ആശുപത്രി കിടക്കയിൽ ബാലഭാസ്‌കർ അച്ഛനോട് വെളിപ്പെടുത്തിയിരുന്നു, കാർ ഓടിച്ചത് ആരാണെന്ന്
തിരുവനന്തപുരം: അപകട സമയത്ത് കാറോടിച്ചത് 'അപ്പു'വാണെന്ന് ബാലഭാസ്കർ ആശുപത്രി കിടക്കയിൽ വച്ച് പറഞ്ഞതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ ഡ്രൈവറായ അർജുനന്റെ വിളിപ്പേരാണ് അപ്പു. അപകടത്തിൽ ശ്വാസകോശത്തിന് സാരമായി പരിക്കേറ്റതിനാൽ ബാലഭാസ്കറിന് ശബ്ദം പുറത്തുവരത്തക്കവിധം സംസാരിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ അപകടത്തിൽ പരിക്കേറ്റ് കിടന്ന ബാലഭാസ്കറിനെ സന്ദർശിച്ച ബന്ധുക്കൾ ഡോക്ടർമാരുടെ നിർദേശാനുസരണം ഓർമ്മശക്തി പരിശോധിക്കാനായി അപകടത്തെപ്പറ്റി ചോദിക്കുന്നതിനിടെയാണ് കാറോടിച്ചതാരെന്ന ഭാര്യ ലക്ഷ്മിയുടെ അമ്മയുൾപ്പെടെയുള്ള ബന്ധുക്കളുടെ ചോദ്യത്തിന് മറുപടിയായാണ് ചുണ്ടുകൾ വ്യക്തമായി ചലിപ്പിച്ച് 'അപ്പു', 'അപ്പു' എന്ന് രണ്ട് തവണ ബാലു മൊഴി നൽകിയത്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തോട് ബാലഭാസ്കറിന്റെ പിതാവ് സി.കെ ഉണ്ണിയും ബന്ധുക്കളും വെളിപ്പെടുത്തിയിട്ടുണ്ട്.

ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് കാറോടിച്ചതാരെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് ഇത് നിർണായകമായ വിവരമാണ്. അപകട സമയത്ത് കാറിലുണ്ടായിരുന്ന ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയും രക്ഷാപ്രവർത്തകനായ നന്ദുവും കാറോടിച്ചത് അർജുനാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇവരുടെ മൊഴിയ്ക്കൊപ്പം കാറോടിച്ചതാരെന്ന് സംശയാതീതമായി തെളിയിക്കാൻ അപകടത്തിൽപ്പെട്ട കാർ പരിശോധിച്ച ഫോറൻസിക് വിഭാഗത്തോട് ഫോറൻസിക് പരിശോധനയുടെ ഫലം ഉടൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം കത്ത് നൽകിയിട്ടുണ്ട്. ഇത് കൂടി ലഭ്യമായശേഷമാകും അർജുനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. വ്യക്തമായ തെളിവില്ലാതെ ചോദ്യം ചെയ്താൽ അർജുന്റെ മൊഴി വിശ്വസിക്കാനേ അന്വേഷണസംഘത്തിന് കഴിയൂ. ഇതൊഴിവാക്കാനാണ് പരമാവധി തെളിവുകൾ ശേഖരിച്ചശേഷം അർജുനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക