ഒരു കാലഘട്ടം മുഴുവന്‍ പ്രകൃതിക്കും നിരാലംബര്‍ക്കും വേണ്ടി പൊരുതിയ ധീരയായ കവിയത്രി തന്‍റെ മരണത്തെക്കുറിച്ചും സംസാരിക്കുന്നു. അവിടെയും പതിവുകള്‍ തെറ്റിച്ച് സമൂഹത്തെ വെല്ലുവിളിക്കുകയാണ് സുഗതകുമാരി. സ്വകാര്യ മാധ്യമത്തിലൂടെയാണ് സുഗതകുമാരിയുടെ ഉള്ളു തുറക്കല്‍.
മരണശേഷം ഒരു പൂവും എന്‍റെ ദേഹത്ത് വെക്കരുത്. സര്‍ക്കാരിന്‍റെ ഔദ്യോഗിക ബഹുമതിയും വേണ്ട. ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിന് രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവ പുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ എന്തിനാണ്. ഞാന്‍ മരണപ്പെടുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയും വേഗം വീട്ടില്‍ കൊണ്ടുവരണം. ശാന്തി കവാടത്തില്‍ ആദ്യം കിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പോലീസുകാര്‍ ചുറ്റിനും നിന്ന് ആചാര വെടി മുഴക്കരുത്. മതപരമായ ആചാരങ്ങള്‍ വേണ്ട. ശാന്തികവാടത്തില്‍ നിന്ന് കിട്ടുന്ന ചിതാഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണം.
അടുത്തിടെയുണ്ടായ രണ്ടാമത്തെ ഹൃദയാഘാതം അത്രമേല്‍ ക്ഷീണിതയാക്കിയെന്ന് സുഗതകുമാരി പറയുന്നു. ഇപ്പോള്‍ നന്ദാവനത്തെ വീട്ടില്‍ വിശ്രമത്തിലാണ് കവിയത്രി. പേസ്മേക്കറിന്‍റെ സഹായത്തോടെയാണ് ഹൃദയമിടിപ്പ്. എങ്കിലും നിരാലംബര്‍ക്ക് വേണ്ടി താന്‍ സ്ഥാപിച്ച അഭയയുടെ കാര്യങ്ങള്‍ നോക്കാന്‍ അവര്‍ ഇപ്പോഴും ശ്രദ്ധാലുവാണ്.