കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. ഹൃദയസംബന്ധമായ
അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ഇന്ന് രാവിലെ
ആറരയോടെയായിരുന്നു, അന്ത്യം. സംസ്‌കാരം നാളെ. ഭാര്യ- സി.രാധ. മക്കള്‍- സൂര്യ
സന്തോഷ്, സൗമ്യ
കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ.
വേലായുധന്റെയും കെ. ഭാനുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. അഞ്ചാലുംമൂട് പ്രൈമറി
സ്‌കൂള്‍, കരിക്കോട് ശിവറാം ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍ കോളജ്, തിരുവനന്തപുരം
യൂണിവേഴ്‌സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1961-1968
കാലഘട്ടത്തില്‍ കൗമുദി ആഴ്‌ചപ്പതിപ്പില്‍ കെ.ബാലകൃഷ്‌ണനൊപ്പം സഹപത്രാധിപരായി
പ്രവര്‍ത്തിച്ചു. 1968 മുതല്‍ 1993 വരെ കേരള ഭാഷാ ഇന്‍സ്റ്റ്യൂട്ടിലും ജോലി
ചെയ്‌തു.
2017-ല്‍ സാഹിത്യരംഗത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത്
അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നല്‍കിയിരുന്നു. മഴയുടെ ജാലകം,
ഞാന്‍ എന്റെ കാടുകളിലേക്ക്(കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തമാനം. മായാത്ത
വരകള്‍, നേര്‍വര (ലേഖന സമാഹാരങ്ങള്‍), എന്നിവയാണ് പഴവിള രമേശന്‍ രചിച്ച
പുസ്‌തകങ്ങള്‍.
ഞാറ്റടി, ആംശസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ എന്നിവയടക്കം
നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.