Image

ബിഹാറിലെ കുട്ടികളുടെ മരണത്തിന്‌ കാരണം ലിച്ചിപ്പഴം

Published on 14 June, 2019
ബിഹാറിലെ കുട്ടികളുടെ മരണത്തിന്‌ കാരണം ലിച്ചിപ്പഴം


പറ്റ്‌ന/ മുസഫര്‍പുര്‍: ബിഹാറില്‍ കഴിഞ്ഞ ദിവസങ്ങളിലായി പത്ത്‌ വയസ്സിന്‌ താഴെയുള്ള 48 കുട്ടികള്‍ മരണപ്പെട്ടതിന്‌ കാരണം ലിച്ചി പഴങ്ങളാണെന്ന്‌ സൂചന. ബുധനാഴ്‌ച്ച ബിഹാര്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ട മാര്‍ഗരേഖ അനുസരിച്ച്‌ വെറുംവയറ്റില്‍ ലിച്ചി പഴങ്ങള്‍ കഴിച്ചതാണ്‌ കുഞ്ഞുങ്ങളുടെ മരണത്തിന്‌ കാരണമെന്നാണ്‌ മനസിലാകുന്നത്‌.

വെറുംവയറ്റില്‍ ലിച്ചിപ്പഴം കഴിക്കരുതെന്ന്‌ സര്‍ക്കാര്‍ മുന്നറിയിപ്പ്‌ നല്‍കി. പാതി മാത്രം പഴുത്തതോ പച്ചയോ ആയ ലിച്ചി കുട്ടികള്‍ക്ക്‌ കൊടുക്കരുത്‌. രാത്രി നന്നായി ഭക്ഷണം കഴിപ്പിക്കണം. ലിച്ചി കഴിച്ചിട്ടുണ്ടെങ്കില്‍ വെറുംവയറ്റില്‍ ഉറങ്ങാന്‍ കുട്ടികളെ അനുവദിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്‌.

അക്യൂട്ട്‌ എന്‍സെഫലൈറ്റിസ്‌ സിന്‍ഡ്രം (എഇഎസ്‌) ലക്ഷണങ്ങളോടെ 48 കുട്ടികളാണ്‌ കഴിഞ്ഞ ആഴ്‌ച്ചകളില്‍ ബിഹാറിലെ മുസഫര്‍പുര്‍ ജില്ലയിലും അതിര്‍ത്തി ജില്ലകളിലും മരിച്ചത്‌. ഇതില്‍ അധികവും വളരെ ദരിദ്രരായ കുട്ടികളാണ്‌. പോഷകാഹാരക്കുറവും രേഖപ്പെടുത്തിയിട്ടുള്ള മേഖലയാണ്‌. ഇവിടെ ധാരളമായി വിളയുന്ന ഫലവൃക്ഷമാണ്‌ ലിച്ചി.

മധുരമുള്ള ലിച്ചിക്ക്‌ അധികമാരും ശ്രദ്ധിക്കാത്ത ഒരു പ്രശ്‌നവുമുണ്ട്‌. കൃത്യമായ പോഷകം ലഭിക്കാത്ത ചെറിയ കുട്ടികളില്‍ ഹൈപ്പോഗ്ലൈസെമിക്‌ എന്‍സെഫലോപതി എന്ന ഒരു രോഗം ഉണ്ടാക്കാന്‍ ലിച്ചിക്ക്‌ കഴിയും. 

മെഥിലീന്‍ സൈക്ലോപ്രൊപെയ്‌ല്‍-ഗ്ലൈസിന്‍ (എംസിപിജി) എന്നൊരു രാസവസ്‌തു ലിച്ചിയില്‍ ഉണ്ട്‌. ശരീരത്തിലെ പഞ്ചാസാരയുടെ അളവ്‌ കുറഞ്ഞിരിക്കുമ്പോള്‍ ഈ രാസവസ്‌തുവിന്‌ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാനുള്ള കഴിവുണ്ട്‌.

മുസഫര്‍പുരില്‍ കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്‌ധ സംഘം എത്തിയിരുന്നു. എന്തുകൊണ്ടാണ്‌ രോഗം പടരുന്നത്‌ എന്നതിനെക്കുറിച്ച്‌ ഇവര്‍ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല. ലിച്ചി കാരണമല്ല മരണങ്ങള്‍ എന്ന്‌ വാദിക്കുന്നവരും ഉണ്ട്‌. ചില ഗവേഷകര്‍ ഈ സാധ്യത പൂര്‍ണമായും തള്ളിക്കളയുകപോലും ചെയ്‌തിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക