Image

സുവിശേഷത്തിലെ യേശുവിനെ തേടി (ജോര്‍ജ് തൈല)

Published on 23 June, 2019
സുവിശേഷത്തിലെ യേശുവിനെ തേടി (ജോര്‍ജ് തൈല)
(ശ്രീ ജോര്‍ജ് തൈല ജൂണ്‍ 12, 2019ല്‍ നടന്ന കെസിആര്‍എം നോര്‍ത് അമേരിക്കയുടെ 18മത് ടെലികോണ്‍ഫെറന്‍സില്‍ അവതരിപ്പിച്ച പ്രബന്ധം)

1982ല്‍ കോട്ടയത്ത് കാണക്കാരിയിലുള്ള വികാസ് ട്രെയിനിംഗ് സെന്‍റെറില്‍ ഒരു നേതൃത്വ പരിശീലന ക്യാമ്പ് നടക്കുകയായിരുന്നു. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നും സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍, വിവിധ മതക്കാരും വിവിധ ജാതിയില്‍പ്പെട്ടവരും ക്യാമ്പില്‍ എത്തിയിട്ടുണ്ടായിരുന്നു.

സ്വയം പരിചയപ്പെടുത്തല്‍ പരിപാടിയില്‍ ഒരു സംഘടനയുടെ പ്രധിനിധി ഇങ്ങനെ പറഞ്ഞു: "ഞങ്ങളുടെ സംഘടനയുടെ ദൗത്യം ബൈബിളിലെ യേശുവിനെ സമൂഹത്തില്‍ അവതരിപ്പിക്കുക എന്നതാണ്" എന്ന്. ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരു പ്രയോഗമായി തോന്നി, അത്.

സുവിശേഷത്തിലെ യേശു എന്നൊരു പ്രത്യേക യേശു ഉണ്ടോ? ക്രിസ്ത്യാനികളെല്ലാവരും ആരാധിക്കുന്ന യേശു അല്ലാതെ വേറൊരു യേശു ഉണ്ടോ? നമ്മള്‍ സുവിശേഷം വായിക്കാറുണ്ടല്ലോ  പള്ളിയിലും വേദപാഠക്ലാസ്സിലും വീട്ടിലും ഒക്കെ. യേശുവിന്‍റെ ജനനം, മരണം, ഉയിര്‍പ്പ്, സ്വര്‍ഗാരോഹണം എന്നെല്ലാം സുവിശേഷത്തില്‍ പറഞ്ഞിട്ടുള്ളത് നമുക്കറിയാം. പിന്നെ സുവിശേഷത്തിലെ യേശുവിനെ സമൂഹത്തില്‍ അവതരിപ്പിക്കണം എന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങളാണ് എന്നെ വീണ്ടും സുവിശേഷപഠനത്തിലേയ്ക്ക് നയിച്ചത്. യേശുവിനെ തേടിയുള്ള ഈ യാത്ര ഒരു ജീവിത യാത്രയായി മാറിയിരിക്കുകയാണ്, ഇപ്പോള്‍. യേശുവിനെ അറിയണമെങ്കില്‍ സുവിശേഷം വെറുതെ വായിച്ചുവിട്ടാല്‍ പോരാ എന്നു മനസിലായിരിക്കുന്നു. കുര്‍ബാനയിലും പ്രാര്‍ത്ഥനകളിലും കേള്‍ക്കുന്നതുപോലെ എട്ടോ പത്തോ വചനങ്ങള്‍ വായിച്ചുകേട്ടിട്ട് അതിനെ മാത്രം ആസ്പദമാക്കി ഒരു പ്രസംഗവും കേട്ടാല്‍ പോരാ. ഓരോ സുവിശേഷവും മുഴുവനായി പഠിച്ചാലേ അതിന്‍റെ രൂപഘടനയും അന്തരാര്‍ത്ഥങ്ങളും മനസ്സിലാകുകയൊള്ളു. പള്ളിയിലെ സക്രാരിയുടെ മുമ്പില്‍, സക്രാരിയിലെ യേശുവിന്‍റെ മുമ്പില്‍ ഉള്ള ആവരണം പോലെതന്നെ സുവിശേഷത്തിലും പലതരത്തിലുള്ള ആവരണങ്ങള്‍ ഉണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം അതില്‍ കാണാം. കാലാകാലങ്ങളില്‍ ക്രിസ്ത്യന്‍ സഭകളില്‍ ഉണ്ടായിട്ടുള്ള ജയാപജയങ്ങളുടെയും കുരിശുയുദ്ധങ്ങളുടെയും കലാപങ്ങളുടെയും കഥ അതില്‍ കേള്‍ക്കാം. കാലാകാലങ്ങളില്‍ ചോര്‍ന്നുപോയവയും ചോര്‍ത്തിക്കളഞ്ഞവയും കൂട്ടിച്ചേര്‍ത്തുകെട്ടിയവയും എല്ലാം ഉണ്ടാകാം.

എന്നിരുന്നാലും, ബൈബിള്‍ (പഴയനിയമവും പുതിയനിയമവും) ഇന്നും പഠനവിഷയമായിക്കൊണ്ടിരിക്കുന്ന ഒരു ഗ്രന്ഥമാണ്. സമ്പൂര്‍ണ ബൈബിള്‍ 680ല്‍പരം ഭാഷകളിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പുതിയനിയമം ആകട്ടെ 1500ല്‍പരം ഭാഷകളില്‍ ഇപ്പോള്‍ ലഭ്യമാണ്. മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ 1811ല്‍ ആണ് ഉണ്ടായത്. ഫീലിപ്പോസ് റമ്പാന്‍ എന്ന ഒരു പ്രഫസര്‍ സുറിയാനിയില്‍നിന്ന് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. അതിനുശേഷം മലയാളത്തില്‍ പല പരിഭാഷകളും ഉണ്ടായിട്ടുണ്ട്. കെസിബിസി ബൈബിള്‍ കമ്മീഷന്‍ തയ്യാറാക്കിയ പിഒസി ബൈബിള്‍ എന്ന് അറിയപ്പെടുന്ന വിവര്‍ത്തനം കത്തോലിക്കാസഭയിലെ ഔദ്യോഗിക മലയാളം ബൈബിളായി കണക്കാക്കപ്പെടുന്നു. ഇംഗ്ലീഷ് ഭാഷയില്‍ ഏറ്റവും പ്രധാനപ്പെട്ട വിവര്‍ത്തനങ്ങള്‍ New Revised Standard Version, King James Version, New International Version എന്നിവയാണ്. കൂടാതെ, ചലം ഋിഴഹശവെ ആശയഹല, ഠീറമ്യ' െഋിഴഹശവെ ഢലൃശെീി അഥവാ Good News Bible എന്നിങ്ങനെ പല വിവര്‍ത്തനങ്ങളും ലഭ്യമാണ്.
ബൈബിള്‍ ഒരു അവലോകനം

യേശുവിനു മുമ്പും പിമ്പുമായി എഴുതപ്പെട്ട പല പുസ്തകങ്ങള്‍ ചേര്‍ന്നതാണ് ബൈബിള്‍. യേശുവിന്‍റെ മരണശേഷംയേശുവിനെപ്പറ്റി എഴുതപെട്ട  27പുസ്തകങ്ങളും എല്ലാ ക്രിസ്ത്യന്‍ സമുദായങ്ങളും അംഗീകരിക്കുന്നുണ്ട്. അവയെ പുതിയനിയമം എന്നു വിളിക്കുന്നു. എന്നാല്‍ പഴയ നിയമത്തിലേയ്ക്കു വരുമ്പോള്‍ ഓരോ ക്രൈസ്തവ വിഭാഗവും അംഗീകരിക്കുന്ന പുസ്തകങ്ങളുടെ എണ്ണത്തില്‍ വ്യത്യാസങ്ങളുണ്ട്. കത്തോലിക്കാസഭയില്‍ പഴയനിയമം 46 പുസ്തകങ്ങളാണെങ്കില്‍ പൗരസ്ത്യസഭകളില്‍ 51 പുസ്തകങ്ങളും പ്രൊട്ടസ്റ്റന്‍റ്‌സഭകളില്‍ 39 പുസ്തകങ്ങളുമാണ്. പുതിയനിയമത്തിലെ 27 പുസ്തകങ്ങള്‍ താഴെ പറയുന്നവയാണ്:

സുവിശേഷങ്ങള്‍  4, അപ്പോസ്തലന്മാരുടെ നടപടി  1, പൗലോസിന്‍റെ ലേഖനങ്ങള്‍  13, യാക്കോബിന്‍റെ ലേഖനം  1, പത്രോസിന്‍റെ ലേഖനങ്ങള്‍  2, യോഹന്നാന്‍റെ ലേഖനങ്ങള്‍  3, യൂദായുടെ ലേഖനം  1, എബ്രായക്കാര്‍ക്കെഴുതപ്പെട്ട ലേഖനം  1, വെളിപാടിന്‍റെ പുസ്തകം  1. നാലു സുവിശേഷങ്ങള്‍ ഏതൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാമെല്ലോ: മത്തായി എഴുതിയ സുവിശേഷം, മാര്‍ക്കോസ് എഴുതിയ സുവിശേഷം, ലൂക്കാ എഴുതിയ സുവിശേഷം, യോഹന്നാന്‍ എഴുതിയ സുവിശേഷം. എല്ലാ സുവിശേഷങ്ങളും ഗ്രീക്ക് ഭാഷയിലാണ് എഴുതപ്പെട്ടത്. സുവിശേഷങ്ങള്‍ എഴുതപ്പെട്ട സമയത്ത് അവയ്ക്ക് ആരുടേയും പേര് കൊടുക്കപ്പെട്ടിരുന്നില്ല. ഇന്നുള്ള പേരുകള്‍ രണ്ടാം നൂറ്റാണ്ടില്‍ കൊടുക്കപ്പെട്ടതാണ്. ക്രിസ്ത്യാനികളുടെ രണ്ടാം തലമുറക്കാരായിരിക്കണം സുവിശേഷങ്ങള്‍ എഴുതിയുണ്ടാക്കിയതെന്ന് പണ്ഡിതന്മാര്‍ കരുതുന്നു. അങ്ങനെ സുവിശേഷങ്ങള്‍ ദൃക്‌സാക്ഷി വിവരങ്ങള്‍ അല്ല എന്ന് വരുന്നു. എന്നാല്‍ യോഹന്നാന്‍റെ സുവിശേഷം അദ്ദേഹംതന്നെ എഴുതിയെന്നു കരുതുന്ന പണ്ഡിതന്മാരുമുണ്ട്.

സുവിശേഷങ്ങളുടെ ഉത്ഭവം എങ്ങനെ?

1. യേശുവിന്‍റെ മരണത്തിനു തൊട്ടുപിന്നാലെയുള്ള വര്‍ഷങ്ങളില്‍ അവിടുത്തെ ശിഷ്യന്മാരില്‍നിന്നും പിന്‍ഗാമികളില്‍നിന്നും ലഭിച്ച വിവരങ്ങളും വിവരണങ്ങളും സാക്ഷ്യങ്ങളും യേശുവിന്‍റെ വചനങ്ങള്‍, പ്രബോധനങ്ങള്‍, കഥകള്‍, ഉപമകള്‍ എന്നിവയെല്ലാം വായ്‌മൊഴിയായി (Oral Tradition) പ്രചരിച്ചിരുന്നു.
2. യേശുവിന്‍റെ അനുയായികള്‍ എഴുതിയുണ്ടാക്കി ഉപയോഗിച്ചിരുന്ന സംഗ്രഹങ്ങള്‍ (Written Collections) ലഭ്യമായിരുന്നു.

3. സുവിശേഷങ്ങളുടെ രീതിയില്‍ എഴുതിയ, പിന്നീട് നഷ്ടപ്പെട്ടുപോയ കൃതികള്‍ ഉണ്ടായിരുന്നു. അവയെ പ്രോട്ടോ ഗോസ്‌പെല്‍സ് (Proto Gospels ) എന്നു വിളിച്ചിരുന്നു.

4. ക്യു സോഴ്സ്സ് (Q Sources) എന്നു ബൈബിള്‍ പണ്ഡിതന്മാര്‍ വിളിക്കുന്ന ഒരു സംഗ്രഹം ഉണ്ടായിരുന്നു.
ഇങ്ങനെ പല മൂലകൃതികള്‍ ഉപയോഗിച്ച് എഴുത്തുകാര്‍ തങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിച്ച്, ക്രമീകരിച്ച് ഉണ്ടാക്കിയെടുത്തവയാണ് സുവിശേഷങ്ങള്‍.

ആദ്യം എഴുതപ്പെട്ട സുവിശേഷങ്ങളില്‍നിന്നും പ്രബോധനങ്ങളും അത്ഭുതപ്രവര്‍ത്തനങ്ങളും സംഭവങ്ങളും എടുത്ത് പിന്നീട് എഴുതപ്പെട്ട സുവിശേഷങ്ങളില്‍ ഉപയോഗിക്കുന്നതും കാണാം. മര്‍ക്കോസ്, മത്തായി, ലൂക്കാ എന്നിവരുടെ സുവിശേഷങ്ങളില്‍ പരസ്പര സാമ്യമുള്ള ധാരാളം ഭാഗങ്ങള്‍ ഉണ്ട്. സംഭവങ്ങളിലും സന്ദേശങ്ങളിലും അത്ഭുതങ്ങളിലും ഭാഷയിലും ശൈലിയിലും ഉള്ള സാമ്യംകൊണ്ട് ഈ മൂന്ന് സുവിശേഷങ്ങളെ സമവീക്ഷണ സുവിശേഷങ്ങള്‍ (Synoptic Gospels) എന്നു വിളിക്കുന്നു.

സുവിശേഷങ്ങളുടെ കാലക്രമം

1. മര്‍ക്കോസിന്‍റെ സുവിശേഷം  AD 66-70; 2. മത്തായിയുടെ സുവിശേഷം  AD 85-90; 3. ലൂക്കായുടെ സുവിശേഷം  AD 85-90; 4. യോഹന്നാന്‍റെ സുവിശേഷം AD- 90-110.

കാനോനിക പുസ്തകങ്ങള്‍

പുതിയനിയമത്തിലെ ഇപ്പോള്‍ ഉള്ള 27 പുസ്തകങ്ങള്‍ അഉ 367ല്‍ അലക്‌സാണ്ഡ്രിയായിലെ മെത്രാനായിരുന്ന അത്തനേഷ്യസ് കാനോന്‍ (Canon) എന്ന പേരില്‍ സ്വരൂപിച്ചെടുത്തതാണ്. കാനോനില്‍ പെടാത്ത ചില സുവിശേഷങ്ങള്‍ ഉണ്ട്: തോമസിന്‍റെ സുവിശേഷം, പത്രോസിന്‍റെ സുവിശേഷം, യൂദായുടെ സുവിശേഷം, മേരിയുടെ സുവിശേഷം മുതലായവ. അവകള്‍ അപ്പോക്രിഫല്‍ ഗോസ്‌പെല്‍സ് (Apocryphal Gospels) എന്ന പേരില്‍ അറിയപ്പെടുന്നു.

സുവിശേഷപഠനം ബൈബിള്‍പഠനം

സുവിശേഷങ്ങള്‍ കഴിഞ്ഞ രണ്ട് നൂറ്റാണ്ടുകളായിട്ട് സമഗ്രമായ പഠനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. ബൈബിളിലെ ഓരോ പുസ്തകങ്ങളും, ഭാഗങ്ങളും അവയുടെ ഉത്ഭവം, രൂപഘടന, സാഹിത്യശൈലി, ചരിത്രം, പഴയ ഗ്രന്ഥച്ചുരുളുകള്‍ എന്നിവയും വിശദമായി പരിശോധിക്കപ്പെട്ടിട്ടുണ്ട്. സുവിശേഷ പഠനത്തിനു സഹായകമായ പല പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. കൂടാതെ ഇന്ന് ആര്‍ക്കും എളുപ്പം ഉപയോഗിക്കാവുന്ന ഒരു സങ്കേതം ഏറ്റവും സുലഭമായ ഇന്‍റെര്‍നെറ് (Internet) സംവിധാനം തന്നെയാണ്.

ഓരോ സുവിശേഷങ്ങളുടെയും സവിശേഷതകള്‍

മാര്‍ക്കോസ്  യേശുവിനെ ദൈവം എന്ന് വിളിക്കുന്നില്ല; ദൈവത്തിന്‍റെ സന്ദേശ വാഹകന്‍ എന്ന് വിളിക്കുന്നു. യേശുവിന്‍റെ കന്യകാ ജനനത്തെപ്പറ്റി മര്‍ക്കോസ് ഒന്നും പറയുന്നില്ല. യേശുവിന്‍റെ വംശാവലി ഉള്‍പ്പെടുത്തിയിട്ടില്ല. മര്‍ക്കോസിന്‍റെ സുവിശേഷം 16: 8ല്‍ ആദ്യം അവസാനിക്കുന്നു. പിന്നീട് 16: 920 കൂട്ടിച്ചേര്‍ത്തിരിക്കുന്നു. മര്‍ക്കോസിന്‍റെ സുവിശേഷം റോമിലുള്ള ക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതപ്പെട്ടതാണ്.

മത്തായി  മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നും ധാരാളം ഭാഗങ്ങള്‍ എടുത്ത് ഭേദഗതികളോടുകൂടി ചേര്‍ത്തിരിക്കുന്നു. ക്യു സോഴ്സ്സ്  എന്ന അജ്ഞാതമൂലം ഉപയോഗിച്ചിരിക്കുന്നു. കൂടാതെ, മത്തായിമാത്രം ഉപയോഗിച്ചിരിക്കുന്ന മൂലങ്ങളുമുണ്ട്. യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതിയ സുവിശേഷമാണിത്. ക്രിസ്തുമതം യഹൂദമതത്തിന്‍റെ തുടര്‍ച്ചയാണെന്നും അതിന്‍റെ പൂര്‍ത്തീകരണവുമാണെന്നാണ് പ്രധാന പ്രമേയം. യഹൂദര്‍ പ്രതീക്ഷിച്ചിരുന്ന സ്വര്‍ഗരാജ്യമാണ് ക്രിസ്തുമതം എന്നതാണ് രണ്ടാമത്തെ പ്രമേയം. യേശുവിന്‍റെ വംശാവലി ഈ ഉദ്ദേശത്തോടെ ചേര്‍ക്കപ്പെട്ടതാണ്.

ലൂക്കാ  ലൂക്കായും മത്തായിയെപ്പോലെ മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍നിന്നും ധാരാളം കോപ്പിയടിച്ച് ചേര്‍ത്തിരിക്കുന്നു. ക്യു സോഴ്സ്സ് ഉപയോഗിച്ചിരിക്കുന്നു. ലൂക്കാമാത്രം ഉപയോഗിച്ചിരുന്ന മൂലങ്ങളുമുണ്ട്. ലൂക്കായുടെ സുവിശേഷം പുറജാതിക്കാരെ ഉദ്ദേശിച്ച് എഴുതിയതാണ്. രക്ഷ എല്ലാവര്‍ക്കും വേണ്ടിയാണ്, യഹൂദര്‍ക്കുവേണ്ടി മാത്രമല്ല എന്നതാണ് ലൂക്കായുടെ സുവിശേഷത്തിലെ   മുഖ്യപ്രമേയം. ലൂക്കായില്‍ മാത്രമുള്ളതും എന്നാല്‍ നമുക്ക് ചിരപരിചയമുള്ളതുമായ ഭാഗങ്ങള്‍: മാലാഖ മേരിയെ മംഗളവാര്‍ത്ത അറിയിക്കുന്നു; യേശുവിന്‍റെ കന്യകാജനനം; ഇടയന്മാരും കിഴക്കുനിന്നുള്ള രാജാക്കന്മാരും ഉണ്ണിയേശുവിനെ ദര്‍ശിക്കാന്‍ വരുന്നു; തിരുകുടുംബത്തിന്‍റെ ഈജിപ്തിലേയ്ക്കുള്ള പലായനം; ദേവാലയത്തില്‍ യേശു വേദജ്ഞരോട് സംവദിക്കുന്നു.

യോഹന്നാന്‍  മറ്റു മൂന്നു സുവിശേഷങ്ങളില്‍നിന്നും വ്യത്യസ്തമാണ് യോഹന്നാന്‍റെ സുവിശേഷം. ഉയര്‍ന്ന സാഹിത്യ നിലവാരവും പ്രതീകാത്മകതയും ഈ സുവിശേഷത്തില്‍ പ്രകടമാണ്. യേശുവിന്‍റെ വാക്കുകളും പ്രവര്‍ത്തികളും വഴി അവിടുത്തെ വ്യക്തിത്വത്തെ വെളിപ്പെടുത്തുകയാണ് യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ലക്ഷ്യം. അത്ഭുതപ്രവര്‍ത്തികളെ യോഹന്നാന്‍ അടയാളങ്ങള്‍ എന്നാണു വിളിക്കുന്നത്.അതുകൊണ്ട് ഈ സുവിശേഷത്തെ അടയാളങ്ങളുടെ പുസ്തകം എന്നു വിളിക്കാറുണ്ട്. "ആദിയില്‍ വചനമുണ്ടായി" എന്ന ഒരു ഗാനത്തോടുകൂടിയാണ് സുവിശേഷം ആരംഭിക്കുന്നത്. അനുബന്ധമായി അദ്ധ്യായം 21: 125 വാക്യങ്ങളും ഉണ്ട്. യോഹന്നാന്‍ യേശുവിനെ ആരംഭത്തില്‍ത്തന്നെ ദൈവമെന്ന് വിളിക്കുന്നു. നിത്യവചനം (Logos) ആയ ദൈവത്തിന്‍റെ അവതാരമായ യേശു മാംസമായി നമ്മില്‍ വസിച്ചു. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഉപമകള്‍ ഇല്ല; രൂപാന്തരീകരണമില്ല; ജ്ഞാനസ്‌നാനമില്ല; രണ്ടാമത്തെ ആഗമനമില്ല; മരുഭൂമിയില്‍ വച്ചുള്ള പരീക്ഷണങ്ങള്‍ ഇല്ല; ജനനം, ബാല്യം ഇവയുടെ പരാമര്‍ശം  ഇല്ല. യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രം കാണുന്ന ഭാഗങ്ങള്‍: കാനായിലെ കല്ല്യാണം, സമറിയാക്കാരി സ്ത്രീയുമായി കിണറ്റിന്‍ കരയില്‍ വച്ചുള്ള സംഭാഷണം, ജന്മനാ അന്ധനായ ആളെ സുഖമാക്കിയത്, ലാസറിനെ ഉയര്‍പ്പിക്കുന്നത്, സ്വര്‍ഗത്തില്‍നിന്നിറങ്ങിയ അപ്പത്തെക്കുറിച്ചുള്ള ഉപദേശം, വ്യഭിചാരത്തിനു പിടിക്കപ്പെട്ട സ്ത്രീയുടെ വിസ്താരം, ശിഷ്യരുടെ പാദം കഴുകുന്നത്, സംശയാലുവായ തോമായ്ക്ക് യേശു പ്രത്യക്ഷപ്പെടുന്നത്.

രണ്ടായിരം വര്‍ഷം മുമ്പ് എഴുതപ്പെട്ട സുവിശേഷങ്ങളില്‍ കാലക്രമേണ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ഉദാഹരണങ്ങള്‍: 1. യേശുവിന്‍റെ ഉയിര്‍പ്പിനെക്കുറിച്ചും പിന്നീടുണ്ടായ പ്രത്യക്ഷങ്ങളെക്കുറിച്ചും ഉള്ള വിവരണങ്ങളില്‍ പല വൈരുദ്ധ്യങ്ങളും കാണാന്‍ സാധിക്കും. 2. മര്‍ക്കോസിന്‍റെ സുവിശേഷത്തിന് രണ്ടാമതൊരു ഭാഗംകൂടി ചേര്‍ത്തിട്ടുണ്ട്. 3. യോഹന്നാന്‍ 8: 7 ല്‍ വ്യഭിചാരിണിയുടെ വിസ്താരത്തില്‍ "നിങ്ങളില്‍ പാപമില്ലാത്തവന്‍ ആദ്യത്തെ കല്ല് എറിയട്ടെ" എന്ന വാക്യം പിന്നീട് കൂട്ടിച്ചേര്‍ത്താണ് എന്നു കാണുന്നു. അതുപോലെ ആയിരക്കണക്കിനു മാറ്റങ്ങള്‍ വേറെയും കാണപ്പെടുന്നുണ്ട്. എങ്കിലും സുവിശേഷ പഠനത്തിലൂടെ യേശുവിന്‍റെ അടിസ്ഥാന സന്ദേശങ്ങളും പ്രബോധനങ്ങളും പ്രവര്‍ത്തികളും അക്കാലത്തെ ജീവിത സാഹചര്യങ്ങളും അന്നത്തെ രാഷ്ട്രീയസാമൂഹ്യസാമ്പത്തിക സ്ഥിതികളും ജനങ്ങളുടെ ജീവിതാവസ്ഥയും എല്ലാം നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

ഇപ്പറഞ്ഞ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ അല്പം ചരിത്രപഠനം നമുക്ക് പ്രയോജനകരമായിരിക്കും. ആഇ 587ല്‍ ബാബിലോണിലെ രാജാവായിരുന്ന നെബുക്കദ്‌നേസര്‍ (Nebuchadnezzar) യൂദയാരാജ്യത്തെ കീഴ്‌പ്പെട്ട്ത്തി, അനേകം യഹൂദരെ അടിമകളാക്കി ബാബിലോണിലേയ്ക്ക് കൊണ്ടുപോയി. ആഇ 516ല്‍ അടിമത്തത്തില്‍നിന്നു തിരിച്ചെത്തിയതോടെ യഹൂദ പുരോഹിത വര്‍ഗം അടിക്കടി ശക്തി ആര്‍ജിക്കാന്‍ തുടങ്ങി. ബാബിലോണ്‍കാര്‍ നശിപ്പിച്ച ദേവായത്തിനുപകരം പുതിയ ഒരു ദേവാലയം നിര്‍മിക്കപ്പെട്ടു, പുതിയ ആരാധന സമ്പ്രദായങ്ങള്‍ നടപ്പാക്കി. നിയമങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നിവ ഉണ്ടായി. സമൂഹത്തിന്‍റെ ഉന്നത ശ്രേണികളില്‍ പുരോഹിത വര്‍ഗത്തിനുപുറമെ സദ്ദുക്കിയര്‍, ഫരിസേയര്‍ മുതലായ പണ്ഡിതവര്‍ഗവും ഭൂഉടമകളും ഉണ്ടായി.

ആഇ 63ല്‍ റോമാസാമ്രാജ്യം പലസ്തീനയെ അതിന്‍റെ ഭാഗമാക്കി. വടക്കന്‍ ഭാഗമായ ഗലീലിയില്‍ ഹെറോദേസിനെ രാജാവാക്കി. തെക്കന്‍ ഭാഗമായ യൂദയായില്‍ സീസറിന്‍റെ കീഴിലുള്ള ഒരു പ്രീഫെക്റ്റിനെയും നിയമിച്ചു. യേശുവിന്‍റെ കാലത്ത് പീലാത്തോസ് പ്രീഫെക്‌റ് ആയിരുന്നു എന്നും ഹെറോദേസിന്‍റെ മകന്‍ അര്‍ക്കലാവോസും പിന്നീട് അന്തിപാസ്, ഫിലിപ്പ് എന്നിവരും പിന്തുടര്‍ച്ചക്കാര്‍ ആയിരുന്നുവെന്നും സുവിശേഷത്തില്‍ നാം വായിക്കുന്നു.

റോമാക്കാരുടെ ഭരണകാലത്ത് ക്രമസമാധാനം പാലിക്കുന്നതിനും കരം പിരിക്കുന്നതിനും അവരെ സഹായിക്കുവാന്‍ പുരോഹിതവര്‍ഗവും സാന്‍ഹെദ്രീനും സദ്ദ്യൂക്യര്‍ ഫരിസേയര്‍ മുതലായ ഉന്നത വര്‍ഗക്കാരും സഹകരിക്കുകയും സഹായിക്കുകയും ചെയ്തിരുന്നു. റോമാക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന കരങ്ങള്‍ക്കു പുറമെ മറ്റു പല ചിലവുകള്‍ക്കും പണം ജനങ്ങളില്‍നിന്നും പിരിച്ചിരുന്നു. പുരോഹിത വര്‍ഗങ്ങള്‍ക്കുള്ള ജീവിത ചിലവുകള്‍, ക്ഷേത്രസംരക്ഷണത്തിനുള്ള ചിലവുകള്‍, അനുദിന യാഗങ്ങള്‍ക്കുള്ള ഫീസ്, നേര്‍ച്ചകള്‍, വഴിപാടുകള്‍, ശുദ്ധീകരണത്തിനുള്ള അര്‍പണങ്ങള്‍ എന്നിങ്ങനെ വമ്പിച്ച തുക ജനങ്ങളില്‍നിന്ന് ഈടാക്കിയിരുന്നു. ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്ന കര്‍ഷകരും തൊഴിലാളികളുമായിരുന്നു ഈ സാമ്പത്തികഭാരം വഹിച്ചിരുന്നത്.

യേശുവിന്‍റെ കാലത്തെ യഹൂദജനത്തെ രണ്ടുവര്‍ഗങ്ങളായി തിരിക്കാം  ഉയര്‍ന്ന ജാതിക്കാരും സാധാരണ ജനങ്ങളും.

ഉയര്‍ന്ന ജാതിക്കാര്‍ ആരൊക്കെയായിരുന്നു? ഭരണവര്‍ഗം: റോമന്‍ സാമ്രാജ്യത്തിന്‍റെ അധിപന്മാരും റോമിന്‍റെ പ്രതിനിധികളായിരുന്ന രാജാവും ഫ്രീഫെക്റ്റും റോമന്‍ സൈന്യവും ഭരണാധികാരികളും ഉദ്യോഗസ്ഥരും. പുരോഹിതവര്‍ഗം: പ്രധാന പുരോഹിതരും മറ്റ് പുരോഹിതരും. സമ്പന്നവര്‍ഗം: ഭൂഉടമകള്‍, കച്ചവടക്കാര്‍, മറ്റ് ധനവാന്മാര്‍. പണ്ഡിതവര്‍ഗം: സദ്ദൂക്കര്‍ അഥവാ നിയമജ്ഞര്‍. മറ്റ് ഉന്നതര്‍: ഫരിസേയര്‍.അധികാരവും സമ്പത്തും സ്ഥാനവും ഇവര്‍ക്കായിരുന്നു. ജനസംഖ്യയില്‍ ഒരു ചെറിയ വിഭാഗമായിരുന്നു ഇവര്‍.

സാധാരണ ജനങ്ങള്‍ ആരൊക്കെയായിരുന്നു? കര്‍ഷകര്‍, തൊഴിലാളികള്‍, ചുങ്കം പിരിക്കുന്നവര്‍, കൂലിവേലക്കാര്‍, മീന്‍ പിടുത്തക്കാര്‍, കുഷ്ടരോഗികള്‍, അന്ധര്‍, ബധിരര്‍, മാനസിക രോഗികള്‍, പിന്നോക്ക വിഭാഗക്കാര്‍, പരദേശികള്‍, ആട്ടിടയന്മാര്‍, കാലികളെ മേയ്ക്കുന്നവര്‍, പലവിധ രോഗങ്ങളാലും ദുഃഖങ്ങളാലും ജീവിത ഭാരങ്ങളാലും വലയുന്നവര്‍.

സുവിശേഷത്തിലെ യേശു സാധാരണ ജനങ്ങളുടെ കൂടെ ചേര്‍ന്നു. അവരോടു ഇടപെട്ട് അവരുടെ ജീവിത പ്രശ്‌നങ്ങള്‍ മനസിലാക്കി. അവരോടൊത്ത് ഭക്ഷണം കഴിച്ചും അന്തിയുറങ്ങിയും അവിടുന്ന് എല്ലായിടത്തും സഞ്ചരിച്ചു. യേശുവിന് ഓഫീസില്ലായിരുന്നു; അരമനയോ അംശവടിയോ മോതിരമോ ഇല്ലായിരുന്നു! മലകളിലും താഴ്വരകളിലും കടലോരങ്ങളിലും തോണിയിലും തിരമാലയിലും കടലിലും കൊടുങ്കാറ്റിലും പാടങ്ങളിലും കിണറ്റുകരയിലും മരിച്ചവീട്ടിലും അവരുടെ കഷ്ടപ്പാടുകളിലും സന്തോഷങ്ങളിലും അവരോടു ചേര്‍ന്ന് വസിച്ചു. എല്ലാവരും യേശുവില്‍ ആകൃഷ്ടരായി. പുരുഷാരം അവിടുത്തെ പിന്തുടര്‍ന്നു. അവിടുത്തെ കാണുവാനും പ്രബോധനങ്ങള്‍ കേള്‍ക്കുവാനും അത്ഭുതങ്ങള്‍ ദര്‍ശിക്കുവാനും വേണ്ടി എല്ലാവരും അവിടുത്തെ അനുഗമിച്ചു. യേശു ഗ്രാമങ്ങളും പട്ടണങ്ങളും സന്ദര്‍ശിച്ച് അവരോടു സംസാരിച്ചു. ദൈവരാജ്യത്തിന്‍റെ ദര്‍ശനത്തെ അവര്‍ക്ക് മനസിലാക്കികൊടുത്തു. ഉപമകളിലൂടെയും സരസമായ കഥകളില്‍ കൂടെയും ലളിതമായ ഭാഷയില്‍ അവിടുന്ന് സംസാരിച്ചു. ഇടയാനില്ലാതെ അലഞ്ഞുനടക്കുന്ന ആടുകളെപ്പോലെ പരിഭ്രാന്തരും നിസ്സഹായരും ആയവരെകണ്ട് യേശുവിന് അവരോട് അനുകമ്പ തോന്നി. സിനഗോഗില്‍വച്ച് അവിടുന്ന് പ്രഖ്യാപിച്ചു: "കര്‍ത്താവിന്‍റെ അരൂപി എന്‍റെമേല്‍ ഉണ്ട്; കാരണം, ദരിദ്രരോടു സുവിശേഷം അറിയിക്കുവാന്‍ അവന്‍  എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ദികള്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിന് സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ അവന്‍ എന്നെ അയച്ചിരിക്കുന്നു (ലൂക്കാ: 4. 18). യേശു ജനങ്ങളുടെ ഇടയിലേയ്ക്ക് ഇറങ്ങി വന്നു. രോഗികളെ അവിടുന്നു സുഖപ്പെടുത്തി; വിശന്നപ്പോള്‍ അവര്‍ക്കു ഭക്ഷണം നല്‍കി; മാനസികമായും ആത്മീയമായും തളര്‍ന്നവര്‍ക്ക് സൗഖ്യവും പ്രത്യാശയും ഏകി. അതേസമയം മതത്തിലും സമൂഹത്തിലും നിലനിന്നിരുന്ന ദുരാചാരങ്ങളെയും ചൂഷണ വ്യവസ്ഥിതികളെയും അവിടുന്ന് ശക്തമായ ഭാഷയില്‍ അപലപിച്ചു. അതുകൊണ്ടുതന്നെ ചൂഷകവര്‍ഗം  അവിടുത്തെ കുരിശില്‍ തറച്ചു.

സുവിശേഷ വായനയിലൂടെ നമ്മള്‍ യേശുവിന്‍റെ ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും അത്ഭുത പ്രവര്‍ത്തികളും ഹൃദിസ്ഥമാക്കുന്നു. അതോടൊപ്പം അതില്‍കൂടി ഉരിത്തിരിഞ്ഞുവരുന്ന, അവയുടെ സാരാംശം എന്ന് വിളിക്കാവുന്ന അഞ്ചുവാക്കുകള്‍ ശ്രദ്ധിക്കുക: സ്‌നേഹം, സത്യം, സമത്വം, സ്വാതന്ത്ര്യം, നീതി.

സ്‌നേഹം  ഇതാണെന്‍റെ പുതിയ കല്പന: ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കക (യോഹ. 15: 12). എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു ശത്രുക്കളെ സ്‌നേഹിക്കുവിന്‍ നിങ്ങളെ പീഢിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍ (മത്താ. 5: 44). ഒരു നിയമജ്ഞന്‍ വന്ന് അവരുടെ വിവാദം കേട്ടു. അവന്‍ നന്നായി ഉത്തരം പറയുന്നുവെന്ന് മനസ്സിലാക്കി അവനോടു ചോദിച്ചു: എല്ലാറ്റിലും പ്രധാനമായ കല്പന ഏതാണ്? യേശു പ്രതിവചിച്ചു: ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലെ കേള്‍ക്കുക: നമ്മുടെ ദൈവമായ  കര്‍ത്താവാണ് ഏക കര്‍ത്താവ്. നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കുക. രണ്ടാമത്തെ കല്പന: നിന്നെപോലെതന്നെ നിന്‍റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക. ഇവയെക്കാള്‍ വലിയ കല്പന ഒന്നുമില്ല (മാര്‍ക്കോ. 12: 2831; മത്താ. 22. 3440; ലൂക്കാ. 10. 2528).

സത്യം  സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹ. 8: 32). വഴിയും സത്യവും ജീവനും ഞാനാകുന്നു (യോഹ. 14: 6). സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യന്‍ സാബത്തിനുവേണ്ടിയല്ല (മാര്‍ക്കോ. 2: 27). സത്യാന്വേഷണത്തിന്‍റെ മാര്‍ഗം മനുഷ്യസാധാരണമായ അനുഭവങ്ങളുടെ അപഗ്രഥനത്തിലൂടെയാണ് മുന്നോട്ടു പോവുക.

സമത്വം  യേശു എല്ലാവിധ ആളുകളോടുംകൂടെ സഹവസിച്ചിരുന്നു. മീന്‍ പിടുത്തക്കാര്‍, ചുങ്കം പിരിക്കുന്നവര്‍, കുഷ്ഠരോഗികള്‍, യാചകര്‍, ഉന്നതകുലത്തിലുള്ളവര്‍, ധനവാന്മാര്‍, കാനനായ വംശത്തില്‍ പെട്ടവര്‍ എല്ലാവരും യേശുവിന് സ്വീകാര്യര്‍ ആയിരുന്നു.

സ്വാതന്ത്ര്യം  കര്‍ത്താവിന്‍റെ അരൂപി (നിശ്വാസം) എന്‍റെമേലുണ്ട്; ദരിദ്രരെ സുവിശേഷം അറിയിക്കുവാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കുവാന്‍ എന്നെ അയച്ചിരിക്കുന്നു. (ലൂക്കാ. 4: 1819). യേശുവിന്‍റെ രോഗശാന്തി ശുശ്രൂഷകള്‍, അന്ധര്‍, ബധിരര്‍, മുടന്തര്‍, തളര്‍വാദരോഗികള്‍, കുഷ്ഠരോഗികള്‍ മുതലായവരെ സുഖപ്പെടുത്തിയതും അശുദ്ധാത്മാക്കളെ പുറത്താക്കിയതും മരിച്ചവരെ ഉയര്‍പ്പിച്ചതും വിടുതല്‍ അഥവാ വിമോചന ശുശ്രൂഷകള്‍ ആയിരുന്നു.

നീതി  നീതിയ്ക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍! അവര്‍ക്കു സംതൃപ്തി ലഭിക്കും (മത്താ. 5: 6). നീതിയ്ക്കുവേണ്ടി പീഢനമേല്‍ക്കുന്നവര്‍ ഭാഗ്യവാന്മാര്‍! സ്വര്‍ഗരാജ്യം അവരുടേതാണ് (മത്താ. 5: 10).

സുവിശേഷത്തിലെ യേശുവിനെ തേടുന്ന നമ്മള്‍ ഈ അഞ്ചു പദങ്ങളും അവയുടെ അന്തരാര്‍ത്ഥങ്ങളും ഗ്രഹിക്കേണ്ടിയിരിക്കുന്നു.

സുവിശേഷത്തിലെ യേശുവിനെ കണ്ടെത്തുന്നതോടൊപ്പം യേശുവിന്‍റെ ഇന്നത്തെ സഭയിലേയ്ക്കു നമുക്കുനോക്കാം.

1. ഇന്നത്തെ നമ്മുടെയിടയിലെ ഉന്നതവര്‍ഗം ആരൊക്കെയാണ്? ഭരണവര്‍ഗം: ഗവണ്മെന്‍റ്, മന്ത്രിമാര്‍, ഉദ്യോഗസ്ഥവര്‍ഗം, പോലീസ്, രാഷ്ട്രീയ പാര്‍ട്ടികള്‍, പാര്‍ട്ടിപ്രവര്‍ത്തകര്‍, നീതിന്യായം, കോടതി
മതനേതാക്കള്‍: പുരോഹിതവര്‍ഗം, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍ (തിരുമേനിമാര്‍), ഇടയന്മാര്‍
സമ്പന്നവര്‍ഗം: ധനവാന്മാര്‍, ഭൂവുടമകള്‍, ബിസിനസ്സുകാര്‍, ഹോസ്പിറ്റല്‍, കോളേജുകള്‍, വന്‍ വരുമാനമുള്ള ദേവാലയങ്ങള്‍ എണ്ണത്തില്‍ ചെറിയൊരു വിഭാഗമാണ് ഉന്നതവര്‍ഗം. എങ്കിലും ഇവര്‍ക്കുള്ളതാണ് ധനവും അധികാരവും ബഹുമാനവും. ക്രൈസ്തവഭാഷയില്‍ രാജ്യവും ശക്തിയും മഹത്വവും അവരുടേതാകുന്നു.
2. ഇനി ഇന്നത്തെ സാമാന്യജനം ആരൊക്കെയാണെന്ന് നോക്കാം:

കൃഷിക്കാര്‍, വീട്ടുജോലിക്കാര്‍, മറ്റു പലവക ജോലിക്കാര്‍, മല്‍സ്യത്തൊഴിലാളികള്‍, അല്‌മേനികള്‍ (വിശ്വാസികള്‍, സഭാതനയര്‍, കുഞ്ഞാടുകള്‍), പുതുക്രിസ്ത്യാനികള്‍, പുലയര്‍, പറയര്‍, കൂലിവേലക്കാര്‍, ബംഗാളികള്‍, ആദിവാസികള്‍, വികലാംഗര്‍ (ബുദ്ധിമാദ്യം, അൗശോെ മുതലായവ ബാധിച്ചവര്‍), മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവര്‍, മാനസികരോഗികള്‍, എയിഡ്‌സ് രോഗികള്‍, മറ്റു രോഗികള്‍, ലൈംഗിക പീഢനങ്ങള്‍ക്ക് ഇരയായവര്‍, തൊഴില്‍ രഹിതര്‍, ചാളയിലും വഴിവക്കിലും ഉറങ്ങുന്നവര്‍, ചൂഷണത്തിന് ഇരയാകുന്നവര്‍, അന്ധവിശ്വാസങ്ങളില്‍ അടിപ്പെട്ടവര്‍ ഇങ്ങനെ പോകുന്നു അവരുടെ നീണ്ടനിര.

ഇന്ന് യേശു വരുകയാണെങ്കില്‍ ആരുടെ പക്ഷത്തുചേരും? ദേവാലയത്തിന്‍റെ മറകള്‍നീക്കി യേശു ഇറങ്ങിവരുമോ? എന്നാല്‍ എന്തുപറയും? എന്തുചെയ്യും? നമ്മോട് എന്താവശ്യപ്പെടും? ഗഇഞങ പ്രവര്‍ത്തകര്‍ക്ക് എന്തുസന്ദേശമാണ് യേശു തരുന്നത്?
കടപ്പാട്:
1. നാളയിലേയ്‌ക്കൊരു നീള്‍കാഴ്ച
ലേഖകന്‍: സാമുവല്‍ രായന്‍, എസ്. ജെ.
എഡിറ്റേഴ്‌സ്: പി. കെ. മൈക്കിള്‍ തരകന്‍; എസ്. പൈനാടത്ത്, എസ്. ജെ.
പ്രസിദ്ധീകരണം: St. Pauls, Broadway, Ernakulam, Kerala
2. Wikipedia.org   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക