അടുത്തകാലത്ത് വളരെ പ്രശസ്തമായിതീര്‍ന്ന, പത്രമാധ്യമങ്ങളും, ചാനലുകാരും ആരോപണമായും ആക്ഷേപഹാസ്യമായും പ്രയോഗിക്കുന്ന ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍, കടക്കു പുറത്ത് എന്നുള്ളത്.അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തിന് ഉദാഹരണമായിട്ടാണ് അവര്‍ ഈ വാക്കുകളെ ഉദ്ധരിക്കുന്നത്. പത്രസ്വാതന്ത്രത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും കയറിച്ചെന്ന് മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്ന പ്രകോപനകരമായ ചോദ്യങ്ങള്‍ ചോദിക്കുന്നതിനാലാണ് അദ്ദേഹത്തിന് ഇങ്ങനെ ആജ്ഞാപിക്കേണ്ടിവന്നത്.എത്ര പ്രകോപനകരമായ ചോദ്യങ്ങള്‍ ചോദിച്ചാലും മുപ്പത്തിരണ്ട് പല്ലും പുറത്തുകാണിച്ച് തങ്ങള്‍ ജനപ്രതിനിധികളാണെന്നും പത്രധര്‍മ്മത്തെ ബഹുമാനിക്കുന്നവരാണെന്നും അഭിനയിക്കുന്ന രാഷ്ട്രീയക്കാരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന്‍ അത്തരക്കാരില്‍നിന്ന് വ്യത്യസ്തനാണ്. എന്തുപറയണമെന്നും എന്ത് പറയരുതെന്നും ഉത്തമബോധ്യമുള്ള ആളാണ്താനെന്നും ഒരുകോലും മുഖത്തേക്കുനീട്ടി നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള മറുപടി പറയിപ്പിക്കാനാണ് ഉദ്ദേശമെങ്കില്‍ നടക്കില്ലെന്നുമാണ് മുഖ്യമന്ത്രി പത്രക്കാരോട് പറഞ്ഞത്.
പത്രസ്വാതന്ത്രത്തിന്‍െറ പേരില്‍ മാധ്യമങ്ങള്‍ വായനക്കാരെ വിഠികളാക്കികൊണ്ടിരിക്കയാണെന്ന് കുറച്ചുപേര്‍ക്കെങ്കിലും മനസിലാകും. തങ്ങളുടെ രാഷ്ട്രീയ മതവിശ്വാസങ്ങള്‍ക്കനുസരണമായി വാര്‍ത്തകളെ വളച്ചൊടിച്ച് ജനങ്ങള്‍ക്ക് വിളമ്പുന്ന മാധ്യമങ്ങളോട് പ്രതികരിക്കേണ്ടത് മിസ്റ്റര്‍ വിജയന്‍ ചെയ്തതുപോലെയാണ്. പത്രമുതലാളിമാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെമേല്‍ അടിച്ചേല്‍പിക്കുയല്ല പത്രധര്‍മ്മം. ഓരോ പത്രങ്ങളും ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടെ അല്ലെങ്കില്‍ മതങ്ങളുടെ പ്രചരണോപാധിയായി മാറിയിരിക്കുന്ന കാലഘട്ടത്തില്‍ വാര്‍ത്തകള്‍ അതോടെവിഴുങ്ങതെ സ്വന്തമായി അഭിപ്രായം രൂപീകരിക്കാന്‍ വായനക്കരന്‍ തയ്യാറാകേണ്ടതാണ്.
കേരളത്തിലും അമേരിക്കയിലും ലോകത്തെവിടെ ആയാലും നമ്മള്‍ കണ്ടുവരുന്നത് മാധ്യമങ്ങളുടെ ഇത്തരത്തിലുള്ള അടിച്ചേല്‍പിക്കലാണ്. കേരളത്തില്‍ ഓരോപത്രവും ഓരോ ടീവി ചാനലും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ജിഹ്വയായിട്ടാണ് അറിയപ്പെടുന്നത്. ഒരു സാധാരണക്കാരനോട് അഭിപ്രയംചോദിച്ചല്‍ അവന് സ്വന്തമായിട്ടൊന്നും പറയാനില്ല. മനോരമയില്‍ അല്ലെങ്കില്‍ ദേശാഭിമാനിയില്‍ താന്‍വായിച്ചതാണല്ലോ എന്നായിരിക്കും മറുപടി. ഏതെങ്കിലും ഒരു പത്രത്തിന്റെ അഭിപ്രയമായിരിക്കും അവനുള്ളത്. അതായത് എവിടെയോയുള്ള ഒരു പത്രമുതലാളിയുടെ അഭിപ്രായം. പത്രങ്ങള്‍ വായനക്കാനെ ബ്രെയിന്‍വാഷ് ചെയ്യുകയാണെന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല.
ഇവിടെ അമേരിക്കയില്‍ സിഎന്‍എന്‍ പോലുള്ള ചാനലുകളും ന്യുയോര്‍ക്ക് ടൈംസുംപോലുള്ള പത്രങ്ങളും പ്രസിഡണ്ട് ട്രംമ്പ് അധികാരത്തില്‍ കയറിയതുമുതല്‍ അദ്ദേഹത്തിനെതിരെ അപവാദങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കയാണ്. അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങള്‍പോലും അവര്‍ക്ക് സ്വീകാര്യമല്ല. നിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയുടെ ജിഹ്വയായി പ്രവര്‍ത്തിച്ചുകൊള്ളു. പക്ഷേ, ജനങ്ങളെല്ലാം വിഠികളാണെന്ന് വിചാരിക്കരുത്. വാര്‍ത്ത വായിക്കുന്ന ആള്‍പോലും താന്‍ പറയുന്നകാര്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടാവില്ല. അയാള്‍ ജീവിക്കാനുള്ള ശമ്പളത്തിനുവേണ്ടി മുതലാളിക്കുവേണ്ടി ജോലിചെയ്യുന്നു. തന്റെസ്വന്തം അഭിപ്രായം രേഖപ്പെടുത്താന്‍ അവന് സാധിക്കില്ല. അധവാ പ്രകടിപ്പിച്ചാല്‍ പടിക്കുപുറത്തായിരിക്കും സ്ഥാനം.
ജനാധിപത്യത്തില്‍ ജനങ്ങള്‍ വസ്തുതകളെ തിരിച്ചറിയാന്‍ കഴിവുള്ളവരായിരിക്കണം. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ചട്ടുകമായിത്തീരാന്‍ ഇടയാകരുത്, ഒരുത്തനുവേണ്ടിയും സിന്ദാബാദ് വിളിക്കരുത്, തെരുവിലിറങ്ങി ജാഥയുടെ കണ്ണിയായി തീരരുത്. വസ്തതകളെ തിരിച്ചറിഞ്ഞ് വോട്ടുചെയ്യണം. "അളിയന്‍ കമ്മ്യൂണിസ്റ്റായതുകൊണ്ട് ഞാനും കമ്മ്യൂണിറ്റാ’ എന്നരീതിയിലുള്ള അഭിപ്രായങ്ങള്‍ പാടില്ല. ജനാധിപത്യം വിജയിക്കണമെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ സ്വീകരിക്കണം.
ജനാധിപത്യത്തിന്റെ ദൂഷ്യങ്ങളാണ് ഇന്‍ഡ്യന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പലപ്രവശ്യം ഞാന്‍ എഴുതിയിട്ടുള്ളതാണ്. സ്വാതന്ത്ര്യമെന്നുപറഞ്ഞാല്‍ എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യമാണെന്ന് ചിലരെങ്കിലും ധരിച്ചുവെച്ചിരിക്കുന്നു. ഈ ദുഷ്പ്രവണതയാണ് പൊതുജനജീവിതം ദുസ്സഹമാക്കി തീര്‍ത്തിരിക്കുന്നത്. ഗുണ്ടകള്‍ നിയമം കയ്യിലെടുക്കുന്നു. അവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയക്കാരുണ്ട്. നിയമം അനുസരിക്കാന്‍ ജനങ്ങള്‍ക്ക് താത്പര്യമില്ല. സ്വന്തം താത്പര്യങ്ങള്‍ക്ക് ഉപരിയാണ് രാഷ്ട്രമെന്ന് എത്രപേര്‍ ചിന്തിക്കുന്നു.
ഞാന്‍ ബിജെപിക്കാരനല്ലെങ്കിലും മോദി അധികാരത്തില്‍ കയറിയതിനെ സ്വാഗതം ചെയ്യുന്നു. രാജ്യംഭരിക്കുന്നത് ഒറ്റകഷിയായിരിക്കുന്നതാണ് അഭികാമ്യം. ഇരുപതോ മുപ്പതോ ചെറുകക്ഷികള്‍ചേര്‍ന്ന് മുന്നണിയുണ്ടാക്കി ഭരിച്ചാല്‍ അഴിമതിയുടെ ഉത്സവമായിക്കും ഫലം. മന്‍മോഹന്‍ സിങ്ങിന്റെ രണ്ടാമൂഴം പരാജയപ്പെട്ടത് അതുകൊണ്ടാണ്.
രാഷ്ട്രനിര്‍മാണത്തില്‍ പത്രങ്ങളുടെ പങ്ക് വളരെവലുതാണ്. ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ധര്‍മം എത്രപത്രങ്ങള്‍ നിര്‍വഹിക്കുന്നു. പലരും ജനങ്ങളുടെ നിലവാരത്തിലേക്ക് താഴ്ന്ന് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണംകൂട്ടുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. അവരോട് 'കടക്കൂ പുറത്ത്’ എന്നുപറയാന്‍ ധൈര്യംകാട്ടിയ പിണറായി വിജയന്‍ അഭിനന്ദനം അര്‍ഘിക്കുന്നു.
മുറിവാല്.
ഒരേസമയം പിണറായി വിജയനേയും മോദിയേയും ട്രംമ്പിനേയും വാഴ്ത്തുന്ന എന്റെനയത്തെ ചിലയാളുകള്‍ വിമര്‍ശ്ശിക്കാറുണ്ട്. ശരി ആരുചെയ്താലും സത്യം ആരുപറഞ്ഞാലും അതിനെ സ്വീകരിക്കുക എന്നുള്ളതാണ് എന്റെശീലം. ചെകുത്താന്‍ നന്മചെയ്താലും ഞാനതിനെ വാഴ്ത്തും.
സാം നിലമ്പള്ളില്‍.
samnilampallil@gmail.com.