Image

കെസിആര്‍എം നോര്‍ത് അമേരിക്കയുടെ പത്തൊമ്പതാമത്‌ ടെലികോണ്‍ഫെറന്‍സ്ജൂലൈ 10ന്

ചാക്കോ കളരിക്കല്‍ Published on 02 July, 2019
കെസിആര്‍എം നോര്‍ത് അമേരിക്കയുടെ  പത്തൊമ്പതാമത്‌ ടെലികോണ്‍ഫെറന്‍സ്ജൂലൈ 10ന്
ജൂലൈ 10, 2019 ബുധനാഴ്ച നടക്കാന്‍ പോകുന്ന കെസിആര്‍എം നോര്‍ത് അമേരിക്കയുടെ പത്തൊമ്പതാമത് ടെലികോണ്‍ഫെറന്‍സില്‍ ഹ്യൂസ്റ്റനില്‍ നിന്നുള്ള റവ ഡോ തോമസ് അമ്പലവേലില്‍"വേദപുസ്തകാടിസ്ഥാനത്തില്‍ സഭാശ്രേഷ്ഠരുടെ ശുശ്രൂഷകളും ഉത്തരവാദിത്വങ്ങളും"എന്ന വിഷയത്തെ ആസ്പദമാക്കി നമ്മോട് സംസാരിക്കുന്നതാണ്.

മലയാളികളുടെ ഇടയില്‍ എ വി തോമസ് അച്ചന്‍ എന്നറിയപ്പെടുന്ന റവ ഡോ തോമസ് അമ്പലവേലില്‍ 1977മുതല്‍ ന്യൂ യോര്‍ക്കില്‍ അമേരിക്കന്‍ ജീവിതം ആരംഭിച്ച ഒരു വൈദികനാണ്. ന്യൂ യോര്‍ക്ക്, വിര്‍ജീനിയ, ടെക്‌സാസ് എന്നീ സംസ്ഥാനങ്ങളില്‍ 16 വര്‍ഷങ്ങളോളം ഉപരിപഠനങ്ങള്‍ നടത്തി MPS, M. Div, M. Th, MS (CRMD), ThD, PhD എന്നീ ഡിഗ്രികളും കൂടാതെ പാസ്റ്ററല്‍ കൗണ്‍സിലിംഗിലും ഹോസ്പിറ്റല്‍ ചാപ്പ്‌ളിന്‍സിയിലും ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. അദ്ദേഹം സര്‍ട്ടിഫൈഡ് ഹിപ്‌നോതെറപ്പിസ്റ്റും സര്‍ട്ടിഫൈഡ് നോണ്‍പ്രോഫിറ് റെജിസ്‌റ്റേര്‍ഡ് ഓഫീസര്‍ കൂടിയാണ്. കത്തോലിക്കാ വൈദിക പരിശീലനം കോഴിക്കോട് ആരംഭിച്ച് ഹൈദരാബാദില്‍ പ്രാഥമിക ദൈവശാത്രപഠനം പൂര്‍ത്തിയാക്കി ന്യൂ യോര്‍ക്കില്‍ പട്ടം സ്വീകരിച്ച്  എപ്പിസ്‌കൊപല്‍/ആംഗ്ലിക്കന്‍ സഭാംഗള്‍ക്കായി കഴിഞ്ഞ 34 വര്‍ഷം ന്യൂ യോര്‍ക്ക്, വിര്‍ജീനിയ, ടെക്‌സാസ്, എന്നീ സംസ്ഥാനങ്ങളില്‍ സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കുടുംബസമേതം ടെക്‌സസ്സിലെ റിച്മണ്ടില്‍ താമസ്സിച്ച് ഹിസ്പാനിക്‌സിന് പൗരോഹിത്യ ശുശ്രൂഷചെയ്തുകൊണ്ടിരിക്കുന്നു. മകന്‍ മാര്‍ത്തോമാ വൈദികനായി ന്യൂ ജേര്‍സിയിലും മകള്‍ മെഡിക്കല്‍ ഡോക്ടറായി മിഷിഗനിലും സേവനം ചെയ്യുന്നു.69 വയസ്സ് ചെറുപ്പക്കാരനായ അദ്ദേഹം ഒരു സജീവ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി വിവിധ തരത്തിലുള്ള മിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്നു.

യഹൂദ മത പാരമ്പര്യങ്ങളുടെ ചുവടുപിടിച്ചു വളര്‍ന്ന  ക്രിസ്തീയ സഭാ കൂട്ടായ്മകളിലും പ്രധാനികളായ മൂപ്പന്മാര്‍ ഉണ്ടായി. ജെറുസലേം സമ്മേളനത്തില്‍ അപ്പോസ്തലന്മാരും മൂപ്പന്മാരും ഒരുമിച്ചുകൂടി ആ കാലഘട്ടത്തിലെ ഏറെ വിവാദവിഷയമായിരുന്ന പരിച്‌ഛേദനവിവാദത്തിന് തീര്‍പ്പുണ്ടാക്കിയ ചരിത്രം അപ്പോസ്തല പ്രവര്‍ത്തനങ്ങള്‍ അദ്ധ്യായം 15ല്‍ നാം വായ്ക്കുന്നുണ്ട്. പൗലോസ് അപ്പോസ്തലന്‍ തിമോത്തെയോസിന് എഴുതിയ ഒന്നാം ലേഖനം 3: 17 ലും തീത്തോസിന് എഴുതിയ ലേഖനം 1: 59 ലും മൂപ്പന്മാര്‍ എപ്രകാരമുള്ളവര്‍ ആയിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.സുവിശേഷത്തിലെ മൂപ്പന്മാര്‍അടങ്ങുന്ന കൂട്ടായ്മാസമ്പ്രദായത്തെ മാറ്റി കോണ്‍സ്റ്റന്‍റൈന്‍ സഭയിലെ രാജകീയ പൗരോഹിത്യത്തെ പ്രതിഷ്ഠിച്ചപ്പോള്‍ ശുശ്രൂഷയെക്കാള്‍ ഭരണത്തിന് മുന്‍തൂക്കമായി.എങ്കിലുംദൈവകല്പനകളുടെ പൂര്‍ത്തീകരണത്തിലും ഉപരിയായ ഒരു ഉത്തരവാദിത്വം സഭാശ്രേഷ്ഠര്‍ക്കില്ലെന്നാണ് സഭാപിതാക്കന്മാര്‍തന്നെഇന്നും പഠിപ്പിക്കുന്നത്. സമകാലിക സഭാചുറ്റുപാട് അതില്‍ നിന്നെല്ലാം  വളരെ വിഭിന്നമാണെന്നകാര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്.അതിന്‍റെ സടിസ്ഥാനത്തില്‍ സഭാമേലധികാരികളുടെ ശുശ്രൂഷകളെയും ഉത്തരവാദിത്വങ്ങളെയും സംബന്ധിച്ച് വേദപുസ്തകാടിസ്ഥാനത്തില്‍ നാം ഇന്ന് ഏറെ പഠിക്കേണ്ടതാണ്.

ഈ വിഷയത്തെ സംബന്ധിച്ച് ഉപരിപഠനം  നടത്തുകയും മനനം ചെയ്യുകയും സ്വന്തം ശുശ്രൂഷയിലൂടെ അനുഭവിച്ചറിയുകയും ചെയ്തിട്ടുള്ള ഫാദര്‍ അമ്പലവേലിലിന്‍റെ വിഷയാവതരണം തീര്‍ച്ചയായുംനമുക്ക് കൂടുതല്‍ പ്രകാശം നല്‍കും.നിങ്ങള്‍ ഏവരേയും ആ ടെലികോണ്‍ഫെറന്‍സിലേയ്ക്ക് സ്‌നേഹപൂര്‍വം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോണ്‍ഫെറെന്‍സിന്‍റെ വിശദ വിവരങ്ങള്‍:
ജൂലൈ 10, 2019 ബുധനാഴ്ച (July 10, 2019, Wednesday) 9 PM (EST)
Moderator: Mr. A. C. George
The number to call: 1-605-472-5785; Access Code: 959248#



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക