Image

അപഥസഞ്ചാരിണി (കവിത: സദന്‍ തോപ്പില്‍)

Published on 08 July, 2019
അപഥസഞ്ചാരിണി (കവിത: സദന്‍ തോപ്പില്‍)
മരിച്ചെന്ന് കരുതി
കിതച്ച് കിതച്ച് ഓടുകയായിരുന്നു
ചുറ്റും കട്ടപിടിച്ച ഇരുട്ടല്ലാതെ
ലക്ഷ്യമായൊന്നുമില്ലെങ്കിലും
പരിഭ്രാന്തിയോടെ ഓടുകയായിരുന്നു
ചത്തവരുടെ നിശ്വാസവേഗതയ്ക്കിടയിലൂടെ
ഒപ്പമൊപ്പമെന്ന് കരഞ്ഞ് പായുകയായിരുന്നു
അപ്പോഴാണെന്നില്‍ ജലദേവത സ്പര്‍ശിച്ചത്
വീണുപോയ എന്നില്‍
കുഴഞ്ഞു പോയ നാവിലൊരുമ്മ തന്നത്
മഴയുതിര്‍ത്തെന്റെ ശവശരീരത്തെ
ഉടലുടനീളം ഭോഗിച്ചത്!.
ചെവി തുളയ്ക്കുന്ന വേദനയോടെ
ശവമേ... എന്ന് നീട്ടി നീട്ടി വിളിച്ചത്
കുതിര്‍ന്നു തീരാത്ത
കണ്ണുകള്‍ തുറന്നു നോക്കവേ...

കാലിയായി അരികിലൂടെയൊഴുകി
നടക്കുന്ന അരക്കുപ്പിയും
കുടല് വീര്‍ത്ത വയറിനെ വരിഞ്ഞുകെട്ടിയ
മുണ്ടിന്റെ കോന്തലയിലൊരു കുഞ്ഞുമിഠായിയും
പാതയില്‍ പുതിയ ജീവിതം തിരയുകയായിരുന്നു.
ശയനമില്ലാത്ത അപഥസഞ്ചാരിണി അകലെയകലെ മറയുകയായിരുന്നു!.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക