യൂണിവേഴ്സിറ്റി കോളേജ്. ഞാനും പഠിച്ച കോളേജാണിത്. പക്ഷേ, ഈ കോളേജിൻറെ ഇന്നത്തെ അവസ്ഥയിൽ വളരെ ദുഖമുണ്ട്.
ഇവിടെ നിന്ന് നിയമസഭ, സെക്രട്ടേറിയറ്റ് തുടങ്ങിയ ജനാധിപത്യത്തിന്റെ സ്ഥാപനങ്ങളിലേക്കും 'ജനാധിപത്യ'ത്തിൽ വിശ്വസിക്കുന്ന നിരവധി പാർട്ടികളുടെ ഓഫീസുകളിലേക്കും നടന്നു പോകാനുള്ള ദൂരമേയുള്ളൂ. അവിടേയ്ക്കൊക്കെ ഈ സ്ഥാപനത്തിൽ നിന്നും പണ്ടു കാലത്ത് നടന്നു കയറിയവരും നിരവധിയാണ്. എന്നാൽ ജനാധിപത്യത്തെ കൊല ചെയ്യുന്നതിന്റെ പാഠങ്ങളാണ് ഈ കോളേജിൽ നിന്നും വർഷങ്ങളായി കേൾക്കുന്നത്.
എസ്.എഫ്. ഐ. അല്ലാതെ ആർക്കും അവിടെ ജീവിക്കാൻ പറ്റാതായിട്ട് പതിറ്റാണ്ടുകൾ ആയി. പാർട്ടി ഗ്രാമം പോലെ ഒരു പാർട്ടി കോളേജ്. കുത്താൻ വേറെ സംഘടനകളിൽ ആരും ഇനി ബാക്കിയില്ലാത്തതുകൊണ്ട് എസ്.എഫ്.ഐ. ഇതാ എസ്.എഫ്.ഐ. ക്കാരെത്തന്നെ കുത്തുന്നു. ഇനിയും ഇതൊരു വിജയമായി കരുതുന്നെങ്കിൽ പിന്നെ അവരോട് സംസാരിച്ചിട്ട് കാര്യമില്ല. മറ്റു വഴികൾ നോക്കണം.
ഇടതുപക്ഷ കുടുംബങ്ങളിൽ നിന്ന് വന്നിട്ടു പോലും ഇവിടത്തെ ജനാധിപത്യ ധ്വംസനങ്ങളെ എതിർത്തതു കാരണം ആക്രമിക്കപ്പെട്ടവരോ കോളേജ് ഉപേക്ഷിച്ചു പോകേണ്ടി വന്നവരോ ആയ നിരവധി പേരെ എനിക്കറിയാം.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കോളേജാണിത്. ഇവിടെ ജനാധിപത്യം കൊണ്ടുവരാനുള്ള വലിയ ഉത്തരവാദിത്തം കെ.എസ്.യു വിനുമുണ്ട്. പക്ഷേ, കെ.എസ്.യു. നേതാവാകാനോ അതുവഴി ചുളുവിന് എം.എൽ.എ. യോ മന്ത്രിയോ ഒക്കെ ആകാനോ ഇത്തരം ഉടുപ്പുടയുന്ന പരിപാടികളൊന്നും ആവശ്യമില്ലാത്തതിനാൽ ആ പ്രതീക്ഷയും വേണ്ട. ആരോ ഇന്ന് എഴുതിയതു പോലെ അവനവൻറെ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുക.
പരസ്പരം ഭയക്കാതെ മുഴുവൻ പേർക്കും സ്വതന്ത്രമായി സഞ്ചരിക്കാനും പഠിക്കാനും മനസിലുള്ളത് ധൈര്യമായി പുറത്തു പറയാനും പ്രകടിപ്പിക്കാനും ഒക്കെ കഴിയുന്ന കലാശാലകളാണ് നമുക്ക് വേണ്ടത്. അല്ലാതെ ഇന്നാ കോളേജിലെ വിദ്യാർത്ഥിനികൾ പറഞ്ഞതു പോലെ പാർട്ടി ജയിലുകൾ അല്ല
അക്രമത്തിന്റെ എല്ലാ തിരിയും തരിയും അണയുന്ന ഒരു നല്ല കാലം വരുമെന്ന് വെറുതേയെങ്കിലും ആഗ്രഹിക്കാം.
വെറുതേയീ മോഹങ്ങൾ എന്നറിയുമ്പോഴും .....
വാലറ്റം: ഡിഗ്രി, മാസ്റ്റർ കോഴ്സുകളിൽ പ്രതിശീർഷ റാങ്കിന്റെ കാര്യത്തിൽ ഈ കോളേജ് കേരളത്തിൽ ഏറ്റവും മുന്നിലായിരുന്ന ഒരു ചരിത്രവുമുണ്ട്. കേരളം കണ്ട വലിയ മഹാന്മാർ ഇവിടെ പഠിച്ചിരുന്നതും പഠിപ്പിച്ചിരുന്നതും കൂടാതെ.
(യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച് പ്രവേശന പരീക്ഷയിലൂടെ മെഡിസിന് കയറാൻ ഭാഗ്യം ലഭിച്ച യൂണിവേഴ്സിറ്റി കോളേജിലെ ഒരു മുൻ കോളേജ് യൂണിയൻ ചെയർമാൻ