Image

പൊളിഞ്ഞു വീഴുന്ന ഫ്‌ളാറ്റുകള്‍ (മുരളി തുമ്മാരുകുടി)

Published on 16 July, 2019
പൊളിഞ്ഞു വീഴുന്ന ഫ്‌ളാറ്റുകള്‍ (മുരളി തുമ്മാരുകുടി)
ഇന്ന് മുംബൈയില്‍ ഒരു കെട്ടിടം കൂടി തകര്‍ന്നു വീണു. ഓരോ മഴക്കാലത്തും മുംബൈയില്‍ ഒന്നോ അതിലധികമോ ഫ്‌ളാറ്റുകള്‍ തകര്‍ന്നുവീഴും. പത്തോ അതിലധികമോ ആളുകള്‍ക്ക് ജീവഹാനി സംഭവിക്കും. നിങ്ങള്‍ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ? ഇതിനി കൂടിവരികയേയുള്ളു. മുംബൈയില്‍ മാത്രമല്ല, ചെന്നെയിലും ഡല്‍ഹിയിലും കൊച്ചിയിലും കേരളത്തിലൊട്ടാകെയും ഇത് സംഭവ്യമാണ്. ഇന്ത്യയില്‍ ആദ്യമായി ഫ്‌ലാറ്റുകള്‍ തലപൊക്കിയത് മുംബൈയിലാണ്. അതുകൊണ്ടാണ് അവിടുത്തെ ഫ്‌ലാറ്റുകള്‍ ആദ്യം വീഴുന്നത്. ഇന്ന് ഞാന്‍ നാളെ നീ!

ഒരു സിവില്‍ എന്‍ജിനീയര്‍ ആയിട്ടാണ് പഠനം തുടങ്ങിയത് എന്ന് പറഞ്ഞല്ലോ. റോഡും പാലവും റെയിലും കെട്ടിടവും ഒക്കെ നിര്‍മ്മിക്കുന്ന ജോലിയാണത്. നന്നായി പഠിപ്പിക്കുകയും ചെയ്തു.

പക്ഷെ ഈ നിര്‍മ്മിച്ചു വക്കുന്ന പാലവും കെട്ടിടവും ഒക്കെ ഒരു കാലത്ത് പൊളിക്കേണ്ടി വരുമോ ?, വന്നാല്‍ അതെങ്ങനെ ചെയ്യാം ?, ഒരു കാലത്ത് പൊളിക്കണം എന്ന് കരുതി നിര്‍മ്മിക്കുന്ന കാലത്തേ എന്തെങ്കിലും കരുതല്‍ എടുക്കേണ്ടതുണ്ടോ എന്നൊന്നും ആരും പഠിപ്പിച്ചില്ല. ഇപ്പോള്‍ പഠിപ്പിക്കുന്നതും ഇല്ല. കാരണം നമ്മള്‍ നിര്‍മ്മിക്കുന്ന വീടുകള്‍ ഒക്കെ എല്ലാക്കാലത്തേക്കും നില നില്‍ക്കും എന്നാണ് നിര്‍മ്മിക്കുന്ന കാലത്ത് നമ്മള്‍ ചിന്തിക്കുന്നത്. ഇത് ശരിയല്ല.

ഇപ്പോള്‍ കേരളത്തിലുള്ള കെട്ടിടങ്ങളില്‍ ബഹുഭൂരിപക്ഷവും ഇരുപതാം നൂറ്റാണ്ടിലുണ്ടാക്കിയതാണ്. ചെങ്കല്ലിലും മരത്തിലും ഉണ്ടാക്കിയ വീടുകള്‍ മിക്കതും ഇല്ലാതായിക്കഴിഞ്ഞു. ഇന്നു നമ്മള്‍ കോണ്‍ക്രീറ്റിലും ഇഷ്ടികയിലും പണിതതും മാറിവരും, സംശയം വേണ്ട.

ഇവിടെയാണ് ഫ്‌ലാറ്റുകള്‍ നമുക്ക് പണിതരുന്നത്. നമ്മള്‍ ഒറ്റക്കുള്ള വീട് പണിയുമ്പോള്‍ എപ്പോള്‍ വേണമെങ്കിലും നമുക്കത് പൊളിക്കാം. പക്ഷെ ഫ്‌ലാറ്റ് ആകുമ്പോള്‍ എല്ലാവരുടെയും സമ്മതം വേണം. സാധാരണഗതിയില്‍ ആളുകള്‍ ഫ്‌ലാറ്റിലേക്ക് താമസം മാറുമ്പോള്‍ ഏതാണ്ട് ഒരേ സാമ്പത്തികസ്ഥിതിയില്‍ ഉള്ളവരാണ് എല്ലാ ഫഌറ്റുകളിലും. എന്നാല്‍ തലമുറ മാറിവരുന്നതോടെ (മുപ്പത് വര്‍ഷത്തില്‍) കാര്യങ്ങള്‍ മാറിമറിയും. ഫ്‌ലാറ്റില്‍ താമസിക്കുന്നവരുടെ സാമ്പത്തികസ്ഥിതി ഉയരും, ചിലരുടേത് താഴും. കൂടുതല്‍ സമ്പാദ്യമുള്ളവര്‍ പുതിയ ഫ്‌ളാറ്റിലേക്കോ വില്ലയിലേക്കോ താമസം മാറും. സാമ്പത്തിക സ്ഥിതി കുറഞ്ഞ പുതിയ താമസക്കാര്‍ വരും. അതേസമയം ഫ്‌ലാറ്റിന്റെ അറ്റകുറ്റപ്പണികള്‍ തീരുമാനിക്കുന്നത് ഫ്‌ളാറ്റിലെ ഏറ്റവും വരുമാനം കുറഞ്ഞ ആളെക്കൂടി കണക്കിലെടുത്തായിരിക്കും. അതോടെ അറ്റകുറ്റപ്പണികള്‍ മോശമായി വരും. ഫ്‌ലാറ്റിന്റെ വില പിന്നെയും കുറയും. സുരക്ഷ അവതാളത്തിലാകും. മറ്റു നാടുകളില്‍ ഇടക്കിടക്ക് ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ ഒക്കെ വന്നു നോക്കി സുരക്ഷിതം അല്ലെങ്കില്‍ ആളുകളെ ഒഴിപ്പിക്കുന്ന പരിപാടി ഒക്കെ ഉണ്ട്. നമ്മുടെ നാട്ടില്‍ ഒരിക്കല്‍ കെട്ടിടം പണിതാല്‍ പിന്നെ ഇന്‌സ്‌പെക്ഷനും ഇല്ല ഇന്‍സ്‌പെക്ടറും ഇല്ല.

ഇന്ത്യയിലെ പ്രത്യേകസാഹചര്യത്തില്‍ രണ്ടു കുഴപ്പങ്ങള്‍ കൂടിയുണ്ട്. മുംബൈയില്‍ ഇപ്പോള്‍ത്തന്നെ മധ്യവര്‍ഗ്ഗത്തിന് ഫ്‌ലാറ്റ് കൈയില്‍ ഒതുങ്ങാതായി. അപ്പോള്‍ ഒരു ഫ്‌ളാറ്റിനെ മക്കള്‍ക്കായി മുറിച്ച് രണ്ടാക്കാന്‍ നോക്കും. അതല്ലെങ്കില്‍ പകുതി ഭാഗം വാടകക്ക് കൊടുക്കാന്‍ പാകത്തിനാകും. അങ്ങനെ ഒറിജിനല്‍ പ്ലാനില്‍ ഇല്ലാത്ത അനധികൃത നിര്‍മ്മാണം നടക്കും. അതും പോരാഞ്ഞിട്ട് സമ്പത്തുണ്ടാകാനോ മറ്റ് വിഷമങ്ങള്‍ മാറാനോ ഫ്‌ലാറ്റുകള്‍ വാസ്തുക്കാരനെ വിളിച്ചുകാണിക്കാനും മതി. അയാള്‍ ആകുന്ന പോലെ പോലെ ഫ്‌ലാറ്റിന്റെ ചുമര്‍ തൊട്ട് ബാല്‍ക്കണി വരെ കുത്തിപ്പൊളിപ്പിക്കും. ഇക്കാര്യത്തില്‍ രണ്ടിലും എന്‍ജിനീയര്‍മാര്‍ ഒന്നും ഉണ്ടാവില്ല, തോന്നിയ പോലെ ആണ് കൂട്ടലും കുറക്കലും ഒക്കെ. നമ്മളൊക്കെ അയല്‍ക്കാരന്റെ കാര്യത്തില്‍ ഇടപെടാത്തതിനാല്‍ ഒറിജിനല്‍ ഡിസൈനില്‍നിന്നും ഫ്‌ലാറ്റ് മാറും. അങ്ങനെയങ്ങനെഅറ്റകുറ്റ പണികള്‍ ചെയ്യാതെയും അനാവശ്യപ്പണി ചെയ്തും ഫഌറ്റുകളുടെ സ്ട്രക്ച്ചറല്‍ ഇന്റഗ്രിറ്റി നഷ്ടപ്പെടും, ഒരുദിവസം തലകുത്തി വീഴുകയും ചെയ്യും, അധികപ്പണി കാണിച്ചവരും അല്ലാത്തവരും ഒക്കെ അടിയിലാകും. രണ്ടു ദിവസം പത്ര വാര്‍ത്ത, തീര്‍ന്നു.

ഒരു പത്തോ പതിനഞ്ചോ വര്‍ഷം കൂടി കഴിഞ്ഞാല്‍ ഇതൊക്കെ നാട്ടിലും സാധാരണം ആകും. അതില്ലാതാവണം എങ്കില്‍ ഇപ്പോള്‍ തന്നെ പഴയ കെട്ടിടങ്ങള്‍ സ്ഥിരമായി പരിശോധിക്കാന്‍ ഉള്ള സംവിധാനം ഉണ്ടാകണം. സുരക്ഷിതം അല്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചു കളയാന്‍ വകുപ്പുണ്ടാകണം. പത്തോ ഇരുപതോ തൊഴിലാളികള്‍ രണ്ടു വടവും ഒരു ജെ സി ബി യും ആയി ആഞ്ഞു വലിച്ചാണ് ഇപ്പോള്‍ നാട്ടില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നത്. പതിവ് പോലെ അത് കണ്ടു നില്‍ക്കാന്‍ നൂറു പേര്‍ ചുറ്റും.

എംജി റോഡില്‍ പത്തു നിലയുള്ള കെട്ടിടം എങ്ങനെ പൊളിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?. ഇപ്പോള്‍ രണ്ടു നിലക്കെട്ടിടങ്ങള്‍ പോലും പൊളിക്കുമ്പോള്‍ അപകടവും മരണവും പതിവാണ്. നാല്പത് നിലയുള്ള കെട്ടിടം പൊളിക്കാന്‍ ഇപ്പോഴത്തെ സാങ്കേതിക വിദ്യ പോരാ. അത് കൊണ്ട് തന്നെ കെട്ടിടം നിര്‍മ്മിക്കുന്ന എന്‍ജിനീയറിങ് പോലെ കെട്ടിടം പൊളിക്കുന്ന എഞ്ചിനീയറിങ്ങും നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടി ഇരിക്കുന്നു. കെട്ടിടത്തിന് സ്ഥലം കാണുമ്പോഴും നിര്‍മ്മിക്കുമ്പോഴും നിര്‍മ്മാണ വസ്തുക്കള്‍ തിരഞ്ഞെടുക്കുമ്പോഴും ഈ കെട്ടിടം ഒരു കാലത്ത് പൊളിക്കേണ്ടി വരും എന്ന ചിന്ത ഉണ്ടായാല്‍ കൂടുതല്‍ നന്നായി.

ഈ പറഞ്ഞതൊക്കെ "മുന്‍പെവിടെയോ കേട്ടിട്ടുണ്ടല്ലോ" എന്നാണെങ്കില്‍ സംശയം വേണ്ട. രണ്ടു വര്‍ഷം മുന്‍പും ഇതുപോലെ മുംബൈയില്‍ കെട്ടിടം തകര്‍ന്നിരുന്നു, അന്നെഴുതിയതാണ്. അതില്‍ പിന്നെ ഡല്‍ഹിയിലും ഇതുണ്ടായി. ഇനി നാളെ കേരളത്തില്‍ വീഴുമ്പോഴും മറ്റൊന്നും പുതിയതായി പറയാനില്ല.

Join WhatsApp News
P R Girish Nair 2019-07-16 22:00:58

very interesting and educative message to  society.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക