മസാലദോശയുടെ തലതൊട്ടപ്പന്‍; ന്യൂയോര്‍ക്ക് ടൈംസ് ശരവണഭവന്‍ റെസ്റ്ററന്‍റ് ശ്രീഖല ഉടമ രാജഗോപാലിനെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. തമിഴകത്ത് ബ്രാഹ്മണര്‍ മാത്രമായിരുന്ന സസ്യാഹാര വിപണന മേഖലയിലേക്ക് കടന്നു വന്ന താണ ജാതിക്കാരന്‍. സ്വന്തം പരിശ്രമം കൊണ്ട് അയാള്‍ എല്ലാം വെട്ടിപ്പിടിച്ചു. ഇന്ത്യയില്‍ മാത്രം 25 വമ്പന്‍ റെസ്റ്ററന്‍റുകള്‍. രാജ്യത്തിന് അകത്തും പുറത്തും വ്യവസായ സ്ഥാപനങ്ങള്‍. കോടികളുടെ സമ്പത്ത്.
എന്നാല്‍ എല്ലാ സാമ്രാജ്യവും പ്രണയമോഹത്തിന് മുമ്പില്‍ തവിട് പൊടിയായി. മകളെപ്പോലെ കാണേണ്ട പെണ്‍കുട്ടിയെ സ്വന്തമാക്കനായിരുന്നു രാജഗോപാലിന്‍റെ മോഹം. അതിനായി അവളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തി. സമാനതകളില്ലാത്ത ക്രൂരതയായി ഇത് മാറി. അവസാനം ഈ ക്രൂരതയുടെ പേരില്‍ തന്നെ അഴിക്കുള്ളിലായി. അഴിക്കുള്ളില്‍ കിടക്കുന്നതില്‍ നിന്നും രക്ഷപെടാന്‍ പതിനെട്ട് അടവും പയറ്റുന്നതിനിടെ മരണത്തിന് കീഴടങ്ങി. സ്വാകര്യ ആശുപത്രിയില്‍ പോലീസ് സംരക്ഷണയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് രാജഗോപാല്‍ എന്ന വ്യവസായ പ്രമുഖന്‍റെ മരണം.
1981ല്‍ കെകെ നഗറില്‍ പലചരക്കുകടി നടത്തിയിരുന്ന രാജഗോപാലിനോട് തീ ഉപയോഗിക്കുന്ന മേഖലയിലേക്ക് മാറാന്‍ ഉപദേശിച്ചത് ഒരു ജ്യോതിഷിയായിരുന്നു. അങ്ങനെയാണ് ഹോട്ടല്‍ തുടങ്ങിയത്. ശരവണ ഭവന്‍ എന്ന് ഹോട്ടലിന് പേരിട്ടതും ജ്യോതിഷിയുടെ നിര്‍ദേശം തന്നെ. ശരവണ ഭവന്‍ വളര്‍ന്ന് വന്‍ പ്രസ്ഥാനമായി മാറി. അതോടെ ജ്യോതിഷി പറയുന്നതെന്തും ദൈവവാക്യം പോലെയായി രാജഗോപാലിന്. ജ്യോതിഷിയുടെ നിര്‍ദേശ പ്രകാരം രാജഗോപാല്‍ തൊട്ടതെല്ലാം പൊന്നായി മാറി.
എന്നാല്‍ ഇതേ ജ്യോതിഷിയുടെ ഉപദേശമാണ് രാജഗോപാലിന്‍റെ ജീവിതം നശിപ്പിച്ചതും. രണ്ട് ഭാര്യമാരുണ്ടായിരുന്ന രാജഗോപാലിനോട് ജീവജ്യോതിയെന്ന പെണ്‍കുട്ടിയെ സ്വന്തമാക്കാന്‍ നിര്‍ദേശിച്ചത് ജ്യോതിഷിയാണ്. ജീവജ്യോതിയെ വിവാഹം കഴിച്ചാല്‍ അളവറ്റ സമ്പാദ്യം കൈവരുമെന്നായിരുന്നു ജ്യോതിഷിയുടെ ഉപദേശം. ചെന്നൈയിലെ തന്‍റെ ഹോട്ടലിലെ മാനേജരുടെ മകളായിരുന്നു ജീവജ്യോതി. എന്നാല്‍ ജീവജ്യോതി പ്രിന്‍സ് ശാന്തകുമാര്‍ എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. അതോടെ ജീവജ്യോതിയെ സ്വന്തമാക്കാനുള്ള രാജഗോപാലിന്‍റെ തന്ത്രങ്ങള്‍ ഫലിച്ചില്ല. ജ്യോതിയും പ്രിന്‍സും ഒളിച്ചോടി പോയി വിവാഹം കഴിച്ചു.
എന്നാല്‍ തന്‍റെ ആഗ്രഹം സാധിക്കുന്നതിനായി ജ്യോതിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ കൊലപ്പെടുത്താനാണ് രാജഗോപാല്‍ ശ്രമിച്ചത്. രാജഗോപാലില്‍ നിന്ന് ജ്യോതിയെ ഉപേക്ഷിക്കാനുള്ള ഭീഷിണികള്‍ ഉണ്ടായതോടെ പ്രിന്‍സ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ വാടക ഗുണ്ടകളുടെ സഹായത്തോടെ പ്രിന്‍സിനെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കൊന്ന് കളയുകയായിരുന്നു. കൊടൈക്കനാല്‍ വനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരാണ് പ്രിന്‍സ് ശാന്തകുമാറിന്‍റെ മൃതദേഹം കണ്ടെടുത്തത്.
തുടര്‍ന്ന് രാജഗോപാലിനെതിരെ 18 വര്‍ഷം നീണ്ട നിന്ന നിയമയുദ്ധം ജീവജ്യോതി ധീരമായി നടത്തി. തന്‍റെ ഭര്‍ത്താവിനെ കൊന്നയാള്‍ക്ക് ശിക്ഷ കിട്ടണമെന്ന ജ്യോതിയുടെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ അവസാനം രാജഗോപാല്‍ നിയമത്തിന് കീഴടങ്ങി. മദ്രാസ് ഹൈക്കോടതിയും സുപ്രീം കോടതിയും രാജഗോപാലിന്‍റെ ശിക്ഷ ശരിവെച്ചു. അതിനിടെ വര്‍ഷങ്ങള്‍ കടന്നു പോയി. ഏറ്റവുമൊടുവില്‍ ജയില്‍ ശിക്ഷ അനുഭവിക്കാതിരിക്കാന്‍ രാജഗോപാല്‍ ആരോഗ്യനില കോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു. ആരോഗ്യ പ്രശ്നങ്ങളാല്‍ ശിക്ഷ അനുഭവിക്കുന്നത് നീട്ടണമെന്ന രാജഗോപാലിന്‍റെ ഹര്‍ജി കോടതി ജൂലൈ ഏഴിന് തള്ളി. തുടര്‍ന്ന് സ്ട്രക്ടചറില്‍ ഓക്സിജന്‍ മാസ്കുമായിട്ടാണ് കോടതിയില്‍ കഴിഞ്ഞ ജൂലൈ ഒമ്പതിന് രാജഗോപാല്‍ കീഴടങ്ങിയത്. തുടര്‍ന്ന് കോടതിയുടെ നിരീക്ഷണത്തില്‍ സ്വാകര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് കൊലയാളിയായ വ്യവസായ പ്രമുഖന്‍റെ മരണം.