Image

രമ്യയ്‌ക്ക്‌ കാര്‍; യൂത്ത്‌ കോണ്‍ഗ്രസ്‌ പിരിവെടുക്കന്നത്‌ ശരിയല്ലന്ന്‌ മുല്ലപ്പള്ളി

Published on 20 July, 2019
രമ്യയ്‌ക്ക്‌  കാര്‍; യൂത്ത്‌ കോണ്‍ഗ്രസ്‌ പിരിവെടുക്കന്നത്‌ ശരിയല്ലന്ന്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: ആലത്തൂരിലെ എംപി രമ്യ ഹരിദാസിന്‌ കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസില്‍ ഭിന്നത. ഇതിനായി യൂത്ത്‌ കോണ്‍ഗ്രസ്‌ പിരിവെടുക്കുന്നത്‌ ശരിയല്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

 രമ്യയ്‌ക്ക്‌ കാര്‍ വാങ്ങണമെങ്കില്‍ ലോണ്‍ കിട്ടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.. 

കാര്‍ വാങ്ങാനുള്ള യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ അനില്‍ അക്കരെ എംഎല്‍എയും രംഗത്തുവന്നിരുന്നു. തീരുമാനം വിവാദമായതോടെയാണ്‌ മുല്ലപ്പള്ളിയുടെ ഇടപെടല്‍

ആലത്തൂര്‍ പാര്‍ലമെന്റ്‌ മണ്ഡലം കമ്മറ്റിയാണ്‌ രമ്യയ്‌ക്ക്‌ കാര്‍ വാങ്ങുന്നതിനായി പണം സ്വരൂപിക്കാന്‍ തീരുമാനിച്ചത്‌. 

ഓഗസ്റ്റ്‌ 9 ന്‌ വടക്കഞ്ചേരി മന്ദം മൈതാനിയില്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല കാറിന്റെ താക്കോല്‍ കൈമാറുമെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു.

കാറിന്‌ പതിനാലു ലക്ഷം രൂപയാണ്‌ വില. ഇതിനായി കൂപ്പണ്‍ പിരിവിലൂടെ പണം കണ്ടെത്തും. പൊതുജനങ്ങളില്‍ നിന്ന്‌ പിരിക്കാതെ യൂത്തു കോണ്‍ഗ്രസില്‍ നിന്ന്‌ മാത്രം പിരിവു നടത്തി സുതാര്യത ഉറപ്പാക്കണമെന്നാണ്‌ നിര്‍ദേശം. 

ഒരു നിയോജക മണ്ഡലത്തില്‍ നിന്ന്‌ രണ്ടു ലക്ഷം രൂപ വീതം ഒരാഴ്‌ചയ്‌ക്കുളളില്‍ പിരിച്ചെടുക്കാനാണ്‌ തീരുമാനമെന്നും 1400 കൂപ്പണ്‍ അച്ചടിച്ചതായും യൂത്ത്‌ കോണ്‍ഗ്രസ്‌ ആലത്തൂര്‍ പാര്‍ലമെന്റ്‌ കമ്മിറ്റി പ്രസിഡന്റ്‌ പാളയം പ്രദീപ്‌ അറിയിച്ചു.

തീരുമാനം വിവാദമായതോടെ പ്രതികരണവുമായി രമ്യ രംഗത്തെത്തിയിരുന്നു. ആലത്തൂരുകാര്‍ക്ക്‌ വേണ്ടിയുള്ള വാഹനമാണ്‌ ഇതെന്ന്‌ രമ്യ പറഞ്ഞു. 'യൂത്ത്‌ കോണ്‍ഗ്രസ്‌ യൂത്ത്‌ കോണ്‍ഗ്രസുകാരിയായ തങ്ങളുടെ എംപിക്കാണ്‌ വാഹനം വാങ്ങി നല്‍കുന്നത്‌.

 അതില്‍ യാതൊരു തെറ്റുമില്ല. അഭിമാനം കൊള്ളുകയാണ്‌ താന്‍ ചെയ്യുന്നതെന്നും രമ്യ പറഞ്ഞു. രമ്യ ഹരിദാസ്‌ ഒരു സാധാരണക്കാരിയാണ്‌. തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷ സ്ഥാനാര്‍ഥിയായ വ്യക്തിയാണ്‌. അത്‌ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്‌. 

ആലത്തൂര്‍ക്കാര്‍ക്ക്‌ കൂടുതല്‍ സേവനം ലഭിക്കാനായാണ്‌ തങ്ങളുടെ എംപിക്ക്‌ വാഹനം വാങ്ങി നല്‍കുന്നതെന്നാണ്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ പറയുന്നത്‌.

 അതില്‍ അഭിമാനം തോന്നുന്നുണ്ടെന്നും ഒന്‍പതാം തീയതി നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്നും രമ്യ പറഞ്ഞു. യൂത്ത്‌ കോണ്‍ഗ്രസുകാര്‍ സമ്മാനമായി നല്‍കുന്ന വാഹനം താന്‍ വാങ്ങിക്കുമെന്നും രമ്യ കൂട്ടിച്ചേര്‍ത്തു.

'കൈയില്‍ അഞ്ചിന്റെ പൈസ ഇല്ലാതെയാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ എത്തിയത്‌. മൂന്ന്‌ ജോടി വസ്‌ത്രം മാത്രമാണ്‌ തനിക്ക്‌ ഉണ്ടായിരുന്നത്‌. 

അതിപ്പോള്‍ 66 ജോടി ആയെങ്കില്‍ എല്ലാം ആലത്തൂരുകാര്‍ തന്നതാണ്‌. സുതാര്യമായ ബാങ്ക്‌ അക്കൗണ്ടില്‍ 60 ലക്ഷത്തിനടുത്തേക്ക്‌ ആളുകള്‍ നല്‍കിയ പണമാണ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ ഉപയോഗിച്ചതെന്നും രമ്യ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക