Image

രമ്യ ഹരിദാസിന്‌ കാര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌

Published on 22 July, 2019
രമ്യ ഹരിദാസിന്‌ കാര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌


ആലത്തൂര്‍ എം പി രമ്യ ഹരിദാസിന്‌ പണപ്പിരിവ്‌ നടത്തി കാര്‍ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ച്‌ യൂത്ത്‌ കോണ്‍ഗ്രസ്സ്‌. പാര്‍ട്ടിക്കകത്തും സാമൂഹ്യ മാധ്യമങ്ങളിലും ശക്തമായ എതിര്‍പ്പ്‌ ഉയര്‍ന്ന സാഹചര്യത്തിലാണ്‌ ഇത്‌ ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്‌. 

രമ്യ ഹരിദാസ്‌ കാര്‍ സ്വീകരിക്കില്ലെന്ന്‌ അറിയിച്ചതും യൂത്ത്‌ കോണ്‍ഗ്രസിന്‌ തിരിച്ചടിയായി. കെ പി സി സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇതിനെതിരെ പരസ്യമായി രംഗത്ത്‌ വന്നിരുന്നു. സംഭാവന നല്‍കിയവര്‍ക്ക്‌ പണം തിരിച്ചു നല്‍കുമെന്ന്‌ ആലത്തൂര്‍ മണ്ഡലം യൂത്ത്‌ കോണ്‍ഗ്രസ്സ്‌ ഭാരവാഹികള്‍ അറിയിച്ചു.

കാറ്‌ വാങ്ങാന്‍ ഇതുവരെ പിരിച്ചെടുത്തത്‌ 6.13 ലക്ഷം രൂപയാണെന്ന്‌ പിരിവിന്‌ നേതൃത്വം നല്‍കിയ യൂത്ത്‌ കോണ്‍ഗ്രസ്‌ പാര്‍ലമെന്റ്‌ മണ്ഡലം കമ്മിറ്റി അറിയിച്ചു. കാര്‍ വേണ്ടെന്ന്‌ എംപി അറിയിച്ച സാഹചര്യത്തില്‍ കാര്‍ വാങ്ങേണ്ടതില്ലെന്നും കമ്മിറ്റി തീരുമാനിച്ചു.

കാര്‍ വാങ്ങി നല്‍കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി വ്യക്തമാക്കിയ നേതാക്കള്‍, പിരിച്ചെടുത്ത പണം തിരികെ നല്‍കുമെന്നും പ്രസ്‌താവനയില്‍ പറഞ്ഞു. ഇതിന്‌ പുറമെ, അപവാദ പ്രചാരണം നടത്തിയതിന്‌ ബിനീഷ്‌ കോടിയേരിക്കെതിരെ മാനനഷ്ടക്കേസ്‌ കൊടുക്കാനും പാര്‍ലമെന്റ്‌ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്‌.

തനിക്കായി യൂത്ത്‌ കോണ്‍ഗ്രസുകാര്‌ പിരിവെടുത്ത്‌ വാങ്ങുന്ന കാര്‍ നിരസിക്കുമെന്ന്‌ രമ്യ ഹരിദാസ്‌നേരത്തെ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റിന്റെ അഭിപ്രായം അനുസരിക്കുന്നുവെന്നും പൊതുജീവിതം സുതാര്യവും ആയിരിക്കണം എന്നത്‌ വ്രതവും ശപഥവുമാണെന്നും രമ്യ തന്റെ ഫെയ്‌സബുക്കില്‍ കുറിച്ചു.

ഫെയ്‌സബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം :

`എന്നെ ഞാനാക്കിയ
എന്റെ പാര്‍ട്ടിയുടെ സംസ്ഥാന
അദ്ധ്യക്ഷന്‍
ഒരഭിപ്രായം പറഞ്ഞാല്‍
അതാണ്‌ എന്റെ അവസാന ശ്വാസം
ഞാന്‍ KPCC പ്രസിഡണ്ടിന്റെ
വാക്കുകള്‍ ഏറെ അനുസരണയോടെ ഹൃദയത്തോടു ചേര്‍ക്കുന്നു.
എന്നെ ഒരുപാട്‌ സ്‌നേഹിക്കുന്ന
എന്റെ സഹോദരങ്ങള്‍ക്ക്‌
ഒരു പക്ഷേ എന്റെ തീരുമാനം
ഇഷ്ടപ്പെട്ടെന്ന്‌ വരില്ല
നമ്മുടെ കൂടപ്പിറപ്പുകളില്‍ ഒരാള്‍ സംസ്ഥാനത്തെ യുവതക്ക്‌ വേണ്ടി
ജീവന്‍ പണയം വച്ച്‌ സമരം ചെയ്യുമ്പോള്‍ നമ്മുടെ കണ്ണും കാതും എല്ലാം
ആ പോരാട്ടത്തിന്‌ മദ്ധ്യേ ആയിരിക്കണം. ജീവിതത്തില്‍ ഒരുപാട്‌ പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കല്‍പ്പമെങ്കിലും
അശ്വാസവും സ്‌നേഹവും ലഭിച്ചത്‌
ഈ പൊതുജീവിതത്തിന്റെ
ഇടങ്ങളില്‍ ആണ്‌.
അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത്‌
എന്റെ വ്രതവും ശപഥവുമാണ്‌'.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക