Image

മുല്ലപ്പള്ളി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിക്കുന്നു; രൂക്ഷവിമര്‍ശനവുമായി അനില്‍ അക്കര

Published on 23 July, 2019
മുല്ലപ്പള്ളി സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിക്കുന്നു; രൂക്ഷവിമര്‍ശനവുമായി അനില്‍ അക്കര

കൊച്ചി: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. രമ്യാ ഹരിദാസിന്റെ കാര്‍വിവാദത്തില്‍ മുല്ലപ്പള്ളിയുടെ നിലപാട് സൈബര്‍ സഖാക്കള്‍ക്ക് ലൈക്കടിച്ചതുപോലെയായി. ഈ രീതിയിലാണ് സംവാദം തുടരുന്നതെങ്കിലും ഞങ്ങളും അത് തുടരുമെന്ന് അനില്‍ പറഞ്ഞു.


മുല്ലപ്പള്ളിയെ പോലെ താനും എഐസിസി അംഗമാണ്. അദ്ദേഹത്തിന് തുല്യമായ പദവിയിലാണ് ഇരിക്കുന്നത്. മുല്ലപ്പള്ളി പ്രസിന്റാണെന്നത് മാത്രമാണ് അതിലൊരു വിത്യാസം. ഡിസിസി പ്രസിഡന്റിനെ നിയമിക്കാത്തത് പാര്‍ട്ടിയെ തളര്‍ത്തിയെന്നും അക്കര പറഞ്ഞു.


''തൃശൂരില്‍ ഡിസിസി പ്രസിഡന്റില്ല. ഞങ്ങള്‍ക്കും വേണ്ടേ ഒരു പ്രസിഡന്റ്? മാസങ്ങള്‍ കഴിഞ്ഞു. ഒരു ചുമതലക്കാരനെങ്കിലും വേണ്ടേ? ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് കെപിസിസി പ്രസിഡന്റാണ്.'' അനില്‍ അക്കരെ രാവിലെ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.


പിരിവിലൂടെ കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് രമ്യ ഹരിദാസ് എംപി പിന്‍വാങ്ങിയതിനെ അഭിനന്ദിച്ച്‌ കെപിസിസി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തുവന്നിരുന്നു. പിരിവിലൂടെ സ്വന്തമായി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍നിന്ന് കെപിസിസി. ഉപദേശം മാനിച്ച്‌ പിന്‍വാങ്ങുന്നു എന്ന രമ്യ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.


ഗാന്ധിയന്‍ മൂല്യങ്ങളില്‍ ആകൃഷ്ടയായി പൊതുരംഗത്ത് കടന്നുവന്ന രമ്യാ ഹരിദാസ് ദുരിതങ്ങളുടേയും കഷ്ടപ്പാടുകളുടേയും അഗ്‌നിപഥങ്ങളിലൂടെ നടന്നാണ് ഉയരങ്ങള്‍ കീഴടക്കിയത് എന്നതില്‍ നാം എല്ലാവരും അഭിമാനിക്കുന്നു. ഉയര്‍ത്തെഴുന്നേറ്റ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ തിളക്കമാര്‍ന്ന മുഖമാണ് രമ്യാ ഹരിദാസ്. രമ്യ ഒരു എം.പി അല്ലായിരുന്നുവെങ്കില്‍ സഹപ്രവര്‍ത്തകരുടെ സ്‌നേഹ സഹായം സ്വീകരിക്കുന്നതില്‍ തെറ്റുണ്ടാകുമായിരുന്നില്ല. ആരുടെ പക്കല്‍ നിന്നും ഉപഹാരമോ ദാനമോ സ്വീകരിക്കരുതെന്ന് എം.പിമാരുടെ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇത് മുന്‍നിര്‍ത്തി കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച്‌ ഒരു ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലാണ് ഞാന്‍ രമ്യയെ ഉപദേശിച്ചതെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക