Image

ലാസ്റ്റ് സീന്‍; ആത്മാവിന്റെ ചില തീരാവ്യഥകള്‍ (കഥ: ശ്യാംസുന്ദര്‍ പി ഹരിദാസ്)

Published on 02 August, 2019
ലാസ്റ്റ് സീന്‍; ആത്മാവിന്റെ ചില തീരാവ്യഥകള്‍ (കഥ: ശ്യാംസുന്ദര്‍ പി ഹരിദാസ്)
അവരൊന്നിച്ചുള്ള അവസാനത്തെ അവധിക്കാലമായിരുന്നു അതെന്ന് നിത്യനറിയില്ലായിരുന്നു.
പാഷന്‍ ഫ്രൂട്ട് വള്ളികളില്‍ പ്രണയം പൂക്കുന്ന കാലമായിരുന്നു അത്. ഇലപ്പച്ചകള്‍ക്കിടയില്‍  വെളുപ്പില്‍ വയലറ്റ് കലര്‍ന്ന പൂക്കള്‍ അങ്ങനേ ചിരിച്ചുനിന്നിരുന്നു അവിടെ.  ചിലത് ഒളിച്ചു നിന്നു . വള്ളിപ്പടര്‍പ്പിനു താഴെ റോഡില്‍നിന്ന് തുടങ്ങുന്ന പടിക്കെട്ടുകള്‍ അവസാനിക്കുന്നിടത്ത്, അവസാനത്തെ  പടിക്കുമേലെ ഓരോ അവധിക്കാലത്തും ചെറിയമ്മ അവനെ കാത്തു നില്‍ക്കാറുണ്ടായിരുന്നു . ആ തവണയും പതിവ് തെറ്റിയില്ല.   താഴെ നിന്ന് നിത്യന്‍  പടികള്‍ കയറി മുകളില്‍ എത്തും വരെയ്ക്കും  വാത്സല്യമങ്കുരിക്കുന്ന ചിരിയോടെ അവനെ  തന്നെ നോക്കി നിന്നു ചെറിയമ്മ.  ഒരു പുഞ്ചിരി ഈ ലോകത്തിനു സമ്മാനിക്കണമെങ്കില്‍ ഉള്ളില്‍ സ്‌നേഹം മാത്രമേ കരുതല്‍ ധനമായി വേണ്ടതുള്ളൂ എന്ന് അവനാ  നിമിഷം തോന്നിപ്പോയിരുന്നു.

മറ്റാരേക്കാളുമേറെ ഈ ഭൂമിയില്‍ നിത്യനെ  കാത്തിരിക്കാറുണ്ടായിരുന്നത് ചെറിയമ്മ മാത്രമായിരുന്നു.  ചെറിയമ്മക്കഥകള്‍ക്കുള്ളിലായിരുന്നു നിത്യന്‍ അനേകം ജീവിതങ്ങള്‍ ജീവിച്ചു തീര്‍ത്തത്. ചെറിയമ്മ കഥകളെഴുതി.നോവലുകളെഴുതി.  അവ പുസ്തകങ്ങളായി. എല്ലാ കഥകളും തനിക്ക്  വേണ്ടി മാത്രമാണ് ചെറിയമ്മ എഴുതുന്നതെന്ന് നിത്യന്‍  വെറുതേ അങ്ങനെ കരുതിപ്പോന്നു. 'ഈ കഥകളൊക്കെ  എനിക്കു വേണ്ടി എഴുത്യേതല്ലേ ചെറിമ്മ '?  എന്ന് നിത്യന്‍  ചോദിക്കുമ്പോഴൊക്കെ 'അതേ.. പുങ്കൂനല്ലാണ്ട് പിന്ന്യാര്‍ക്ക് വേണ്ടീട്ടാ ചെറിമ്മ ഇതൊക്കെ എഴുതണേ' എന്ന് ചോദിച്ച് അവനെ  ഓരോ കഥക്കുള്ളിലേക്ക് വലിച്ചിടാറുണ്ടായിരുന്നു   ചെറിയമ്മ.  ചെറിയമ്മയും നിത്യനും  കഥകളും  മാത്രമുള്ള ലോകത്ത് അവര്‍  മിണ്ടിയും പറഞ്ഞും ചിലപ്പോള്‍ കഥാപാത്രങ്ങളുടെ നൊമ്പരമറിഞ്ഞും അവരുടെ  വേര്‍പാടുകളില്‍ തീവ്രമായി ദുഖിച്ചും  മുഖത്തോട് മുഖം നോക്കിയിരിന്നു.  കഥകേട്ട്  കഥകേട്ട്  കഥ മാത്രം ബാക്കിയാവുന്ന നേരങ്ങളില്‍ സ്വയം  ഒരു കഥയാണോ എന്ന് തോന്നിപ്പോകുമായിരുന്നു നിത്യന്. . അങ്ങനെയങ്ങു ചെറിയമ്മയുടെ കഥകളില്‍ വീണുറക്കമാകും അവന്‍.  എന്തൊരു നല്ല കാലമായിരുന്നു അത്.എന്തൊരു എന്തൊരു നല്ല കാലം.
 'സ്‌നേഹത്തിന്റെ അപോസ്തല' എന്നാണ് നിത്യന്‍ ചെറിയമ്മയെ വിളിച്ചത് . അത്തരം കഥകളെഴുതാന്‍ അവന്റെ ചെറിയമ്മക്കു മാത്രമേ  കഴിയുമായിരുന്നുള്ളൂ.. ഉദാത്തമായ സ്‌നേഹത്തിന്റെ സ്പര്‍ശമുള്ള  ഭാഷയായിരുന്നു ചെറിയമ്മയുടേത്.അപൂര്‍വ്വമായ രചനാപാടവം, ആത്മാവിന്റെ സൂക്ഷ്മാംശങ്ങളെ ദര്‍ശിക്കാനാവുന്ന  കഥകള്‍.  കഥയില്‍ ചെറിയമ്മ സ്‌നേഹത്തെയും കാരുണ്യത്തെയും   സത്യത്തെയും മാത്രം അന്വേഷിച്ചു.  ഏറ്റവുമൊടുവില്‍ എല്ലാ സത്യങ്ങളും പക്ഷേ ചെറിയമ്മയുടെ വായനക്കാരെ  വേദനിപ്പിച്ചുകൊണ്ടിരുന്നു.നുണകളുടെ വര്‍ണ്ണശബളാഭമായ ലോകമല്ല സത്യത്തിന്റെ ചാര നിറമുള്ള ലോകമെന്നും എഴുത്തില്‍ എന്റെ സത്യത്തെ നുണകളുടെ വര്‍ണ്ണച്ചായങ്ങളില്‍ മുക്കി നിങ്ങളെയൊന്നും വഞ്ചിക്കാന്‍ എനിക്ക് വയ്യ എന്നും  ചെറിയമ്മ അനുദിനം തന്റെ  പുസ്തകാസ്വാദകരെ ഓര്‍മ്മിപ്പിച്ചു കൊണ്ടിരുന്നു. 'മിത്രയുടെ കഥകള്‍' എന്ന പുസ്തകം  വായിച്ച് അവര്‍ ചെറിയമ്മക്ക്  നേരിട്ട് കത്തുകളെഴുതി. വരുന്ന കത്തുകളിലെ നീലയക്ഷരങ്ങളില്‍ കണ്ണീരുപ്പു കലര്‍ന്നിരുന്നു. 'എന്റെ ജീവിതമായിരുന്നു പ്രിയ മിത്രാ ആ കഥ ' എന്നും 'ഞാന്‍ എന്നെ തന്നെ കണ്ടു മിത്രാമ്മേ  എന്നും 'നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നു' എന്നുമെല്ലാം അവര്‍  കത്തുകളിലെഴുതി. ചിലര്‍ 'തെറി'കത്തുകളയച്ചു.'കൂത്തിച്ചി.പുസ്തകത്തില്‍ സെക്‌സ് എഴുതി നിറക്കുന്നതെന്തിന് ' എന്ന് ചോദിച്ചും'ഒരു പെണ്ണ് ഇങ്ങനെ ഒക്കെ എഴുതാമോ? ' എന്നും   'ഒരു രാത്രി കൂടെ വന്നാല്‍ ഒരു പുസ്തകം അച്ചടിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം തരാമെന്നും ' പറഞ്ഞും ചിലര്‍ കത്തുകളെഴുതി.  അത്തരം കത്തുകളെ ചെറിയമ്മ പൂര്‍ണ്ണമായും അവഗണിച്ചു.  മറ്റുള്ള കത്തുകള്‍ക്ക്  മറുപടികളയച്ചു.ആരെയും നേരില്‍ കാണാന്‍ ചെറിയമ്മ താല്പര്യപ്പെട്ടില്ല.  പ്രശസ്തിയുടെ അത്യുന്നതങ്ങളില്‍ ഉറച്ചു നില്‍ക്കുമ്പോഴും മിത്ര  ആന്തരികമായ മറ്റൊരു മൗനലോകത്തിലേക്ക് ഊളിയിട്ടു പറന്നുകൊണ്ടിരുന്നു .. ആഘോഷങ്ങളും, പുരസ്!കാരങ്ങളും, സമ്മേളനങ്ങളും സദസ്സുകളും  ഒന്നും അവരെ  ഉലച്ചില്ല, പ്രലോഭിപ്പിച്ചുമില്ല. .. മറ്റേതോ ലോകത്ത് അങ്ങേയറ്റം നിര്‍ന്നിമേഷയായി മിത്ര  പാഷന്‍ ഫ്രൂട്ട് വള്ളികള്‍ക്ക് താഴേ നിത്യനെ  കാത്തു കാത്തു  നിന്നു.. 'ചെറിമ്മേടെ.. പുങ്കൂ നീ വരാറായില്ലേ'എന്ന് ചോദിച്ചുകൊണ്ട്.

'ചെറിമ്മ എന്താ കല്യാണം കഴിക്കാതെ ഒറ്റയ്ക്ക് താമസിക്കുന്നത് ' എന്നൊരിക്കല്‍ കുഞ്ഞായിരുന്നപ്പോള്‍ നിത്യന്‍  ഒരു പോസ്റ്റുകാര്‍ഡില്‍ എഴുതിചോദിച്ചിരുന്നു മിത്രയോട്.
'കല്യാണം കഴിച്ചാല്‍ കഥ എഴുതാന്‍ പറ്റില്ല'
'ചോറും മീന്‍കറീം വെച്ചു വെച്ച് ചെറിമ്മേടെ വിരലുകള്‍ അക്ഷരങ്ങളെ  മറന്നു പോകും' എന്ന് ചെറിയമ്മ അന്ന് മറുപടി അയക്കുകയും ചെയ്തിരുന്നു, അവന്റെ സ്കൂളിലേക്ക്.  ചെറിയമ്മ പറയുന്ന നുണകള്‍ അപ്പാടെ വിശ്വസിക്കുന്ന കാലമായിരുന്നു നിത്യനത്.അവന്റെയുള്ളിലെ  ബാല്യത്തെ ഏറ്റവും മനോഹരമായ കള്ളങ്ങള്‍ പോസ്റ്റുകാര്‍ഡിലെഴുതി  പറ്റിച്ചു കളഞ്ഞു  ചെറിയമ്മ അന്നെല്ലാം.
പിന്നെയൊരിക്കല്‍  അവനാ  ചോദ്യം നേരിട്ടാവര്‍ത്തിച്ചു. അവന്റെ പ്രീഡിഗ്രി കാലത്ത്. ഒരു കോളേജ് സമരകാലത്ത് ചെറിയമ്മയുടെ വീട്ടിലേക്ക് ചെന്നുകൊണ്ട്. അന്നായിരുന്നു നിത്യന്‍  ചെറിയമ്മയെ ആദ്യമായി കണ്ടത്. ആ ദിവസം മുഴുവന്‍ അവന്‍ ചെറിയമ്മയോട് സംസാരിച്ചിരുന്നു. ചെറിയമ്മയെ വിട്ടു പോകുവാന്‍ അവന് തോന്നിയതേയില്ല.
'ചെറിമ്മേ.. ചെറിമ്മ കല്യാണം കഴിക്കാതെ ഇങ്ങനെ ഇരിക്കാന്‍ കാരണം എനിക്ക് മനസ്സിലായി ട്ടാ. . ഒരു പ്രേമം  ഉണ്ടായിരുന്നില്ലേ ചെറിമ്മക്ക്.. അയാള്‍ ഇട്ടിട്ട് പോയ സങ്കടത്തിലല്ലേ ചെറിമ്മ കല്ല്യാണം വേണ്ടാന്ന് പറഞ്ഞത്.. ' എന്ന നിത്യന്റെ ചോദ്യം കേട്ടന്ന്  ചെറിയമ്മ ഊറിയൂറി ചിരിച്ചു.ചിരിച്ചു ചിരിച്ച് കണ്ണില്‍ നിന്ന് കുടുകുടാ വെള്ളം ചാടി.. 'നല്ല പഷ്ട് കണ്ടുപിടിത്തം എന്റെ പുങ്കൂ.ഇതാപ്പോ നീ ആലോചിച്ചുണ്ടാക്കിയത് നന്നായിണ്ട്. .ഇതൊന്നുമല്ല കാരണം. കല്യാണം കഴിച്ചാല്‍ പ്രസവിക്കേണ്ടി വരും. ചെറിമ്മക്ക് പേടിയാണ് അതൊക്കെ.. ഹോ.വയറും വീര്‍പ്പിച്ചങ്ങനെ നടക്കാ.. എന്നിട്ട് എല്ലുപൊടിയണ വേദന സഹിച്ച് ഒരു കുഞ്ഞിനെ പ്രസവിക്ക്യ .. ഓര്‍ക്കാന്‍ കൂടി വയ്യ ചെറിമ്മക്ക്.. ' എന്ന് പിന്നെയും പറഞ്ഞു ഒരു  വലിയ  നുണ.
'അപ്പോ കുട്ടികളെ ഇഷ്ടല്ലേ..കഥ എഴുതുമ്പോ മാത്രേ ഒള്ളൂല്ലേ ഈ കുട്ടികളോട് സ്‌നേഹം'..എന്നായി നിത്യന്‍.
'കുട്ടികളെ ഇഷ്ടാണ്.. കല്യാണം കഴിച്ചാലേ കുട്ടികളുണ്ടാവൂ? നീയെന്റെ കുട്ടിയല്ലേ? ' എന്ന് മറുചോദ്യം ചോദിച്ച് ചെറിയമ്മ അവനെ  നിശ്ശബ്ദനാക്കി.
പിന്നെയുമൊരിക്കല്‍ക്കൂടി നിത്യന്‍  അതേ ചോദ്യം ആവര്‍ത്തിച്ചു,മറ്റൊരു രീതിയില്‍.
കഴിഞ്ഞുപോയൊരവധിക്കാലത്ത് ചെറിയമ്മയെ കാണാന്‍ ചെന്നപ്പോള്‍  ഒരിലപ്പച്ചപട്ടു സാരി ചെറിയമ്മയുടെ കൈയില്‍ കൊടുത്തുകൊണ്ടങ്ങനെ നില്‍ക്കുകയായിരുന്നു അവന്‍ . ചെറിയമ്മ അതില്‍ തൊട്ടും തലോടിയും  കട്ടിക്കണ്ണടക്കിടയിലൂടെ നിത്യനെ  നോക്കി ചോദിച്ചു  'ഇതെത്രാമത്തെ പട്ടുസാരിയാണ് പുങ്കൂ.. ചെറിയമ്മ ഇതൊന്നും ഉടുത്ത് തീരുന്നില്ല. ഇതുടുത്ത് പോകാന്‍ ചെറിയമ്മക്ക് ഇടമൊന്നുമില്ല.'
ചെറിമ്മയുടെ  ലോകം എന്ത് ചെറുതാണ്. ഒരു ജാലകപ്പാളിയിലൂടെ എത്തി നോക്കുന്ന  ആകാശത്തിന്റെ ഒരു കീറോ, ഒരു കാറ്റലയോ, പൊഴിഞ്ഞൊരിലയോ, വിടരുന്ന ഒരു പൂവോ, പാടുന്ന ഒരു കുയിലോ തന്നെ ധാരാളമായിരുന്നു അവര്‍ക്ക്. വലിയ ലോകത്തിലെ ജീവിതത്തിനു ചെറിയ ചെറിയ ഭംഗികള്‍ മതിയെന്നായിരുന്നല്ലോ ചെറിയമ്മ എപ്പോഴും പറഞ്ഞു കൊണ്ടിരുന്നത്. നിത്യനപ്പോള്‍ വെറുതേ നിന്നങ്ങനെ ചിരിക്കുക മാത്രം ചെയ്തു. ചെറിയമ്മയുടെ നരച്ച  മുടിയിഴകള്‍ അപ്പോഴാണ് അവന്‍  ശ്രദ്ധിച്ചത്. എത്ര പെട്ടെന്നായിരുന്നു ചെറിയമ്മക്ക് നരകേറിയത്.
'നോക്കണ്ട നീ..
നരച്ചു. വയസായി..മക്കളും പേരമക്കളുമൊക്കെ സ്വയമധ്വാനിച്ചുണ്ടാക്കുന്നതില്‍ നിന്ന് വാങ്ങി തരുന്നതൊക്കെ ചുറ്റി ഒരു മുറിക്കുള്ളില്‍ ഒതുങ്ങാന്‍ സമയായി ചെറിമ്മക്ക് ' എന്ന് പറഞ്ഞു ചെറിയമ്മ ഇലപ്പച്ച പട്ടുസാരിയില്‍ മുഖംചേര്‍ത്തു.
'ഒക്കെ സ്വയം വേണ്ടാന്ന് വെച്ചതല്ലേ.. ഒറ്റയ്ക്ക് തിരഞ്ഞെടുത്തതല്ലേ ഈ ഒറ്റയാള്‍ജീവിതം.. എന്നിട്ടിപ്പോ ഓരോന്ന് പറഞ്ഞു കിന്നരിക്കുന്നു '..എന്തിനായിരുന്നു ഈ ജീവിതം തിരഞ്ഞെടുത്തത് എന്ന് നിത്യന്‍  മുഖംവീര്‍പ്പിച്ചപ്പോള്‍ അവന്റെ  നെറ്റിയില്‍ ചുണ്ടുരുമ്മി ചെറിയമ്മ പറഞ്ഞു ' അങ്ങനെ അല്ലായിരുന്നെങ്കില്‍  എനിക്ക് നിന്നെ ഇങ്ങനെ സ്‌നേഹിക്കാന്‍ പറ്റുമായിരുന്നോ കുട്ടപ്പാ.. എന്റെ സ്‌നേഹം മുഴുവന്‍ നിനക്കുള്ളതല്ലേ ' എന്ന്..താനല്ല ഈ ജീവിതം ചെറിയമ്മയെ തിരഞ്ഞെടുക്കുകയായിരുന്നു എന്ന് നിത്യനോട് അന്നും മിത്ര പറഞ്ഞില്ല.   അന്നാണ് നിത്യന്‍  കുറെയേറെ നാളുകള്‍ക്ക് ശേഷം കാരണമൊന്നുമില്ലാതെ കരയുന്നത്.. അവന്റെ  കണ്ണു നിറഞ്ഞത് കണ്ട് ചെറിയമ്മയും കരഞ്ഞു,രണ്ടുപേരും ചേര്‍ന്നാനിമിഷത്തെ കണ്ണീരിനാല്‍  ഹൃദയത്തില്‍ പകര്‍ത്തി വെച്ചു. പിന്നീടൊരിക്കലും അവനാ ചോദ്യം ചെറിയമ്മയോട് ചോദിച്ചതേയില്ല..

ഒരവധിക്കാലത്ത് തന്നെയാണ് ചെറിയമ്മക്ക് എഴുത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളുടെ സാധ്യതകള്‍ നിത്യന്‍  പറഞ്ഞു കൊടുത്തത്..
 'പഴയ എഴുത്തുകാരുടെ പോലെ ആവരുത് ചെറിമ്മ.. ഇപ്പോഴത്തെ തലമുറമുഴുവന്‍ ഇന്റര്‍നെറ്റ് ലോകത്തിലാണ്. അവരിലേക്ക് ചെറിമ്മ എത്തണം.' എന്നു പറഞ്ഞ് അവന്‍  ഫോണില്‍  ചെറിയമ്മക്ക് 'മിത്ര എസ്' എന്ന ഫേസ്ബുക് ഐഡി 'ക്രിയേറ്റ്' ചെയ്തു കൊടുത്തു.
ഇലപ്പച്ചപട്ടു സാരിയുടുത്ത് പാഷന്‍ഫ്രൂട്ട് വള്ളിചുവട്ടില്‍ കട്ടിക്കണ്ണടക്കുള്ളിലൂടെ ചിരിക്കുന്ന ചെറിയമ്മയുടെ മുഖമായിരുന്നു പ്രൊഫൈല്‍ പിക്ചര്‍
.'ഈ ചിത്രൊന്നും ഇടണ്ട. നമ്മള്‍ രണ്ടുപേര്‍ കൂടിയുള്ളത് ഇട്ടാല്‍ മതിയെന്ന് ' ചെറിയമ്മ പറഞ്ഞപ്പോള്‍ അവനും  ചെറിയമ്മയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ നിത്യന്‍ ഫേസ്ബുക്  ഐഡിയുടെ കവര്‍ ഫോട്ടോയുമാക്കിയിട്ടു.
ഏറെ നേരം ചെറിയമ്മ പ്രൊഫൈല്‍ പേജും നോക്കി അങ്ങനെ ഇരുന്നു.. എങ്ങനെ ടൈപ്പ് ചെയ്യണമെന്നും ഫോട്ടോകള്‍ എങ്ങനെ അപ്‌ലോഡ് ചെയ്യണമെന്നും സൗഹൃദാഭ്യര്‍ത്ഥനകള്‍ എങ്ങനെ സ്വീകരിക്കണമെന്നും ചാറ്റ് ചെയ്യാന്‍ എന്ത് ചെയ്യണമെന്നുമെല്ലാം അവന്‍ ചെറിയമ്മയെ പഠിപ്പിച്ചു കൊടുത്തു. ചെറിയമ്മ ആദ്യമായി ഫ്രണ്ട് റിക്വസ്റ്റ് അയച്ചത് നിത്യനായിരുന്നു.  അപ്പോള്‍ തന്നെ  തന്റെ ഫോണില്‍ ഫേസ്ബുക് പേജില്‍ ലോഗിന്‍ ചെയ്ത് റിക്വസ്റ്റ് അക്‌സെപ്‌റ് ചെയ്ത് കാണിച്ചു കൊടുത്തു നിത്യന്‍. ചെറിയമ്മയപ്പോള്‍ ആദ്യമായി സ്ലേറ്റില്‍ 'ശരിമാര്‍ക്ക്' കിട്ടിയ കുട്ടിയുടെ കൗതുകത്തോടെയും ഉത്സാഹത്തോടെയും കൈയടിച്ചു,  'ഐവാ' എന്ന് പറഞ്ഞ് കൊണ്ട്.. പിന്നെ പതുക്കെ ഫോണില്‍  'ാശവേൃമ ശ െവലൃല ' എന്ന് ടൈപ്പ് ചെയ്ത് പോസ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്തു.. നിത്യന്‍  ആദ്യത്തെ ലൈക്കുമിട്ടു. നിമിഷങ്ങള്‍ക്കകം തുരു തുരാ ഫ്രണ്ട് റിക്സ്റ്റുകളും  കമ്മെന്റുകളും വരാന്‍ തുടങ്ങി.  അതില്‍ ചെറിയമ്മയുടെ സമകാലീനരായ എഴുത്തുകാരും പുതിയ തലമുറ എഴുത്തുകാരും അസംഖ്യം ആരാധകരുമുണ്ടായിരുന്നു. 'മിത്രേച്ചി' എന്നും 'മിത്രാ മാം' എന്നും 'മിത്രാമ്മാ' എന്നുമെല്ലാം മിന്നി തെളിഞ്ഞു ചാറ്റ് ഹെഡ്.. 'ഓണ്‍ലൈന്‍ സാഹിത്യ ലോകം' അങ്ങനെ ചെറിയമ്മയെ ഇരുകൈയും നീട്ടി സ്വീകരിച്ചു. എഴുത്തില്‍ അനന്തമായ സാധ്യതകളുള്ള ഒരിടം കൂടി ചെറിയമ്മ കണ്ടുപിടിച്ചു .ഏഴുകടലുകള്‍ക്കുമക്കരെ മടുപ്പിക്കുന്ന ജോലിത്തിരക്കുകള്‍ക്കിടയില്‍ ഇടയ്ക്കിടെ നിത്യന്  ആശ്വാസമാകാറുണ്ടായിരുന്നത് ചെറിയമ്മ അയച്ചു കൊണ്ടിരുന്ന ആ
ഇ മെയിലുകളായിരുന്നു. ഇന്റര്‍നെറ്റ് ലോകത്തെത്തിയതോടെ ചെറിയമ്മ കത്തുകളുടെ എണ്ണം കുറച്ചു. പറയാനുള്ളത് തോന്നുന്ന നിമിഷത്തില്‍ തന്നെ  കേള്‍ക്കേണ്ടിടത്ത് എത്തിക്കാനാവുമ്പോള്‍ കാത്തിരിക്കാന്‍ വയ്യെന്റെ കുട്ടപ്പാ എന്ന് പറഞ്ഞ് അവന്  മെയിലുകള്‍ വരാന്‍ തുടങ്ങി. ചെറിയമ്മയുടെ കൈപ്പട കാണാനാവുന്നില്ല എന്നേയുള്ളൂ,  കത്തിലെയും മെയിലിലെയും ഉള്ളടക്കങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടായിരുന്നില്ല.ഓരോ  മെയിലും നിത്യനില്‍ കരുതലിന്റെ, വാത്സല്യത്തിന്റെ മഴകള്‍ കോരിയൊഴിച്ചു.  ചെറിയമ്മയുടെ എഴുത്തുകള്‍ വായിക്കുമ്പോള്‍  ആ ശബ്ദം കേട്ടുകൊണ്ട് മടിയില്‍ കിടക്കുകയാണെന്നേ അവന്  തോന്നിയിരുന്നുള്ളൂ . എന്ത് മാജിക് ആണ് ചെറിയമ്മക്ക് വശമുള്ളത്, ഹൃദയത്തില്‍ ചേര്‍ന്ന് നിന്നിങ്ങനെ എഴുതാന്‍ എന്ന് ആലോചിച്ചാലോചിച്ചു  നിത്യന്‍ അങ്ങനെ ഇരിക്കുമായിരുന്നു . അതിനോടകം  ചെറിയമ്മയുടെ ഇന്റര്‍നെറ്റ് ലോകം സങ്കല്പിക്കാനാവുന്നതിനും അപ്പുറത്തേക്ക് വളര്‍ന്ന്  അവിടെ സമാന്തരമായൊരു കുടുമ്പം സൃഷ്ടിച്ചിരുന്നു ചെറിയമ്മ.  ചിറകൊതുക്കി കൂടണയാനെത്തുന്ന  കിളിക്കുഞ്ഞിനെപോലെ  ചെറിയമ്മയുടെ അടുത്തേക്കോടിയെത്താന്‍ ഓരോ അവധിക്കാലം വന്നെത്തുന്നതും കാത്ത് കാത്തിരുന്നു നിത്യന്‍.

അങ്ങനെയങ്ങനെയങ്ങനെ വന്നെത്തിയ അവധിക്കാലമായിരുന്നു അത്.. .പടികള്‍ കയറുമ്പോള്‍ അവന്‍  കണ്ടു,  വള്ളിപ്പടര്‍പ്പിനടിയില്‍, അവസാനത്തെ പടിക്കുമേല്‍, നിലാവ് പോലെ പുഞ്ചിരി തൂകി ഭസ്മക്കുറി മുഖവുമായി ചെറിയമ്മ.  വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലൂടെ  ഓടിപ്പോകുന്ന അസ്തമയ സൂര്യന്‍ ചെറിയമ്മയുടെ നരച്ച മുടിയിലപ്പോള്‍  ചുവന്ന ചായം പൂശുകയായിരുന്നു.വര്‍ഷങ്ങളെത്ര പൊഴിയുന്നു, ചെറിയമ്മ കൂടുതല്‍ സുന്ദരിയാകുന്നു..
 'കാലങ്ങള്‍ എത്ര പെട്ടെന്ന് കടന്നു പോകുന്നു  അല്ലേ ' എന്ന് ചോദിച്ചുകൊണ്ട് ചെറിയമ്മ നിത്യനെ ചുണ്ടുരുമ്മി.
 'നരച്ചു നരച്ചു അപ്പൂപ്പന്താടി പോലെ ആയി എന്റെ ചെറിമ്മ ' എന്ന് പറഞ്ഞു നിത്യന്‍ ചെറിയമ്മചുമലിലേക്ക് ചാഞ്ഞു. ഒരു കാറ്റ് വന്നവരെ തഴുകി.
'അപ്പോ ഇനി ചെറിമ്മക്ക് പാറി പറന്നു നടക്കാലോ ' എന്ന് ചിരിച് ചെറിയമ്മ നിത്യനെ  ചേര്‍ത്തുപിടിച്ചകത്തേക്ക് നടക്കുമ്പോള്‍  ആരെങ്കിലുമൊക്കെ ചേര്‍ത്തു പിടിക്കാനില്ലെങ്കില്‍  ജീവിതമൊരു ആത്മഹത്യാമുനമ്പായി തീരുമായിരുന്നേനെ എന്നോര്‍ത്തിരുന്നു നിത്യന്‍. ആ വരവില്‍ കുപ്പിവളകളാണ് നിത്യന്‍ ചെറിയമ്മക്ക് സമ്മാനമായി കൊണ്ടുവന്നത്. 'ആരെങ്കിലും കുറച്ച് കുപ്പിവളകള്‍ വാങ്ങി തന്നിട്ട് എത്രകാലമായി 'എന്ന് പറഞ്ഞുകൊണ്ട് മിത്ര കുപ്പിവളകള്‍ കൗതുകത്തോടെ എടുത്തണിഞ്ഞിരുന്നു  'ദൈവമേ,  ചെറിയമ്മ ഇല്ലാതാകും ഒരിക്കല്‍ .അങ്ങനെയൊരു ദിവസം വന്നാല്‍, ഒരു പേമാരിയിലോ ചുഴലിക്കാറ്റിലോ  കടപുഴകിയ വൃക്ഷത്തോടൊപ്പം തകര്‍ന്നു പോയൊരു കൂട്ടിലിരുന്ന്  തണുത്തുറഞ്ഞു വിറച്ചിരുന്നു കരയുന്ന കിളിക്കുഞ്ഞിനെ പോലേ, ഞാന്‍ ആരോടെന്നില്ലാതെ കിടന്ന് ചിലക്കും.. വെറുതേ വെറുതേ കിടന്നിങ്ങനെ ചിലക്കും.. ആര് വരും എന്നെ വന്നൊന്ന് പൊതിഞ്ഞു ചേര്‍ത്തുപിടിക്കാന്‍?? അതിനുത്തരം കാലത്തിനു മാത്രമറിയാം !' എന്ന് ചെറിയമ്മയോട് പറയാതെ പറഞ്ഞ്  അചഞ്ചലമായ മിഴികളോടെ നിത്യന്‍ ചെറിയമ്മയുടെ മടിയില്‍ കിടന്നു ആ രാത്രി. മുടിയിഴകളില്‍ തഴുകുന്ന ചെറിയമ്മ വിരലുകള്‍ക്കൊപ്പം അവന്റെ കണ്ണടഞ്ഞു തുടങ്ങിയപ്പോള്‍ മിത്ര പതുക്കെയെഴുന്നേറ്റ് തന്റെ എഴുത്തുമേശക്കു മുന്‍പിലിരുന്നു. ശീതളമായൊരു അരുവിയൊഴുക്കിന്റെ ശാന്തതയുള്ള മനസ്സുമായി റൈറ്റിംഗ് പാടിലെ കടലാസ്സില്‍ 'ആത്മാവിന്റെ ചില തീരാ വ്യഥകള്‍' എന്ന് തലക്കെട്ടെഴുതി മിത്ര കണ്ണടച്ചിരുന്നു. അങ്ങനേ ഇരുന്ന മിത്രയുടെ നെഞ്ചിലപ്പോള്‍ ഒരു പുസ്തകത്തിലും അച്ചടിച്ച് വരാത്ത , ആത്മാവിന്റെ ഒരേടില്‍ നിന്ന് പറിച്ചെടുത്ത ഒരു കഥയുണ്ടായിരുന്നു .
ആ കഥയില്‍ ഒരു വലിയ വെനീഷ്യന്‍ ജാലകപ്പടിമേല്‍ പുറത്തേക്ക് കാലുകള്‍ തൂക്കിയിട്ട് ചിറകിനുമേല്‍ ചിറകുരുമി, കൊക്കിനുമേല്‍ കൊക്കുരുമ്മി, മിത്രയോടൊപ്പം വേണുവുമിരുന്നിരുന്നു.. ഉള്ളില്‍ ഇത്രയും കാലം പറയാതെ ബാക്കി നിര്‍ത്തിയതൊക്കെ എഴുതാന്‍ സമയമായെന്ന് കാലം മിത്രയെ അനുനിമിഷം ഓര്‍മ്മപ്പെടുത്തികൊണ്ടിരുന്നു. സീമകളില്ലാത്ത സ്‌നേഹത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയതിന് കുടുമ്പത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും സ്‌നേഹത്തില്‍ നിന്നും ഒരിക്കല്‍ നിഷ്കരുണം പുറംതള്ളപ്പെട്ട ഒരു സ്ത്രീ, കഴിഞ്ഞു പോയതൊക്കെയും വീണ്ടും ഓര്‍ത്തെടുക്കുമ്പോള്‍ ഒരിക്കല്‍ മുറിഞ്ഞ മുറിവുകളെല്ലാം   അതേ വേദനകള്‍ തന്നെ സമ്മാനിച്ചു. മുറിവുകളിലൂടെ ഒരു കാലഘട്ടം തന്നെ മിത്ര എസിനുള്ളിലേക്ക് ഇരച്ചു കയറി വന്നു,  ഒരിക്കല്‍ കടന്നുപോയ അതേ വഴികളിലൂടെ മിത്ര  പിന്നെയും അടിവെച്ചു, ഒടുവില്‍  വഴിയോരത്ത് കിതച്ചു തളര്‍ന്നു നിന്നു, ആ ദിവസങ്ങളില്‍.. മുന്നോട്ട് നടക്കാന്‍ അവര്‍ ചേര്‍ത്തുപിടിച്ചത് നിത്യന്റെ കൈകളായിരുന്നു.

ഓരോ അവധിക്കാലത്തും നിത്യന്‍ തന്നെക്കാണാന്‍ മാത്രമായി വരുമ്പോള്‍ ഇരുവശവും ആല്മരങ്ങള്‍ തണല്‍ വിരിച്ചു നിന്നിരുന്ന  ആളൊഴിഞ്ഞ ആ റെയില്‍വേ സ്‌റ്റേഷനിലൂടെ നിത്യനോടൊപ്പം നടക്കാനിറങ്ങുമായിരുന്നു മിത്ര.' യാത്ര പറച്ചിലുകളുടെ ഗന്ധമാണ് ഇവിടെ അല്ലേ?  ' എന്ന് മിത്ര ചോദിക്കുമ്പോഴൊക്കെ 'എത്തിചേരലുകളുമുണ്ടല്ലോ ചെറിമ്മേ ' എന്ന് തിരിച്ചു ചോദിച്ചുകൊണ്ട് ചെറിയമ്മയുടെ വിരലുകള്‍ മുറുകെപ്പിടിക്കാറുണ്ടായിരുന്നു നിത്യന്‍. ആ അവധിക്കാലദിനങ്ങളിലും അവര്‍ പതിവുകളൊന്നും തെറ്റിച്ചില്ല. തന്നോടൊപ്പം ആളൊഴിഞ്ഞ പ്ലാറ്റ്‌ഫോമിലെ ബെഞ്ചിലിരുന്ന് ദൂരേ ദൂരേക്ക് നോക്കിയിരുന്ന മിത്രയെ നോക്കി അവന്‍ ചോദിച്ചു 'അങ്ങനെയൊരു തുറന്നെഴുത്തിനു സമയമായോ ചെറിമ്മക്ക്? 'എന്ന്.
'ആയി. സമയം കുറവാണ് എന്ന് ആരോ ഉള്ളിലിരുന്ന് ചെറിമ്മോട് പറയുന്നു നിത്യാ.' എന്ന് മിത്ര.
'എങ്കില്‍ എഴുതൂ..'
'ചെറിമ്മ അറിയാത്ത ഒരു രഹസ്യം പോലുമില്ലേ നിന്റെയീ ഹൃദയത്തിനുള്ളില്‍?'
എന്ന ചെറിയമ്മ ചോദ്യത്തിനപ്പോള്‍
'ഇല്ല..ഇല്ലേയില്ല.. ' എന്നുത്തരം പറഞ്ഞു നിത്യന്‍ ചെറിയമ്മ വിരലുകളെ അവന്റെ ഉറച്ച നെഞ്ചിനുമേല്‍ എടുത്തു വച്ചിരുന്നു.
' എല്ലാവര്‍ക്കുമുള്ളിലുമുണ്ട് പുങ്കൂ ആര്‍ക്കുമറിയാത്ത രഹസ്യങ്ങള്‍. രഹസ്യങ്ങളുടെ ചില പേരറിയാ തുരുത്തുകള്‍.. ചെറിമ്മക്കുള്ളിലുമുണ്ട്  അങ്ങനെയൊന്ന് ' എന്ന് പറഞ്ഞു മിത്ര ബെഞ്ചില്‍ നിന്നെഴുന്നേറ്റ് നടന്നു.
. സൂര്യന്‍ അസ്തമിച്ചിരുന്നു അപ്പോഴേക്കും. ചെറിയമ്മയോടൊപ്പമുള്ള ദിവസങ്ങള്‍ ആ വിധം കൊഴിഞ്ഞു പോകുന്നത് നിത്യനു സഹിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇങ്ങനെയൊന്നുമായിരുന്നില്ലല്ലോ കഴിഞ്ഞു പോയ അവധിക്കാലങ്ങള്‍. ഈ വിധം അസ്വസ്ഥമായിരുന്നില്ലല്ലോ ഒന്നും എന്നാലോച്ചിച്ചുകൊണ്ട് നിത്യനും ചെറിയമ്മക്ക് പുറകെ എഴുന്നേറ്റ് നടക്കുകയായിരുന്നു.

കടലു കണ്ടുകണ്ടങ്ങനെ ഇരിക്കാന്‍ ഇഷ്ടമായിരുന്നു മിത്രക്ക്,  നിത്യനോടൊപ്പം.കടല്‍ത്തീരത്തെ വെറും മണ്ണില്‍ അവന്‍ മിത്രയുടെ മടിയില്‍ തലചായ്ച്ചു കിടക്കുമായിരുന്നു . അന്നും അങ്ങനെയൊരു കടല്‍ത്തീരത്തായിരുന്നു അവര്‍, ചെറിയമ്മമടിയില്‍ തല ചായ്ച്ച് നിത്യനും,  അവന്റെ മുടിയിഴകളെ തലോടി ചെറിയമ്മയും. വട്ടമിട്ടു പറക്കുന്ന പരുന്തുകളെ നോക്കി കിടന്ന നിത്യന്‍  അന്നായിരുന്നു ആദ്യമായി  വേണു എന്ന പേര് കേട്ടത്.
'വേണു'..

'വേണു?? '.എന്ന് ചോദിക്കുന്ന നിത്യന്‍.
'വേണുവിന്റെ മെസ്സേജുകള്‍ വരുന്നു ചെറിമ്മക്ക്.. ഒന്നും തുറന്നു നോക്കാന്‍ വയ്യ എനിക്ക് '
'നോക്കണം..ആരാണ് വേണു.? ' എന്ന  ചോദ്യത്തിന്
ഉത്തരം നല്‍കാതെ കടലിലേക്ക് നോക്കിയിരിക്കുന്ന ചെറിയമ്മ. അന്ന് രാത്രി ചെറിയമ്മക്കൊപ്പം എഴുത്ത് മേശക്ക് മുന്നിലിരുന്നു നിത്യന്‍. ചെറിയമ്മ എഴുതുകയായിരുന്നു 'ആത്മാവിന്റെ ചില തീരാ വ്യഥകള്‍'. കഥയില്‍ മരപ്പലകകള്‍ പാകിയ ഒരു പുരാതനമായ കോളേജിന്റെ രണ്ടാം നിലയിലെ  വരാന്തയിലൂടെ സ്‌നേഹിക്കപ്പെടാനായി നാണമില്ലാതെ അപേക്ഷിച്ചുകൊണ്ട് ഒരിക്കല്‍ പലസ്‌നേഹങ്ങളില്‍ നിന്നും നിഷ്കരുണം വലിച്ചെറിയപ്പെട്ട ഒരു പെണ്‍കുട്ടി വേണുവിന്റെ പുറകെ നടന്നിരുന്നു. അവള്‍ക്ക് നിത്യന്റെ ചെറിയമ്മയുടെ മുഖച്ഛായയുണ്ടായിരുന്നു. പിന്നെയൊരുന്നാള്‍  ഒരു വലിയ വെനീഷ്യന്‍ ജാലകപ്പടിമേല്‍ പുറത്തേക്ക് കാലുകള്‍ തൂക്കിയിട്ട് ചിറകിനുമേല്‍ ചിറകുരുമി, കൊക്കിനുമേല്‍ കൊക്കുരുമ്മി, അവളോടൊപ്പമിരുന്ന് സ്വപ്‌നങ്ങള്‍ പങ്കിടുന്ന വേണുവിനെ നിത്യന്‍ കണ്ടു. പരസപരം കത്തുകളെഴുതിയ ഡിഗ്രി കാലവും പി ജി കാലവും കഴിഞ്ഞ് അവര്‍ വളര്‍ന്നു. ഓരോ പിറന്നാളിനും 'എന്റെയാത്മാവില്‍ നിന്നുറവപൊട്ടിയ മഷിയാണിതിനുള്ളില്‍ ' എന്ന് പറഞ്ഞ്  അവള്‍ക്ക് പേനകള്‍ സമ്മാനമായി കൊടുക്കുന്ന വേണു.   ആ മഷികൊണ്ട് കഥകളും നോവലെറ്റുകളും എഴുതുന്ന  പെണ്‍കുട്ടി  വേണുവിന് കൈയെത്തിപിടിക്കാനാവാത്ത ഭാവനാലോകം സൃഷ്ട്ടിക്കുന്നു.  ഒടുവില്‍ വീട്ടുകാര്‍ക്കൊപ്പം  വന്നെന്നെ  ഔദ്യോഗികമായി പെണ്ണ് ചോദിക്ക് എന്ന് പറഞ്ഞു  വേണുവിന്  കത്തെഴുതി കാത്തിരിക്കുന്ന സ്ത്രീ  .  എത്ര കാത്തിരുന്നിട്ടും കത്തിന് മറുപടി വരാതെ വന്നപ്പോള്‍ പിന്നെയും എഴുതുന്നവള്‍ .. ഒടുവില്‍  വന്ന മറുപടി ഇങ്ങനെ  'ഒരെഴുത്തുകാരിയോടൊപ്പമുള്ള ജീവിതത്തിനു എന്റെ വീട്ടില്‍ സമ്മതമല്ല മിത്ര .അതും ലോകത്തോട് മുഖം തിരിച്ചുകൊണ്ട് ഒറ്റയ്ക്ക് താമസിക്കുന്ന ഒരു സ്ത്രീ. നിന്റെ ഭ്രാന്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ എനിക്കാവില്ല. എനിക്കു വേണ്ടി നീ എഴുത്ത് ഉപേക്ഷിക്കാമോ. നിനക്ക് വീട്ടിലേക്ക് മടങ്ങിപോകാമോ. എങ്കില്‍ ഞാന്‍ വരും.നമ്മള്‍ വിവാഹം കഴിക്കും. അല്ലായെങ്കില്‍ ഇതുവരെ ഒരുമിച്ചുണ്ടായിരുന്ന ദിവസങ്ങള്‍ മറന്നു കളഞ്ഞേക്കൂ  '. പ്രണയബദ്ധരായിരുന്നപ്പോള്‍ ''നിനക്ക് ഞാനും എനിക്ക് നീയും 'മതിയെന്ന് പറഞ്ഞ വേണുവായിരുന്നോ അത്.
 .ഉലഞ്ഞുപോകുന്ന മിത്ര. ആ ഉലച്ചിലിനെഎളുപ്പം അതിജീവിച്ചുകൊണ്ട്  ചുരുട്ടിയെറിഞ്ഞ ആ കത്തിനുള്ള മറുപടിയില്‍  'എനിക്കെഴുതാന്‍ നിന്റെ മഷി വേണ്ട'എന്നെഴുതി സമ്മാനമായി കിട്ടിയ പേനകള്‍ തിരിച്ചുകൊടുക്കുന്ന മിത്ര.
അവിടെ തീര്‍ന്നു ആ കഥ.'
എഴുതിക്കഴിഞ്ഞു നിത്യനെ വിഹ്വലയായി മിത്ര  നോക്കിയിരുന്നു.

ആ നിമിഷം, ഒരു മെസ്സേജ് നോട്ടിഫിക്കേഷന്റെ വെളിച്ചം മിന്നി ചെറിയമ്മയുടെ ഫോണില്‍. വേണുവായിരിക്കുമോ  അത്. ആരെ കാണരുത് എന്ന് കരുതിയപ്പോഴും കാണണമെന്ന് തോന്നിയ , ആരെ ഓര്‍ക്കരുതെന്ന് കരുതിയപ്പോഴും ഓര്‍ത്തുകൊണ്ടിരുന്ന , ആരോട് മിണ്ടരുത് എന്ന് കരുതിയപ്പോഴും മിണ്ടാന്‍ തീവ്രമായി  മിത്ര അഭിലഷിച്ചകൊണ്ടിരുന്നയാള്‍, അതേയാള്‍, അതേ  വേണു..
ഓരോ തവണയും വേണുവിന്റെ മെസ്സേജുകള്‍ അവഗണിക്കുകയായിരുന്നല്ലോ മിത്ര, തുറന്നു നോക്കണമോ വേണ്ടയോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകാതെ.. ഒടുവില്‍ നിത്യനരികിലിരുന്ന് അവന്റെ വിരലുകളില്‍ മുറുകെപിടിച്ചുകൊണ്ടായിരുന്നു ആ രാത്രി വേണുവയച്ച  മെസ്സേജുകള്‍ മിത്ര  തുറന്നു നോക്കിയത്,  താളരഹിതമായ ഹൃദയമിടിപ്പോടെ..
 ശൂന്യമായ കുറേ മെസ്സേജുകളായിരുന്നു അതെല്ലാം. പക്ഷേ  ഒരു തവണ അത് തുറന്നു നോക്കിയെന്ന് തിരിച്ചറിഞ്ഞ നിമിഷം ചാറ്റ് ഹെഡില്‍ ്‌ലിൗ ്യേുശിഴ... എന്ന് മിത്ര  കണ്ടു.

'ഒരിക്കല്‍ ഒരേയൊരു തവണ എനിക്കൊന്ന് സംസാരിക്കണം'
എന്ന വേണുവിന്റെ മെസ്സേജ് വായിച്ച് മിത്ര നിര്‍ന്നിമേഷയായിരുന്നു.പിന്നെ 'വിളിച്ചോളൂ'  എന്ന് മറുപടി നല്‍കി നിത്യനെ നോക്കി. നിത്യന്‍ ചെറിയമ്മയുടെ വിരലുകളില്‍ മുറുകെ പിടിച്ചു.
പിന്നീടുള്ള ദിവസങ്ങളില്‍ വേണു വിളിക്കുന്നതും കാത്തു കാത്തിരുന്നു മിത്ര. ഓരോ തവണ ഫോണ്‍ റിങ് ചെയ്യുമ്പോഴും ഓടിച്ചെന്നു നോക്കിയിരുന്നു മിത്ര.തന്നെ വീണ്ടും വേണുവിലേക്കടുപ്പിക്കുമ്പോഴൊക്കെ വെറുപ്പിനിത്ര കരുത്തോ  എന്ന് മിത്ര അതിശയിച്ചിരുന്നു.പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് കാള്‍ വന്നു കൊണ്ടിരുന്നു.മറുതലക്കല്‍ പക്ഷേ ശബ്ദമൊന്നും ഉണ്ടായിരുന്നില്ല. നിശ്ശബ്ദതത. ! അത് വേണു തന്നെയായിരുന്നു. ദിവസങ്ങളങ്ങനെ പൊഴിഞ്ഞുപോയി. ഒടുവില്‍ ആ ദിവസം,ആ രാത്രി  ഫോണിന്റെ അങ്ങേ തലക്കല്‍ നിന്ന് ശബ്ദമൊന്നും കേള്‍ക്കതിരുന്ന് മിത്ര ചോദിക്കുകയായിരുന്നു 'ഒന്നും പറയാനില്ലെങ്കില്‍ വേണു എന്തിനാണ് വിളിച്ചു ബുദ്ധിമുട്ടുന്നത്? '..എന്ന്.
പെട്ടെന്നായിരുന്നു മിത്രയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഫോണിന്റെ അങ്ങേത്തലക്കല്‍ നിന്നൊരു തേങ്ങിക്കരച്ചില്‍ കേട്ടത്. വേണു കരയുന്നത് മിത്ര ആദ്യമായി കേള്‍ക്കുകയായിരുന്നു. 'വെറുക്കരുതേ.. മിത്രാ.  മുന്നില്‍ വന്നു നില്‍ക്കാന്‍ കെല്പില്ല എനിക്ക്.. ഏറെ കൊതിച്ചു നേരില്‍ കാണാന്‍.. ഇനി വേണ്ടാ  .. ഏറെ കൊതിച്ചു നിന്റെ ശബ്ദം നേരില്‍ കേള്‍ക്കാന്‍.. ഇനി വേണ്ടാ. ഇത് മതി. വെറുക്കരുതേ മിത്രാ.. മാപ്പെന്ന ഒരു വാക്കു മാത്രം ' എന്നൊന്നുകൂടി പറഞ്ഞുകൊണ്ട് ആ ഫോണ്‍ സംഭാഷണം പൊടുന്നനെ  നിലച്ചു. ഒരു സ്വപ്നമെന്നത് പോലെ വേണുവിന്റെ ശബ്ദം കേട്ട് തരിച്ചിരുന്നു മിത്ര. പ്രഞ്ജവീണ്ടെടുത്ത് അവര്‍ 'വേണൂ' എന്ന് വിളിച്ചിരുന്നു.പക്ഷേ അത് കേള്‍ക്കാനപ്പുറം വേണുവില്ലായിരുന്നു. ഒരിക്കലും പറയാത്തതെന്തോ ഒന്ന് മിത്രയുടെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നു. അത് ഒരു പൊട്ടിക്കരച്ചിലില്‍ അവസാനിപ്പിച്ച്  കിടക്കയിലേക്ക് ചാഞ്ഞ മിത്രയെ ഒരു കൈ പതുക്കെ തലോടി ഉണര്‍ന്നു നിത്യന്‍..
'ചെറിമ്മാ' എന്ന് വിളിച്ചുകൊണ്ട്.. അവന്‍ മിത്രയെ ചേര്‍ത്തുപിടിച്ചു. കരച്ചിലൊതുക്കി, വീണ്ടുമൊരുലച്ചിലിനെ അതിജീവിച്ച് ചെറിയമ്മ പറഞ്ഞു
'ക്ഷമിക്കുക.. സഹിക്കുക.. ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങുക. ചരിത്രാതീത കാലം മുതല്‍ക്കേ സ്ത്രീകള്‍ക്കത് ശീലമായതാണ് നിത്യാ .'
അങ്ങേയറ്റം ശാന്തവും എന്നാല്‍ സ്പഷ്ടവും ദൃഢവുമായിരുന്നു ചെറിയമ്മയുടെ  ആ ശബ്ദം.
'എങ്കിലും എനിക്ക് പറയാമായിരുന്നു  ഇരുട്ടിന് വെളിച്ചമെന്നത് പോലെ, ആത്മാവില്‍ വെറുപ്പിനാല്‍ മുറിഞ്ഞൊരു പാടുണ്ടായിരുന്നില്ലെങ്കില്‍   അതിരുകളില്ലാത്ത സ്‌നേഹത്തെ കുറിച്ചെനിക്ക് എഴുതാന്‍ പറ്റുമായിരുന്നില്ല  എന്ന് '.. അല്ലേ നിത്യാ.. ' എന്ന് ചോദിച്ചുകൊണ്ട് മിത്ര നിത്യനരികില്‍ കിടന്നു.. ചെറിയമ്മയെ ചേര്‍ത്തുപിടിച്ച് നിത്യനും..

"ശരിക്കും വെറുക്കുന്നോ ചെറിമ്മ അയാളെ? ഇല്ല.. ചെറിമ്മക്ക് ആരേം വെറുക്കാന്‍ പറ്റില്ലാന്ന് എനിക്കറിയാം.. പറയൂ ചെറിമ്മ? "
എന്ന നിത്യന്റെ ചോദ്യത്തിന് മറുപടി നല്‍കാതെ  അവന്റെ വിരലുകളെ നെഞ്ചോട് ചേര്‍ത്തുവെച്ചു കണ്ണടച്ചുകിടന്നു  ചെറിയമ്മ.പിന്നീടൊരിക്കലും തുറക്കാനിടയില്ലാത്ത വിധം.
മിത്രയുടെ കണ്ണുകള്‍ ഈ വലിയ ലോകത്തില്‍  ചെറുതുകളുടെ ഭംഗി പിന്നെ ആസ്വദിച്ചില്ല. പാതി തുറന്നിട്ട ജാലകത്തിലൂടെ ഒരുകീറാകാശം അകത്തേക്കെത്തി നോക്കിയിട്ടും മിത്ര  ഉണരാതെ കിടന്നിരുന്നത് കണ്ടപ്പോഴാണ് ചെറിയമ്മയുടെ നെഞ്ചിലും നിത്യന്റെ വിരലുകള്‍ ചേര്‍ത്തുപിടിച്ച ചെറിയമ്മയുടെ മെലിഞ്ഞു നീണ്ട വിരലുകളിലും  ആഴത്തില്‍ പരന്ന തണുപ്പ് അവനറിഞ്ഞത്.
തണുത്തുറഞ്ഞ് ഒരു മഞ്ഞുമലപോലെ ചെറിയമ്മ..

സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ ചെറിയമ്മയുടെ ദേഹം ശാന്തി തീരത്തിലേക്ക് കൊണ്ടുപോകുമ്പോഴും മാധ്യമപ്രവര്‍ത്തകരുടെയും സാഹിത്യപ്രവര്‍ത്തകരുടെയും ആരാധകരുടെയുമിടയില്‍ ഇരുട്ടിലേക്ക് മുഖംതിരിച്ചിരിക്കുന്നൊരു മുഖം   നിത്യന്‍ തിരഞ്ഞുകൊണ്ടിരുന്നു..കണ്ടില്ല.

പിന്നെയും പാഷന്‍ ഫ്രൂട്ട് വള്ളികള്‍ പൂക്കുന്ന കാലങ്ങള്‍ വന്നുംപോയുമിരുന്നു. അപ്പോഴൊക്കെ   കടപുഴകിയ വൃക്ഷത്തോടൊപ്പം തകര്‍ന്നു പോയൊരു കൂട്ടിലിരുന്ന്  തണുത്തുറഞ്ഞു വിറച്ചിരുന്നു കരയുന്ന കിളിക്കുഞ്ഞിനെ പോലേ, നിത്യന്‍  ആരോടെന്നില്ലാതെ കിടന്ന് ചിലച്ചു .. വെറുതേ വെറുതേ കിടന്നങ്ങനെ ചിലച്ചു.. ആരും വന്നില്ല അവനെ പൊതിഞ്ഞൊന്ന് ചേര്‍ത്തുപിടിക്കാന്‍.. നിത്യനപ്പോള്‍ ശരിക്കുമൊരു കരയുന്ന കിളിക്കുഞ്ഞിന്റെ മുഖച്ഛായയായിരുന്നു. കമ്പ്യൂട്ടറില്‍ ഓപ്പണ്‍ ചെയ്തുവെച്ച ചെറിയമ്മയുടെ ഫേസ്ബുക് പ്രൊഫൈലിലെ 'ഇലപ്പച്ചപട്ടുസാരിചെറിയമ്മ'
 മുഖത്തിലെ കണ്ണുകള്‍ക്കുള്ളിലൂടെ അവനത് കാണുകയും ചെയ്യാറുണ്ടായിരുന്നു, കരയുന്ന അവന്റെ മുഖം !
അപ്പോഴാകട്ടെ  ദൂരേ മറ്റൊരിടത്ത്  ഒരാള്‍ ഫേസ്ബുക് ചാറ്റ് ഹെഡില്‍ 
മിത്ര എസ്.

ലാസ്റ്റ് സീന്‍ എന്നത്  കലങ്ങിയ കണ്ണുകളോടെ നോക്കി നോക്കി ഇരിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക