Image

പുനര്‍വായനയുടെ ശ്രുതിക്ക് കാതോര്‍ക്കുന്ന രാമായണം (അനില്‍ പെണ്ണുക്കര)

Published on 07 August, 2019
പുനര്‍വായനയുടെ ശ്രുതിക്ക് കാതോര്‍ക്കുന്ന രാമായണം (അനില്‍ പെണ്ണുക്കര)
മലയാളിക്ക് കര്‍ക്കിടകമാസം രാമായണ മാസമാണ് .ഓരോ വീടുകളില്‍ നിന്നും രാമായണ ശീലുകള്‍ പുനര്‍വായനയുടെ ശ്രുതിക്ക് കാതോര്‍ക്കുന്നു .കര്‍ക്കിടകത്തിലെ കറുത്ത സങ്കല്പങ്ങള്‍ക്കും മീതെ ശുഭ സന്ദേശവുമായി എത്തുന്ന രാമ സങ്കീര്‍ത്തനങ്ങളുടെ നാളുകള്‍ .ആദി ദ്രാവിഡന് ആടിമാസവും മലയാളിക്ക് കര്‍ക്കിടകവുമായ രാമായണമാസം.ഉമ്മറത്തിരുന്ന് നിറസന്ധ്യയില്‍ രാമനാമമന്ത്രം ജപിക്കുന്ന മുത്തശി പെരക്കിടാവിനുമുന്‍പില്‍ ഒരു പഴയ സംസ്കാരത്തിന്‍റെ പ്രതീകമാകുന്നു .രാമായണം രാമന്റെ അയനമാണ് .എന്നാല്‍ രാമന്റെ മാത്രം അയനമാണോ ?.അയനം കേവലമായ യാത്രയല്ല.കണ്ടെത്തുന്നതിനുവേണ്ടിയുള്ള പരമമായ ആത്മസഞ്ചാരമാണ് .അനാസ്ക്തിയാണ് അവിടെ ആയുധം.പുരുഷനില്‍ നിന്നും അടര്‍ത്തിമാറ്റപ്പെട്ട  പ്രകൃതിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം .നഷ്ട്ടപ്പെട്ട വാക്കിനെ വീണ്ടെടുക്കാനുള്ള അന്വേഷണം ആണ് രാമന്റെ അയനം .
ശിവനും ശക്തിയും തമ്മിലുള്ള സംവാദത്തിലൂടെയാണ്  രാമായണത്തിന്റെ ആരംഭം .സീത  പ്രകൃതിയാണ് .ഉഴവുചാലില്‍നിന്നും കണ്ടെടുക്കപ്പെട്ടവള്‍.ഉമയും ലക്ഷ്മിയും  പ്രകൃതിയാണ്.പര്‍വതത്തില്‍നിന്നും പാലാഴിയില്‍ നിന്നും ജന്മം കൊണ്ടവര്‍ .രാമായണത്തില്‍ എന്നും കണ്ടെത്തെണ്ടാളവായിത്തീരുന്നു സീത .

ധര്‍മ്മസ്വരൂപനായ രാമന്റെ സ്തുതിയും സ്മൃതിയും കര്‍ക്കിടകത്തില്‍ മാത്രമുള്ളതല്ല.എല്ലാ കാലത്തും ഓരോ നിമിഷവും രാമനാമം വേണ്ടതാണ് .നരന് എങ്ങനെ നരെന്ദ്രനായിത്തീരാമെന്നു രാമന്‍ സ്വവതാരം കൊണ്ട് തെളിയിക്കുന്നു.രാഇരുട്ട് ;മായണം .ഇരുട്ട് മാറണം .ബാഹ്യമായ ഇരുട്ടല്ല .മനസിലെ ഇരുട്ടാണ് മാറേണ്ടത് .അജ്ഞതയും അവിദ്യയും മാറി ജ്ഞാനവും വിദ്യയും ഉണ്ടാകണം .അതാണ് രാമായണത്തിന്റെ നിരുക്തിയും  .അന്തസ്സാരവും.രാമായണം പലതുണ്ടെങ്കിലും എഴുത്തച്ഛന്റെ അധ്യാത്മ രാമായണമാണ് പ്രദോഷഷസന്ധ്യയില്‍  വിളക്കത്തുവച്ചു വായിക്കപ്പെടുന്നത് .ഈ രാമായണമാണ് കര്‍ക്കിടകരാവുകള്‍ക്ക് കളങ്കരഹിതമായ കാന്തി പകരുന്നത് ആഷാടസന്ധ്യയിലെ അശാന്തി ഈ രാമായണത്തിന്റെ പുനര്‍വായനയിലൂടെയാണ് ഇല്ലാതെയാകുന്നത്.അതിനു കാരണമുണ്ട് .ആ പഴയകാല  നാട്ടെഴുത്തച്ഛന്റെ നാരായം പനയോലയില്‍ എഴുതിയത് അധ്യാത്മരാമായനമായിരുന്നു .ആദ്ധ്യാത്മികമായ ചിന്തയുടെയും കീര്ത്തനത്തിന്റെയും പാതയിലൂടെ മാത്രമേ പരമമായ മോക്ഷം ലഭിക്കു എന്ന  ഒരു അച്ഛന്റെ കര്‍ക്കശമായ താക്കീത് നല്‍കിയ ശേഷമാണ് തുഞ്ചന്‍പറമ്പിലെ കാഞ്ഞിര മരത്തില്‍ എഴുത്തച്ഛന്റെ ശാരിക വിശ്രമിച്ചത് .ആ  നാവുതന്നെയായിരുന്നല്ലോ  ശാരിക പൈതലും .ശാരികയുടെ നാവിന്‍ തുമ്പില്‍ രാമനാമം തുളസീദളപവിത്രതയോടെ എഴുത്തച്ഛന്‍ പാടിച്ചത് പരമപാവനമായ ഒരു അനുഷ്ട്ടാനത്തിന്റെ തുടക്കത്തിനു  കാലത്തെയും  ജനത്തെയും സജ്ജമാക്കുവാന്‍ വേണ്ടിയായിരുന്നു .

ത്യാഗത്തിലൂടെയും കര്‍മ്മഗുണത്തിലൂടെയും മനുഷ്യന്  എങ്ങനെ ഈശ്വരനാകാം എന്ന ചോദ്യത്തിന്  രാമായണത്തിലൂടെ ആചാര്യന്‍ ഉത്തരം നല്‍കുന്നു.

"രാമനെ നിത്യം ദശരഥനെന്നുള്ളി
ലാമോദമോടെ നിരൂപിച്ചു കൊള്ളണം
എന്നെ  ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ "

എന്ന സുമിത്രാ വചനത്തില്‍ അപൂര്‍വമായ പിതൃ പുത്ര പാരസ്പര്യമുണ്ട് .ആത്മബന്ധങ്ങളും രക്തബന്ധങ്ങളും മൂല്യങ്ങളും നശിച്ചുപോകാത്ത ഒരു കാലത്താണ് ഇത്രയും കരുത്താര്‍ന്ന ഒരു വംശ വൃക്ഷത്തിന് എഴുത്തച്ഛന്‍ നനവും നിനവും നല്കിയതെന്നും ഓര്‍മ്മിക്കുക.ഇത് ഒരു പിതാവിന്റെ മുന്നറിയിപ്പുകൂടിയാകുന്നു..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക