Image

നൗഷാദിക്കാ...ഉമ്മകള്‍ (സന്ദീപ് ദാസ്)

Published on 11 August, 2019
നൗഷാദിക്കാ...ഉമ്മകള്‍ (സന്ദീപ് ദാസ്)
നൗഷാദ് എന്ന വഴിയോര കച്ചവടക്കാരനാണ് ഇപ്പോള്‍ നമ്മുടെ ഹീറോ.തന്റെ കടയില്‍ വില്‍പനയ്ക്കുവേണ്ടി വാങ്ങിവെച്ചിരുന്ന വസ്ത്രങ്ങള്‍ മുഴുവന്‍ അദ്ദേഹം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സംഭാവന ചെയ്തു ! വലിയ ചാക്കുകളില്‍ നിറച്ചാണ് വസ്ത്രങ്ങള്‍ കൊണ്ടുപോയത് ! ഇത് ഭീമമായ നഷ്ടം വരുത്തിവെയ്ക്കില്ലേ എന്ന ചോദ്യത്തോട് നൗഷാദ് പ്രതികരിച്ചത് ഇപ്രകാരമാണ്

''നമ്മള്‍ ഈ ഭൂമിയില്‍ വരുമ്പോള്‍ ഒന്നും കൊണ്ടുവരുന്നില്ല.പോവുമ്പോള്‍ ഒന്നും കൊണ്ടുപോവുകയുമില്ല....''

ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എത്ര പേര്‍ക്ക് കഴിയും!?

ധനികര്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി ഇതിനെ താരതമ്യം ചെയ്യാനാവില്ല.ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന ഒരു മനുഷ്യനാണ് തന്റെ സമ്പാദ്യം മുഴുവനും വാരിക്കൊടുത്തത് !

സംഭവത്തിന്റെ വീഡിയോ കണ്ടവര്‍ക്കറിയാം.''മതി'' എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞിട്ടും നൗഷാദ് വസ്ത്രങ്ങള്‍ ചാക്കില്‍ നിറച്ചുകൊണ്ടിരുന്നു ! എന്തൊരു ആവേശമായിരുന്നു ആ പാവത്തിന് !സൗജന്യമായി കിട്ടിയ സാധനങ്ങള്‍ പോലും മറ്റൊരാള്‍ക്ക് കൊടുക്കാത്ത മനുഷ്യരൊക്കെ അത് കണ്ട് അന്തംവിട്ടിട്ടുണ്ടാവണം !

മാസം ഒരു ലക്ഷം രൂപയോളം ശമ്പളമുണ്ടായിട്ടും ഒരു രൂപ പോലും ദുരിതാശ്വാസനിധിയിലേക്ക് നല്‍കാത്ത ആളുകളെ എനിക്കറിയാം.

നാടിനുവേണ്ടി ചില്ലിക്കാശുപോലും ചെലവാക്കാത്ത വന്‍കിട ബിസിനസ്സുകാരെയും പരിചയമുണ്ട്.

തങ്ങളുടെ കൈവശമുള്ള പഴയ സാധനങ്ങളെല്ലാം കൊണ്ടുചെന്ന് തള്ളാനുള്ള കേന്ദ്രങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ എന്ന് വിശ്വസിക്കുന്നവരുമുണ്ട്...

അവര്‍ക്കിടയിലാണ് നൗഷാദും ജീവിക്കുന്നത്.െ്രെപസ് ടാഗ് പോലും കളയാത്ത ഡ്രെസ്സുകളാണ് അദ്ദേഹം നല്‍കിയത് !

പ്രളയം മൂലം കഷ്ടപ്പെടുന്ന സാധുക്കളെ സാമ്പത്തികമായി സഹായിക്കരുതെന്ന് ആഹ്വാനം ചെയ്യുന്ന പല വിഷജന്തുക്കളെയും നിങ്ങള്‍ ഇതിനോടകം കണ്ടുകാണും.അത്തരക്കാരുടെ ജന്മശത്രുക്കളാണ് മുസ്ലീങ്ങള്‍.

ഇസ്ലാം മതവിശ്വാസികളെ കൂട്ടത്തോടെ പാക്കിസ്ഥാനിലേക്ക് അയക്കേണ്ടതാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്.ചാനലുകളില്‍ മുസ്ലിം അവതാരകരെ കാണുമ്പോള്‍ കണ്ണും ചെവിയും ഒക്കെ പൊത്തുന്നത് അത്തരക്കാരാണ്.മുസ്ലീങ്ങളുടെ ഇവിടത്തെ വാസം ആരുടെയൊക്കെയോ ഔദാര്യമാണെന്ന് ധരിച്ചുവെച്ചിരിക്കുന്ന വിവരദോഷികള്‍ !

ഏതെങ്കിലുമൊരു വിഡ്ഢി ഐ.എസില്‍ ചേര്‍ന്നാല്‍ അതിന്റെ പേരില്‍ മൊത്തം മുസ്ലിം സമുദായത്തെയും അധിക്ഷേപിക്കും.ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ 'ജിഹാദി' എന്ന് വിളിക്കും.യുദ്ധം വരുമ്പോള്‍ മുസ്ലിം നാമധാരികളുടെയെല്ലാം ദേശസ്‌നേഹം അളന്ന് മാര്‍ക്കിടും.അവര്‍ പ്രാകൃതരാണെന്ന് ആരോപിക്കും.മുസ്ലീങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് വെള്ളം കയറുമ്പോള്‍ ഊറിച്ചിരിക്കും !

അത്തരം വര്‍ഗീയവാദികള്‍ ഇവിടെ ഉള്ളിടത്തോളം കാലം 'നൗഷാദ് ' എന്ന പേര് ഉറക്കെത്തന്നെ പറയണം.ആ മനുഷ്യന്‍ ഒരു മുസല്‍മാനാണ്.ദൈവവിശ്വാസിയാണ്.പക്ഷേ അദ്ദേഹം വസ്ത്രങ്ങള്‍ കൊടുത്തുവിട്ടിരിക്കുന്നത് മുസ്ലീങ്ങള്‍ക്കുവേണ്ടി മാത്രമല്ല.ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഉപയോഗിക്കാം അവ.ആ വികാരമൊക്കെ മതഭ്രാന്തന്‍മാര്‍ക്ക് മനസ്സിലാവുമോ!?

നൗഷാദ് മാത്രമല്ല,കഴിഞ്ഞ പ്രളയത്തിന്റെ സമയത്ത് സ്ത്രീകള്‍ക്ക് ബോട്ടില്‍ക്കയറാന്‍ തന്റെ മുതുക് കുനിച്ചുകൊടുത്ത ജൈസലും ഒരു മുസല്‍മാനായിരുന്നു.അവരോട് ദേശസ്‌നേഹം തെളിയിക്കാന്‍ നിരന്തരം ആവശ്യപ്പെടുന്ന ഏര്‍പ്പാട് ഇനിയെങ്കിലും അവസാനിപ്പിച്ചുകൂടേ?

നൗഷാദിന്റെ കവിളില്‍ ചുംബിച്ച നടന്‍ രാജേഷ് ശര്‍മ്മയോട് അസൂയ തോന്നുന്നു.ഈ മനുഷ്യനെ ചേര്‍ത്തുനിര്‍ത്തി ഒരുമ്മ കൊടുക്കാന്‍ ഇപ്പോള്‍ ആരാണ് മോഹിക്കാത്തത്!?

നൗഷാദിക്കാ...ഉമ്മകള്‍...



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക