Image

ഹീര ഗ്രൂപ്പിന്‍െറ 300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published on 16 August, 2019
ഹീര ഗ്രൂപ്പിന്‍െറ 300 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: നിക്ഷേപ തട്ടിപ്പു കേസില്‍ തെലങ്കാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹീര ഗ്രൂപ് ഓഫ് കമ്പനീസിന്‍െറ 300 കോടി രൂപയുടെ സ്വത്തുക്കള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) കണ്ടുകെട്ടി.  കേരളം ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ബഹുതല മാര്‍ക്കറ്റിങ് ഗ്രൂപ്പാണ് കോടികളുടെ തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിച്ചത്. കേസില്‍ കമ്പനിയുടെ പ്രമോട്ടറായ നൗഹിറ ശൈഖിനെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തില്‍ കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. കോടികളുടെ നിക്ഷേപവുമായാണ് ഇവര്‍ മുങ്ങിയത്.

തെലങ്കാന, കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ 277.29 കോടിയുടെ 99 സ്വത്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. കൃഷിഭൂമി, വാണിജ്യ പ്ലോട്ടുകള്‍, കെട്ടിടങ്ങള്‍, കോംപ്ലക്‌സുകള്‍ എന്നിവയും 22.69 കോടിയുടെ ബാങ്ക് അക്കൗണ്ടും ഇതില്‍ ഉള്‍പ്പെടും. വന്‍ ലാഭവിഹിതം വാഗ്ദാനം ചെയ്താണ് ഹീര ഗ്രൂപ് നിക്ഷേപം സ്വീകരിച്ചത്. തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അടിസ്ഥാനമാക്കിയാണ് ഇ.ഡി നടപടി.

രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ 1,72,000 നിക്ഷേപകരില്‍നിന്ന് 5600 കോടി രൂപ കമ്പനി സമാഹരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സി കണക്കാക്കുന്നത്. ഹീര ഗ്രൂപ്പിന്‍െറ പേരില്‍ 24 സ്ഥാപനങ്ങളും വിവിധ ബാങ്കുകളിലായി 182 അക്കൗണ്ടുകളും നൗഹിറ ശൈഖ് തുടങ്ങിയിരുന്നു. നിക്ഷേപം സ്വീകരിക്കാന്‍ യു.എ.ഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലും ബാങ്ക് അക്കൗണ്ട് തുടങ്ങി. എന്നാല്‍, ആര്‍.ബി.ഐ നിയമം പാലിച്ചായിരുന്നില്ല ഇത്. ഹീര ഗ്രൂപ് സ്വര്‍ണ, ഭക്ഷ്യ, ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയത് ലാഭം പ്രതീക്ഷിച്ചായിരുന്നില്ലെന്നും പുതിയ ഇരകളെ ആകര്‍ഷിക്കാനായിരുന്നുവെന്നും ഇ.ഡി വ്യക്തമാക്കി. നിക്ഷേപങ്ങള്‍ നൗഹിറ ശൈഖ് തന്‍െറയും കുടുംബാംഗങ്ങളുടെയും വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുകയും സ്വത്തുക്കള്‍ വാരിക്കൂട്ടുകയുമായിരുന്നുവെന്നും ഇ.ഡി കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക