Image

കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം - 7: കാരൂര്‍ സോമന്‍)

Published on 18 August, 2019
കന്യാസ്ത്രീ കാര്‍മേല്‍ (നോവല്‍ അദ്ധ്യായം - 7: കാരൂര്‍ സോമന്‍)
തീരത്തണയും തിരമാലകള്‍

മുകളിലെ നിലയില്‍ നിന്നും താഴേയ്ക്ക് വന്ന സിസ്റ്റര്‍ കാര്‍മേലിനെ അവന്‍ സംശയത്തോടെ സൂക്ഷിച്ചു നോക്കി. അവിഹിതമായ എന്തോ ഈ ഹോട്ടലില്‍ നടക്കുന്നുണ്ട്. കാണാന്‍ അഴകുള്ള ഒരു പെണ്‍കുട്ടി ഒപ്പമുണ്ട്. അവളുടെ മുഖത്ത് പരിഭ്രാന്തി ദൃശ്യമായിരുന്നു. ആ വെളുത്ത സുന്ദരി ഒരു വേശ്യയാണോ? മുടിയുടെ ഒരു ഭാഗം മുഖത്ത് പാറിക്കിടക്കുന്നു. ഒറ്റനോട്ടത്തില്‍ അവള്‍ ഇന്ത്യക്കാരിയോ പാകിസ്ഥാനിയോ എന്നു തോന്നുന്നു. സിസ്റ്റര്‍ കാര്‍മേല്‍ ഞങ്ങളെ കണ്ടിട്ടില്ല. ഇറങ്ങി വരുന്നതിന് അഭിമുഖമായിരിക്കുന്നത് ഇവിടുത്തുകാരാണ്. അവരുടെ മുന്നില്‍ വൈന്‍ കുപ്പികളും ഗ്ലാസ്സും ഭക്ഷണവും ഉണ്ട്. മറ്റൊരു മേശക്കടുത്ത് പ്രണയചുംബനങ്ങളുടെ ലീലാവിലാസമാണ്കണ്ടത്. അപരിചിതമായ സ്ഥലത്ത് മനസാകെ അലഞ്ഞുതിരിഞ്ഞു. 
സിസ്റ്റര്‍ കാര്‍മലും സ്ത്രീയുംകൂടി മേശക്കരുകിലൂടെ കടന്നുപോയി. സുന്ദരിയായ മദാമ്മ ഒരു കുട്ടിയെപ്പോലെയാണ് സായിപ്പിന്റെ ചുണ്ടിലും കവിളിലും ചുംബിക്കുന്നത്. ഇത് ഹോട്ടലോ അതോ ചുംബന കൂടാരമോ?  ഇതൊക്കെ കണ്ട് മനവും തലയും കറങ്ങിയിട്ട് യാതൊരു കാര്യവുമില്ല. കേരളത്തിലെ ഒരു ഹോട്ടലില്‍ ഇങ്ങനെ ഒരു രംഗമുണ്ടായാല്‍ ആ ഹോട്ടല്‍ മതവാദികള്‍, എന്നന്നേക്കുമായി അടക്കുമെന്നുറപ്പാണ്. ഇവരുടെ സ്‌നേഹാര്‍ദ്രമായ ചുംബനത്തെ ആര്‍ക്കാണ് കുറ്റപ്പെടുത്താനാവുക. ഒരു പുരുഷന്‍ ഒരു സ്ത്രീയ ചുംബിക്കുന്നതില്‍ മറ്റുള്ളവര്‍ക്ക് അസ്സഹനീയമായ പ്രയാസങ്ങള്‍ വരുത്തിയിട്ട് കാര്യമില്ല. ഹോട്ടലിലായാലും വഴിയിലായാലും അതിന്റെ വൈകാരികഭാവത്തെയാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീപുരുഷന്മാര്‍ രഹസ്യങ്ങളെ ഒരു മൂടുപടമാക്കുന്നതുപോലെ ഓരോരോ സംസ്കാരത്തിനും ഒരു മൂടുപടമില്ലേ?

മെര്‍ളിന്‍ ഭക്ഷണംവാങ്ങി വന്നു, അവനോട് കഴിക്കാന്‍ ആവശ്യപ്പെട്ടു. ആ വലിയ ഹാളിനുള്ളില്‍ വീഞ്ഞിന്റെയും പുഴുങ്ങിയ ഉരുളന്‍കിഴങ്ങിന്റെയും കോഴിയിറച്ചി വേവിച്ചതിന്റെയും വല്ലാത്തൊരു ഗന്ധം തളം കെട്ടിനിന്നു. ആളുകള്‍ അകത്തേക്കു വരികയും പുറത്തേക്ക് പോകുകയും ചെയ്തു. ചില സ്ത്രീപുരുഷന്മാര്‍ പരസ്പരം തലോടിയാണ് ഇരുന്നത്. മുമ്പ് ചുംബിച്ചവര്‍ ഇടവേളകളില്‍ ചുംബിക്കുന്നത് അവന്‍ ഒളിഞ്ഞുനോക്കി. മനസ്സില്‍ ഒരു കുറ്റബോധം തോന്നി. താന്‍ എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത്.

എന്തായാലും അതൊരു നല്ല ശീലമല്ല. എത്രയോ മാന്യന്മാര്‍ അതിനുള്ളിലുണ്ട്. ആരുംതന്നെ അത് ഗൗനിക്കുന്നില്ല. ഒരുപക്ഷെ ഈ ചുടുചുംബനം അവര്‍ക്ക് കരുത്തു നല്കുന്നുണ്ടായിരിക്കാം. അതിനോട് നീരസവും അസഹിഷ്ണുതയും ആരും കാണിക്കുന്നില്ല.  മുകളിലേക്ക് ഒരു യുവാവും യുവതിയും കടന്നുപോകുന്നത് അവന്‍ കണ്ടു. മുകളിലെ നില രഹസ്യങ്ങളുടെ കൂടാരമായി അവന് തോന്നി. എന്തിന് വേണ്ടിയാണവര്‍ മുകളിലേക്ക് പോകുന്നത്? മുകളിലെ മുറിയില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ആകാം. അങ്ങനെയെങ്കില്‍ സിസ്റ്റര്‍ കാര്‍മേല്‍ ഒരു യുവതിയുമായി ഇറങ്ങിപ്പോയത് എന്തിനാണ്? അവരുടെ കെയര്‍ഹോമിലെ അന്തേവാസിയാക്കാനാകില്ലേ? അടുത്തുള്ളവരൊക്കെ വൈനും ബിയറും ഗ്ലാസില്‍ പകര്‍ന്നു. കുടിയും തീറ്റയുമായി സമയം ചിലവഴിക്കുന്നു. എല്ലാം ഒരു സ്വപ്നം പോലെ ജാക്കി കണ്ടിരുന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മെര്‍ളിന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അടുത്തിരിക്കുന്ന ചിലര്‍ മൊബൈലില്‍ സംസാരിക്കുന്നുണ്ട്. അവിടെ ഇരുന്നപ്പോള്‍ ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. സ്ത്രീകള്‍ അവരുടെ ചുണ്ടിലും കവിളത്തും ക്രീമുകളും പൗഡറുമുപയോഗിച്ചുള്ള അധികം മിനുക്കുപണികള്‍ ചെയ്യുകയോ കാതിലോ കഴുത്തിലോ വില കൂടിയ ആഭരണങ്ങള്‍ അണിയുകയോ ചെയ്തിട്ടില്ല.

അത് അറിവാണോ അറിവില്ലായ്മയാണോ. ഒരു വ്യക്തിയുടെ സൗന്ദര്യം കുടികൊള്ളുന്നത് കറുപ്പിലോ വെളുപ്പിലോ സൗന്ദര്യത്തിലോ അല്ല. സ്വഭാവത്തില്‍ മാത്രമാണ്.  വെളുത്ത നിറം എന്നാല്‍ പാലിന്റെ നിറമല്ലേ? സ്വയം സംതൃപ്തിയടയാന്‍ വെളുമ്പന്‍ എന്നറിയപ്പെടുന്നു. അടുത്ത മേശയില്‍  ബിയര്‍ കുടിച്ചുകൊണ്ടിരുന്ന കറുമ്പനെ ഒരു നിമിഷം നോക്കി. അയാള്‍ കറുത്തവംശജനാണ്. ഓരോ രാജ്യക്കാര്‍ക്കും ഓരോ നിറങ്ങള്‍.  പുറത്തിറങ്ങി ഹോട്ടലിന്റെ പേരു നോക്കി. ബാഗ് ഡോഗ്. ആ പേര് വായിച്ച് തെല്ലൊന്ന് വിസ്മയിച്ചു. ഹോട്ടലിന് നായുടെ പേരോ?

അവര്‍ തിരികെ പോരാനായി കാറില്‍ കയറി. മെര്‍ളിന്റെ ചിലപ്പോഴുള്ള നോട്ടം കണ്ടാല്‍ ആ നോട്ടത്തില്‍ എന്തോ ഒളിഞ്ഞിരിക്കുന്നതായിതോന്നും. ആ നോട്ടത്തിലെന്താണെന്ന് ചിലപ്പോഴൊന്നും മനസിലായെന്നു വരില്ല.  ചിലപ്പോഴത് ആത്മാര്‍ത്ഥസ്‌നേഹം ഉള്ളതുകൊണ്ടായിക്കൂടെ? മലയാളിയിലെ ഒളിഞ്ഞുനോട്ടംപോലെ മറ്റൊരു അസുഖമാണല്ലോ സംശയത്തോടെ മറ്റുള്ളവരെ കാണുക. കൂടുതലും അത് കണ്ടുവരുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലാണ് എന്നാണ് വായിച്ചിട്ടുളളത്. ഇന്നത്തെ വിവാഹമോചനവും ആ അസുഖത്തില്‍പെടുന്നതല്ലേ? ഒരാള്‍ അല്പം സ്‌നേഹം കാണിച്ചാല്‍, ഒന്നു ചിരിച്ചാല്‍, അടുത്തിടപഴകിയാല്‍, ഒരു സഹായം ആവശ്യപ്പെട്ടാല്‍, സ്വകാര്യമായി സംസാരിച്ചാല്‍ അതിനെയെല്ലാം സംശയരോഗത്തിന് വിധേയമാക്കണോ? അത് അപകടമെന്ന് മണത്തറിയാന്‍ അറിവുള്ളവര്‍ക്കറിയാം. സ്‌നേഹത്തിന് അര്‍ഹതയുള്ളത് പെറ്റമ്മയെന്ന് പിഞ്ചുകുഞ്ഞിന് അറിയാവുന്നതുപോലെയാണ് ആത്മാര്‍ത്ഥതയുള്ള ബന്ധങ്ങള്‍ . ഈ വിശ്വാസ്യത ഇല്ലാത്തവരിലാണ് സംശയരോഗമുള്ളത്. വെറുതെ മെര്‍ളിനെ സംശയിക്കരുത്. അവളുടെ പുഞ്ചിരിയില്‍ എത്രയോ പൂക്കളാണ് വിരിയുന്നത്.
അനാവശ്യമായി ഒരു പ്രവൃത്തിയും അവള്‍ ചെയ്തിട്ടില്ല. അവളുടെ നോട്ടവും പുഞ്ചിരിയും അസ്വസ്ഥനാക്കുന്നുവെങ്കില്‍ എത്രയുംവേഗം അവിടെനിന്നു മാറുകയാണ് വേണ്ടത്.  മനസ് വെറുതെ മെര്‍ളിനില്‍ കുരുങ്ങി കിടക്കുന്നതിന്റെ പ്രധാന കാരണം അവളും ലൈംഗികപീഡനത്തിന് ഇരയായതുകൊണ്ടല്ലേ? സിസ്റ്റര്‍ കാര്‍മേല്‍ വേശ്യകള്‍ക്ക് നല്കിയിട്ടുള്ള സ്‌നേഹവും സന്തോഷവും പുഞ്ചിരിയും പ്രാര്‍ത്ഥനയും മുറിവേറ്റ അവരുടെ മനസിന് സൗഖ്യം നേടിക്കൊടുത്തു കഴിഞ്ഞിരിക്കുന്നു. ഇനിയും ആ പാപത്തിലേക്ക് പോയാല്‍ ആ മുറിവ് സുഖപ്പെടുത്താനാവില്ലെന്ന് അവര്‍ക്കറിയാം.
അതുകൊണ്ട് അവരെ സംശയദൃഷ്ടിയോടെ നോക്കരുത്. ഇന്നവര്‍ ഭാവിയുടെ സംരക്ഷകരാണ്. പുറത്ത് കാറ്റിലാടുന്ന പച്ചിലകളെപ്പോലെ അവരും കാറ്റിലാടി ആനന്ദിക്കട്ടെ.

കാറിന്റെ ജനാലയിലൂടെ ഒഴുകിയൊഴുകി പോകുന്ന കാറുകള്‍ കാണാന്‍ നല്ല ഭംഗി തോന്നിയെങ്കിലും മെര്‍ളിന്‍ എന്ന സുന്ദരി മനസ്സാകെ സഞ്ചരിക്കുന്നു. കയ്പും മധുരവും നിറഞ്ഞ ഒരു കൂട്ടമാണ് കെയര്‍ഹോമിലുള്ളതെന്നറിയാം. അവരുടെ ജീവിതം ശ്മശാനഭൂമിയാണ് എന്ന് തിരിച്ചറിഞ്ഞത് ഇന്നുള്ള ജീവനുള്ള ജീവിതം അനുഭവിക്കുന്നതുകൊണ്ടാണ്. അതിനാലവര്‍ കണ്ണുതുറന്നു നോക്കുന്നു. മനസ് നിറയെ ചിരിക്കുന്നു. സ്‌നേഹിക്കുന്നു. ജീവിക്കാന്‍ മറ്റൊരിടമില്ലാത്ത പാവങ്ങള്‍ ഇവിടെ ജീവിച്ച് മരിക്കട്ടെ. മെര്‍ളിന്റെ പുഞ്ചിരി, സ്‌നേഹം, കരസ്പര്‍ശമൊക്കെ ഒരു സഹോദരിയൂടേതായി കണ്ടൂടെ?

അവര്‍ കെയര്‍ ഹോമിലെത്തി. മെര്‍ളിനോട് നന്ദി പറഞ്ഞിട്ടവന്‍ പോയി. അവള്‍ പുഞ്ചിരിച്ചുകൊണ്ട് അവനെ നോക്കി.
അവന് ഒന്നും മനസ്സിലായില്ല. മുറിയിലെത്തി ആദ്യം വിളിച്ചത് അച്ഛനേയും അമ്മയേയുമാണ്. നാട്ടില്‍ പലരും തന്നെ അന്വേഷിക്കുന്നുവെന്നും സൂഷ്മതയോടെ ജീവിക്കണമെന്ന് അവര്‍ അവനെ ഉപദേശിച്ചു. പിന്നെ ഷാരോണെ വിളിച്ചു. ബെല്‍ കേട്ടെങ്കിലും എടുക്കുന്നില്ല. ക്ലാസ് മുറിയിലാണോ. സന്ദേഹത്തോടെ മൊബൈലിലേക്ക് നോക്കി.
പെട്ടെന്ന് ഒരു കാലൊച്ച കേട്ടവന്‍ തിരിഞ്ഞു നോക്കി. മുറിയുടെ കതക് പൂര്‍ണ്ണമായും അടച്ചിരുന്നില്ല. സിസ്റ്റര്‍ കാര്‍മേലും കൂടെ ഉണ്ടായിരുന്ന സുന്ദരിയായ യുവതിയും മുന്നോട്ടു നടക്കുന്നു. അവന്‍ ഓടിച്ചെന്ന് ആവേശത്തോടെ നോക്കി. അവര്‍ അടുത്തുള്ള മുറിയിലേക്ക് പ്രവേശിച്ചു. അവന്‍ വീണ്ടും നാട്ടിലുള്ള കൂട്ടുകാരെ വിളിച്ചു സംസാരിച്ചു.

സിസ്റ്റര്‍ കാര്‍മേല്‍ പുതിയ അന്തേവാസി ഫാത്തിമയെ മെഡിക്കല്‍ ചെക്കപ്പിനായി മുറിയില്‍ കൊണ്ടുവന്നതാണ്. ചികിത്സാമുറിക്കുള്ളില്‍ രോഗികളെ കിടത്താന്‍ രണ്ട് ബെഡ്ഡുകളും മറ്റ് ആധുനിക സജ്ജീകരണങ്ങളുമുണ്ട്. അവളെ ബെഡ്ഡില്‍ കിടത്തിയിട്ട് ഡോക്ടരായ സിസ്റ്റര്‍ കാര്‍മേല്‍ സ്റ്റെതസ്‌കോപ്പ് അവളുടെ നെഞ്ചത്ത് വച്ച് നോക്കിക്കൊണ്ടിരിക്കെ കന്യാസ്ത്രീകളായ മറ്റു രണ്ട് ഡോക്ടര്‍മാര്‍ അവിടേക്ക് വന്നു. മെര്‍ളിന്റെ കൈവശം ചെറിയൊരു കമ്പ്യൂട്ടറുമുണ്ട്.

സിസ്റ്റര്‍ നോറിനാണ് കൂടെയുള്ളത്. നോറിന്‍ ഈ സ്ഥാപനത്തിന്റെ മേലധികാരിയാണ്. പ്രായം അറുപത്തിയഞ്ചായി. അവളുടെ ചെക്കപ്പ് കഴിഞ്ഞ് എണീറ്റിരിക്കാന്‍ ആവശ്യപ്പെട്ടു. കറുത്ത ജീന്‍സും ടോപ്പും ധരിച്ച ഫാത്തിമയുടെ ശരീരത്തുനിന്നും പെര്‍ഫ്യൂമിന്റെ സുഗന്ധം അവിടെ തങ്ങി നിന്നു. വില കൂടിയ ചെരുപ്പാണവള്‍ ധരിച്ചിരിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ശരീരത്ത് സുഗന്ധം വമിക്കുന്ന വസ്ത്രങ്ങളാണ് അവള്‍ക്കുള്ളത്. മാംസളമായ ശരീരപ്രകൃതി അവളെ കാമാവൃത്തിയിലേക്ക് നയിച്ചതായിട്ടാണ് സിസ്റ്റര്‍ നോറിന് തോന്നിയത്. കാമസുന്ദരികളായ യുവതികളുടെ ജീവിതം ചെളിക്കുണ്ടില്‍ പുതഞ്ഞു പോകുന്നതില്‍ സിസ്റ്റര്‍ കാമിലയും സിറ്റര്‍ നോറിനും ദുഃഖത്തോടെയാണ് കാണുന്നത്.

അവളുടെ ശരീരത്തിലെ അഴുക്കുകള്‍ കഴുകി വെടിപ്പാക്കണം. സിസ്റ്റര്‍ നോറിന്‍ മെര്‍ളിനോട് നാളെത്തന്നെ എയിഡ്‌സ് ടെസ്റ്റും ചെയ്യണമെന്ന് പറഞ്ഞു. ആംഗ്യഭാഷയില്‍ മെര്‍ളിന്‍ സമ്മതിച്ചു. അവളാണ് അവരെ ആശുപത്രിയില്‍ കൊണ്ടുപോകുന്നത്.  അവര്‍ പറയുന്നത് കമ്പ്യൂട്ടറിലാക്കാന്‍ മെര്‍ളിനും തയ്യാറായി.
ഇംഗ്ലീഷിലുള്ള നോറിന്റെ ഓരോ ചോദ്യങ്ങള്‍ക്കും ഫാത്തിമ തുറന്ന മനസ്സോടെ ഉത്തരം നല്കിക്കൊണ്ടിരുന്നു. അവള്‍ പറയുന്നതെല്ലാം അനുകമ്പയോടെയാണ് അവര്‍ കേട്ടിരുന്നത്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള കുടുംബമാണ് അവളുടേത്. അവള്‍ ജനിച്ചതും വളര്‍ന്നതും ബ്രിട്ടീഷ് മണ്ണിലാണ്.

ചെറുപ്പത്തില്‍തന്നെ തന്റെ കുടുംബത്തിലെ ചിലരില്‍ നിന്ന് ലൈംഗിക പീഡനം ഏല്‌ക്കേണ്ടി വന്നു. അതെ അനുഭവമുള്ള മെര്‍ളിനെ ഒരു നിമിഷം സിസ്റ്റര്‍ കാര്‍മേല്‍ നോക്കി. ഇങ്ങനെ എത്രയോ പെണ്‍കുട്ടികളാണ് അവരവരുടെ കുടുംബങ്ങളില്‍ നിന്ന് പീഡനം ഏല്‌ക്കേണ്ടി വന്നിട്ടുള്ളത്. അവള്‍ ജന്മംകൊണ്ട് മുസ്ലീമാണെങ്കിലും ഇന്നുവരെ നിസ്കരിക്കുവാനോ പള്ളിയിലോ പോയിട്ടില്ല.
""എന്തുകൊണ്ടാണ് അള്ളാഹുവിനെ നീ അകറ്റിയത്?'' സിസ്റ്റര്‍ കാര്‍മേല്‍ ചോദിച്ചു.
""ഈ അവസ്ഥയില്‍ എന്നെ എത്തിച്ചതിനുള്ള ഉത്തരവാദിത്വം അള്ളാഹുവിനില്ലേ'' അവള്‍ ശബ്ദമുയര്‍ത്തി ചോദിച്ചു.

"" ഏത് മതവിശ്വാസിയായാലും അവര്‍ക്കാവശ്യം സുരക്ഷിതത്വവും സന്തോഷവുമുള്ള ഒരു ജീവിതമല്ലെ?.   എന്നെപ്പോലുള്ള പെണ്‍കുട്ടികള്‍ക്ക് എന്ത് സുരക്ഷിതത്വമാണ് വീട്ടിലുള്ളത്. എന്റെ പിതാവും മറ്റു ബന്ധുക്കളും നിസ്കരിക്കാന്‍ പോകുന്നവരാണ്. എന്നോട് അന്യായം ചെയ്തിട്ട് അവര്‍ക്കെങ്ങിനെ നിസ്കരിക്കുവാന്‍ കഴിയുന്നു? ഇവരെപ്പോലുള്ളവരെ ഞാന്‍ അനുകരിക്കണോ? അങ്ങിനെ ചെറുപ്പത്തിലെ അള്ളാഹുവിലെ വിശ്വാസം എനിക്കു നഷ്ടപ്പെട്ടു.''

അവളുടെ വാദങ്ങളെ നിക്ഷേധിക്കാന്‍ അവരാരും തയ്യാറായില്ല. അവളുടെ കണ്ണുകളില്‍ കനലുകള്‍ എരിയുന്നുണ്ട്. അത് ജീവിതത്തോടുള്ള വെറുപ്പല്ല. നിലവിലെ വ്യവസ്ഥിതികളോടുള്ള വെറുപ്പാണ്. അവരെനയിക്കുന്നവരൊക്കെ സമ്പത്തിന്റെയും പ്രശസ്തിയുടെയും നടുവില്‍ ജീവിക്കുന്നവരല്ലേ. അവരുടെ ഉദ്ദേശശുദ്ധി ഞാന്‍ പറയാതെ സിസ്റ്റര്‍ക്ക് അറിയാവുന്നതല്ലേ. എന്നു കരുതി സിസ്റ്ററെ പോലുള്ള സന്യാസസമൂഹത്തെയോ സെന്റ് ഫ്രാന്‍സിസിനെയോ ആ ഗണത്തില്‍ പെടുത്തിയിട്ടില്ല.
""നിങ്ങള്‍ അള്ളാഹുവിന് വേണ്ടി മാത്രം ജീവിക്കുന്നവരാണ്. അതാണ് യഥാര്‍ത്ഥ സ്‌നേഹവും കരുതലും.''

 വീണ്ടും സിസ്റ്റര്‍ നോറിന്‍ ചോദിച്ചു ""നീ ഈ വഴിയില്‍ എങ്ങിനെ വന്നു. ''
അവള്‍ സിസ്റ്ററെ നോക്കി പറഞ്ഞു ""സ്കൂളില്‍ പഠിക്കുന്ന കാലത്തും എന്റെ സഹപാഠികളുമായി ഞാന്‍ വേഴ്ച നടത്തി. എന്നെപ്പോലെ പല സഹപാഠികളും അവരുടെ ഇഷ്ടത്തിന് പലതും ചെയ്തു. അവിടെയും ഞങ്ങളുടെ സുരക്ഷയ്ക്ക് ആരുമില്ല. എല്ലാ സ്വാതന്ത്ര്യം മാത്രം?. മനുഷ്യന് തെറ്റുകള്‍ ചെയ്യാനുള്ള  അവകാശമായി സ്വാതന്ത്ര്യം . തന്റെ മാതാപിതാക്കള്‍ എന്നെ കുറ്റപ്പെടുത്തുമ്പോള്‍ അവരോടും പറയുമായിരുന്നു. എന്റെ സ്വകാര്യതയില്‍ ഇടപെട്ടാല്‍ ഞാന്‍ പോലീസില്‍ വിളിക്കും എന്ന്. അതോടെ അവര്‍ ഭയന്നുമാറും. സൈ്വര്യജീവിതം ഇത്രയും സങ്കീര്‍ണ്ണമാക്കുന്നത് ആരാണ്? എന്നെ വളര്‍ത്തിയ മാതാപിതാക്കളോ? ഞാന്‍ വിശ്വസിച്ച മതമോ? അതോ സാമൂഹിക വ്യവസ്ഥിതിയോ? ഇതിനൊക്കെയുള്ള ഉത്തരം കണ്ടെത്തിയാല്‍ ഒരു പെണ്ണും വേശ്യ ആകില്ല.'' എന്റെ വീട്ടുകാര്‍ എനിക്ക് സന്തോഷം നല്‍കിയില്ല. ഞാന്‍ അവര്‍ക്കൊരു ഭാരമായപ്പോള്‍ വീടുവിട്ടിറങ്ങി. സ്ത്രീകള്‍ക്ക് സുരക്ഷയുള്ള ഈ പട്ടണത്തിലെ സുരക്ഷിതമായ താവളത്തിലേക്ക് ഞാന്‍ പോയി. എന്റെ രാവുകള്‍, വാടക കൊടുക്കാതെ, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി ഞാനൊരു വേശ്യയായി ജീവിച്ചു. വേശ്യാലയങ്ങളില്‍ എല്ലാ രാജ്യത്തുനിന്നുമുള്ള പെണ്‍കുട്ടികളും ഉണ്ട്. ഇറ്റലി, ഇന്ത്യ, കൊറിയ, ജപ്പാന്‍.  എന്നെ കുറെ ഉപയോഗിച്ചത് ഇംഗ്ലീഷുകാരും അമേരിക്കയില്‍ നിന്നുള്ളവരുമാണ്. നല്ല തുകകള്‍ അവര്‍ പ്രതിഫലമായി തരുമായിരുന്നു. അതില്‍ സന്യാസിമാരും ഭരണകര്‍ത്താക്കളും, കവികളും, മാധ്യമാപ്രവര്‍ത്തകരുമുണ്ട്. എന്റെ മുന്നില്‍ ഇതിനായി എത്തിയവരുടെ കണക്ക് എത്രയെന്ന് എനിക്കറിയില്ല.  വെളിച്ചത്തില്‍ ഞാനവര്‍ക്കുമുന്നില്‍ നഗ്നയായി കിടന്നു.  വികാരാവേശത്തില്‍ അലിഞ്ഞു ചേരുമ്പോഴും ഞാനനുഭവിച്ച നീറ്റലും വേദനയും ധാരാളമായിരുന്നു. എന്നെ സ്വന്തമാക്കാന്‍ വന്ന ഒരു എഴുത്തുകാരനില്‍ നിന്ന് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങുമായിരുന്നു. ധാരാളമായി ഞാന്‍ വായിച്ചു. ആ അറിവ് എന്നെ പ്രതീക്ഷയിലേക്ക് നയിച്ചു. അതിലൂടെ നാം വിതയ്ക്കുന്നതേ കൊയ്യൂ എന്ന് ഞാന്‍ പഠിച്ചു. കുറ്റബോധം എന്നെ അലട്ടാന്‍ തുടങ്ങി. അതിന് ഒരു മാറ്റമായി എന്ന് ഞാന്‍ വിചാരിച്ചിരിക്കുമ്പോഴാണ് ഞങ്ങളുടെ വേശ്യാലയത്തില്‍ സിസ്റ്റര്‍ കാര്‍മേലിനെ കാണാനിടയായത്. എത്രയോ പുരുഷന്മാരുടെ വിരലടയാളങ്ങള്‍ എന്റെ ശരീരത്തില്‍ പതിഞ്ഞിട്ടുണ്ട്. അതിലൂടെ ഞാന്‍ എന്ത് നേടി എന്നൊരു ചോദ്യം എന്നെ ചിന്താകുഴപ്പത്തിലാക്കി. എന്റെ ജീവിതം ഞാന്‍ തിരിച്ചു പിടിക്കും എന്നു തീരുമാനിച്ചു.  എന്നെ തേടിയെത്തുന്നവരെ സ്വീകരിക്കാതെ നിരാശരാക്കി മടക്കിയയച്ചു. എന്റെ മനസ് പുതിയൊരു ലോകത്തേക്ക,് സ്വച്ഛന്ദമായ നല്ല വായു കിട്ടുന്നിടത്തേക്ക്  പറന്നു. അവള്‍ക്കു മറുപടിയായി സിസ്റ്റര്‍ കാര്‍മേല്‍ പറഞ്ഞു.

""വേശ്യയുടെ ഭവനം ഒരു നരകമെന്ന് ഇന്ന് നീ തിരിച്ചറിയുന്നത് തന്നെയാണ് നിന്റെ അള്ളാഹു. നിന്റെ കുടുംബത്തില്‍ നിനക്ക് പീഡനമുണ്ടായത് അത് പാപത്തിലേക്ക് ജീവിക്കുവാനുള്ള ഒരു വാതിലല്ലായിരുന്നു. അതിന് വളര്‍ത്തിയ മാതാപിതാക്കളെ മാത്രം കുറ്റപ്പെടുത്തരുത്. നിനക്ക് പീഡനമുണ്ടായത് സ്കൂളില്‍ ടീച്ചറോടോ മാതാപിതാക്കളോടോ പറയാമായിരുന്നു. നീ അതൊന്നും ചെയ്തില്ല.

ഇന്നല്ലേ നീ പവിത്രമായ ജീവിതത്തിന്റെ വില അറിയുന്നത്.  ഫാത്തിമേ! നമ്മള്‍ പോരടിക്കേണ്ടത് എതിര്‍ക്കേണ്ടത് തിന്മകളോടാണ്. അല്ലാതെ ദൈവത്തോടല്ല, വിശ്വാസങ്ങളോടല്ല. നീ മാനസാന്തരപ്പെട്ട് അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് വന്നതാണ് ഞങ്ങളുടെ സന്തോഷം. ഇനിയും പാപത്തിന് അടിമപ്പെടരുത്.'' ഫാത്തിമയുടെ കണ്ണുകളില്‍ സന്തോഷാശ്രുക്കള്‍ തെളിഞ്ഞു. അവള്‍ ആദരവോടെ സിസ്റ്റര്‍ കാര്‍മലിനെ നോക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക