കള്ള ഒപ്പിട്ട് ചതിയില്‍ കുടുക്കി: തുഷാര്‍, കബളിപ്പിക്കല്‍ നിരവധി തവണ: പരാതിക്കാരന്‍
Published on 22 August, 2019
ദുബൈ: പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ കമ്പനിയുടെ ചെക്ക് ലീഫ് മോഷ്ടിച്ച് വ്യാജ ഒപ്പിട്ട് തന്നെ ചതിച്ച് കേസില്‍ കുടുക്കുകയായിരുന്നുവെന്ന് തുഷാര്‍ വെള്ളാപ്പള്ളി. ജാമ്യം ലഭിച്ച് അജ്മാന്‍ നുെഎമിയ പൊലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങവെ മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിക്കാരനെതിരെ ഗുരുതര ആരോപണങ്ങളാണ് തുഷാര്‍ ഉന്നയിച്ചത്.
23ന് തിരിച്ചു പോവണമെന്ന ഉദ്ദേശത്തോടെയാണ് ഈ മാസം 20ന് യു.എ.ഇയില്‍ എത്തിയത്. ഉമ്മുല്‍ഖുവൈനിലുള്ള ഭൂമി വില്‍ക്കുന്നതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു സംഘം താല്‍പര്യം അറിയിച്ചിരുന്നു. അതിനായി ദുബൈ ശൈഖ് സായിദ് റോഡിലെ ഹോട്ടലില്‍ തങ്ങിയ തന്നെ സി.െഎ.ഡി സംഘം എത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് തുഷാര്‍ പറഞ്ഞു.
തന്‍െറ കമ്പനിക്കു േവണ്ടി സബ് കോണ്‍ട്രാക്ട് ജോലി ചെയ്തിരുന്ന ആളാണ് പരാതിക്കാരന്‍. വളരെ കുറഞ്ഞ തുകക്ക് ജോലികള്‍ ചെയ്തിരുന്ന ഇയാള്‍ക്ക് താന്‍ 90 ലക്ഷം ദിര്‍ഹം നല്‍കേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. ഇയാളുടെ അക്കൗണ്ടില്‍ 10 ലക്ഷം ദിര്‍ഹം ഒരിക്കലെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു പോലും സംശയമാണ്. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പില്‍ താല്‍പര്യമില്ലെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വണ്ടിച്ചെക്കു കേസില്‍ ജാമ്യം ലഭിച്ച തുഷാര്‍ വെള്ളാപ്പള്ളി ലുലു ഗ്രൂപ്പ് പ്രതിനിധികള്‍ക്കൊപ്പം
താന്‍ നിരപരാധിയാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാറും മുഖ്യമന്ത്രിയുമെല്ലാം മോചനത്തിനായി ആത്മാര്‍ഥ ശ്രമം നടത്തി. എം.എ. യൂസുഫലിയുടെ ഇടപെടലാണ് ജാമ്യം ലഭിക്കാന്‍ ഏറ്റവും സഹായകരമായതെന്നും തുഷാര്‍ പറഞ്ഞു.
തുഷാര്‍ ഒന്നിലേറെ തവണ കബളിപ്പിച്ചു; നാസില്‍ അബ്ദുല്ല
അജ്മാന്‍: തുഷാര്‍ വെള്ളാപ്പള്ളി ചെയ്ത കൊടും വഞ്ചന മൂലം ജയില്‍ വാസം ഉള്‍പ്പെടെ നിരവധി പ്രതിസന്ധികളാണ് തനിക്ക് നേരിടേണ്ടി വന്നതെന്ന് വണ്ടിചെക്കു കേസിലെ പരാതിക്കാരന്‍ തൃശൂര്‍ പുതിയകാവില്‍ നാസില്‍ അബ്ദുല്ല. ചെക്ക് മോഷ്ടിച്ചതാണ് എന്ന തുഷാറിന്‍െറ വാദം കള്ളമാണ്. ചെക്കു മാത്രമല്ല, ഇതു സംബന്ധിച്ച വ്യക്തമായ കോണ്‍ട്രാക്ടുമുണ്ട്. അതില്‍ ചെക്ക് നമ്പര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.
പത്തു വര്‍ഷം മുന്‍പ് തുഷാറിന്‍െറ ബോയിങ് കോണ്‍ട്രാക്ടിങ് കമ്പനിയുടെ ഉപകരാര്‍ ജോലികള്‍ തന്‍െറ സ്ഥാപനമായ ഹാര്‍മണിയസ് ഏറ്റെടുത്ത് നടത്തിയിരുന്നു. ജോലിക്കായി സാധനം വാങ്ങിയ വകയില്‍ പല സ്ഥാപനങ്ങള്‍ക്കും സ്വന്തം ചെക്ക് നല്‍കിയിരുന്നു. എന്നാല്‍ തുഷാറിന്‍െറ കമ്പനി പണം നല്‍കാതെ വന്നതോടെ ചെക്ക് മടങ്ങി ആറു മാസത്തോളമാണ് തനിക്ക് ജയിലില്‍ കഴിയേണ്ടി വന്നത്. രണ്ടു വര്‍ഷത്തിലേറെയെടുത്തു നിയമനടപടികള്‍ തീര്‍പ്പാക്കാന്‍. വഞ്ചിക്കപ്പെട്ട തന്നെ സഹായിക്കാനോ പ്രതിസന്ധിഘട്ടത്തില്‍ കൂടെ നില്‍ക്കുവാനോ അന്നൊന്നും സര്‍ക്കാറോ സംഘടനകളോ പ്രമുഖ വ്യക്തികളോ മുന്നോട്ടുവന്നിരുന്നില്ലെന്നും നാസില്‍ ചൂണ്ടിക്കാട്ടി. ഏതു വലിയ വലകളും പൊട്ടിക്കാന്‍ കെല്‍പ്പുള്ള വലിയ മീനുകള്‍ക്ക് പല ഭാഗത്തു നിന്നും പിന്തുണ ലഭിച്ചേക്കും.
ജയില്‍ വാസത്തിനു ശേഷം ഒത്തു തീര്‍പ്പിന് തുഷാറിന്‍െറ കമ്പനി മുന്നോട്ടു വന്നിരുന്നു. നല്‍കാനുള്ള തുകയുടെ 10 ശതമാനം നല്‍കാമെന്നായിരുന്നു വ്യവസ്ഥ. അഞ്ചു ശതമാനം പണവും അഞ്ചു ശതമാനം കാഷ് ചെക്കുമാണ് നല്‍കിയത്. എന്നാല്‍ ആ ചെക്കും പണമില്ലാതെ മടങ്ങി. തുഷാറിന്‍െറ കമ്പനിയില്‍ നിന്ന് പണം ലഭിക്കാത്ത നിരവധി കമ്പനികള്‍ വേറെയുമുണ്ട്. അവരില്‍ പലരും വമ്പന്‍മാര്‍ക്കെതിരെ കേസുമായി മുന്നോട്ടുപോവാന്‍ ധൈര്യമില്ലാത്തതു കൊണ്ട് നഷ്ടം സഹിച്ച് ജീവിക്കുകയാണ്. ഒത്തുതീര്‍പ്പിന് താന്‍ ഇനിയും തയ്യാറാണ്. നിയമ നടപടികളുമായി മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്തിനാ തുഷാർ നുണ പറയുന്നത്? അങ്ങനെ കള്ള ഒപ്പിട്ട ചതിയിൽ പെടുത്താൻ ആവുമോ? അങ്ങനെ എങ്കിൽ അത് അവിടെ പോലീസിലും കോടതിയിലും തെളിയിക്ക്. അല്ലാതെ വർഗീയ ചുവയുള്ള പരാമർശം നടത്താതെ
Patt2019-08-23 11:33:14
തവിടും പിണ്ണാക്കും, വോട്ടും നിങ്ങടെ അവകാശം. കോഴിക്കാലും, ആടിന് കാലും ഞങ്ങൾക്ക് . ജീവൻ കൊടുത്തും നിങ്ങടെ അവകാശങ്ങൾ ഞങ്ങൾ സംരക്ഷിക്കും .വേണേ മതി ,വേണേ മതി.(തവിടും പിണ്ണാക്കും മുറക്ക് കിട്ടുന്നില്ലേ? വീണ്ടും എന്തിനാ മുറു മുറുകുന്നത് )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല