Image

പാകിസ്ഥാന്റേതെന്ന് കരുതി വ്യോമസേന ഹെലികോപ്‌ടര്‍ വെടിവച്ചിട്ടു, അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍

Published on 23 August, 2019
പാകിസ്ഥാന്റേതെന്ന് കരുതി വ്യോമസേന ഹെലികോപ്‌ടര്‍ വെടിവച്ചിട്ടു, അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍

ശ്രീനഗര്‍: ഫെബ്രുവരി 27ന് കാശ്മീരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ സംഭവത്തില്‍ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ഇന്ത്യന്‍ വ്യോമസേന നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഒരു ഗ്രൂപ്പ് ക്യാപ്റ്റന്‍, രണ്ട് വിംഗ് കമാന്‍ഡര്‍മാര്‍, രണ്ട് ഫ്ലൈറ്റ് ലെഫ്റ്റനന്റ്മാര്‍ എന്നിവരെയാണ് കുറ്റവാളികളായി കണ്ടെത്തിയത്.


'അഞ്ച് ഉദ്യോഗസ്ഥരെ കുറ്റക്കാരാണെന്ന് കണ്ടെത്തി, തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് വ്യോമസേന ആസ്ഥാനത്തേക്ക് അയച്ചിട്ടുണ്ട്'-സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 27 ന് പാകിസ്ഥാന്‍ വിമാനമാണെന്ന് തെറ്റിദ്ധരിച്ച്‌ വ്യോമസേന ഇന്ത്യന്‍ ഹെലികോപ്റ്ററിനെ വെടിവെച്ചിടുകയായിരുന്നു.


ഫെബ്രുവരി 26 ന് നടന്ന ബാലകോട്ട് വ്യോമാക്രമണത്തെത്തുടര്‍ന്ന് കനത്ത ജാഗ്രത പാലിക്കുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത്. ബഡ്ഗാമിന് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണത്. വിമാനത്തിലുണ്ടായിരുന്ന ആറ് വൈമാനികര്‍ കൊല്ലപ്പെട്ടിരുന്നു.


ഇന്ത്യ​​-പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ ജമ്മു കശ്മീരില്‍ വ്യോമാക്രമണത്തില്‍ ഏര്‍പ്പെട്ട ഏകദേശം അതേ സമയത്താണ് ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത്. കൃത്യമായ വിവരം കൈമാറുന്നതിലും നടപടികള്‍ ഏകോപിപ്പിക്കുന്നതിലും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക