Image

തുഷാറിന്റെ അറസ്റ്റ്; ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി

Published on 24 August, 2019
തുഷാറിന്റെ അറസ്റ്റ്; ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്ന് വെള്ളാപ്പള്ളി
ചേര്‍ത്തല:  ചെക്ക് കേസില്‍ കേരളത്തിലെ എന്‍ ഡി എ കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റിലായ സംഭവത്തില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എന്‍ ഡി പി യോഗം ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ . പി എസ് ശ്രീധരന്‍ പിള്ള കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണെന്നാണ് വെള്ളാപ്പള്ളിയുടെ കുറ്റപ്പെടുത്തല്‍.

പിള്ളയുടെ ഈ പ്രവൃത്തി ഒട്ടും ശരിയായില്ല. പിള്ള കുറച്ചുകൂടി മാന്യമായതും ബുദ്ധിപരമായതുമായ സമീപനം സ്വീകരിക്കണമായിരുന്നു. തുഷാര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനും തന്നെ വിളിച്ചിരുന്നു. ദുബൈയിലെ ഇന്ത്യന്‍ എംബസിയില്‍ വിളിച്ച്‌ കാര്യങ്ങളറിയിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. കേസില്‍ ഗൂഢാലോചനയില്ലെന്ന് തുഷാര്‍ തന്നെ പറയുമ്ബോള്‍ കമ്മ്യൂണിസ്റ്റുകാര്‍ ഗൂഢാലോചന നടത്തിയെന്ന് ശ്രീധരന്‍ പിള്ള എന്തിന് പറഞ്ഞ് നടക്കുന്നുവെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കരുത്. അയാള്‍ നല്ലൊരു അഭിഭാഷകനാണ്. പക്ഷേ തലയില്‍ തലച്ചോറില്ലെന്ന് തനിക്കിപ്പോള്‍ മനസ്സിലായെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എന്നാല്‍ തുഷാര്‍ ജയിലിലൊന്നും പോയിട്ടില്ല. സ്റ്റേഷനില്‍ തന്നെയായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളിയുടെ മോചനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഇടപെട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി യൂസഫലിയെ വിളിച്ച്‌ വേണ്ട കാര്യങ്ങള്‍ ചെയ്ത് കൊടുക്കണമെന്നാവശ്യപ്പെട്ടു. ഇതിന് ശേഷം യൂസഫലി തന്നെ വിളിച്ച്‌ സംസാരിച്ചിരുന്നു. 

കേസ് നിലനില്‍ക്കുന്നതല്ലെന്നും തട്ടിപ്പ് പരാതിയാണെന്നും അതുകൊണ്ട് വേവലാതി വേണ്ടെന്നും യൂസഫലി തന്നെ അറിയിച്ചതായും വെള്ളാപ്പള്ളി പറഞ്ഞു. ചേര്‍ത്തലയില്‍ നടക്കുന്ന എസ് എന്‍ ഡി പി ട്രസ്റ്റ് യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക