Image

വലിയ പിഴ അശാസ്ത്രീയമോ...? (ലേഖനം : വിശാഖ് എസ് രാജ്, മുണ്ടക്കയം)

വിശാഖ് എസ് രാജ്, മുണ്ടക്കയം Published on 17 September, 2019
വലിയ പിഴ അശാസ്ത്രീയമോ...?  (ലേഖനം : വിശാഖ് എസ് രാജ്, മുണ്ടക്കയം)
വാഹന പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയാല്‍ ഉയര്‍ന്ന പിഴ ഈടാക്കുന്നതിനെതിരെ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. വലിയ പിഴ സമ്പ്രദായം ആശാസ്ത്രീയമാണെന്ന വാദമാണ് അവര്‍ പ്രധാനമായും ഉന്നയിച്ചത്.അഴിമതിയ്ക്ക് വഴിവെക്കും,മോട്ടോര്‍ വാഹന തൊഴിലാളികളുടെ ജീവിതം നരകതുല്യമാകും തുടങ്ങിയ ആരോപണങ്ങള്‍ ആണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കള്‍ പുതിയ നിയമത്തിനെതിരെ ഉന്നയിച്ചത്.നിയമലംഘനങ്ങള്‍ കുറയ്ക്കുന്നതിനായി ബോധവല്‍ക്കരണമെന്ന 'നൂതന'മായ ആശയവും അവര്‍ മുന്നോട്ടു വെച്ചു.ശോച്യാവസ്ഥയില്‍ ഉള്ള റോഡുകള്‍ നന്നാക്കിയിട്ടേ പിഴത്തുക കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നുകൂടി ഒരു നേതാവ് പറഞ്ഞുകളഞ്ഞു.റോഡുകള്‍ നല്ലതാവണമെന്ന ബോധ്യം ചിലര്‍ക്ക് വരാനെങ്കിലും പുതിയ നിയമം ഉപകരിച്ചു എന്നത് നല്ല കാര്യം.
     
       പ്രതിദിനം 98 ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് ഉപയോഗിക്കാത്തതിനാല്‍ കൊല്ലപ്പെടുന്ന രാജ്യമാണ് ഇന്ത്യ.സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാതെ ജീവന്‍ വെടിയുന്നവര്‍ പ്രതിദിനം 79 പേര്‍.വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച് അപകടമുണ്ടായവര്‍  ഒന്‍പത് പേര്‍.ജീവന്‍ നഷ്ടമായരുടെ കണക്കുകള്‍ ആണിത്. ഗുരുതരമായ പരിക്കുകളോടെ ജീവിക്കുന്നവര്‍ ഈ കണക്കുകളിലും മുകളില്‍ ആയിരിക്കും.

          ബോധവല്‍ക്കരണമോ ഉപദേശമോകൊണ്ട് കണക്കുകളില്‍ കുറവുണ്ടാകുമെന്ന് കരുതാനാവില്ല.നിയമം എന്തിനാണെന്നും ആര്‍ക്കുവേണ്ടിയാണെന്നും കൃത്യമായി ബോധ്യമുള്ള പൗരന്മാര്‍ തന്നെയാണ് ഇവിടുള്ളത്.അനുസരിക്കാന്‍ മടിയാണെന്ന് മാത്രം. ചെറിയ തുക അടച്ചാല്‍ കുറ്റത്തില്‍ നിന്ന് ഒഴിവാകുമെങ്കില്‍ ആ കുറ്റം തുടര്‍ന്നുകൊണ്ടേയിരിക്കും.5000 രൂപ പിഴ കിട്ടുമെന്ന് ഭയന്ന് ഹെല്‍മറ്റ് വെയ്ക്കാതെ/ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിക്കാന്‍ മടി കാണിച്ച പരിചയക്കാര്‍ നമ്മുക്കിടയില്‍ ഉണ്ടാവില്ലേ?ഇതേ കുറ്റത്തിന് 100 രൂപ പിഴ ആണെങ്കിലോ?അഥവാ പിടിക്കപ്പെട്ടാലും 100 കൊടുത്ത് രക്ഷപെടാം എന്നു ചിന്തിക്കുന്ന കുറേയധികം പേരെ നമ്മുക്ക് അറിയാം. ഉയര്‍ന്ന പിഴ ചുമത്തുന്നതിനെ ഒരു രാഷ്ട്രീയ നേതാവ് എതിര്‍ക്കുമ്പോള്‍ ജനങ്ങളുടെ കുറ്റം ചെയ്യാന്‍ ഉള്ള വാസനയെ അയാള്‍ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്.അയാളുടെ ഉന്നം കിട്ടാനിടയുള്ള കുറച്ചു വോട്ടുകള്‍ ആണ്.ദിവസം 98 ജീവനുകള്‍ എന്നത് അയാളുടെ വിഷയമേ അല്ല ജനങ്ങള്‍ക്ക് ഒപ്പം നിന്നു എന്ന തോന്നാലുണ്ടാക്കുകയാണ് ലക്ഷ്യം.എത്ര വലിയ ജനാധിപത്യം ആണെങ്കിലും ജനങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും അംഗീകരിച്ചുകൊണ്ട് ഭരിക്കാന്‍ ഒരു രാഷ്ട്രീയ കക്ഷിക്കും കഴിയില്ല. അത് നാടിന് ഗുണം ചെയ്യുകയുമില്ല.വിദേശ രാജ്യങ്ങള്‍ ചെല്ലുമ്പോള്‍ ഇത്തരം നിയമങ്ങള്‍ കണ്ടാല്‍ നാം അനുസരണാ ശീലമുള്ളവരായി മാറും.നിയമങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്ന അധികാരികളെ നാം വാഴ്ത്തും.പക്ഷെ സ്വന്തം നാട്ടില്‍ അതൊന്നും വേണ്ടാ എന്ന നിലപാട് എടുക്കുകയും ചെയ്യും.

         റോഡുകള്‍ നന്നാക്കിയിട്ട് മതി പുതിയ നിയമം നടപ്പിലാക്കാന്‍ എന്ന സന്ദേശമുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കാണാം. നല്ല റോഡുകള്‍ വേണ്ടത് തന്നെ. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ കടമയാണതെന്ന കാര്യം വിസ്മരിക്കുന്നില്ല. ആ കടമ നിറവേറ്റാത്ത പക്ഷം ഏത് സര്‍ക്കാരിനെയും പാര്‍ട്ടിയെയും ട്രോളുന്നതില്‍ തെറ്റുമില്ല.പക്ഷേ റോഡ് നന്നായാല്‍ ഉടനെ വാഹന നിയമങ്ങള്‍ എല്ലാം കൃത്യമായി പാലിക്കപ്പെടും എന്നുള്ളതിന് എന്താണുറപ്പ്?. ഇപ്പോള്‍ പിടിക്കപ്പെടുന്ന നിയമലംഘനങ്ങള്‍ നല്ല റോഡുകള്‍ ഇല്ലാത്തതിനോടുള്ള പ്രതിഷേധ പ്രകടനങ്ങള്‍ ആണോ?. അതോ മോശപ്പെട്ട റോഡുകളില്‍ മാത്രം ആണോ ആളുകള്‍ ഹെല്‍മറ്റ് ഇല്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത്?. മോശം റോഡില്‍ നിന്ന് നല്ല റോഡിലേയ്ക്ക് വണ്ടി കയറുമ്പോള്‍ ഹെല്‍മറ്റ് വെക്കുമായിരിക്കും. കുടിച്ച കള്ളിന്റെ കെട്ടിറങ്ങുമായിരിക്കും. ഃനോട് നന്നാവാന്‍ പറയുമ്പോള്‍ ഥ നന്നായിട്ട് നോക്കാം എന്ന് പറയുമ്പോലെ ഉള്ള ഒരു വാദം മാത്രമാണ് തകര്‍ന്ന് റോഡുകളോടുള്ള ഈ  സ്‌നേഹം.

      മറ്റൊന്ന് അഴിമതി കൂടും എന്നുള്ള ആരോപണമാണ്. അഴിമതി നാട്ടില്‍ ഇപ്പോള്‍ ഒട്ടും ഇല്ലാത്തതാണെങ്കില്‍ അംഗീകരിക്കാമായിരുന്ന വാദഗതി ആണിത്. അഴിമതി ഉണ്ടെങ്കില്‍ തടയാന്‍ ആര്‍ജവം  ഉള്ള ഭരണം സംവിധാന വേണം. റോഡില്‍ മാത്രമല്ലല്ലോ നമ്മുടെ നാട്ടില്‍ അഴിമതിയുള്ളത്. പഴയ അഴിമതി അവിടെ നില്‍ക്കട്ടെ, പുതിയത് വരാതെ നോക്കാമെന്നുള്ള ഉദ്ദേശശുദ്ധി മഹത്തരംതന്നെ.  (ലേഖനം : വിശാഖ് എസ് രാജ്, മുണ്ടക്കയം)

വലിയ പിഴ അശാസ്ത്രീയമോ...?  (ലേഖനം : വിശാഖ് എസ് രാജ്, മുണ്ടക്കയം)വലിയ പിഴ അശാസ്ത്രീയമോ...?  (ലേഖനം : വിശാഖ് എസ് രാജ്, മുണ്ടക്കയം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക