Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ യുവാവിനായി അന്വേഷണം, സ്മാര്‍ട്ട് വാച്ചുകള്‍ നശിപ്പിച്ചെന്ന് പ്രണവ്

Published on 19 September, 2019
പി.എസ്.സി പരീക്ഷാ ക്രമക്കേട്: ചോദ്യപേപ്പര്‍ ചോര്‍ത്തിയ യുവാവിനായി അന്വേഷണം, സ്മാര്‍ട്ട് വാച്ചുകള്‍ നശിപ്പിച്ചെന്ന് പ്രണവ്

തിരുവനന്തപുരം: പി.എസ്.സിയുടെ ബറ്റാലിയന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ക്രമക്കേട് നടത്താനായി യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാഹാളില്‍ നിന്ന് ചോദ്യപേപ്പര്‍ പുറത്തെത്തിച്ച്‌ നല്‍കിയ യുവാവിനായി ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പൊലീസ് പരീക്ഷയിലെ രണ്ടാം റാങ്കുകാരനായ പ്രണവിന്റെ സുഹൃത്തായ യുവാവിനായാണ് ക്രൈംബ്രാഞ്ച് തെരച്ചില്‍ തുടങ്ങിയത്. പരീക്ഷാക്രമക്കേടില്‍ തന്റെ പങ്ക് പുറത്തായെന്ന് വ്യക്തമായതോടെ ഒളിവില്‍പോയ ഇയാളെകണ്ടെത്താന്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കി. എന്നാല്‍, ഇയാളുടെ പേരോ വിലാസമോ പുറത്തുവിടാന്‍ അന്വേഷണസംഘം തല്‍ക്കാലം കൂട്ടാക്കിയിട്ടില്ല.


പരീക്ഷയില്‍ ഉത്തരങ്ങള്‍ പറഞ്ഞുകൊടുത്തതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എസ്.എ.പി ക്യാമ്ബിലെ പൊലീസുകാരന്‍ ഗോകുല്‍ ഇയാളെപ്പറ്റി വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയ കേസിലെ പ്രധാന പ്രതി പ്രണവിനെ ചോദ്യം ചെയ്ത് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചശേഷമാണ് ഇയാളെ പിടികൂടാന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങിയത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേ‌ര്‍ക്ക് പങ്കുള്ളതായ യാതൊരു സൂചനകളും അന്വേഷണ സംഘത്തിന് ഇനിയും ലഭിച്ചിട്ടില്ല. യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന ആരുടെയെങ്കിലും സഹായം തട്ടിപ്പിന് ലഭിച്ചിട്ടുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.


അതേസമയം പരീക്ഷാതട്ടിപ്പിന്റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് പ്രണവിനെയും സഫീറിനെയും പൊലീസ് തെളിവെടുപ്പിനായി കോട്ടയത്തേക്ക് കൊണ്ടുപോയി. പോകും വഴി ആഹാരം കഴിക്കാതിരുന്നതിനെ തുടര്‍ന്ന് ഗ്യാസ് ട്രബിള്‍ കാരണം അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച പ്രണവിനെ ഹരിപ്പാട് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി. മരുന്നും ആഹാരവും നല്‍കി അരമണിക്കൂറിനുശേഷം ഇവരുമായി അന്വേഷണസംഘം കോട്ടയത്തേക്ക് പോയി. പരീക്ഷാത്തട്ടിപ്പില്‍ പ്രതിയായ ശേഷം പ്രണവും സഫീറും കോട്ടയത്തെ ഒരു വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞത്. ഇവിടെ എത്തിച്ച്‌ തെളിവെടുക്കാനാണ് പൊലീസ് ഇവരുമായി കോട്ടയത്തേക്ക് തിരിച്ചത്.

പരീക്ഷാതട്ടിപ്പിന് ഉപയോഗിച്ച സ്മാര്‍ട്ട് വാച്ചുകള്‍ നശിപ്പിച്ച്‌ കളഞ്ഞതായാണ് പ്രണവും പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തും ഇത് നശിപ്പിച്ചശേഷം ആറ്റിലെറിഞ്ഞതായി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തെളിവ് നശിപ്പിച്ച കുറ്റംകൂടി ഇവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിട്ടുണ്ട്. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ തട്ടിപ്പിന്റെ പരാമവധി വിവരങ്ങള്‍ ഇന്നും നാളെയുമായി മനസിലാക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക