Image

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് കുരുക്കിലേക്ക്

Published on 19 September, 2019
പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞ് കുരുക്കിലേക്ക്
കൊച്ചി : പാലാരിവട്ടം ഫ്‌ളൈ ഓവര്‍ അഴിമതിക്കേസില്‍ റിമാന്‍ഡിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് വിജിലന്‍സ് മുമ്പാകെ നടത്തിയ നിര്‍ണായക വെളിപ്പെടുത്തല്‍ അന്നത്തെ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എയെ അറസ്റ്റിന്റെ നിഴലിലാക്കി. വിജിലന്‍സിന്റെ ചടുലനീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ഇബ്രാഹിംകുഞ്ഞ് മണ്ഡലത്തിലെ പരിപാടികള്‍ റദ്ദാക്കി അപ്രത്യക്ഷനായി. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫാണ്. വീട്ടിലോ ഓഫീസിലോ എത്തിയിട്ടില്ല.

പാലാ ഉപതിരഞ്ഞെടുപ്പ് കണ്ടുള്ള രാഷ്ട്രീയനീക്കമാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ തിരുവനന്തപുരം വിജിലന്‍സ് ആസ്ഥാനത്ത് നടന്ന അന്വേഷണ സംഘത്തിന്റെ യോഗത്തില്‍ ഇബ്രാഹിം കുഞ്ഞിനെ നോട്ടീസ് നല്‍കി വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമോപദേശവും തേടും. ഇതിനു ശേഷമായിരിക്കും അറസ്റ്റിലേക്ക് നീങ്ങുക. ഇബ്രാഹിം കുഞ്ഞിനെ ഒരു തവണ അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഫ്‌ലൈ ഓവര്‍ നിര്‍മ്മാണത്തില്‍ വീഴ്ചയുണ്ടെന്നും ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും തനിക്ക് അറിയാമായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നുമാണ് മൊഴി നല്‍കിയത്.

അന്വേഷണസംഘം ഇന്നലെ വിജിലന്‍സ് ഐ.ജി. എച്ച്. വെങ്കിടേഷുമായി ചര്‍ച്ച നടത്തിയതോടെയാണ് സംഘത്തിന്റെ ചടുല നീക്കങ്ങള്‍ പുറത്തായത്. അതിന് തൊട്ടുമുമ്പ് എറണാകുളത്ത് വിജിലന്‍സ് കോടതി ക്യാമ്പ് സിറ്റിംഗില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ സൂരജ് മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ ഇബ്രാഹിംകുഞ്ഞിന്റെ പങ്ക് തുറന്നു പറഞ്ഞു. അപ്പോള്‍ കളമശേരി മണ്ഡലത്തിലെ കുന്നുകരയില്‍ പ്രളയം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തിനൊപ്പമായിരുന്നു ഇബ്രാഹിംകുഞ്ഞ്. വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതോടെ സംഘത്തിനൊപ്പമുള്ള യാത്ര ഉപേക്ഷിച്ചു മടങ്ങി. ബുധനാഴ്ച എം.എല്‍.എ ഹോസ്റ്റലില്‍ കഴിഞ്ഞ ഇബ്രാഹിംകുഞ്ഞ് ഇന്നലെ പുലര്‍ച്ചെയോടെയാണ് കൊച്ചിയിലെത്തിയത്. എം.എല്‍.എയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി വിജിലന്‍സ് സ്പീക്കറെ സമീപിച്ചതോടെയാണ് അദ്ദേഹം ഹോസ്റ്റല്‍ വിട്ടതെന്ന് സൂചനയുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക