ന്യൂയോര്‍ക്ക്: മഹാസങ്കടങ്ങളുടെ നടുവില്‍ നിന്ന് ഫീനിക്സ് പക്ഷിയെ പോലെ ലോകത്തിന്റെ നെറുകയിലേക്കു പറന്നുയരുന്ന മലയാളി വനിതയാണ് ആനി കോലത്ത്. തൊടുപുഴ സ്വദേശിനിയായ ആനി കോലോത്തിന്റെ ജീവിതം സിനിമാക്കഥയെ പോലും വെല്ലുന്നതാണ്.
ആനിയുടെ ജീവിത വിജയം സഹനശക്തിയിലും ദൈവവിശ്വാസത്തിലും ജീവിച്ച സ്ത്രീയ്ക്ക് ലഭിച്ച അനുഗ്രഹമാണ്. കഴിവും ലക്ഷ്യവും അര്‍പ്പണബോധവും ഒരുപോലെ സമന്വയിച്ച ആ ജീവിതം. ഒരു പുഴപോലെ ഒഴുകിയ ജീവിതത്തില്‍ വിധി ഇടംകോലിട്ടപ്പോള്‍ അവര്‍ക്കു സമ്മാനിച്ചത് ജീവിതത്തിന്റെ നഷ്ടപാതിയായിരുന്നു. അതുവരെ താങ്ങും തണലുമായിരുന്ന ഭര്‍ത്താവും പതിന്നൊരവയസുകാരനായ മൂത്ത പുത്രനും സ്വന്തം വിമാനം തകര്‍ന്ന് അന്ത്യയാത്രയായപ്പോള്‍ തകര്‍ന്നതാണ് ആ ജീവിതം. എന്നാല്‍, വിധിയുടെ വിളയാട്ടത്തില്‍ തകര്‍ന്നുപോവേണ്ടതല്ല തന്റെ ജീവിതമെന്ന തിരിച്ചറിവില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ആ ജീവിത സപര്യ പ്രതിസന്ധികളില്‍ തകര്‍ന്നുപോയ ലോമെമ്പാടുമുള്ള സ്ത്രീകള്‍ക്കു മാതൃകയാണ്.
സന്തോഷസുരഭിലമായ ഒരുകാലം ഒരു സുപ്രഭാതത്തില്‍ അസ്തമിക്കുമ്പോള്‍ ഒരു സാധാരണ മലയാളി വനിതയ്ക്ക് എന്തുസംഭവിക്കും. അതാണ് ആനി കോലത്തിനും സംഭവിച്ചത്. ജീവന്റെ പാതിയായ ഭര്‍ത്താവിന്റെയും ജീവന്റെ ജീവനായ മൂത്തമകന്റേയും അകാലത്തിലുള്ള വേര്‍പാടാണ് ആ കുടുംബത്തെ ഉലച്ചത്.
ആനിയുടെ ഭര്‍ത്താവും റിയല്‍ എസ്റ്റേറ്റ് ഓണറുമായ ജോര്‍ജ് കോലത്തും മൂത്തമകന്‍ ജോര്‍ജ് കോലത്ത് ജൂനിയറും കൊല്ലപ്പെടുന്നത് 2009 ലായിരുന്നു. വിമാനം നദിയിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. കോലത്ത് ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് എന്ന ബിസിനസ് ശൃംഖല കെട്ടിപ്പടുത്ത വ്യക്തി.
ആറു മക്കളും ജോര്‍ജും ആനിയുമടങ്ങുന്ന സന്തുഷ്ടകുടുംബത്തില്‍ വിധിയുടെ പ്രഹരമായിരുന്നു അത്. ഭര്‍ത്താവിന്റെയും മകന്റേയും വേര്‍പാടോടെ അഞ്ചുമക്കളും ആനിയും ഒറ്റയ്ക്കായി. അല്‍ബനിയയിലെ സരറ്റോഗയിലുള്ള ആ വലിയ വീട്ടില്‍ പിന്നീട് കളിചിരികള്‍ നിലച്ചു. നിശബദ്മായ തേങ്ങലുകള്‍മാത്രമുയരുന്ന ആ വീട്ടില്‍ ആനിയുടെയും മക്കളുടെയും ഇടയിലേക്ക് വിധി പിന്നേയും ക്രൂരമായി ഇടപെട്ടുകൊണ്ടിരുന്നു.
ആനി ഫാര്‍മസി ബിരുദധാരിയാണ്. വിവാഹം കഴിഞ്ഞ് അധികം താമസിയാതെതന്നെ പാലക്കാട് സ്വദേശിയായ ജോര്‍ജ് കോലത്തിനൊപ്പം ന്യൂയോര്‍ക്കിലേക്ക് പോയി. റിയല്‍എസ്റ്റേറ്റ് ഇന്‍വസ്റ്റ്മെന്റിന് ചെറിയതുടക്കമിട്ട ജോര്‍ജിനെ സഹായിക്കാന്‍ ആനിയും രംഗത്തിറങ്ങി. ആദ്യകാലങ്ങളില്‍ വിശ്രമമില്ലാതെ ജോലിചെയ്താണ് ഇരുവരും തങ്ങളുടെ ഇന്‍വെസ്റ്റ്മെന്റ് പതിയെ മുന്നോട്ടു കൊണ്ടുപോയത്. ഇതിനിടെ കുട്ടികളുടെ കാര്യങ്ങളും നോക്കണം. ഇതോടെയാണ് വത്സമ്മ മത്തായി എന്ന മുംബെ സ്വദേശിനിയും മലയാളിയുമായ സ്ത്രീ ഇവരുടെ വീട്ടില്‍ ജോലിക്കെത്തുന്നത്. ബിസിനസിനൊപ്പം കളിയും ചിരിയും നിറഞ്ഞ സന്തോഷകരമായ കാലത്തിനിടെയായിരുന്നു ജോര്‍ജിന്റെയും മകന്റേയും ദുരന്തം. ജോര്‍ജിന്റെ മരണത്തോടെ ബിസിനസും സ്വത്തുക്കളും തട്ടിയെടുക്കാനായി ചില ബന്ധുക്കളുടെ ശ്രമമെന്ന് ആനി പറയുന്നു.
പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ തളര്‍ന്നുകിടക്കുന്ന ആനിയെകൊണ്ട് വ്യാജ വില്‍പത്രത്തിലും മറ്റു രേഖകളിലും സൂത്രത്തില്‍ ഒപ്പുവെപ്പിച്ചു. ചതിമനസിലാക്കിയ ആനി തന്റെ മുന്നിലെ പ്രതിസന്ധികളുടെ ആഴമറിഞ്ഞു. അഞ്ചുമക്കളുടെ ഭാവിയും തങ്ങളുടെ ബിസിനസും ഒരുനിമിഷംകൊണ്ട് കൈവിട്ടുപോകുമെന്ന തിരിച്ചറിവ് അവരെ ഉണര്‍ത്തി.
പ്രതിസന്ധിഘട്ടങ്ങളില്‍ തളരാതെ പിടിച്ചുനില്‍ക്കാനുള്ള മലയാളിസ്ത്രീയുടെ മനോധൈര്യം അവരെ മുന്നോട്ടുനയിച്ചു. നിയമനടപടിയുമായി ആനി രംഗത്തിറങ്ങി. ഇതിനിടെ ജോര്‍ജിന്റെ നാട്ടിലെ കോടികള്‍ വിലമതിപ്പുള്ള സ്വത്തുക്കളും തട്ടിയെടുത്തു. ഇതിനെതിരെആനി കോലത്ത് സിവില്‍ക്രിമിനല്‍ കേസുകള്‍ കേരളത്തിലും ഫയല്‍ ചെയ്തു. ഇതിനിടെ ബന്ധുക്കള്‍ ആനിയുടെ കുടുംബത്തോട് അടുപ്പം കൂടി സ്വത്തുതട്ടിയെടുക്കാന്‍ നോക്കി. ആ നീക്കം നടക്കാതിരുന്നപ്പോള്‍ ചതിപ്രയോഗവുമായിരംഗത്തത്തെത്തി.
വീട്ടില്‍ ജോലിക്കു നിന്നിരുന്ന വത്സമ്മ മത്തായിയെ ശമ്പളം നല്‍കാതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും വിസയില്ലാത്തയാള്‍ക്ക്ജോലി നല്‍കി എന്നും കേസുണ്ടായി. വത്സമ്മയ്ക്ക് വിസയില്ലായിരുന്നുവെന്നത് അപ്പോഴാണ് ആനി അറിയുന്നത്. വത്സമ്മയുടെ ജീവിതം കണ്ട് കാരുണ്യംതോന്നിയ ജോര്‍ജായിരുന്നു അവരെ സഹായിക്കാനായി നിയമിച്ചത്. അഞ്ചാറുവര്‍ഷം സന്തോഷപൂര്‍വം അവിടെ കഴിഞ്ഞ വത്സമ്മയില്‍ നിന്ന് ഇത്തരമൊരു നീക്കം ആനിയും പ്രതീക്ഷിച്ചിരുന്നില്ല. വിസയില്ലാതെ ഒരാളെ താമസിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ആനിയെ ജയിലാക്കുകയും ഇതുവഴി ജോര്‍ജിന്റെ ബിസിനസും വീടുള്‍പ്പടെയുള്ള സ്വത്തുക്കളും തട്ടിയെടുക്കാമെന്നായിരുന്നു ചിലരുടെ കണക്കുകൂട്ടല്‍. പക്ഷേ, സത്യം ഒരുനാള്‍ പുറത്തുവരും എന്ന ചൊല്ല് അന്വര്‍ഥമായി. നിയമപോരാട്ടം ആനിയും തുടര്‍ന്നു.
ജോലിക്കാരിയെ പീഡിപ്പിച്ചുവെന്നും മറ്റുമുള്ള കേസില്‍ കഴമ്പില്ലെന്ന് കോടതിക്കും ബോധ്യമായി. ആനിക്ക് അനുകൂലമായി നിരവധി സാക്ഷികളുണ്ടായിരുന്നു. നല്ല പദവികള്‍ വഹിക്കുന്നവര്‍ മുതല്‍ വീട്ടിലെ തന്നെ മറ്റു വെള്ളക്കാരായ ജോലിക്കാരുമുണ്ടായിരുന്നു മൊഴിനല്‍കാന്‍.
അതേസമയം, വിസയില്ലാത്തയാളെ വീട്ടില്‍ താമസിപ്പിച്ചുവെന്ന കുറ്റത്തിന് ആനിക്കു 8 മാസം വീട്ടുതങ്കല്‍ വിധിച്ചു. ഈ കേസില്‍ വീട് കണ്ട് കെട്ടാന്‍ സര്‍ക്കാരും ശ്രമിച്ചിരുന്നു. ഇതിനെതിരെയും ആനി നിയമനപടിയുമായി രംഗത്തിറങ്ങി.
ഒരുവശത്ത് ആനിയും മറുവശത്തും ശത്രുക്കളായ ബന്ധുക്കളും സ്വത്തുകണ്ടുകെട്ടാനുള്ള സര്‍ക്കാരും. ആനി തളര്‍ന്നില്ല. താനും ഭര്‍ത്താവും രാപകലില്ലാതെ കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തുക്കള്‍ തന്‍െ മക്കള്‍ക്ക് ആവശ്യമുണ്ടെന്ന നിലപാടില്‍ ആനി ഉറച്ചുനിന്നു. ദൈവത്തിലും നീതിപീഠത്തിലുമുള്ള ഒരു സ്ത്രീയുടെ അടിയുറച്ച വിശ്വാസമായിരുന്നു ഇതിനു പിന്നില്‍. കേസുകാര്യങ്ങളുമായി വര്‍ഷങ്ങളോളം ആനി മുന്നോട്ടുപോയത്. ഇതിനിടെ തങ്ങളുടെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റും നോക്കിനടത്തി. പ്രതിസന്ധികള്‍ ആര്‍ത്തലച്ചുവന്നപ്പോഴും അടിപതറാതെ നിന്ന് അവയോട് പൊരുതി ആനി കോലത്ത് എന്ന സ്ത്രീ നേടിയ വിജയം സ്ത്രീശക്തിയുടെ പ്രതീകമായിരുന്നു.
ഭര്‍ത്താവിന്റെ വിയോഗം, തുടര്‍ന്നുണ്ടായ നാനി കേസ്, ബിസിനസ് ഒറ്റയ്ക്ക് നടത്തേണ്ട അവസ്ഥ, അതിനിടെഗവണ്‍മെന്‍ില്‍ കൊടുത്ത കള്ളക്കേസുകള്‍, ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റിന് ഊമകത്തുകള്‍ എഴുതി അയച്ച് ബുദ്ധിമുട്ടിക്കല്‍, മാനേജേഴ്സിനെ പാട്ടിലാക്കി ബിസിനസ് തകര്‍ക്കാനുള്ള ശ്രമം, മാനസികമായി തകര്‍ക്കാനുള്ള കള്ള പ്രചാരണങ്ങള്‍ തുടങ്ങിയവ ഒറ്റയ്ക്ക് അതിജീവിച്ച് നേട്ടങ്ങള്‍ കൊയ്ത ആനി ഏവര്‍ക്കും പ്രചോദനമാണ്.
ഒക്ടോബര്‍ 11 മുതല്‍ 14 വരെ ഹൂസ്റ്റണിലെ ദി ഡബിള്‍ ട്രീയില്‍ നടക്കുന്ന ഐഎപിസി ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സില്‍വച്ച് ആനി കോലോത്തിന് വുമണ്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് സമ്മാനിക്കും.
Epitome of courage and determination.
“You'll never find a better sparring partner than adversity.” Golda Meir