Image

ഗാന്ധിയും അംബേദ്കറും - ഒരു താരതമ്യ വിശകലനം (വെള്ളാശേരി ജോസഫ്)

Published on 02 October, 2019
ഗാന്ധിയും അംബേദ്കറും - ഒരു താരതമ്യ വിശകലനം (വെള്ളാശേരി ജോസഫ്)
ഒക്ടോബര്‍ 2.  നമ്മുടെ രാഷ്ട്ര പിതാവായ ഗാന്ധി ജനിച്ച ദിവസം. ഈ ദിവസത്തില്‍ ഗാന്ധിയെ സ്മരിക്കുന്നതിനോടൊപ്പം അദ്ദേഹത്തെ എതിര്‍ത്തിരുന്ന ഒരാളുമായൊന്ന് താരതമ്യം ചെയ്യുന്നത് നന്നായിരിക്കും. രണ്ടു പേരേയും അവര്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ തന്നെയാണ് താരതമ്യം ചെയ്യാന്‍ ഇവിടെ മുതിരുന്നത്.

ആദ്യമായി ആരായിരുന്നു ഇന്‍ഡ്യാക്കാര്‍ക്ക് ഗാന്ധിജി? ഗാന്ധിയെ ഓര്‍മിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് ഇന്ത്യയിലെ എല്ലാവരേയും ഒന്നിപ്പിക്കുവാന്‍ അക്ഷീണം പ്രയത്‌നിച്ച വ്യക്തിയായിരുന്നു ഗാന്ധി എന്നതാണ്. ജാതിമത വിത്യാസമില്ലായിരുന്ന ആ ഒന്നിപ്പിക്കല്‍ പ്രക്രിയ ഗാന്ധിയെ വിമര്‍ശിക്കുന്ന പലരും കാണുന്നില്ല. സബര്‍മതി ആശ്രമം തുടങ്ങുന്നതിന് മുന്‍പ് 'കോച്‌റബ്' ആശ്രമത്തിലായിരുന്നു ഗാന്ധിജി താമസിച്ചിരുന്നത്. കത്തിയവാര്‍ പ്രദേശത്തെ ഒരു നിര്‍ധന ഹരിജന്‍ കുടുംബത്തെ 'കോച്‌റബ്' ആശ്രമത്തില്‍ ഒപ്പം കൂട്ടിയതിന് മറ്റ് ആഢ്യ അന്തേവാസികള്‍ ആശ്രമം വിട്ടുപോയി. ഗാന്ധിക്ക് അവരെ ഒപ്പം കൂട്ടിയത് വഴി സാമ്പത്തിക സഹായങ്ങളെല്ലാം നിലച്ചു. പക്ഷെ സത്യാന്വേഷിയായ ഗാന്ധി കുലുങ്ങിയില്ല. കിണറ്റിലെ വെള്ളം പോലും ആഢ്യ അയല്‍ക്കാര്‍ മൂലം ഗാന്ധിക്ക് ലഭിക്കാതെയായപ്പോള്‍ ഗാന്ധി പറഞ്ഞത് "കഷ്ടത ഇനിയുമേറിയാല്‍ നാം തോട്ടികളുടെ ഗ്രാമത്തില്‍ ചെന്ന് പാര്‍ക്കും; അവിടെ നിന്ന് കിട്ടുന്നത് കൊണ്ട് വയറു പുലര്‍ത്തും എന്നാണ്." ഗാന്ധിയെ സത്യാന്വേഷി ആക്കി മാറ്റുന്നത് ഇത്തരം ശക്തവും ധീരവുമായ നിലപാടുകളിലൂടെയാണ്. ഡോക്റ്റര്‍ അംബേദ്കറുടെ മഹത്ത്വം പ്രചരിപ്പിക്കുവാന്‍ കണ്ടമാനം കള്ള കഥകള്‍ ചില ഗാന്ധി വിരോധികള്‍ മെനയുന്നുണ്ട്. ഗാന്ധിയെ എങ്ങനെയെങ്കിലും ഒരു ദളിത് വിരോധിയാക്കി മാറ്റുകയാണ് ഈ കള്ളകഥകളുടെ ഒക്കെ ലക്ഷ്യം. ബ്രട്ടീഷുകാരുടെ 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന നീച ലക്ഷ്യം പിന്തുടരുന്നവരാണ് ഈ കള്ളക്കഥകള്‍ മെനയുന്നത്. വളരെ നിന്ദ്യവും ഹീനവുമായ കള്ള പ്രചാരണമാണ് രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിക്കെതിരെ ഇക്കൂട്ടര്‍ നടത്തുന്നത്. പശ്ചിമ ബംഗാളിലെ നൗഹാളിയില്‍ 1947ലെ വിഭജനത്തിന്‍റ്റെ സമയത്ത് മഹാത്മാ ഗാന്ധി ഹിന്ദുമുസ്ലിം സാമുദായിക സൗഹാര്‍ദം ഉണ്ടാക്കാനായി ചെന്നപ്പോള്‍ ഗാന്ധിയെ എതിര്‍ത്ത വര്‍ഗീയ വാദികള്‍ ഗാന്ധി നടക്കുന്ന വഴിയില്‍ മനുഷ്യ മലം വരെ വിതറി. അതൊക്കെ വൃത്തിയാക്കിയാണ് ഗാന്ധി മുന്നോട്ടു പോയത്. 1947ല്‍ ഒരു യാഥാസ്ഥിതിക ഹിന്ദു മറ്റുള്ളവരുടെ മലം കോരുക എന്നതൊക്കെ ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു. പക്ഷെ ഗാന്ധി സാമുദായിക സൗഹാര്‍ദം ഉണ്ടാക്കാനായി അതും ചെയ്തു. മറ്റുള്ളവരുടെ മലം വരെ കോരിയ ഗാന്ധിയെ ആണിപ്പോള്‍ അയിത്തത്തിന്‍റ്റെയും, തൊട്ടു കൂടായ്മയുടെയും പേരില്‍ ചിലര്‍ വിമര്‍ശിക്കുന്നത്!!! ഡല്‍ഹിയില്‍ വരുമ്പോള്‍ ഗാന്ധി ബിര്‍ളാ മന്ദിരത്തിനടുത്തുള്ള തോട്ടി കോളനിയില്‍ (ഭാന്‍ഗ്ഗി കോളനി) ആണ് താമസിച്ചിരുന്നത്. ആഢ്യ ഗണത്തില്‍ പെട്ട കോണ്‍ഗ്രെസുകാരെയും, ബ്രട്ടീഷ് ഓഫീസര്‍മാരെയും ചേരികളില്‍ വരുത്തുക ഗാന്ധിയുടെ വിനോദമായിരുന്നു. തന്‍റ്റെ ചേരിയിലെ താമസത്തിലൂടെ ആണ് ഗാന്ധിക്കിതു സാധ്യമായത്. യഥാര്‍ത്ഥ ഇന്ത്യയെ കുറിച്ച് അവരെയൊക്കെ നിരന്തരം ഓര്‍മിപ്പിക്കുകയായിരുന്നു ഗാന്ധി. ജാതിവാദം, വര്‍ണാശ്രമ ധര്‍മം  എന്നതൊക്കെ ഗാന്ധിയില്‍ ആരോപിക്കുമ്പോള്‍ ചിലരെങ്കിലും ഇതൊക്കെ ദയവായി ഓര്‍ക്കുക.

ജാതി നിര്‍മ്മാര്‍ജ്ജനവും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും ഗാന്ധിജിയുടെ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങള്‍ ആയിരുന്നു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് ഖാദി, ഗ്രാമോദ്യോഗ്, ഗ്രാമ സ്വരാജ്, കൈത്തറി, നൂല്‍ നൂയ്പ്പ്  ഇത്തരം പദ്ധതികള്‍ ഗാന്ധി ആരംഭിച്ചതും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയായിരുന്നു. മൂന്നാം ക്ലാസ് ട്രെയിന്‍ യാത്രക്കാര്‍ക്ക് വേണ്ടിയും അദ്ദേഹം നിരന്തരം പോരാടി. മൂന്നാം ക്ലാസില്‍ സഞ്ചരിച്ചുകൊണ്ടും ചേരികളിലും ഗ്രാമങ്ങളിലും താമസിച്ചു കൊണ്ടും ആയിരുന്നു ഗാന്ധി ഇന്ത്യയിലെ സാധാരണക്കാരന് വേണ്ടി യത്‌നിച്ചത്. 'ദരിദ്ര നാരായണന്‍മാര്‍, എന്ന സംബോധന പോലും അന്നത്തെ ഇന്ത്യയില്‍ ദരിദ്രര്‍ക്ക് മാന്യത കിട്ടാന്‍ വേണ്ടിയായിരുന്നു. "അ െളമൃ മ െുീ്‌ലൃ്യേ ലഹശാശിമശേീി ംമ െരീിരലൃിലറ, ഏമിറവശ ംമ െവേല ാീേെ ശെിരലൃല ങമി”  എന്ന് ദളിത് ചിന്തകനും, 2006  2011 കാലയളവില്‍ യു.ജി.സി. വൈസ് ചെയര്‍മാനുമായ പ്രൊഫെസ്സര്‍ സുഖ്‌ദേവ് തോരാട്ട് പറയുന്നത് ഇതെഴുതുന്നയാള്‍ നേരിട്ട് കേട്ടിട്ടുണ്ട്. മഹാത്മാ ഗാന്ധി പണ്ട് ദളിത് കോളനിയില്‍ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കി. ഗാന്ധിജിയുടെ വാക്കുകള്‍ അനുസരിച്ച് ശിഷ്യനായ വിനോബ ഭാവെയും അത് തന്നെ ചെയ്തു. അന്നത്തെ കാലത്ത് ബ്രാഹ്മണനായ വിനോബാ ഭാവേ ദളിത് കോളനിയില്‍ ചെന്ന് അവരുടെ കക്കൂസ് വൃത്തിയാക്കുക എന്നൊക്കെ പറഞ്ഞാല്‍ യാഥാസ്ഥിതിക ബ്രാഹ്മണര്‍ക്കു സങ്കല്പിക്കുവാന്‍ പോലും പറ്റാത്ത ഒന്നായിരുന്നു. എന്നിട്ടും ഗാന്ധിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടാണ് വിനോബാ ഭാവേ ഇത് ചെയ്തത്. ജോലിയുടെ മഹത്വം (റശഴിശ്യേ ീള ഹമയീൗൃ) എന്ന മഹത്തായ ആശയം ജനങ്ങളെ പഠിപ്പിക്കുവാന്‍ യത്‌നിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര പിതാവ്. ദളിതര്‍ക്ക് അവരുടെ തൊഴിലില്‍ ലഭിക്കേണ്ട മാന്യതയും അതേ സമയം തന്നെ ഉന്നത ജാതിക്കാര്‍ തൂപ്പ് ജോലി ചെയ്യേണ്ട കാര്യവും ഊന്നി പറയുകയായിരുന്നു ഗാന്ധി തന്‍റ്റെ കക്കൂസ് വൃത്തിയാക്കലിലൂടെ ചെയ്തത്. ദളിതരെ ഗാന്ധി 'ഹരിജനങ്ങള്‍' എന്ന് വിളിച്ചതും അന്നത്തെ അവസ്ഥയില്‍ അവര്‍ക്കു മാന്യത കിട്ടാന്‍ വേണ്ടിയാണ്. ഇതൊന്നും മനസിലാക്കാത്തവര്‍ ആണ് ഗാന്ധിയെ വിമര്‍ശിക്കുന്നത്. 'ദളിത്' എന്നത് മറാഠി വാക്കാണ്. മഹാരാഷ്ട്രക്കാരനായ അംബേദ്കര്‍ അങ്ങനെ ദളിതരെ വിളിച്ചു. അതിലെന്താണ് ഇത്ര മഹത്ത്വം? ഭാഷാ പ്രേമമുള്ള തമിഴനോ, മലയാളിയോ അത് പിന്തുടരണമോ? ദളിതരെ ഗാന്ധി 'ഹരിജനങ്ങള്‍' എന്ന് വിളിച്ചത് അന്നത്തെ മോശം സാമൂഹ്യാവസ്ഥയില്‍ അവര്‍ക്കു മാന്യത കിട്ടാന്‍ വേണ്ടിയാണ്. 'പുലക്കള്ളി', 'പറക്കള്ളി'  പോലുള്ള മോശം പ്രയോഗങ്ങളില്‍ നിന്ന് പൊതുജനം മാറി ചിന്തിക്കാനാണ് ദളിതര്‍ ഹരി അല്ലെങ്കില്‍ ഈശ്വരന്‍റ്റെ മക്കളാണ്; അതുകൊണ്ട് അവരെ ഹരിജനങ്ങള്‍ എന്ന് വിളിക്കണമെന്ന് ഗാന്ധി നിഷ്കര്‍ഷിച്ചത്. അന്ന് നില നിന്ന സാമൂഹ്യാവസ്ഥ മനസിലാക്കാത്തവര്‍ ആണ് ഗാന്ധിയെ വിമര്‍ശിക്കുന്നത്. പിന്നെ പൂനാ പാക്റ്റിന്‍റ്റെ കാര്യം: രാജ്യം ഒരു പൊതു ശത്രുവായ ബ്രട്ടീഷുകാര്‍ക്കെതിരെ സമരം ചെയ്യുമ്പോള്‍ ജാതീയമായി ഭിന്നിച്ചു പോകാതിരിക്കുവാനാണ് ഗാന്ധി ജാതിയില്‍ അധിഷ്ഠിതമായ വീതം വെയ്പിനെ എതിര്‍ത്തത്. ബ്രട്ടീഷുകാര്‍ക്കു 'ഭിന്നിപ്പിച്ചു ഭരിക്കുക' എന്ന ലക്ഷ്യം മാത്രമേ ഇത്തരം ജാതീയമായ വേര്‍തിരിവിലൂടെ ഉണ്ടായിരുന്നുള്ളൂ. 'പുനാ പാക്റ്റ്' ലൂടെ ഗാന്ധി ശ്രമിച്ചത് ഒരു വിദേശ ശക്തിക്കെതിരെ പോരാടുമ്പോള്‍ ഇന്ത്യയിലെ ജനങ്ങള്‍ ജാതിയുടെ പേരില്‍ വിഘടിക്കാതിരിക്കുവാനാണ്. 'പുനാ പാക്റ്റ്' ന്‍റ്റെ പേരില്‍ ഗാന്ധിയും, ഡോക്റ്റര്‍ അംബേദ്കറും വിഭിന്ന ധ്രുവങ്ങളിലായിരുന്നു എന്നൊക്കെ വാദിക്കുന്നവര്‍ കാര്യങ്ങള്‍ മനസിലാക്കാത്തവരാണ്.

ഡോക്ടര്‍ ബി. ആര്‍. അംബേദ്കര്‍ ലെഫ്റ്റ്‌ലിബറല്‍ മലയാളികളും, ഇന്‍ഡ്യയിലെ മധുര മനോജ്ഞ സാമൂഹ്യ വിപ്ലവത്തിന് അടിമപ്പെട്ട ദളിതരും വികസിപ്പിച്ചെടുത്ത അങ്ങേയറ്റം ഊതി വീര്‍പ്പിച്ച ഒരു 'ബലൂണ്‍' ആണ്. ഗാന്ധിയുമായി ഒരു താരതമ്യം പോലും സാധ്യമല്ലാത്ത ഒരാളാണ് ഡോക്ടര്‍ ബി. ആര്‍. അംബേദ്കര്‍. അതേ സമയം ദളിതരെ സംബന്ധിടത്തോളം അവര്‍ക്ക് ഡോക്ടര്‍ ബി. ആര്‍. അംബേദ്കറില്‍ വളരെ അനുകരണീയമായ 'റോള്‍ മോഡല്‍' ഉണ്ടെന്നുള്ളതും ഇതെഴുതുന്നയാള്‍ നിഷേധിക്കുന്നില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉന്നത ബിരുദങ്ങള്‍ നേടുകയും, അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി നില കൊള്ളൂകയും ചെയ്ത വ്യക്തി എന്ന നിലയില്‍ ഡോക്ടര്‍ ബി. ആര്‍. അംബേദ്കര്‍ ആരാധ്യനായ 'റോള്‍ മോഡല്‍' ആണ്. ഭരണ ഘടനയുടെ ഒരു കോപ്പിയും പിടിച്ച് കോട്ടിലും, ടയ്യിലും ഡോക്ടര്‍ ബി. ആര്‍. അംബേദ്കറിന്‍റ്റെ പ്രതിമ ഉയര്‍ന്നു നില്‍ക്കുമ്പോള്‍ അത് വളരെ ശക്തമായ ഒരു പ്രതീകമാണ്. പക്ഷെ മതത്തെ കുറിച്ചും, ആത്മീയതയെ കുറിച്ചുമുള്ള ഡോക്ടര്‍ അംബേദ്കറുടെ പല വിശകലനങ്ങളും വെറും യാന്ത്രിക ഭൗതികവാദം മാത്രമാണ്. ഡോക്ടര്‍ അംബേദ്കര്‍ നല്ലൊരു ഭരണ ഘടനാ വിദഗ്ധനും, സാമൂഹ്യ ബോധമുള്ള പണ്ഡിതനും ആയിരുന്നു. പക്ഷെ അക്കാഡമിക് പണ്ഡിതര്‍ക്ക് ആത്മബോധമോ ആത്മജ്ഞാനമോ സിദ്ധിക്കാറില്ല. ആത്മീയമായ രഹസ്യങ്ങള്‍ മനസ്സിലാകണമെങ്കില്‍ ഇന്ത്യയിലെ എഴുത്തുകാരെ അല്ലെങ്കില്‍ അംബേദ്കറിസ്റ്റുകളുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ സവര്‍ണ ഹിന്ദുക്കളെ ആശ്രയിക്കേണ്ട ഒരു കാര്യവുമില്ല. അമേരിക്കയില്‍ നിന്നും, യൂറോപ്പില്‍ നിന്നും ഇന്ത്യയിലേയും, ടിബറ്റിലെയും യോഗാശ്രമങ്ങളിലും, ബുദ്ധിസ്റ്റ് സന്യാസാശ്രമങ്ങളിലും അനേകം വര്‍ഷങ്ങളോളം താമസിച്ചു കാര്യങ്ങള്‍ പഠിച്ചവരുടെ ഇഷ്ടം പോലുള്ള പുസ്തകങ്ങളുണ്ട്. അതൊക്കെ വായിച്ചാല്‍ യാന്ത്രിക ഭൗതികവാദത്തിന്‍റ്റെ പരിമിതികള്‍ മനസ്സിലാക്കാം. ഡോക്ടര്‍ അംബേദ്കര്‍ തന്‍റ്റേതായ രീതിയില്‍ ഒരു സാമൂഹ്യ വിപ്ലവകാരിയായ ബുദ്ധനെ തൊട്ടു കൂടായ്മയ്ക്കും, ജാതി ചിന്തയ്ക്കും എതിരേ പ്രതിരോധിക്കുവാന്‍ വേണ്ടി സൃഷ്ടിക്കുകയായിരുന്നു. ഡോക്ടര്‍ അംബേദ്കറുടെ ഈ ബുദ്ധ സങ്കല്‍പത്തില്‍ ആധ്യാത്മികതയ്ക്കു പ്രാധാന്യം ഇല്ലായിരുന്നു. ഭൗതികവാദത്തിന്‍റ്റെ അടിസ്ഥാനത്തില്‍ ഒരിക്കലും ബുദ്ധനെ കണ്ടെത്താന്‍ ആവില്ല. കാരണം ബുദ്ധന്‍ അടിസ്ഥാനപരമായി അത്യന്തം തീഷ്ണമായ ധ്യാനത്തിലൂടെ ഉന്നതമായ ആത്മ സാക്ഷാത്കാരം നേടിയ വ്യക്തിയായിരുന്നു എന്നത് തന്നെ. സിദ്ധ യോഗികളെ കുറിച്ച് അനേകം പുസ്തകങ്ങള്‍ എഴുതിയ അമേരിക്കക്കാരനായ മാര്‍ഷല്‍ ഗോവിന്ദനും, ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന ബുദ്ധ ഭിക്ഷുണിയായ ടെന്‍സിന്‍ പാല്‍മോയും യാന്ത്രിക ഭൗതികവാദത്തിന്‍റ്റെ പരിമിതികള്‍ ഏതു സാധാരണക്കാരനും വ്യക്തമാക്കി തരുന്നുണ്ട്. മുമ്പ് ഡയാന്‍ പെറി ആയിരുന്ന ടെന്‍സിന്‍ പാല്‍മോ 13 വര്‍ഷമാണ് ഹിമാചല്‍ പ്രാദേശിലുള്ള ലഹോളിയിലെ ഒരു ഗുഹയില്‍ ഏകാന്ത ധ്യാനം അനുഷ്ഠിച്ചത്. 'കേവ് ഇന്‍ ദ സ്‌നോ' എന്ന പുസ്തകത്തില്‍ ടെന്‍സിന്‍ പാല്‍മോയുടെ ഏകാന്ത ധ്യാനത്തെ കുറിച്ചുള്ള സചിത്ര വിവരണമുണ്ട്. മാര്‍ഷല്‍ ഗോവിന്ദന്‍ മുപ്പതു വര്‍ഷത്തോളം കഠിനമായ ആധ്യാത്മിക സാധന നടത്തി. ഡോക്ടര്‍ അംബേദ്കറില്‍ നിന്ന് ഇവര്‍ക്കൊക്കെയുള്ള വിത്യാസം ഇവരൊക്കെ ആത്മബോധം അല്ലെങ്കില്‍ ആത്മജ്ഞാനം സിദ്ധിച്ചവര്‍ ആണെന്നുള്ളതാണ്. പണ്ട് മാര്‍ക്‌സിനെ മാര്‍ക്‌സിസ്റ്റുകള്‍ ദൈവമാക്കി. ഇപ്പോള്‍ ഡോക്ടര്‍ അംബേദ്കറിനെ അംബേദ്കറിസ്റ്റുകള്‍ ദൈവമാകുന്നു. മനുഷ്യനാണെങ്കില്‍ വിമര്‍ശിക്കാം. കാരണം മനുഷ്യന് തെറ്റു പറ്റുക സ്വോഭാവികം മാത്രമാണല്ലോ. പക്ഷെ ദൈവത്തെ വിമര്‍ശിക്കാന്‍ പാടില്ലല്ലോ. കാരണം ദൈവത്തിന് തെറ്റു പറ്റില്ലല്ലോ. മാര്‍ക്‌സ് ദൈവമല്ലായിരുന്നു; ഡോക്ടര്‍ അംബേദ്കറും ദൈവമല്ലായിരുന്നു. പക്ഷെ ഇത്തരം ദൈവങ്ങളെ ആരാധിക്കുന്നവരോട് ഇതൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് അതിഷ്ടപ്പെടുകയില്ല. ദൈവങ്ങളുടെ ഭക്തരുടെ തെറിയുടെ പൂരമായിരിക്കും പിന്നെ.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്‍റ്റിലെ അസിസ്റ്റന്‍റ്റ് ഡയറക്ടറാണ്.  ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)

ഗാന്ധിയും അംബേദ്കറും - ഒരു താരതമ്യ വിശകലനം (വെള്ളാശേരി ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക