Image

പ്രണയവും പക്വതയും! (മുരളി തുമ്മാരുകുടി)

Published on 07 November, 2019
പ്രണയവും പക്വതയും! (മുരളി തുമ്മാരുകുടി)
എന്‍റെ മുന്‍ തലമുറയെ സംബന്ധിച്ചിടത്തോളം മക്കള്‍ വിവാഹക്കാര്യത്തില്‍ എടുക്കുന്ന തീരുമാനം മാതാപിതാക്കള്‍ക്ക് ശരിയായി തോന്നിയാല്‍ പോലും ആ തീരുമാനമെടുത്തത് മക്കളാണ് എന്ന ഒറ്റക്കാരണത്താല്‍ ഉടക്കു വെയ്ക്കുമായിരുന്നു.

എന്നാല്‍ എന്‍റെ തലമുറ അങ്ങനെയല്ല.
‘പ്രണയത്തെ ഞങ്ങള്‍ എതിര്‍ക്കുന്നില്ല. ഈ കാണുന്നതില്‍ അധികവും പ്രണയമല്ല. എന്താണ് പ്രണയം, എന്താണ് കാമം എന്നറിയാനുള്ള പ്രായവും പക്വതയും ഈ ഓടിപ്പോകുന്നവര്‍ക്ക് ആയിട്ടില്ല. അതുകൊണ്ടാണ് ഞങ്ങള്‍ ഇതിനെ എതിര്‍ക്കുന്നത്.’
ഇതാണ് ലൈന്‍. ഒറ്റ നോട്ടത്തില്‍ ശരിയും പ്രത്യക്ഷത്തില്‍ പുരോഗമനപരവുമാണ്.

ഇത് ന്യായമല്ല. പുരോഗമനപരവുമല്ല.

പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീയും (ഈ പ്രായപൂര്‍ത്തി എത്ര വയസ്സാണ് എന്നൊക്ക നമുക്ക് ഡിബേറ്റ് ചെയ്യാം), സ്വന്തം ഇഷ്ടത്തിനനുസരിച്ച് പങ്കാളികളെ കണ്ടെത്തുന്നതാണ് ഈ നൂറ്റാണ്ടിന് ചേര്‍ന്ന രീതി. ലോകത്തെ ബഹുഭൂരിപക്ഷം ആളുകളും അതാണ് ചെയ്യുന്നത്.

സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള പക്വത നിങ്ങളുടെ മക്കള്‍ക്ക് ആയിട്ടില്ല എന്ന് തോന്നുന്നുണ്ടെങ്കില്‍ അവര്‍ക്ക് വിവാഹ ജീവിതത്തിന് പക്വതയായിട്ടില്ല എന്നതാണ് നിങ്ങള്‍ മനസ്സിലാക്കേണ്ടത്. അതുകൊണ്ട് സ്വന്തം പങ്കാളിയെ തിരഞ്ഞെടുക്കാന്‍ പക്വതയില്ലാത്തവര്‍ക്ക് ‘എന്നാല്‍ ഞങ്ങള്‍ പക്വത ഉള്ളവര്‍ ഒരു പങ്കാളിയെ കണ്ടുപിടിച്ചു കൊടുത്തേക്കാം’ എന്ന വിശാലമനസും വേണ്ട. മക്കള്‍ക്ക് പക്വത വന്നിട്ട് പതുക്കെ തിരഞ്ഞെടുത്താല്‍ മതി പങ്കാളിയെ എന്നുവെക്കണം.

ഒരു കാര്യം കൂടി പറയാം, ഈ പക്വത എന്ന സാധനം പുറമേ നിന്നും ഉണ്ടാക്കി കൊടുക്കാവുന്ന ഒന്നല്ല. പല കാര്യങ്ങളില്‍ തീരുമാനങ്ങളെടുത്ത് സ്വയം ഉണ്ടാക്കിയെടുക്കേണ്ട ഒന്നാണ്. അതുകൊണ്ട് സ്വന്തം പങ്കാളിയെ കണ്ടുപിടിക്കാനുള്ള കാര്യത്തില്‍ നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കുക. അവരുടെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുക. നമ്മുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ അവരുടെ തീരുമാനം തെറ്റാണെന്ന് തോന്നിയാല്‍ പറയുക. അപ്പോഴും ഒരു കാര്യം ആദ്യമേ സമ്മതിക്കണം. ‘നിങ്ങളുടെ തീരുമാനം തെറ്റായത് കൊണ്ട് ഇനി ഞങ്ങള്‍ തീരുമാനം എടുക്കും എന്നല്ല. നിങ്ങളുടെ ഈ തീരുമാനം തെറ്റാണെന്നാണ് ഞങ്ങളുടെ അഭിപ്രായം, പക്ഷെ ഇതാണെങ്കിലും മറ്റൊന്നാണെങ്കിലും തീരുമാനം എടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.’ ഈ ഗ്രൗണ്ട് റൂള്‍ അംഗീകരിച്ചാല്‍ ചര്‍ച്ച ആകാം, ഒളിച്ചോട്ടം വേണ്ടി വരില്ല.
ഈ ഒളിച്ചോടുന്നവരില്‍ അധികം പേരും സ്‌നേഹമല്ല, കാമത്താല്‍ പ്രചോദിതരാണ്. കാര്യം സാധിച്ചു കഴിഞ്ഞാല്‍ രണ്ടും രണ്ടു വഴിക്കാകും, എന്നതാണ് മറ്റൊരു ലൈന്‍.

ഇതില്‍ സത്യമുണ്ടെങ്കിലും കുറ്റമൊന്നുമില്ല.

പതിനഞ്ചു വയസ്സായാല്‍ നമ്മുടെ ശരീരം ലൈംഗികതയുടെ കാര്യത്തില്‍ പൊതുവെ ‘പ്രായപൂര്‍ത്തി’ ആയിക്കഴിഞ്ഞു. മനുഷ്യകുലത്തെ നിലനിര്‍ത്താന്‍ പ്രകൃതി നല്‍കിയ ഹോര്‍മോണുകള്‍ നമ്മുടെ തലച്ചോറിനെ നിയന്ത്രിച്ചു തുടങ്ങും. ഭൂരിഭാഗം ആളുകള്‍ക്കും എതിര്‍ലിംഗത്തിലുള്ളവരോട് ആകര്‍ഷണം തോന്നും. അത് പ്രകൃതി നിയമമാണ്.

ലോകത്ത് പലയിടങ്ങളില്‍ ഈ പ്രായത്തില്‍ തന്നെ കൗമാരപ്രായക്കാര്‍ ലൈംഗികമായി ഇടപെടാനും പരീക്ഷണങ്ങള്‍ നടത്താനും തുടങ്ങും. മറ്റ് പലയിടങ്ങളിലും (ഇന്ത്യയിലുള്‍പ്പെടെ) അച്ഛനമ്മമാര്‍ കുട്ടികളെ വിവാഹം കഴിപ്പിക്കും.

കേരളത്തില്‍ ഇത് രണ്ടുമില്ല. വിവാഹ പ്രായം കൂടിക്കൂടിയും ലൈംഗിക വളര്‍ച്ചയുടെ പ്രായം കുറഞ്ഞുകുറഞ്ഞും വരുന്നു. കുട്ടികളില്‍ ലൈംഗിക വളര്‍ച്ച എത്തുകയും അവര്‍ക്ക് സമൂഹത്തിന്റെ എതിര്‍പ്പില്ലാതെ ലൈംഗികമായി ഇടപെടാന്‍ അവസരം കിട്ടുന്നതും തമ്മിലുള്ള പ്രായത്തിന്റെ അന്തരം നോക്കിയാല്‍ അതിന്‍റെ ലോക റെക്കോര്‍ഡ് ഇപ്പോള്‍ കേരളത്തിനായിരിക്കും.

അതിന്‍റെ പ്രതിഫലനമാണ് മൊബൈല്‍ ഫോണുകളിലൂടെ പോണോഗ്രഫിയായി ഒഴുകുന്നത്, അതാണിപ്പോള്‍ ഒളിഞ്ഞു നോട്ടവും ബസിനുള്ളിലെ ചിക്കന്‍ വര്‍ക്കും ആയി മാറുന്നത് (ഈ പണിക്കിറങ്ങുന്നത് കൗമാരക്കാര്‍ മാത്രമല്ല). ശരീരത്തിന് പ്രായമായിക്കഴിഞ്ഞാല്‍ പങ്കാളികളെ തേടുന്നത് തികച്ചും സ്വാഭാവികമായ പ്രക്രിയയാണ്. അവസരം കിട്ടുന്‌പോഴെല്ലാം അത്യാവശ്യം ലൈംഗിക പരീക്ഷണങ്ങള്‍ ചെയ്യുന്നതും ധാര്‍മ്മികമായ കുറ്റമല്ല. നമ്മള്‍ അങ്ങനെ ആക്കിവെക്കുന്നത് കൊണ്ടാണ് കുട്ടികള്‍ക്ക് ഇത് ഒളിച്ച് ചെയ്യേണ്ടി വരുന്നത്. അങ്ങനെയാണ് അവര്‍ ബീച്ചില്‍ കുടപിടിച്ചിരിക്കുന്നതും ലോഡ്ജില്‍ പോകുന്നതും. അതുകൊണ്ടാണ് അവരെ ഉപദ്രവിക്കാന്‍ സദാചാര പോലീസിനും മുതലെടുക്കാന്‍ സാമൂഹ്യ ദ്രോഹികള്‍ക്കും അവസരം ലഭിക്കുന്നത്. കൗമാരപ്രായം കഴിഞ്ഞ കുട്ടികളില്‍ ഇതെല്ലാം സ്വാഭാവികമാണ്. ഇതൊന്നും പ്രണയമല്ല, ഇതൊന്നും വിവാഹത്തില്‍ എത്തിച്ചേരാനുള്ളതല്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ തീരാവുന്ന പ്രശ്‌നമേ ഇപ്പോള്‍ നമുക്കുള്ളൂ. ഇത് പ്രകൃതി നിയമവും മനുഷ്യ നിയന്ത്രണങ്ങളും തമ്മിലുള്ള യുദ്ധമാണ്. ഈ യുദ്ധത്തില്‍ പ്രകൃതിയേ ജയിക്കൂ. പ്രകൃതിയേ ജയിക്കാവൂ, അല്ലെങ്കില്‍ മനുഷ്യകുലം അന്യംനിന്ന് പോകും.

ഇത്തരം ഒളിച്ചോട്ടവും തിരിച്ചോട്ടവും വിവാഹവുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല. സ്വന്തമായി ജീവിക്കാനുള്ള വരുമാനം ഉണ്ടാകുന്നതിന് മുന്‍പ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും എത്ര ‘പക്വത’ വന്നാലും വിവാഹജീവിതത്തിന് ഇറങ്ങിപ്പുറപ്പെടാതിരിക്കുകയാണ് ബുദ്ധി. ആദ്യം തൊഴില്‍ നേടുക, സ്വന്തമായി വരുമാനം ഉണ്ടാക്കുക, പറ്റിയാല്‍ വീട്ടില്‍ നിന്നും മാറി താമസിക്കുക. അതുകഴിഞ്ഞാല്‍ പ്രേമം, പ്രണയം, അല്ലിക്ക് ആഭരണം വാങ്ങല്‍, വിവാഹം എന്തുമാകാം.

ഇങ്ങനെയെല്ലാം സ്വാതന്ത്ര്യം കൊടുത്താല്‍ വലിയ പ്രശ്‌നമാവില്ലേ എന്നതാണ് കൂടുതല്‍ ആളുകളുടേയും ചിന്ത. ഒളിച്ചോടിയ കുറച്ചു പേര്‍ക്കുണ്ടായ ദുരനുഭവം എല്ലാവര്‍ക്കും അറിയാം. അത് ഉദാഹരിച്ചാണ് പലപ്പോഴും ഈ സ്വാതന്ത്ര്യത്തെ എതിര്‍ക്കുന്നത്. ആളുകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കുന്‌പോള്‍ വ്യക്തികള്‍ എന്ന നിലക്കും സമൂഹം എന്ന നിലക്കും തെറ്റുകള്‍ സംഭവിക്കും. നമ്മുടെയും മറ്റുള്ളവരുടെയും തെറ്റില്‍ നിന്നും കൂടിയാണ് നമ്മള്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ പഠിക്കുന്നത്, അല്ലാതെ എല്ലാക്കാലത്തും മറ്റുള്ളവര്‍ നമുക്ക് വേണ്ടി തീരുമാനം എടുത്തിട്ടല്ല. 1930 കള്‍ വരെ ഇന്ത്യന്‍ ആര്‍മിയില്‍ ഇന്ത്യക്കാരെ ഓഫിസര്‍മാരായി നിയമിക്കാറില്ല. അതിനുള്ള കഴിവും പക്വതയും ഇന്ത്യക്കാര്‍ക്കില്ല എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ ചിന്ത. അന്ന് ബ്രിട്ടീഷ് ആര്‍മിയില്‍ ഇന്‍ഡ്യനൈസേഷന്‍ എന്നൊരു പരിപാടി കൊണ്ടുവന്നു. മിക്കവാറും ബ്രിട്ടീഷുകാരും ധാരാളം ഇന്ത്യക്കാരും അതിനെ എതിര്‍ത്തു. എന്നിട്ടിപ്പോള്‍ എന്തായി, ലോകത്തെ മുന്‍നിര ആര്‍മികളില്‍ ഒന്ന് നമ്മുടേതാണ്, അവിടെ ഒരു വിദേശി ഓഫിസറും ഇല്ല. ബ്രൂണൈയിലും ഒമാനിലും ജോലി ചെയ്തിരുന്ന കാലത്ത് ബ്രൂണൈനൈസേഷനെയും ഒമൈന്‍സേഷനെയും എതിര്‍ത്തിരുന്ന അനവധി ഇന്ത്യന്‍ സുഹൃത്തുക്കള്‍ എനിക്കുണ്ടായിരുന്നു. അവരോട് ഞാന്‍ ഈ ഇന്‍ഡ്യനൈസേഷന്റെ കഥ പറഞ്ഞു കൊടുക്കാറുണ്ട്. ഇന്ത്യക്കാര്‍ക്ക് ഓഫിസറാകാന്‍ കഴിവില്ല എന്ന് ചിന്തിച്ചിരുന്ന ഒരു കാലത്തിന് നൂറു വര്‍ഷം പോലും പഴക്കമില്ല എന്നത് അവരെ ഞെട്ടിക്കാറുണ്ട്.

ഒരു കാര്യം കൂടി പറയട്ടെ. അച്ഛനും അമ്മയും സമൂഹവും ജ്യോത്സ്യനും കൂടി പക്വമായി എടുത്ത തീരുമാനങ്ങള്‍ക്കുള്ളില്‍ കിടന്ന് ആളുകള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഒരംശം പോലും വരില്ല ഈ ഒളിച്ചോട്ടക്കാരുടെ ദുരിതങ്ങള്‍. നമ്മുടെ ചുറ്റിലുമുണ്ട് ഉദാഹരണങ്ങള്‍. അറേഞ്ച്ഡ് മാരേജിനുള്ളില്‍ നടക്കുന്ന ലൈംഗികവും അല്ലാതെയുമുള്ള അക്രമങ്ങള്‍ മൂടിവെക്കുകയും സ്വയം തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് ഉണ്ടാകുന്ന ദുരനുഭവങ്ങള്‍ പര്‍വതീകരിച്ചു കാണിക്കുകയും ചെയ്യേണ്ടത് ഇത്തരം പിന്തിരിപ്പന്‍ ആചാരങ്ങള്‍ കൊണ്ടുനടക്കുന്ന സമൂഹത്തിന്റെ ആവശ്യമാണ്. അതിനെ താങ്ങിപ്പിടിക്കേണ്ട ഉത്തരവാദിത്തം മിലേനിയല്‍സിനില്ല, ബൂമറാണെങ്കിലും എനിക്കുമില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക